Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ക്ഷേത്രത്തിൽ ദിവസവും പോകുന്നത് സംശയ രോഗമുണ്ടാക്കി; സ്‌കൂട്ടറിൽ സിനിമ കണ്ടു വന്നശേഷമുള്ള ഉടക്ക് കൈവിട്ട കളിയായി; ആക്രിക്കടക്കാരൻ ഭാര്യയെ കൊന്നത് ചുറ്റിക എടുത്ത് തല തല്ലിപൊളിച്ചിട്ട് വെട്ടുകത്തിയുപയോഗിച്ച് കഴുത്തറത്ത്; കന്നിയമ്മയെ കൊന്ന തൂത്തുക്കുടിക്കാരൻ മാരിയപ്പന്റെ ക്രൂരത കേട്ട് ഞെട്ടി ശ്രീവരാഹത്തെ നാട്ടുകാർ; നാട്ടുകാരുടെ നല്ല പിള്ള കൊലപാതകിയാകുമ്പോൾ

ക്ഷേത്രത്തിൽ ദിവസവും പോകുന്നത് സംശയ രോഗമുണ്ടാക്കി; സ്‌കൂട്ടറിൽ സിനിമ കണ്ടു വന്നശേഷമുള്ള ഉടക്ക് കൈവിട്ട കളിയായി; ആക്രിക്കടക്കാരൻ ഭാര്യയെ കൊന്നത് ചുറ്റിക എടുത്ത് തല തല്ലിപൊളിച്ചിട്ട് വെട്ടുകത്തിയുപയോഗിച്ച് കഴുത്തറത്ത്; കന്നിയമ്മയെ കൊന്ന തൂത്തുക്കുടിക്കാരൻ മാരിയപ്പന്റെ ക്രൂരത കേട്ട് ഞെട്ടി ശ്രീവരാഹത്തെ നാട്ടുകാർ; നാട്ടുകാരുടെ നല്ല പിള്ള കൊലപാതകിയാകുമ്പോൾ

ആർ പീയൂഷ്

തിരുവനന്തപുരം: ഒരുമിച്ച് സിനിമയും കണ്ട് ക്ഷേത്രത്തിലും പോയി മടങ്ങി വന്നു. സംശയരോഗത്തെ പറ്റി പറഞ്ഞ് തർക്കമായി. തർക്കം മൂത്ത് അടിപിടിയായി. ചുറ്റിക എടുത്ത് തല തല്ലിപൊളിച്ചിട്ട് വെട്ടുകത്തിയുപയോഗിച്ച് കഴുത്തറത്തു. ശ്രീവരാഹത്ത് സംശയ രോഗത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് ഇങ്ങനെയാണ്. ശ്രീവരാഹം എസ്.കെ നിവാസിൽ മോഹനകുമാറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മ(38)യെയാണ് ഭർത്താവ് മാരിയപ്പൻ(48) അതിക്രൂരമായി കഴുത്തറുത്തുകൊന്നത്. സംശയരോഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയിൽ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രണ്ട് പേരും ക്ഷേത്രത്തിൽ പോവുകയും പിന്നീട് ഒന്നിച്ച് സിനിമയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയിട്ടായിരുന്നു കൊലപാതകം. മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും കലഹിക്കുന്നത് പതിവാണ്. ഇത്തരത്തിൽ വീട്ടിൽ കലഹം നടന്നതാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മോഹനകുമാറിന്റെ വീടിന്റെ ഒന്നാം നിലയിലാണ് മാരിയപ്പനും കുടുംബവും താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു.

കൊലപാതകം നടത്തിയ ശേഷം മാരിയപ്പൻ വീട്ടിൽ നിന്നും ഇറങ്ങി തന്റെ ടൂവീലറിൽ കയറി പോയി. ഈ സമയം ഇളയ മകൻ മണികണ്ഠൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛൻ വേഗത്തിൽ തന്നെ മറികടന്ന് വണ്ടിയിൽ പോകുന്നത് കണ്ടു. വീട്ടിലെത്തി കോളിങ് ബെൽ അടിച്ചിട്ട് വാതിൽ തുറക്കാത്തതിനാൽ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോൽ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോൾ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാൻ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വിട്ടുചമസ്ഥനോട് മറ്റൊരു താക്കോൽ വാങ്ങി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്. നിലവിളിച്ചു കൊണ്ട് വീട്ടുമസ്ഥനെ വിവരമറിയിക്കുകയും വീട്ടുടമസ്ഥൻ ഫോർട്ട് പൊലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ഫോർട്ട് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജാശാുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മാരിയപ്പനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കരകുളം ഭാഗത്ത് നിന്നും ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും നെടുമങ്ങാട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതാകാനാണ് സാധ്യത. ആക്രി കച്ചവടക്കാരനായ മാരിയപ്പനും കുടുംബവും തൂത്തുക്കുടിയിൽ നിന്നും കേരളത്തിലെത്തിയിട്ട് ഇരുപത് വർഷമാകുന്നു. മോഹനകുമാറിന്റെ വീട്ടിൽ താമസം തുടങ്ങിയിട്ട് നാലുവർഷവും. ഇരുവരും തമ്മിൽ സ്ഥിരം കലഹമുണ്ടാകുന്നത് പതിവായിരുന്നു. ഇതിനെപറ്റി വീട്ടുടമസ്ഥനായ മോഹനകുമാറിന്റെ ഭാര്യയോട് കന്നിയമ്മ പറഞ്ഞിരുന്നു.

ക്ഷേത്രത്തിൽ ദിവസവും പോകുന്നത് സംബന്ധിച്ച് പലവട്ടം വഴക്കടിച്ചിട്ടുണ്ട്. ദിവസവും ആരെ കാണാനാണ് പോകുന്നത് എന്ന് ചോദിച്ച് പലപ്പോഴും മാനസികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ച് ദേഹോപദ്രവും ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ ഇരുവരും നല്ല സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. മാരിയപ്പന്റെ എം.എ.ടി ടൂ വീലറിലാണ് ഇരുവരും പുറത്ത് പോയത്. സിനിമ കണ്ട ശേഷം കിഴക്കേ കോട്ടയിലെ ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച് പുറത്തിറങ്ങുന്നതും ചിലർ കണ്ടിരുന്നു. വാടക വീട്ടിലെത്തിയപ്പോഴും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണോ എന്നുമുള്ള സംശയത്തിലാണ് പൊലീസ്.

കൊലപാതകത്തിന്റെ ഞെട്ടലിലാണ് ശ്രീവരാഹത്തെ നാട്ടുാകാർ. ആക്രികച്ചവടം നടത്തി ജീവിക്കുന്ന മാരിയപ്പനെ പറ്റി നാട്ടുകാർക്കൊക്കെ നല്ല മതിപ്പാണ്. വളരെ നല്ല രീതിയിൽ ജീവിക്കുന്ന കുടുംബമായിരുന്നു ഇവരുടെത്. മദ്യപിക്കും എന്നതൊഴിച്ചാൽ മറ്റ് ദുശീലങ്ങളൊന്നും ഇല്ലായിരുന്നു. വീടുകളിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിച്ച് അത് വിറ്റ് കിട്ടുന്ന തുക കൊണ്ടാണ് ജീവിച്ചു പോന്നത്. മാരിയപ്പൻ കൊല ചെയ്തു എന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

മൂന്ന് മക്കളാണ് ഇവർക്കുള്ളത്. ഗണേശൻ,മണികണ്ഠൻ,ഗീത. ഗീതയെ തൂത്തുക്കുടിയിൽ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റു രണ്ട് പേരും ബിബിഎയ്ക്കും ബിഎയ്ക്കും പഠിക്കുന്നു. പഠനത്തിനിടെ പാർട്ട് ടൈം ജോലിക്ക് പോയി വന്ന മണികണ്ഠനാണ് അമ്മ കൊല ചെയ്യപ്പെട്ട് കിടക്കുന്നത്കണ്ടത്. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ഇന്ന് വൈകിട്ട് മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തൂത്തുക്കുടി മച്ചോടാ നഗറിലെ വീട്ടിലായിരിക്കും ശവസംസ്‌ക്കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP