Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീറോ മലബാർ സഭയുടെ വിവാദ ഭൂമി ഇടപാടിൽ ആദായ നികുതി വകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; സഭവിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയിൽ അറ്റാച്ച്‌മെന്റ് നോട്ടീസ് നൽകി; രേഖകളിൽ 3.94 കോടി വില കാണിച്ച ഭൂമി സാജു വർഗീസ് മറിച്ചു വിറ്റത് 39 കോടി രൂപയ്ക്ക്; നികുതി വെട്ടിച്ചതിന് സാജു പത്തു കോടി രൂപ പിഴ ഒടുക്കണമെന്ന് നിർദ്ദേശം; വിവാദ ദല്ലാളിന്റെ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചു

സീറോ മലബാർ സഭയുടെ വിവാദ ഭൂമി ഇടപാടിൽ ആദായ നികുതി വകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; സഭവിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയിൽ അറ്റാച്ച്‌മെന്റ് നോട്ടീസ് നൽകി; രേഖകളിൽ 3.94 കോടി വില കാണിച്ച ഭൂമി സാജു വർഗീസ് മറിച്ചു വിറ്റത് 39 കോടി രൂപയ്ക്ക്; നികുതി വെട്ടിച്ചതിന് സാജു പത്തു കോടി രൂപ പിഴ ഒടുക്കണമെന്ന് നിർദ്ദേശം; വിവാദ ദല്ലാളിന്റെ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭ അതിരൂപതയുടെ വിവാദ ഭൂമി ഇടപാടിൽ ആദായ നികുതി വകുപ്പിന്റെ നടപടി. സീറോ മലബാർ സഭ കാക്കനാട് വിറ്റ ഭൂമിയിൽ 64 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ നടപടി. ഭൂമി അറ്റാച്ച് ചെയ്യുന്നതിനായി നോട്ടീസ് നൽകി. ഭൂമി വാങ്ങിയ സാജു വർഗീസിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടികൾ. സാജു പത്ത് കോടി രൂപയുടെ നികുതി വെട്ടിച്ചുവെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പത്ത് കോടി രൂപ പിഴ ഒടുക്കാനും ഇൻകം ടാക്സ് നിർദ്ദേശിച്ചു. ഇയാളുടെ മറ്റിടപാടുകളും ക്രമക്കേടുകളെ തുടർന്ന് മരവിപ്പിച്ചു. താൽക്കാലികമായാണ് നടപടിയെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്.

ഭൂമിയിടപാടിൽ വലിയതോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് താത്കാലികമായാണ് ആസ്തി കണ്ടുക്കെട്ടുന്ന വിധത്തിൽ നടപടികളിലേക്ക് ആദായനികുതി വകുപ്പ്‌നീങ്ങിയത്. സഭയേയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയേയും വിവാദത്തിലാക്കിയ ഇടനിലക്കാരൻ സാജു വർഗീസിന്റെ വാഴക്കാലയിലെ ആഡംബര വീടും കണ്ടുകെട്ടിയത്. 4298 ചതുരശ്ര അടി വരുന്ന ഈ വീടിനും ഭൂമിക്കും 4.16 കോടി രൂപയാണ് ആദായനികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്. സാജു വർഗീസ് വഴി വി.കെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരിൽ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. ഇടപാടിൽ സാജു വർഗീസും വി.കെ.ഗ്രൂപ്പും ചേർന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.

രേഖകളിൽ 3.94 കോടി രൂപ കാണിച്ച ശേഷം സാജുവർഗീസ് ഭൂമി മറിച്ചുവിറ്റത് 39 കോടി രൂപക്കാണെന്നും ആദായനികുതി കണ്ടെത്തി. ഇത് വലിയ നികുതി വെട്ടിപ്പാണെന്നാണ് വ്യക്തമാകുന്നത്. അതേസമയം വിവാദം കൊഴുത്ത വേളയിൽ സീറോ മലബാർ സഭ അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് ഇടനിലക്കാരനായ സാജു വർഗീസിന്റെ വീട്ടിലും വി കെ ഗ്രൂപ്പ് സ്ഥാപനങ്ങളിലും ആദായവകുപ്പിന്റെ റെയ്ഡ് നടത്തിയിരുന്നു. ഇയാളുടെ 13 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഭൂമി ഇടപാടിലെ കൃത്യമായ കണക്കും ഇടപാടിലൂടെ ലഭിച്ച പണം നിക്ഷേപിച്ചതെവിടെയെന്നും കണ്ടെത്താനായിരുന്നു ഈ റെയ്ഡ്. എന്നാൽ, ഈ റെയ്ഡിലെ വിവരങ്ങളാണ് ഇപ്പോൾ നിർണായകമായി മാറിയത്.

13 കോടി രൂപക്ക് ഭൂമി വിൽക്കാനാണ് സഭ സാജുവിനെ ഏൽപ്പിച്ചിരുന്നത്. എന്നാൽ 27 കോടി രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് പറയുന്നു. ഇതേ തുടർന്നാണ് മാർ ആലഞ്ചേരിക്കും സഭയ്ക്കുമെതിരെ വിവാദങ്ങൾ ഉയർന്നത്. സീറോ മലബാർ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമിയിടപാടിൽ ഇടനിലക്കാരനായിരുന്ന സാജു വർഗീസ് ഇടുക്കിയിൽ കോടികളുടെ സ്വത്ത് സമ്പാദിച്ചതായി രേഖകൾ വ്യക്തമാക്കിയിരുന്നു. സഭയുടെ ഇടപാടുകൾക്ക് ശേഷം തരാൻ പണമില്ലെന്നു പറഞ്ഞ സാജു വർഗീസ് ഇതേ കാലയളവിൽ കുമളിയിൽ ഏക്കറു കണക്കിന് ഭൂമി വാങ്ങുന്നതിന് കരാറെഴുതിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

2016 സെപ്റ്റംബറിലാണ് സാജു വർഗീസ് സഭയുടെ ഭൂമി വിൽപനയിൽ ഇടനിലക്കാരനായത്. 27 കോടിയിലേറെ വിലയിട്ടിരുന്ന ഭൂമി ഇയാൾ വഴി വിൽപന നടത്തിയെങ്കിലും സഭയ്ക്ക് ആകെ ലഭിച്ചിട്ടുള്ളത് 13.5 കോടിയോളം രൂപ മാത്രമാണ്. നോട്ട് നിരോധനം മൂലം പണം തരാനാവില്ലെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ബാക്കി തരാനുള്ള പണത്തിന് പകരമായി സഭയ്ക്ക് കോതമംഗലത്തും ദേവികുളത്തുമായി ഇയാൾ സ്ഥലം നൽകുകയും ചെയ്തു. ഈ സ്ഥലങ്ങൾക്ക് കിട്ടാനുള്ള പണത്തേക്കാൾ മൂല്യമുണ്ടെന്ന് പറഞ്ഞത് പ്രകാരം സഭ വീണ്ടും ഇയാൾക്ക് പണം നൽകിയിരുന്നു. സഭ വിറ്റ സ്ഥലത്തിന് ന്യായമായ മൂല്യം ലഭിച്ചില്ലെന്നും പിന്നീട് സാജു വർഗീസിൽ നിന്നും പകരം വാങ്ങിയ ഭൂമിക്ക് അധികമൂല്യമാണ് നൽകിയതെന്നും കാണിച്ചാണ് ഇപ്പോൾ വിവാദമുണ്ടായിരിക്കുന്നത്. ഈ ഭൂമിയിടപാടുകളോടെ, ബാങ്ക് വായ്പ തീർക്കാനായി ഭൂമി വിൽക്കാൻ ശ്രമിച്ച സഭയുടെ കടം വൻതോതിൽ വർധിക്കുകയും ചെയ്തു.

എന്നാൽ, സഭയുമായുള്ള ഭൂമിയിടപാടിന് ശേഷം എട്ടു മാസത്തിനുള്ളിൽ കുമളിയിൽ സാജു വർഗീസ് എസ്റ്റേറ്റ് വാങ്ങാനായി കരാറെഴുതിയതയായും വ്യക്തമായിരുന്നു. 2017 ജൂൺ-ജൂലൈ മാസങ്ങളിലായാണ് കരാറെഴുതിയിരിക്കുന്നത്. ആറ് കോടി മതിപ്പുള്ള ഏലത്തോട്ടത്തിന് ഒരുകോടി രൂപയാണ് അഡ്വാൻസായി നൽകിയത്.

ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് വൈദിക സമിതിയും ബിഷപ്പുമാരുടെ സിനഡ് നിയോഗിച്ച സമിതിയും കണ്ടെത്തിയിരുന്നു. ബിഷപ്പുമാരുടെ സമിതിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സഭയിൽ രഹസ്യമായി അവതരിപ്പിച്ചിരുന്നു. ഇടപാട് വിവാദത്തിലായതോടെ കർദ്ദിനാളിനെ അതിരൂപതയുടെ ആർച്ച്ബിഷപ്പ് അധികാരത്തിൽ നിന്ന് നീക്കിയ വത്തിക്കാൻ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററെ ചുമതല ഏല്പിക്കുകയായിരുന്നു.

അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തും വത്തിക്കാൻ നിർദ്ദേശപ്രകാരം പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിലുടെ സഭയ്ക്ക് ഉണ്ടായിരിക്കുന്ന 100 കോടിയോളം രൂപയുടെ ബാധ്യത തീർക്കാൻ ഭൂമി വില്പന അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ വത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. അതുപ്രകാരം അതിരൂപതയുടെ കൈവശം തൃക്കാക്കരയിലുള്ള 12 ഏക്കർ ഭൂമി വ്യവസായിക്ക് വിറ്റ് കടംവീട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്. 70 കോടി രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നതെന്നാണ് വിവരം. 90 ലക്ഷത്തോളം രൂപയാണ് മാസം അതിരൂപത ബാങ്കിൽ പലിശയായി അടയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP