Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലാനാണെങ്കിലും ഇത്രയും ക്രൂരതയാകാമോ? സ്വന്തം വീടിനടുത്തു മദ്യപിച്ചു ബഹളം വച്ചതു ചോദിക്കാൻ ചെന്നയാളെ തൊഴിച്ച് മറിച്ചിട്ടു; പിന്നെ ഉയർന്നു ചാടി കാൽമുട്ടിന് നെഞ്ചിൽ ഊക്കൻ ഇടി; ദയനീയമായി കരഞ്ഞിട്ടും വകവയ്ക്കാതെ വയറിലും നെഞ്ചിലും തുടരെത്തുടരെ ചവിട്ടി; അരുവാപ്പാറയിൽ സുനിലിനെ കൊലപ്പെടുത്തിയതിന്റെ ഭീകരചിത്രമിങ്ങനെ

കൊല്ലാനാണെങ്കിലും ഇത്രയും ക്രൂരതയാകാമോ? സ്വന്തം വീടിനടുത്തു മദ്യപിച്ചു ബഹളം വച്ചതു ചോദിക്കാൻ ചെന്നയാളെ തൊഴിച്ച് മറിച്ചിട്ടു; പിന്നെ ഉയർന്നു ചാടി കാൽമുട്ടിന് നെഞ്ചിൽ ഊക്കൻ ഇടി; ദയനീയമായി കരഞ്ഞിട്ടും വകവയ്ക്കാതെ വയറിലും നെഞ്ചിലും തുടരെത്തുടരെ ചവിട്ടി; അരുവാപ്പാറയിൽ സുനിലിനെ കൊലപ്പെടുത്തിയതിന്റെ ഭീകരചിത്രമിങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കുറുപ്പംപടി: ആദ്യം തൊഴിച്ച് മറിച്ചിട്ടു. പിന്നെ ഉയർന്നു ചാടി കാൽമുട്ടിന് നെഞ്ചിൽ ഊക്കൻ ഇടി. ദീനരോദനം വകയ്ക്കാതെ വീണ്ടുവീണ്ടും വയറിലും നെഞ്ചിലും ചവിട്ടി. അല്പനേരം പിടച്ച ശരീരം പിന്നെ നിശ്ചലമായി....മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം വീടിനുള്ളിലെത്തിച്ച് കൂട്ടുകാരൊടൊപ്പം സ്ഥലം വിട്ടു.

അരുവപ്പാറ സുനിൽ കൊലക്കേസിലെ ഒന്നാം പ്രതി നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്പിൽ അമൽ(24) താൻ നടത്തിയ അരും കൊലയെക്കുറിച്ച് പൊലീസിൽ നൽകിയ മൊഴിയിലെ പ്രധാനഭാഗങ്ങളാണ് മുകളിൽ ചേർത്തിട്ടുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട നാലംഗസംഘത്തിൽ മൂന്നുപേരും ഇതിനകം പൊലീസ് പിടിയിലായിട്ടുണ്ട്.

അരുവപ്പാറ മാലിക്കുടി വീട്ടിൽ ബേസിൽ(23), കൊല്ലപ്പെട്ട സുനിയുടെ അയൽവാസിയായ ചെറങ്ങര വീട്ടിൽ സനു ചന്ദ്രൻ (22) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. ഇവരുടെ സുഹൃത്ത് റോബിനും കേസിൽ പ്രതിയാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി കുറുപ്പംപടി എസ് ഐ പി.എം ഷമീർ അറിയിച്ചു.

കുറുപ്പംപടി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വേങ്ങുർ മുനിപ്പാറയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. വേങ്ങൂർ മുനിപ്പാറ കളത്തിപ്പിടി വീട്ടിൽ സുനിൽ (40) ആണ് കൊല്ലപ്പെട്ടത്. രാത്രി 10 മണിയോടെ വീട്ടിലെ മുറിയിലാണ് സുനിലിന്റെ മൃതദേഹം കാണപ്പെട്ടത്. തുടർന്നു നടന്ന അന്വേഷണത്തിൽ സമീപവാസികളായ റോബിനും സുഹൃത്തുക്കളായ സനൂപ് ചന്ദ്രൻ , അമൽ , ബേസിൽ എന്നിവരും ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സനൂപിന്റെ പിതാവ് ചന്ദ്രൻ പൊലീസ് ക്യാമ്പിലെ കാന്റിൻ ജീവനക്കാരാനാണ്.

നാൽവർ സംഘം യമഹാ ബൈക്കിലാണ് സംഭവദിവസം മുനിപ്പാറയിൽ എത്തിയത്. വാഹനം സുനിലിന്റെ വീടിന് സമീപം പാർക്കുചെയ്ത ശേഷം പിൻഭാഗത്തെ പാറപ്പുറത്തിരുന്ന് ഇവർ മദ്യപിക്കാൻ തുടങ്ങി. ഇതുകണ്ട് സുനിൽ എത്തുകയും ഇവരോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ കുപിതരായ ഇവർ സുനിലിനെ കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു.

സുനിലും റോബിനും സനൂപുമായി വാക്കേറ്റവും ഉന്തും തള്ളുമായപ്പോൾ ദുരെനിന്നിന്നിരുന്ന ബേസിലും അമലും ഓടിയെത്തുകയും സുനിലിനെ മൃഗീയമായി മർദ്ദിക്കുകയുമായിരുന്നു. അമൽ വായുവിൽ ചാടിയുയർന്ന് മുട്ടുകാലുകൊണ്ട് നെഞ്ചിലേൽപ്പിച്ച ഇടിയുടെ ആഘാതത്തിൽ സുനിയുടെ നെഞ്ചുംകൂട് തകർന്ന് ഹൃദയം ഛിന്നഭിന്നമായിരുന്നു. പെട്ടെന്നുള്ള മരണത്തിന് കാരണമായത് സുനിൽ കുമാറിന്റെ ആക്ഷൻ സിനിമകളെ വെല്ലുന്ന ഈ പ്രകടനമായിരുന്നെന്ന് പോസ്്റ്റുമോർട്ടത്തിൽ വ്യക്തമായി.

മർദ്ദനത്തിനിടെ സുനിലിന്റെ വാവിട്ടുള്ള കരച്ചിൽ പ്രദേശവാസികൾ കേട്ടിരുന്നു. ഇവരിൽ ചിലർ സുനിലിന്റെ സഹോദരി ഭർത്താവിനെ വിവരമറിയിക്കുകയും ഇയാൾ ബന്ധുക്കളെ കൂട്ടിവന്നപ്പോൾ വീടിനുള്ളിൽ സുനിലിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ അക്രമിസംഘം തന്നെ മൃതദേഹം വീടിനുള്ളിൽ കൊണ്ടിടുകയായിരുന്നു. സുനിൽ ഒറ്റക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. രണ്ടുസഹോദരിമാർ വിവാഹിതരാണ്.

കൊല്ലപ്പെട്ട സുനിൽ 2010-ൽ സമീപത്തെ എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന രാജാക്കാട് സ്വദേശി ടിനുവിനെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസിൽ നാലുവർഷത്തോളം ജയിൽവാസമനുഷ്ഠിച്ച സുനിലിനെ തെളിവില്ലെന്ന കാരണത്താൽ കോടതി വെറുതെ വിട്ടിരുന്നു.

അടുത്തകാലത്തായി ഉച്ചത്തിലുള്ള വർത്തമാനം, ഒച്ചപ്പാടുകൾ, ഇരുട്ട് എന്നിവയെല്ലാം സുനിലിന് ഭയമായിരുന്നെന്നും മദ്യലഹരിയിൽ ഒച്ചപ്പാടു തുടങ്ങിയ സംഘത്തെ പ്രദേശത്തുനിന്നും അകറ്റാൻ സുനിൽ ഇറങ്ങിപുറപ്പെട്ടതായിക്കാം ദാരുണ സംഭവത്തിന് വഴിവച്ചതെന്നുമാണ് കുടുംബാംഗങ്ങളുടെ സംശയം.

മിക്കപ്പോഴും പൊറുപൊറുത്തുകൊണ്ടാണ് നടപ്പ്. പരിചയക്കാരുടെ ചായക്കടയിൽനിന്നും മാത്രമേ ചായകുടിക്കുന്ന പതിവുള്ളു. ചായ കുടിച്ചാൽ പണം കൊടുത്തശേഷം ചായ നൽകിയ ഗ്ലാസ്സ് കഴുകി നൽകിയ ശേഷമേ സുനിൽ ഇവിടെ നിന്നും പിൻവാങ്ങാറുള്ളുവെന്നാണ് ദൃക്‌സക്ഷികളുടെ വെളിപ്പെടുത്തൽ.

മാതാവ് നൽകിയിരുന്ന ഭക്ഷണം മാത്രമാണ്, എല്ലാത്തിനെയും ഭയപ്പാടോടെ കണ്ടിരുന്ന സുനിലിന്റെ ജീവൻ നിലനിർത്തിയിരുന്നത്. കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുമെങ്കിലും അമ്മയെ ഒപ്പം താമസിപ്പിക്കാൻ സുനിൽ അനുവദിച്ചിരുന്നില്ല. അടുത്തകാലത്തായി ജോലിക്ക് പോകാതെ ഒട്ടുമിക്ക സമയവും വീട്ടിൽ കഴിഞ്ഞുവരിയായിരുന്ന സുനിൽ.

സംഭവം നടന്ന ഉടനെ മുങ്ങിയ പ്രതികൾ മൂന്നാർ, വട്ടവട, കോവിലൂർ, കോതമംഗലം, മുവാറ്റുപുഴ, തൃശൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. കൂടാതെ വേങ്ങൂരിലെ മലകളിലും പാണിയേലി പോരിന് സമീപത്തെ ആനയിറങ്ങുന്ന ഉൾക്കാടുകളിലും പ്രതികൾ ഒളിവിൽ പാർത്തിരുന്നു.

കോതമംഗലം ഓടക്കാലി മലയിൽ ഇവർ ഒളിച്ചു പാർത്തിരുന്ന പാറക്കൂട്ടങ്ങളിൽ നിന്നാണ് സാഹസികമായി പൊലീസ് സംഘം അമലിനെയും ബേസിലിനെയും കീഴടക്കി കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിൽ എസ് ഐക്ക് പരിക്കേറ്റിരുന്നു.

ഇവർ ഇരുവരും നിരവധി ക്രിമിനൽ ക്വട്ടേഷൻ, കവർച്ച കേസുകളിൽ കൂട്ടുപ്രതികളാണ്. അങ്കമാലി പൊലീസ് സ്റ്റേഷനിൽ 2015 ൽ യുവാവിനെ കൊലപ്പെടുത്താൻ 50,000 രൂപക്ക് ക്വട്ടേഷൻ വാങ്ങി കാറിടിച്ചു വീഴ്‌ത്തി , വാൾകൊണ്ടു വെട്ടി ഗുരുതര പരിക്കേൽപിച്ച കേസ്സിൽ ഇവർക്കെതിരെ കോടതിയിലുള്ള കേസ് വിചാരണഘട്ടത്തിലാണ്.

കൂടാതെ കോതമംഗലം ഐരൂപ്പാടത്ത് ക്വട്ടേഷൻ വാങ്ങി ആളുമാറി ഗുരുതര പരിക്കേൽപ്പിച്ചതിന് വധശ്രമത്തിനും രണ്ടു പ്രതികളും വിചാരണ നേരിടുകയാണ്. കൂടാതെ കുറുപ്പംപടി സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും പ്രതികളാണ്.

ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത നിരവധി സംഭവങ്ങളിലും ഇവർ പ്രതികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പരാതിക്കാരില്ലാത്ത സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

സനൂപിനെ കിഴക്കമ്പലം താമരച്ചാലുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടയാൾ പട്ടികജാതി വിഭാഗത്തിലുള്ള ആളായതിനാൽ മുവാറ്റുപുഴ ഡിവൈ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. അമലിനെതിരെ കാപ്പ നിയമപ്രകാരം ജില്ലാ കളക്ടർക്ക് അപേക്ഷ അയച്ചിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു.

കുന്നത്തുനാട് സി.ഐ ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ടക പി.എം ഷമീർ, ടഹ സുരേഷ് ബാബു, എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാന്റിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP