Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഷം കൊടുത്തുകൊല്ലാനുള്ള ശ്രമം പൊളിഞ്ഞത് രുചിവ്യത്യാസം കാരണം; ഷാർജാ ഫയർ സ്റ്റേഷനിലെ പാചകക്കാരൻ പദ്ധതിയിട്ടത് ഇറച്ചി വെട്ടും പോലെ കാമുകിയുടെ ഭർത്താവിനെ കൊന്ന് കായലിലോ കടലിലോ തള്ളാൻ; കുട്ടിയുടെ കരച്ചിൽ കാരണം തെളിവ് നശീകരണം നടന്നില്ല; ഷാർജയിലെ ഒളിവ് ജീവിതം വേണ്ടെന്ന് വച്ചതും പൊലീസ് നീക്കങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ്; സവാദ് കൊലയിൽ ബഷീറിന്റെ കുറ്റസമ്മതം ഇങ്ങനെ

വിഷം കൊടുത്തുകൊല്ലാനുള്ള ശ്രമം പൊളിഞ്ഞത് രുചിവ്യത്യാസം കാരണം; ഷാർജാ ഫയർ സ്റ്റേഷനിലെ പാചകക്കാരൻ പദ്ധതിയിട്ടത് ഇറച്ചി വെട്ടും പോലെ കാമുകിയുടെ ഭർത്താവിനെ കൊന്ന് കായലിലോ കടലിലോ തള്ളാൻ; കുട്ടിയുടെ കരച്ചിൽ കാരണം തെളിവ് നശീകരണം നടന്നില്ല; ഷാർജയിലെ ഒളിവ് ജീവിതം വേണ്ടെന്ന് വച്ചതും പൊലീസ് നീക്കങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ്; സവാദ് കൊലയിൽ ബഷീറിന്റെ കുറ്റസമ്മതം ഇങ്ങനെ

എം പി റാഫി

മലപ്പുറം:താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി(40)നെ ഭാര്യയും കാമുകനും തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി തെളിവ് പൂർണമായും നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇത് നടക്കാതെ പോവുകയായിരുന്നെന്നും ഇന്നലെ വിദേശത്തു നിന്നെത്തി പൊലീസിൽ കീഴടങ്ങിയ യുവതിയുടെ കാമുകനുമായ താനൂർ തെയ്യാല സ്വദേശി ബഷീർ(39) പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു.

എന്നാൽ ആറു വയസുകാരി ഷർജ ഷെറിയുടെ നിലവിളി കേട്ട് സൗജത്തും ബഷീറും ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്താൻ സൗജത്ത് വിളിച്ചതനുസരിച്ചായിരുന്നു ബഷീർ നാട്ടിലെത്തിയത്. പിന്നീടുള്ള ആസൂത്രണങ്ങൾ ഇരുവരും ചേർന്നായിരുന്നു. വിദേശത്തു നിന്നെത്തിയ ശേഷം കൊലപാതകം നടത്തി മൃതദേഹം വെട്ടി നുറുക്കി കടലിലോ കായലിലോ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ തെളിവ് പൂർണമായും നശിപ്പിക്കാൻ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ബഷീറിന് അടുത്ത ദിവസം തന്നെ വിദേശത്ത് മടങ്ങുകയും ചെയ്യാം. പിന്നീട് സവാദിനെ കാണാനില്ലെന്നു പറഞ്ഞ് പ്രചരിപ്പിക്കാമെന്നായിരുന്നു സൗജത്ത് കണക്കുകൂട്ടിയത്. ആദ്യ അടിയിൽ മരണം ഏറെക്കുറെ ഇവർ ഉറപ്പാക്കിയിരുന്നു. കഴുത്തറുത്ത് ശരീരം വെട്ടിമുറിക്കാൻ തുടക്കം കുറിക്കുകയായിരുന്നു സൗജത്ത്.

ഇതിനിടെയായിരുന്നു കണക്കുകൂട്ടലുകൾ തെറ്റിച്ച് മുറിയിൽ നിന്ന് മകളുടെ നിലവിളി ശബ്ദം ഉയർന്നത്. സവാദിനോടൊപ്പം കിടന്ന ഈ മകൾ ശബ്ദം കേട്ട് ഉണർന്നതോടെ സൗജത്ത് മുറിക്കുള്ളിലടയ്ക്കുകയായിരുന്നു. പദ്ധതി പാളിയതോടെ സൗജത്ത് കഴുത്തറുത്ത് മരണം ഉറപ്പാക്കി. ബഷീർ രക്ഷപ്പെടുകയും ചെയ്തു. സവാദിനോടൊപ്പം കിടന്ന മകളുടെ മൊഴിയായിരുന്നു തുടക്കം മുതൽ കേസിന് വഴിത്തിരിവായതും. കൃത്യം നടത്തിയ ശേഷം ഷാർജയിലെ ജോലി സ്ഥലത്തേക്കു മുങ്ങിയ പ്രതി ഇന്നലെ പുലർച്ചയോടെ താനൂർ സിഐ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. പ്രവാസി മലയാളികളുടെ ഇടപെടലിനെ തുടർന്നും മാധ്യമ വാർത്തകളുടെയും സോഷ്യൽ മീഡിയയുടെയും ഫലമായാണ് പ്രതിയെ നാട്ടിലെത്തിക്കാൻ സാധിച്ചതെന്ന്.

ഞായറാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ എത്തിയ പ്രതി ചെന്നൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ശേഷം ഇന്നലെ പുലർച്ചയോടെ താനൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മുമ്പ് സൗദിഅറേബ്യയിലായിരുന്ന ഇയാൾ ഇപ്പോൾ ഷാർജയിലെ ഫയർ സ്റ്റേഷനിൽ പാചകക്കാരനായി ജോലി നോക്കി വരികയായിരുന്നു. ഇറച്ചി വെട്ടായിരുന്നു പ്രധാന ജോലി. ഒപ്പം പാചകവും. ഇറച്ചിവെട്ടുന്ന ലാഘവത്തിൽ സവാദിന്റെ ശരീരം വെട്ടി നുറുക്കി ഉപേക്ഷിച്ച് ഒന്നുമറിയാത്ത പോലെ വിദേശത്തേക്കു തന്നെ മടങ്ങാനായിരുന്നു പദ്ധതി. കൃത്യം നടത്തിയ ശേഷം ഷാർജയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ബഷീർ രാജ്യം വിട്ടതറിഞ്ഞതു മുതൽ പൊലീസ് ഇയാൾക്കായി വലവീശിയിരുന്നു. ശേഷം ഷാർജയിലെ മലയാളി സംഘടനകൾക്ക് പൊലീസ് പ്രതിയുടെ പാസ്പോർട്ട് വിവരങ്ങളും മറ്റും കൈമാറി. തുടർന്ന് പ്രതിയെ കണ്ടെത്തുകയും നാട്ടിലേക്കയക്കാനുള്ള നടപടികൾ കൈകൊള്ളുകയുമായിരുന്നു. രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലെന്നായതോടെ ഇയാൾ നാട്ടിലേക്കു വരികയായിരുന്നു.

ആദ്യം ശ്രമിച്ചത് വിഷം കൊടുത്തു കൊല്ലാൻ

ഇന്നലെ രാവിലെ താനൂർ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ചൈന്നൈ വിമാനത്താവളത്തിലെത്തി, അവിടെനിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തി. തുടർന്ന് ടാക്‌സി കാറിലാണ് താനൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യംചെയ്യലിനു ശേഷം പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. വിഷം കൊടുത്തു കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ക്ലീൻ ഷേവിൽ രാവിലെ പൊലീസ് സ്റ്റേഷനിൽ കയറിവന്ന ബഷീറിനെ ഒറ്റനോട്ടത്തിൽ പൊലീസിനു മനസ്സിലായില്ല. 'ഞാൻ ബഷീറാണ്, സവാദിനെ കൊന്ന...' എന്നു സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പൊലീസിന് ആളെ പിടികിട്ടിയത്. ഒട്ടും പരിഭ്രമമില്ലാതെയായിരുന്നു വരവ്. മാധ്യമസംഘത്തിനു മുന്നിലും പതറാതെ ബഷീർ സംഭവങ്ങൾ വിവരിച്ചു. ഭക്ഷണത്തിലെ രുചിവ്യത്യാസം സവാദ് തിരിച്ചറിഞ്ഞതോടെ വിഷം നൽകി കൊല്ലാനുള്ള ശ്രമം പാളി. പിന്നീടാണ് ആക്രമണത്തിന് തീരുമാനിച്ചത്. കൊല നടത്താൻ ദുബായിൽനിന്ന് മംഗളൂരുവിൽ എത്തി അവിടെനിന്ന് കാർ വാടകയ്‌ക്കെടുത്താണ് നാട്ടിലെത്തിയത്. ബഷീർ കീഴടങ്ങിയതറിഞ്ഞ് വൻ ജനക്കൂട്ടമാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്.

പ്രതിയെ വൈദ്യ പരിശോധനയ്ക്കും തെളിവെടുപ്പിനും കൊണ്ടുപോകാൻ പോലും പൊലീസ് ഏറെ ബുദ്ധിമുട്ടി. സവാദ് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ ഉറക്കഗുളികകൾ കണ്ടെടുത്തു. തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സവാദിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ശേഷം പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷർജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആദ്യം പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ സൗജത്ത് സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തലയിലേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ കൊലപാതകമാണെന്ന് ശാസ്ത്രീയമായും തെളിയിക്കപ്പെടുകയായിരുന്നു. കാമുകൻ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. ബഷീറിന്റെ അടിയുടെ ആഘാതത്തിൽ തലയോട്ടിയും കലങ്ങി രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. ഈ സമയം ഞെരുക്കം മാത്രമായിരുന്നു കേട്ടിരുന്നത്. മരണം ഉറപ്പാക്കാനായി സൗജത്ത് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.

ആറാം ക്ലാസുകാരിയായ മകളോടൊപ്പം വരാന്തയിൽ സവാദ് സംഭവം നടക്കുമ്പോൾ കിടന്നിരുന്നത്. ഉറക്കത്തിൽ നിന്ന് ഉണർന്ന മകളെ ഉടനെ സൗജത്ത് മുറിയിലിട്ട് പൂട്ടിയ ശേഷമാണ് കത്തികൊണ്ട് അറുത്ത് മരണം ഉറപ്പാക്കിയത്. ശേഷം മകളുടെ നിലവിളി ഉയർന്നതോടെ ശരീരം വെട്ടി നുറുക്കാനുള്ള പദ്ധതി പാളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP