Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഷ്ടിക്ക് വകയില്ലാതിരുന്ന വടുതലയിലെ വാടക വീട്ടിൽ നിന്ന് വാഴക്കാലയിലെ ആഡംബര ബംഗ്‌ളാവിലേക്ക് എത്തിയത് നാലുകൊല്ലം കൊണ്ട്; മണലൂറ്റി നടന്നിരുന്ന പയ്യൻ പച്ചപിടിക്കാതെ വന്നപ്പോൾ പോയത് ചെന്നൈയിലേക്ക്; ചുരുങ്ങിയ കാലത്തിനകം ഓഡി കാറിൽ തിരിച്ചെത്തി വിലസി നടന്നതോടെ അന്തംവിട്ട് നാട്ടുകാർ; സഭയ്ക്ക് കളങ്കമായി മാറിയ ഭൂമി ഇടപാടിൽ ദല്ലാളിന്റെ ഇടപാടുകളും അന്വേഷിക്കണമെന്ന് വിശ്വാസികൾ

അഷ്ടിക്ക് വകയില്ലാതിരുന്ന വടുതലയിലെ വാടക വീട്ടിൽ നിന്ന് വാഴക്കാലയിലെ ആഡംബര ബംഗ്‌ളാവിലേക്ക് എത്തിയത് നാലുകൊല്ലം കൊണ്ട്; മണലൂറ്റി നടന്നിരുന്ന പയ്യൻ പച്ചപിടിക്കാതെ വന്നപ്പോൾ പോയത് ചെന്നൈയിലേക്ക്; ചുരുങ്ങിയ കാലത്തിനകം ഓഡി കാറിൽ തിരിച്ചെത്തി വിലസി നടന്നതോടെ അന്തംവിട്ട് നാട്ടുകാർ; സഭയ്ക്ക് കളങ്കമായി മാറിയ ഭൂമി ഇടപാടിൽ ദല്ലാളിന്റെ ഇടപാടുകളും അന്വേഷിക്കണമെന്ന് വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2009ൽ വടുതലയിലെ വാടകവീട്ടിലെ താമസക്കാരനായിരുന്നു ഇപ്പോൾ സീറോ മലബാർ സഭയ്‌ക്കെതിരെ ഉയർന്നുവന്ന ഭൂമി ഇടപാട് വിവാദത്തിൽ ദല്ലാളായിരുന്ന സാജു. അന്ന് പ്രത്യേകിച്ച് പണിയൊന്നുമില്ല. അങ്ങനെയിരിക്കെയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു കൈ പയറ്റുന്നത്. എന്നാലും അന്ന് പച്ചപിടിക്കാൻ കഴിഞ്ഞില്ല. കടം കൂടുമ്പോൾ ഇടയ്ക്ക് ഇടുക്കി അണക്കരയിലെ തറവാട് വീട്ടിൽ നിന്ന് ചെറിയ തുകകൾ വാങ്ങി പിടിച്ചുനിൽക്കും.

കാര്യമായി സമ്പാദ്യം ഒന്നും കൈവശം ഇല്ലായിരുന്നെങ്കിലും അക്കാലം മുതലേ വാഹനങ്ങളോട് വലിയ കമ്പമുണ്ടായിരുന്ന യുവാവ് ആയിരുന്നു സാജു. അക്കാലത്ത് കൈവശമുണ്ടായിരുന്നത് ഒരു മാരുതി 800 ആണ്. ഇന്ന് ഓഡി ഉൾപ്പെടെ അത്യാഡംബര കാറിൽ സഞ്ചരിക്കുന്ന സാജു ആ നിലയിലേക്ക് വളർന്നതിന് പിന്നിലുള്ളത് സിനിമയെപ്പോലും വെല്ലുന്ന കഥകളാണ്. വടുതലയിൽ വയറൊട്ടി അരിഷ്ടിച്ച് താമസിച്ച കാലത്തിൽ നിന്ന് ഇന്ന് 100 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ആസ്തിയുള്ള നിലയിലേക്ക് സാജു വളർന്നതെങ്ങനെ എന്നറിയുമ്പോൾ ആരും മൂക്കത്ത് വിരൽവച്ചുപോകും.

എറണാകുളം-അങ്കമാലി രൂപതയുടെ ഭൂമി ഇടപാടിൽ സഭയ്ക്ക കോടികളുടെ നഷ്ടമുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് ഈ സംഭവുമായി ബന്ധപ്പെട്ട് സാജുവർഗീസ് എന്ന ഇടനിലക്കാരന്റെ പേരും ഉയർന്നുവന്നത്. വളരെ പെട്ടെന്നായിരുന്നു സാജുവിന്റെ വളർച്ച. ഈ അസൂയവഹമായ വളർച്ചയുടെ തുടക്കം എറണാകുളം പൂത്തോട്ടയിലെ 30 ഏക്കർ ഭൂമിയിൽ 11 ഏക്കർ നികത്താനുള്ള കരാറുമായി ബന്ധപ്പെട്ടായിരുന്നു. 2009-10 കാലത്താണ് സാജുവിന്റെ നേതൃത്വത്തിൽ ഇത്തരമൊരു ഇടപാട് നടന്നത്. സ്ഥലം നികത്താൻ കരാർ എടുത്തവരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി തിരിച്ചുകൊടുത്തില്ലെന്ന ആക്ഷേപം ഉയർന്നു. പിന്നീട് വല്ലാർപാടം കേന്ദ്രീകരിച്ച് നടന്ന ഒരു ഭൂമി ഇടപാടിൽ സാജുവിനെ തേടിയെത്തിയത് കോടികളാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പിന് വേണ്ടി ആയിരുന്നു ഈ ഇടപാട്. ഇതിൽ രണ്ടുകോടി 'തടഞ്ഞ'തായി സാജു തന്നെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ബിസിനസ് വളർന്നതോടെ 2013ൽ തന്നെ മാരുതി സാജു ഓഡി സാജുവായി മാറിക്കഴിഞ്ഞിരുന്നു.

ഇക്കാലത്തുതന്നെ വാടക വീട്ടിൽ നിന്ന് വാഴക്കാലയിലെ കൊട്ടാരതുല്യമായ ബംഗ്‌ളാവിലേക്കും സാജു താമസം മാറ്റിയിരുന്നു. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് മാറിയതോടെ ബിസിനസ് ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം മാറ്റം വന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം വൻകിട ബിസിനസുകാരും രാഷ്ട്രീയക്കാരും പൊലീസ് ഉന്നതരുമായുമെല്ലാം ബന്ധങ്ങളായി.

ഇത്തരത്തിൽ ബിസിനസ് വിപുലീകരിക്കുന്നതിന് ഇടയ്ക്കാണ് സഭയുടെ ഭൂമി ഇടപാടിലും സാജു എത്തിപ്പെടുന്നത്. ഭൂമി ഇടപാടിനു വേണ്ടി ഇയാളുമായി സംസാരിക്കുമ്പോഴും ഇയാൾ പുറത്ത് നടത്തിവന്ന പ്രചരണം സഭ അറിഞ്ഞിരുന്നില്ല. സഭാ മേലധ്യക്ഷൻ ആലഞ്ചേരിയുടെ സാമ്പത്തിക ഉപദേഷ്ടാവാണ് എന്നാണ് ഇയാൾ പലരോടും പറഞ്ഞിരുന്നത്. ആദ്യഘട്ടത്തിൽ രൂപതയുടെ മൂന്നേക്കർ ഭൂമി കച്ചവടത്തിൽ തന്നെ ഇയാൾ വൻ വെട്ടിപ്പ് നടത്തിയെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

ഇതിന് പിന്നാലെ രൂപതയുടെ മറ്റ് ചില ഭൂമികൾ വിൽക്കാനും നീക്കം നടത്തുകയും ചെയ്തു. ഇതിനിടെയാണ് കുമളിക്ക് സമീപം ആറ് കോടി രൂപയ്ക്ക് 80 ഏക്കർ ഏലത്തോട്ടം വാങ്ങാൻ കരാറായത്. ഇതിന് പുറമെ ഇടുക്കിയിൽ തന്നെ കോടികൾ വിലമതിക്കുന്ന ഷോപ്പിങ് കോംപ്‌ളക്‌സിനും ഉടമയാണ് സാജു. ഇടുക്കിയും എറണാകുളത്തുമായി ബിനാമി പേരിൽ ഇയാൾ പല ഭൂമി ഇടപാടും നടത്തിയെന്ന് വിവരം ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യവും അന്വേഷിച്ചുവരികയാണ് അധികൃതർ.

ഒമ്പതുകൊല്ലംകൊണ്ട് നൂറുകോടി ആസ്തിയുണ്ടാക്കിയ ദല്ലാൾ

കൈവശം അഷ്ടിക്ക് വകയില്ലാതിരുന്ന സാജു വർഗീസ് ഒമ്പതുകൊല്ലം കൊണ്ട് നൂറുകോടി ആസ്തിയുള്ള ആളായി വളർന്നതെങ്ങനെയെന്നും ഇതിന് പിന്നിൽ നടന്ന ഇടപാടുകൾ എന്തെന്നും അനേ്്വഷിക്കണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. സഭയുടെ ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ ആരോപണം ഉയരുമ്പോഴും ഇതിൽ സാജു വർഗീസ് എന്ന ഇടനിലക്കാരൻ എങ്ങനെ എത്തിപ്പെട്ടുവെന്നും ആരാണ് ഇയാളെ കർദ്ദിനാളുമായി ബന്ധപ്പെടുത്തിയതെന്നും ഇപ്പോൾ ചർച്ചയാവുന്നുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും സഭയിൽ ആരൊക്കെയാണ് ഇയാളെ ബന്ധിപ്പിക്കുന്നതെന്നും എല്ലാം അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇപ്പോൾ സഭയ്ക്ക കളങ്കമായി മാറിയ ഭൂമി ഇടപാട് വിവാദത്തിൽ സത്യം പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇത്തരമൊരു അന്വേഷണം കൂടി നടക്കണമെന്ന ആവശ്യമുയർത്തി വൈദികരും സഭാ വിശ്വാസികളും മുന്നോട്ടുനീങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.

സീറോ മലബാർ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുകയും, ബാധ്യത വരുത്തുകയും ചെയ്തതിൽ ഇടനിലക്കാരൻ വില്ലനായി മാറിയെന്ന് സഭാ നേതൃത്വം തുടക്കംമുതലേ പറഞ്ഞിരുന്നു. കോടികൾ വിലമതിക്കുന്ന ഭൂമി തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തിയെന്ന വാദമാണ് ഉയർന്നത്. ഇതോടെ സഭയിലെ ഉന്നതരും ഇതിലെ ലാഭത്തിന്റെ പങ്കുപറ്റിയെന്നും ആക്ഷേപം ഉയർന്നു. ഇടനിലക്കാരനായ വസ്തുബ്രോക്കർ സാജു വർഗീസിന്റെ പങ്ക് ആദ്യം ചൂണ്ടിക്കാണിച്ചത് സഭാ വക്താവായ ഫാ.പോൾ കരേടനാണ്. മാർ ആലഞ്ചരി പിതാവ് ഇയാളുടെ വാക് ചാതുരിയിൽ വീണുപോയതാണ് സഭയെ പിടിച്ചുകുലുക്കിയ വിവാദത്തിലേക്ക് നയിച്ചതെന്ന് വാദം ഉയർന്നു. അതേസമയം, അതിരൂപതയെ 90 കോടിയുടെ കടക്കെണിയിലാക്കിയ വില്ലൻ താനാണെന്ന് കുമളി അണക്കര സ്വദേശിയായ സാജു വർഗീസ് സമ്മതിക്കില്ല. വസ്തുകച്ചവടത്തിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് അദ്ദേഹം ആണയിടുന്നുണ്ടെങ്കിലും മൂന്നുനാലുപേരെ താൻ പരിചയപ്പെടുത്തിയെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട് സാജു.

എസ്എൻഡിപിയുടെ മാതൃകയിൽ കത്തോലിക്കാ കോൺഗ്രസ് പദ്ധതിയിട്ട മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ ചുമതലക്കാരനായാണ് സാജു വർഗീസ് കളം പിടിച്ചത്. ഈ സംവിധാനം ജനോപകാരപ്രദമാകുമെന്ന് വിശ്വസിപ്പിച്ച ഇദ്ദേഹം കർദിനാളുമായി അടുത്തു. ഇതാണ് കർദിനാളിനെ കുരുക്കിലാക്കിയത്. ആദ്യകാലത്ത് മേസ്തിരി പണിയായിരുന്നു സാജു വർഗീസിന്.സാജു തന്റെ പിതാവിന്റെ തൊഴിൽ പിന്തുടരുകയായിരുന്നു. പിന്നീട് എളുപ്പം പണമുണ്ടാക്കാൻ കഴിയുന്ന മണലൂറ്റായി ഇഷ്ടതൊഴിൽ. ഇപ്പോഴും പുളിയന്മല, ആമയാർ, അണക്കര മേഖലകളിൽ ഏക്കർ കണക്കിനു പാടശേഖരങ്ങളിലാണ് അനധികൃത മണലൂറ്റ് നടക്കുന്നത്. ഉൾമേഖലകളിലെ ഹെക്ടർ കണക്കായ പാടശേഖരങ്ങൾ ഇപ്പോൾ വലിയ കുളങ്ങൾ മാത്രമായി അവശേഷിച്ചിരിക്കുന്നു.

വൻതോതിൽ മണൽ ഖനനം ചെയ്ത് വിറ്റതുമൂലം പാടശേഖരങ്ങൾ ഇല്ലാതായി.നിരവധി അനധികൃത നിർമ്മാണങ്ങൾക്കും കുപ്രസിദ്ധമാണ് ഇവിടം. അണക്കരയിൽ മണലൂറ്റ് തകൃതിയായി നടക്കുന്നതിനിടെ തന്നെ നിർമ്മാണമേഖലയിലും സാജു വർഗീസ് കൈവച്ചു. തൊട്ടതെല്ലാം പൊന്നാകുമെന്ന് കരുതി കൊയ്യാനിറങ്ങിയ നിർമ്മാണ മേഖല പക്ഷേ നിരാശയാണ് സാജുവർഗീസിന് സമ്മാനിച്ചത്. ഏറ്റെടുത്ത വീടുകൾക്കെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു പിഴവ്. ചോർച്ചയും തകരാറുമായി ജനങ്ങളുടെ പരാതി ഏറിയതോടെ കളം മോശമാകുന്നത് സാജു തിരിച്ചറിഞ്ഞു. നാടുവിടുകയല്ലാതെ മറ്റുമാർഗമില്ലെന്ന് വന്നു.

രക്ഷാമാർഗമായി മുന്നിൽ തെളിഞ്ഞത് ചെന്നൈ പട്ടണം

ചെന്നൈയിൽ സാജു എന്താണ് ചെയ്തതെന്ന് നാട്ടുകാർക്ക് വലിയ പിടിയില്ല. എല്ലാം കേട്ടുകേൾവികൾ മാത്രം. അതുകൊണ്ട് പളപളപ്പൻ കാറിൽ സാജു തിരിച്ചുവന്നപ്പോൾ നാട്ടുകാർക്കെല്ലാം അമ്പരപ്പായിരുന്നു. ഇതെന്തൊരു മറിമായം, ആളുകൾ അത്ഭുതം കൂറി. മടങ്ങിവന്നതോടെ സമ്പദ്യമെല്ലാം തോട്ടങ്ങൾ വാങ്ങി കൂട്ടാനും ആസ്തി കൂട്ടാനുമാണ് ശ്രദ്ധിച്ചത്. കൊച്ചിയിൽ നല്ല കണ്ണായ സ്ഥലത്ത് വമ്പൻ കെട്ടിടങ്ങൾ വാങ്ങിക്കൂട്ടി. പ്ലാന്റേഷൻ മേഖലയിലെ പിടിവിട്ടുപോകാതിരിക്കാൻ, തോട്ടം വാങ്ങി അനിയനെ മാനേജരാക്കി. ഇതിനൊപ്പം വസ്തുകച്ചവടവും പൊടിപൊടിച്ചു.

സാജു മറുനാടൻ മലയാളിയോട് തന്റെ തൊഴിലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെ: ചെറിയ കരാർ ജോലിയിൽ നിന്നാണ് തുടക്കം. അത് ഇപ്പോഴും തുടരുന്നുണ്ട്. ചെന്നൈയിലും മറ്റും വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് പലപ്പോഴും പോകാറുണ്ട്. ഇപ്പോഴും പോകുന്നുണ്ട്. പത്ത് വർഷത്തോളമായി വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ ഒരു പരാതിക്കും ഇട നൽകിയിട്ടില്ല. ഗുണ്ടായിസത്തിനും പോയിട്ടില്ല. ഒരു പൊലീസിൽ കേസിൽ പെട്ടിട്ടുമില്ല. ഒരു വിവരാവകാശം വഴി ആർക്കും ഇക്കാര്യം മനസിലാക്കാനാവും.

എന്റെയും കുടുംബത്തിന്റെയും ആസ്തി ആർക്കും പരിശോധിക്കാം.കോടികളുടെ കണക്ക് പലരും പറയുന്നുണ്ട്.യഥാർത്ഥ വസ്തുത ഇതല്ല. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചെത്തുന്നത് രാത്രി 12 മണിയും ചിലപ്പോഴൊക്കെ ഇതിന് ശേഷവുമാവും. ഞാൻ വിശ്വാസി മാത്രമാണ്. ഭൂമി ഇടപാട് വിഷയത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായി ഒന്നുമറിയില്ല. ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചിട്ടില്ല എന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്. -
സാജു വർഗീസിന്റെ ന്യായം ഇതാണെങ്കിലും സാജുവിനെ അതിരൂപതാ നേതൃത്വത്തിന് പരിചയപ്പെടുത്തിയത് മാർ ആലഞ്ചേരിയാണെന്നാണ് മുഖ്യ ആരോപണം. സാജുവിനെ പിതാവ് കണ്ണടച്ച് വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹം കുരുക്കിലായതെന്നും ഒരിവിഭാഗം വൈദികർ കുറ്റപ്പെടുത്തുന്നു. ഭൂമിയിടപാടിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇടപാടിലെ ദല്ലാൾ സാജു വർഗീസിനെ പ്രതിയാക്കി മാർട്ടിൻ പയ്യപ്പിള്ളി ഐജിക്കു പരാതി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP