Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കൻ സ്‌ഫോടനം: അവകാശവാദം ഉന്നയിച്ച് ഐഎസ് വീഡിയോയുടെ മലയാളം വേർഷൻ ഇറക്കിയത് കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ട്; അറബിയിൽ തയ്യാറാക്കിയ വീഡിയോ തർജ്ജമ ചെയ്തിറക്കിയത് കേരളത്തിലെ ഐഎസ് സ്ലീപ്പർ സെല്ലുകൾ; വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള 60 മലയാളികൾ ഇന്റലിജൻസ് നിരീക്ഷണത്തിൽ; കറുത്ത ഈസ്റ്ററിന് പിന്നിലെ കേരള ഐഎസ് സെല്ലുകളെ തേടി എൻഐഎ

ശ്രീലങ്കൻ സ്‌ഫോടനം: അവകാശവാദം ഉന്നയിച്ച് ഐഎസ് വീഡിയോയുടെ മലയാളം വേർഷൻ ഇറക്കിയത് കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ട്; അറബിയിൽ തയ്യാറാക്കിയ വീഡിയോ തർജ്ജമ ചെയ്തിറക്കിയത് കേരളത്തിലെ ഐഎസ് സ്ലീപ്പർ സെല്ലുകൾ; വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള 60 മലയാളികൾ ഇന്റലിജൻസ് നിരീക്ഷണത്തിൽ; കറുത്ത ഈസ്റ്ററിന് പിന്നിലെ കേരള ഐഎസ് സെല്ലുകളെ തേടി എൻഐഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ, ശ്രീലങ്കയിൽ 359 പേരുടെ ജീവനെടുത്ത ചാവേർ സ്‌ഫോടന പരമ്പരയുടെ കണ്ണികൾ തമിഴ്‌നാട് കേന്ദ്രമാക്കിയ തൗഹീദ് ജമാത്തിലേക്ക് നീണ്ടതോടെ, സംഘടനയുമായി ബന്ധമുള്ള 60 മലയാളികളും പൊലീസ് നിരീക്ഷണത്തിൽ. ഇവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഐഎസിന്റെ സ്ലീപ്പർ സെൽ പോലെ പ്രവർത്തിച്ചുവരികയാണ് തൗഹീദ് ജമാഅത്ത്.

ശ്രീലങ്കയിലെ സ്‌ഫോടനങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് കൊണ്ട് ഐഎസ് അറബിക്കും ഇംഗ്ലീഷിനും പുറമേ തമിഴിലും മലയാളത്തിലും വീഡിയോ ഇറക്കി പ്രചരിപ്പിച്ചിരുന്നു. തങ്ങളുടെ ശേഷിയെ കുറിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യുവാക്കളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിലും, തമിഴിലും പ്രസ്താവന ഇറക്കിയതെന്നാണ് വിദേശ ഏജൻസികൾ വിലയിരുത്തിയത്. 2016 ൽ മധുരയിലും, നാമക്കലിലും, തൗഹീദ് ജമാഅത്ത് സംഘടിപ്പിച്ച യോഗങ്ങളിൽ, വണ്ടിപ്പെരിയാർ, പെരുമ്പാവൂർ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ 60 പേർ പങ്കെടുത്തതായി സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. അറബിയിൽ തയ്യാറാക്കിയ വീഡിയോ പിന്നീട് മലയാളത്തിലേക്കും തമിഴിലേക്കും പ്രാദേശിക ഐഎസ് വിഭാഗങ്ങൾ തർജ്ജമ ചെയ്തിറക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്റലിജൻസ് ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഐഎസ് വീഡിയോയുടെ മലയാളം വേർഷൻ പിന്നീട് ഡീലീറ്റ് ചെയ്തതായാണ് കാണുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്.

മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസർഗോഡും ഐസിസിന്റെ പ്രവർത്തനം സജീവമാണെന്നാണ് ദേശീയ അന്വേഷണം ഏജൻസിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേരളത്തിൽ അന്വേഷണം പുരോഗമിക്കുന്നത്. ശ്രീലങ്കയിലെ ഐസിസ് തീവ്രവാദിയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകൾ തീവ്ര സ്വഭാവമുള്ള മലയാളികളും ആവേശത്തോടെ ഷെയർ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ മഹത്തരമായ ഭൂതകാലത്തെ ഉയർത്തിക്കാട്ടി ഐസിസ് തീരുമാനങ്ങളെ ന്യായീകരിക്കുന്നതാണ് ശ്രീലങ്കക്കാരന്റെ പോസ്റ്റുകളിൽ ഏറെയും. ഇത് ഷെയർ ചെയ്തവരെയെല്ലാം ദേശീയ അന്വേഷണ ഏജൻസി നിരീക്ഷിക്കുന്നുണ്ട്. ചിലരെ വിളിച്ചു വരുത്തി ലങ്കൻ സ്ഫോടനത്തെ കുറിച്ച് അറിയാമായിരുന്നോ എന്നും തിരക്കിയിട്ടുണ്ട്. സംശയം ശരിവയ്ക്കുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ ഐസിസിന്റെ സ്ലീപ്പർ സെൽ സജീവമാണെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ശ്രീലങ്കയിൽ 359 പേരെ കൊന്നൊടുക്കിയ ചാവേറാക്രമണങ്ങളുടെ സൂത്രധാരൻ 38 കാരനായ, കടുത്ത മത തീവ്രവാദിയായ ഹാഷിം മൗലവിയാണെന്ന് കണ്ടെത്തിയിരുന്നു. ബട്ടിക്കലോവ സ്വദേശിയായ സഹ്‌റാൻ ഹാഷിം തന്നെയാണ് നാഷണൽ തൗഹീദ് ജമാഅത്തിന്റെ സ്ഥാപകനെന്നും സ്ഥിരീകരിച്ചു. ഇയാളും ഒരു ചാവേറായിരുന്നുവെന്നാണ് സൂചന. സ്വന്തമായി മോസ്‌ക്കും മദ്രസയും നടത്തിയിരുന്ന ഹാഷിം കടുത്ത വർഗീയ പരാമർശങ്ങൾ നടത്തുകയും വിദ്വേഷം പടർത്തുകയും ചെയ്തിരുന്നു. ശരീഅത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ ഇയാളുടെ സ്വാധീനത്താലാണ് കഴിഞ്ഞ വർഷം രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ബുദ്ധപ്രതിമകൾ തകർത്തത്. ഷാങ്ങ്രില റസ്റ്ററന്റിൽ സ്‌ഫോടനം നടത്തിയത് ഇയാളെന്നാണ് വിവരം. ഇയാൾക്ക് കേരളത്തിലുള്ള ഐസിസ് അനുഭാവികളുമായി ബന്ധമുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സഹ്‌റാൻ ഹാഷിമിന് കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഐസിസ് അനുകൂലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ഫെയ്സ് ബുക്കിലൂടേയും യൂടൂബിലൂടേയും മൂന്ന് കൊല്ലമായി സഹ്റാൻ ഹാഷിം ആശയ വിനിമയം നടത്തുന്നുണ്ട്. മുഹമ്മദ് ആഷിഖ്, ഇസ്മായിൽ. ഷംസുദീൻ, ജാഫർ സിദ്ദിഖ് അലി, ഷാഹുൽ ഹമീദ് എന്നിവരെ എൻഐഎ പിടികൂടിയിരുന്നു. ഇവർക്ക് ഹാഷിമുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ ചിലരുമായി ഹാഷിമിന്റെ അടുപ്പക്കാർക്കും ബന്ധമുണ്ടായിരുന്നു. ഹാഷിമിന്റെ പ്രഭാഷണങ്ങൾക്ക് കേരളത്തിലെ സലഫി നേതാക്കളുടെ പ്രസംഗങ്ങളോടാണ് കൂടുതൽ സാമ്യം. ഇരുവരും പ്രചരിപ്പിക്കുന്നത് അവിശ്വാസികൾക്കൊപ്പം മുസ്ലീങ്ങൾ ജീവിക്കുന്നതിലെ അപകടമാണ്. ഹാഷിമിന്റെ ഇത്തരം പ്രസംഗങ്ങളും കേരളത്തിൽ നിന്നുള്ള സ്വാധീന ഫലമാണെന്ന് എൻഐഎ വിശ്വസിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ വിശദീകരിക്കുന്നു. കാഫിറുകളിൽ നിന്ന് അകലം പാലിക്കാനാണ് ലങ്കയിലെ മുസ്ലീങ്ങളെ ഹാഷിമും ആഹ്വാനം ചെയ്തിരുന്നത്.

കേരളത്തിൽ നിന്ന ഐസിസിലേക്ക് ചേരാനായി പോയവർ ശ്രീലങ്കയിലും എത്തിയിരുന്നു. ഹാദീസ് സ്റ്റഡി സെന്റിൽ എത്തിയ അവർ ഐസിസ് ആശയങ്ങളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെന്റർ നടത്തുന്ന സലഫി ആചാര്യനായ നവാസ് അൽ ഹിന്ദി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നിന്നാണ് അഫ്ഗാനിലേക്ക് മലയാളികൾ പോയത്. അതായത് ശ്രീലങ്കയിൽ നിന്ന് മലയാളികളുടെ ഐസിസ് ശക്തി കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് പിന്നിൽ ഹാഷിമിന്റെ ഇടപെടലുണ്ടോ എന്നും സംശയമുണ്ട്. കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പോയവർക്ക് സഹ്‌റാൻ ഹാഷിം, നാഷണൽ തൗഹീദ് ജമാഅത്ത് എന്നിവയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സൂചനയും ഉണ്ട്. കാസർകോട് സ്വദേശി അഷ്ഫാക്ക് മജീദും കോഴിക്കോട്ടുനിന്ന് അബ്ദുൾ റാഷീദ് അബ്ദുള്ളയും അയാളുടെ ഭാര്യയും മകളും, പാലക്കാട് സ്വദേശി മതം മാറിയ ബെസ്റ്റിൻ വിൻസെന്റുമാണ് ഐഎസിൽ ചേരാൻ ലങ്ക വഴി പോയവരിൽ ചിലർ. ഇതിൽ അഷ്ഫാഖ് 2016 ഫെബ്രുവരിയിലും റാഷീദും ഭാര്യയും മകളും 2016ലും ബെസ്റ്റിൻ 2016 ഡിസംബറിലുമാണ് ശ്രീലങ്കയ്ക്ക് പോയത്. ശ്രീലങ്കയിലെ തൗഹീദും തമിഴ്‌നാട്ടിലെ തൗഹീദും തമ്മിൽ നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് അന്വേഷണം നീളുന്നത്.

ഐസിസ് കേസിൽ അറസ്റ്റിലായ മലയാളികളടക്കമുള്ളവരുടെ മൊഴിപ്രകാരം നൂറോളം സോഷ്യൽമീഡിയ ഐഡികളും ഗ്രൂപ്പുകളും നിരീക്ഷണത്തിലായിരുന്നു. വാട്‌സ്ആപ്പ്, ടെലഗ്രാം, ഫേസ്‌ബുക്ക് എന്നീ സാമൂഹ്യ മാധ്യമങ്ങളാണ് പ്രധാനമായും നിരീക്ഷിച്ചിരുന്നു. ശ്രീലങ്കയിലെ ഐസിസ് അനുഭാവികളും ഈ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമായിരുന്നു. കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേരാനെത്തിയവരെ കൈയോടെ പിടികൂടി അറസ്റ്റു ചെയ്യാൻ എൻ.ഐ.എക്ക് സഹായകരമായത് ഇവരുടെ സോഷ്യൽ മീഡിയാ സംഭാഷണങ്ങളും കൈമാറിയ സന്ദേശങ്ങളുമായിരുന്നു. അറസ്റ്റിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇവർ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുണ്ട്. എന്നാൽ ഫേസ്‌ബുക്കിലടക്കം ആശയസാമ്യത പുലർത്തുന്ന നൂറുകണക്കിന് അക്കൗണ്ടുകളുള്ളതായി കണ്ടെത്തിയിരുന്നു. കേരളത്തിലെ ചില സലഫി പണ്ഡിതർ എഴുതുന്ന ലേഖനങ്ങളും മറ്റു സന്ദേശങ്ങളും ഇവരുടെ അക്കൗണ്ടുകളിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതെല്ലാം ശ്രീലങ്കയിലുള്ളവരേയും സ്വാധീനിച്ചിരുന്നു. ഇസ്ലാം മതം അതിന്റെ ആദിമ രൂപത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് സലഫി വിശ്വാസികൾ. കേരളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇരുപതോളം പേർ ഒരു പ്രത്യേക സലഫി സന്ന്യാസ ധാരയിൽ അകപ്പെട്ടതാണെന്ന നിഗമനം ശക്തമാണ്.

കാസർകോട് പടന്നയിൽ നിന്നും പാലക്കാട് യാക്കരയിൽ നിന്നും കാണാതായവരുടെ സലഫി ബന്ധങ്ങൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാസർകോട് ജില്ലയിൽ നിന്നു കാണാതായ അഭ്യസ്തവിദ്യരായ യുവാക്കളും യുവതികളും സലഫി പ്രസ്ഥാനത്തിൽ ആകൃഷ്ടരായിരുന്നു. മൂന്ന് കുട്ടികളടക്കം 16 പേരെയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ നിന്നു കാണാതായത്. ഇവരിൽ രണ്ട് ഡോക്ടർ ദമ്പതികളും, രണ്ട് എൻജിനീയർ ദമ്പതികളും ഉൾപ്പെടുന്നു. ഒരു യുവാവ് എംബിഎക്കാരനും അദ്ദേഹത്തിന്റെ ഭാര്യ ഉന്നത ബിരുദധാരിണിയുമാണ്. പരമ്പരാഗത സുന്നി കുടുംബത്തിൽ ജനിച്ച ഇവർ ഉയർന്ന വിദ്യാഭ്യാസം നേടിയ ശേഷമാണ് സലഫി ചിന്തയിൽ അണിചേർന്നത്. ഇവരിൽ പലരും സിറിയയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. ജാറവും അമ്പലവും പൊളിക്കാൻ കാസർകോട് നിന്ന് പോയ മലയാളി ഐ.എസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ആഹ്വാനം ഏറെ ചർച്ചയായിരുന്നു.

അഫ്ഗാനിസ്ഥനിലെ ഖുറാസാനിൽ നിന്നും റാഷിദ് അയച്ച 23ാമത് ഓഡിയോ ക്ലിപ്പിലാണ് അതി തീവ്രവും വർഗീയ വിഷം പരത്തുന്നതുമായ ശബ്ദ സന്ദേശം ഉണ്ടായിരുന്നത്. 'ഇന്ത്യയിൽ ബഹുദൈവാരാധന(ശിർക്ക്) വ്യാപകമാണ്. ഇത് തടയണം മുസ്ലീങ്ങൾ മുന്നോട്ടു വരുന്നില്ല. മുസ്ലിംങ്ങളിൽ തന്നെ ജാറത്തിൽ പോകുന്ന നിരവധി പേരുണ്ട്. ഇതിനെ തടയാൻ പറ്റുമോ.. മലപ്പുറം കുറ്റിപ്പുറം ഹൈവേയിൽ ഒരു റെഡ് കളറുള്ള ഒരു ജാറമുണ്ട്. ഇതിനെതിരെ ഏതെങ്കിലും മുസ്ലിംമിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ...ദാറുൽ കുഫ്റിലെ അവസ്ഥയിതാണ്.'- അൂബ്ദുൽ റാഷിദ് പറയുന്നു. ദാറുൽ കുഫ്് ർ എന്നാൽ അവിശ്വാസികളുടെ നാട്. ഈ വികാരം തന്നെയാണ് ശ്രീലങ്കയിലും ഐസിസ് അനുകൂലികൾ വാദിക്കുന്നത്. ഇത് കത്തിച്ചാണ് ശ്രീലങ്കയിലും തീവ്രവാദത്തിനുള്ള അടിവേരുകൾ സൃഷ്ടിച്ചത്. ഈ ആശയങ്ങളെല്ലാം കേരളത്തിൽ നിന്ന് പകർന്ന് കിട്ടിയതെന്നാണ് സംശയം

ശ്രീലങ്കയിൽ ഹാഷിറിന്റെ നാടായ ബട്ടിക്കലോവയ്ക്കു സമീപം കാട്ടൻകുടിയിൽ നാളുകൾക്കു മുൻപ് സ്‌ഫോടനത്തിൽ ഒരു ബൈക്ക് തകർന്നിരുന്നു. ഇത് ഈസ്റ്റർ ബോംബാക്രമണത്തിനുള്ള ട്രയലായിരുന്നുവോയെന്ന് പൊലീസ് സംശയിക്കുന്നു. ഖുറാൻ പറയുന്ന പ്രകാരം ജീവിക്കണമെന്ന് നാട്ടുകാരോട് പറഞ്ഞിരുന്ന ഹാഷിം മോഷ്ടിക്കുന്നവരുടെ കൈ വെട്ടണമെന്നും അവിഹിതത്തിന് പോകുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നും വാദിക്കുമായിരുന്നു. ശ്രീലങ്കയിൽ ശരിഅത്ത് നടപ്പാക്കണമെന്ന് വാദിക്കുമ്പോൾ ഇത് സൗദിയല്ല, ബുദ്ധ മതരാജ്യമാണെന്നും നാം ഭരണഘടനയനുസരിച്ച് ജീവിക്കണമെന്നും അയാളോട് പറഞ്ഞു നൽകാറുണ്ടായിരുന്നു, നാട്ടുകാരനായ അബ്ദുൾ ലത്തീഫ് മുഹമ്മദ് സബീൽ പറഞ്ഞു. ബുദ്ധ പ്രതിമകൾ തകർത്തത് ഇയാളുടെ നേതൃത്വത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇയാൾ ഭീകരതയിലേക്ക് തിരിഞ്ഞ കാര്യം നാട്ടുകാർ അറിഞ്ഞത്.

രണ്ടു മാസം മുൻപാണ് പള്ളികളിൽ ചാവേറാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നത്. ഇതിനകം തൗഹീദിന്റെയാൾക്കാർ പടിഞ്ഞാറൻ തീരത്തിനടുത്ത് നെഗുംബോയിൽ അടക്കം രണ്ടു സുരക്ഷിത വീടുകൾ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ നിന്നാണ് അവർ ഭീകരപ്രവർത്തനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP