Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദായം കിട്ടുന്ന ഏതുബിസിനസും ഇഷ്ടം; പഞ്ഞിയും ചാക്കും തൊട്ട് റിയൽ എസ്റ്റേറ്റ് വരെ എന്തും ചെയ്യും; ചാക്കെന്ന് വിളിക്കാൻ മാധ്യമങ്ങൾ മടിയിൽ കിടത്തി വളർത്തിയോ എന്ന് ചോദിക്കും; മലബാർ സിമന്റ്‌സിനെ വി എം.രാധാകൃഷ്ണൻ വീട്ടുകാര്യമാക്കിയപ്പോൾ ഖജനാവിന് നഷ്ടം കോടികൾ; ചാക്ക് കച്ചവടം തൊട്ട് സ്വത്ത് കണ്ടുകെട്ടൽ വരെയുള്ള കയറ്റിറക്കങ്ങളുടെ കഥ

ആദായം കിട്ടുന്ന ഏതുബിസിനസും ഇഷ്ടം; പഞ്ഞിയും ചാക്കും തൊട്ട് റിയൽ എസ്റ്റേറ്റ് വരെ എന്തും ചെയ്യും; ചാക്കെന്ന് വിളിക്കാൻ മാധ്യമങ്ങൾ മടിയിൽ കിടത്തി വളർത്തിയോ എന്ന് ചോദിക്കും; മലബാർ സിമന്റ്‌സിനെ വി എം.രാധാകൃഷ്ണൻ വീട്ടുകാര്യമാക്കിയപ്പോൾ ഖജനാവിന് നഷ്ടം കോടികൾ; ചാക്ക് കച്ചവടം തൊട്ട് സ്വത്ത് കണ്ടുകെട്ടൽ വരെയുള്ള കയറ്റിറക്കങ്ങളുടെ കഥ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം:ചാക്ക് രാധാകൃഷ്ണൻ എന്ന് വിളിക്കുന്നത് വി എം.രാധാകൃഷണന് ഇഷ്ടമില്ല. മാധ്യമങ്ങൾ മടിയിൽ കിടത്തി ഇട്ട പേരാണോയെന്ന് അദ്ദേഹം ഈർഷ്യയോടെ ചോദിക്കാറുണ്ട്. ആദായം കിട്ടുന്ന ഏതു ബിസിനസും ഇഷ്ടമാണ് രാധാകൃഷണന്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ സ്വദേശിയായ അദ്ദേഹം 2വർഷം അദ്ധ്യാപക ജോലി ചെയ്ത ശേഷം മൂന്ന് വർഷം ഗൾഫിൽ ഭാഗ്യം പരീക്ഷിച്ചു. പിന്നീട് മടങ്ങിവന്ന് ചിലരുടെ കൂടെ ബിസിനസ് ആരംഭിച്ചു. കുറേക്കൂടി കഴിഞ്ഞപ്പോൾ സ്വതന്ത്രമായി ചെയ്യാൻ തുടങ്ങി. ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിന്റെ മാനേജരായിരുന്നു.അതായിരുന്നു കച്ചവടത്തിലെ ബാലപാഠം.കുറേക്കാലം പഞ്ഞിക്കച്ചവടമായിരുന്നു. ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂഷൻ, റീട്ടെയിൽ മെഡിക്കൽ ഷോപ്പ്, റസ്റ്റോറണ്ടുകൾ, ഹോട്ടൽ, ബാറുകൾ, ബിൽഡർ കോൺട്രാക്ടർ എന്നിവയെല്ലാം രാധാകരൃഷ്ണന്റെ ബിസിനസ് വലയത്തിൽ വരുന്നു. ഏതെങ്കിലും ഒരു തൊഴിൽ മാത്രമേ ചെയ്യു എന്ന പിടിവാശിയൊന്നും അദ്ദേഹത്തിനില്ല.

1990- 92 കാലത്താണ് മലബാർ സിമന്റ്‌സിലെ കരാറുകാരനായി വരുന്നത്. ആദ്യം രാധാകൃഷ്ണൻ കമ്പനിയുമായി ബന്ധപ്പെടുന്നത് ചാക്കു ഇറക്കുമതി നടത്തുന്നതിന് വേണ്ടിയായിരുന്നു. ചാക്കു നൽകുന്നതിനാവശ്യമായ ആ ക്വട്ടേഷനകത്ത് തന്നെ കൃത്രിമം നടത്തി കരാറിൽ പറഞ്ഞിരിക്കുന്ന അളവിൽ ചാക്ക് നൽകാതിരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1998 ൽ തന്നെ വിജിലൻസ് അന്വേഷണം ഉണ്ടായി. പരാതികൾ ഉയർന്നു. തുടർന്ന് നടന്ന വിജിലൻസ് അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട് ചാക്കു രാധാകൃഷ്ണന്റെ പേരിൽ 38 ഓളം അഴിമതി കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗം കേസുകളും തെളിവില്ലാതെ ഇപ്പോഴും വിരലിലെണ്ണാവുന്ന കേസുകളിൽ രാധാകൃഷ്ണനും ഒരെണ്ണത്തിൽ രാധാകൃഷ്ണന്റെ മകനും പ്രതിയായിട്ടുണ്ട്.

രാധാകൃഷ്ണനടക്കമുള്ളവർ മലബാർ സിമന്റ്‌സിനെ വീട്ടുകാര്യമാക്കിയപ്പോൾ, 1998 മുതൽ 2011 വരെയുള്ള വർഷങ്ങളിൽ മാത്രം മലബാർ സിമന്റ്‌സിന് ഉണ്ടായത് 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ്. ഉന്നത ഉദ്യോഗസ്ഥരും രാഷട്രീയക്കാരും അടങ്ങിയ ഗൂഢസംഘം അഴിമതി നടത്തി പണം സ്വ്ന്തം പോക്കറ്റിലാക്കി കോടീശ്വരന്മാരായി.

ഇടനിലക്കാരൻ എന്ന നിലയിൽ രാധാകൃഷ്ണൻ, സ്വാധീനമുറപ്പിച്ചതും അവിഹിത സ്വത്ത് ഉണ്ടാക്കിയടും എൻ.ആർ.സുബ്രമണ്യൻ എന്ന ഉദ്യോഗസ്ഥൻ 1995 മുതൽ 1997 വരെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, തുടർന്ന് 2002 വരെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലാണ്. പിന്നീട് എൻ ആർ സുബ്രമണ്യത്തിന്റെയും മുരളീധൻനായരുടേയും ചില രാഷ്ട്രീയ നേതാക്കളുടേയും ആശീർവാദത്തോടെ കമ്പനികളുടെ കുത്തക കരാറുകാരനായി മാറി. എൻ. ആർ സുബ്രമണ്യം മലബാർ സിമന്റ്‌സിന്റെ എം ഡി ആയിരുന്ന കാലത്ത് കൽക്കരി ഇറക്കുമതിയുടെ മറവിൽ തമിഴ്‌നാട്ടിലെ ഖനികളിൽ നിന്ന് തള്ളിക്കളഞ്ഞ നിലവാരമില്ലാത്ത കൽക്കരി കൊണ്ടുവന്നായിരുന്നു അഴിമതിക്ക് തുടക്കമിട്ടത്. തുടർന്ന് ഇദ്ദേഹം എംഡിയായി പ്രവർത്തിച്ച ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കോട്ടയം ട്രാവൻകൂർ സിമന്റ്‌സ്, കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ചാക്ക് രാധാക്യഷ്ണന്റെ അവിഹിത സ്വത്ത് സമ്പാദ്യ കേന്ദ്രങ്ങളായി മാറുകയായിരുന്നു.

2009 ന് മുമ്പ് റിട്ടയർമെന്റ് പ്രായം കഴിഞ്ഞ എൻ ആർ സുബ്രമണ്യനെ മുൻ വ്യവസായ മന്ത്രിമാരായ എളമരം കരീമും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് സർവീസ് നീട്ടിക്കൊടുത്തത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് രാധാകൃഷ്ണന്റെ ഇടപെടലാണ്. കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മാനേജിങ് ഡയറക്ടറായിരിക്കെ 2010 ൽ മന്ത്രി എളമരം ഇദ്ദേഹത്തെ മലബാർ സിമന്റ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗമായി കൂടി നിയമിച്ചു. ഇത് ചാക്ക് രാധാകൃഷ്ണന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയായിരുന്നു. നേരത്തെ മലബാർ സിമന്റ്‌സ് എം ഡിയായിരുന്ന കാലത്തെ പതിനഞ്ചോളം ഇടപാടുകളിൽ അഴിമതി ഉണ്ടെന്നു ആരോപണം വരികയും ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുകയും ചെയ്തു.

പത്തു കോടിയുടെ ജനറേറ്റർ ഇടപാട്, പന്ത്രണ്ടു കോടിയുടെ കൽക്കരി ഇടപാട്, ലക്ഷങ്ങളുടെ ചെക്ക് ഡാം കേസ്, കാന്റീൻ കൂപ്പൺ കേസ്, ബക്കറ്റ് എലവേറ്റർ കേസ്, ലൈംസ്റ്റോൺ കേസ്, മസ്ദൂർ നിയമനം തുടങ്ങി എൻ.ആർ ബാലകൃഷ്ണൻ പ്രതിയായിരുന്ന കേസുകളെല്ലാം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ രക്ഷപ്പെടുത്തും വിധം എഴുതി തള്ളുകയായിരുന്നു. പ്രത്യുപകാരമായി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തുള്ള ചാക്ക് രാധാകൃഷ്ണന്റെ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഒരു ഫ്‌ളാറ്റ് ഈ പൊലീസ് ഉദ്യോഗസ്ഥന് സൗജന്യമായി കിട്ടിയതായി അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു.

സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വിവിധ സ്ഥാപനങ്ങൾ രജിസ്ട്രർ ചെയ്തായിരുന്നു 1998 മുതൽ രാധാകൃഷ്ണൻ കരാറുകൾ സ്വന്തമാക്കിയത്. അതിന് മുരളിധരൻ നായരും പല കാലങ്ങളിലെ എം ഡിമാരും ചെയർമാന്മാരും ഒത്താശ ചെയ്യുകയും ചെയ്തു. വെറും 15 വർഷത്തിനകം രാധാകൃഷ്ണൻ ഏഴു ബാർ ഹോട്ടലുകളുടേതടക്കം 25 ലധികം വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായി. അവയിൽ യു എ ഇയിലെ സ്ഥാപനവും ഉൾപ്പെടും. വി എം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട്, ഹോട്ടൽ സൂര്യ സിറ്റി സുൽത്താൻപേട്ട് പാലക്കാട്, സൂര്യ റെസിഡൻസി റോബിൻസൺ റോഡ് പാലക്കാട്, സൂര്യ റീജൻസി, സൂര്യ എൻക്ലേവ്, ഹരിതഗിരി എസ്‌കോട്ടൽ വയനാട്, സിൽവർ ലൈൻ മിനറൽസ് പ്രൈവറ്റ് ലിമിറ്റഡ്, വണ്ടർ ഹൗസ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്, വിശ്വഭാരത് മെഡിക്കൽസ്, ഇല്ലജ് ഫാർമ, ഐശ്വര്യ തിയേറ്റർ, സൂര്യ സിനി പ്ലാസ, സൂര്യ അക്വാ, സൂര്യ കോൺട്രാക്റ്റിങ്ങ് ഡിവിഷൻ, സൂര്യ ട്രാൻസ്‌പോർട്ട് ഡിവിഷൻ, യൂണിലാജ് ഇമ്പെക്‌സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കോയമ്പത്തൂർ, സൂര്യ വെൽത്ത് ക്രിയേറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സൂര്യ ചാരിറ്റബിൾ ട്രസ്റ്റ്, യൂണിലാർജ് ഇന്റർനാഷണൽ ടർക്കി പ്രൊജക്റ്റ്‌സ് യു.എ.ഇ, സൂര്യ ഹോംസ്, ഹോട്ടൽ സൂര്യ കോൺടിനെന്റൽ പാലക്കാട്, ഹോട്ടൽ സൂര്യ റിട്രീറ്റ് പാലക്കാട്, ഹോട്ടൽ ഹരിതഗിരി പാലക്കാട്, ഹോട്ടൽ വനറാണി മീനങ്ങാടി എന്നിവയാണ് രാധാകൃഷ്ണന്റെ സ്ഥാപനങ്ങൾ.

എല്ലാം മലബാർ സിമന്റസിൽ ചാക്ക് വിൽപ്പനക്കു ശേഷം സമ്പാദിച്ചവയാണ്. സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി ബിനാമി പേരിലും മറ്റുമായി വേറെയും സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്ത് ഏതു മുന്നണി ഭരിച്ചാലും വ്യവസായ വകുപ്പിൽ രാധാകൃഷ്ണൻ പറയുന്ന എന്തു കാര്യവും നടക്കുമായിരുന്നു. അതുകൊണ്ട് തന്നെ മലബാർ സിമന്റ്‌സിൽ മസ്ദൂർ മുതൽ എഞ്ചിനിയർ വരെയുള്ള നിയമനാധികാരവും രാധാകൃഷ്ണനായി. മസ്ദൂർ നിയമനത്തിന് ഒരു ലക്ഷം വരെയും എഞ്ചിനിയർ നിയമനത്തിന് 15 ലക്ഷത്തിന് മുകളിലായിരുന്നു രാധാകൃഷ്ണന്റെ നിരക്ക്. ഈ പണം രാധാകൃഷ്ണന്റെ ഓഫീസിൽ കൊണ്ടു പോയി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രതിനിധികൾക്ക് ഇതിന്റെ വിഹിതം ലഭിച്ചു വന്നിരുന്നു.

'മലബാർ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2000ത്തിൽ സിഎജിയുടെ റിപ്പോർട്ട് തന്നെ വലിയ വിവാദമാകുകയും 2000 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം കമ്പനിക്ക് ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഇത് സിഎജി മാർക്ക് ചെയ്തപ്പോഴാണ് കമ്പനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. അതെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ മാത്രം നാലു വിജിലൻസ് കേസുകൾ രജിസ്ട്രർ ചെയ്തുഈ നാലു കേസുകളിലും രാധാകൃഷ്ണനും മറ്റും പ്രതികളായിരുന്നു. പ്രതികളായ ഇവർക്ക് രക്ഷപ്പെടണമെങ്കിൽ കേസിലെ പ്രധാന സാക്ഷിയായ ശശീന്ദ്രനെ അനുനയിപ്പിക്കണമായിരുന്നു. എന്നാൽ, ശശീന്ദ്രൻ അതിന് വഴങ്ങാതെ വന്നതോടായാണ് വിവാദ ആത്മഹത്യയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞത്.ശശീന്ദ്രന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന ന്യായമാണ് ചാക്ക് രാധാകൃഷ്ണൻ എക്കാലത്തും പറഞ്ഞുകൊണ്ടിരുന്നത്.ഇടക്കാലത്ത് ദേശാഭിമാനിയിൽ രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം വന്നതും വലിയ വിവാദത്തിന് വഴിവച്ചു.ഏറ്റവുമൊടുവിൽ,
മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ തന്നെയാണ് രാധാകൃഷ്ണന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. 23 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003-2007 കാലയളവിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്.

നേരത്തെ എൻഫോഴ്‌സ്‌മെന്റ് രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവിൽ സമ്പാദിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാർ സിമന്റിൽ ഏറ്റവും വലിയ അഴിമതി നടന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP