Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാന്യമായി പ്രവർത്തിച്ച് നാട്ടുകാരുടെ വിശ്വാസമാർജ്ജിച്ചപ്പോൾ നിക്ഷേപം കോടികളായി കുമിഞ്ഞു കൂടി; പ്രവാസികൾ അടക്കം പണം നിക്ഷേപിച്ചപ്പോൾ മാത്യുവിനും ആനിക്കും അത്യാഗ്രഹം തുടങ്ങി; ഒറ്റയടിക്ക് 30 കോടിയുമായി തേവർ വേലിൽ ബാങ്കുടമകൾ മുങ്ങിയത് കാനഡയിലേക്കോ? ക്രൈം ബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല: നിക്ഷേപകർ ആത്മഹത്യയുടെ വക്കിലെത്തിയിട്ടും അന്വേഷകർക്ക് അനക്കമില്ല

മാന്യമായി പ്രവർത്തിച്ച് നാട്ടുകാരുടെ വിശ്വാസമാർജ്ജിച്ചപ്പോൾ നിക്ഷേപം കോടികളായി കുമിഞ്ഞു കൂടി; പ്രവാസികൾ അടക്കം പണം നിക്ഷേപിച്ചപ്പോൾ മാത്യുവിനും ആനിക്കും അത്യാഗ്രഹം തുടങ്ങി; ഒറ്റയടിക്ക് 30 കോടിയുമായി തേവർ വേലിൽ ബാങ്കുടമകൾ മുങ്ങിയത് കാനഡയിലേക്കോ? ക്രൈം ബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല: നിക്ഷേപകർ ആത്മഹത്യയുടെ വക്കിലെത്തിയിട്ടും അന്വേഷകർക്ക് അനക്കമില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബ്ലേഡ് കമ്പനികളുടെ ചരിത്രം ആവർത്തിക്കുകയാണ് കോഴഞ്ചേരിക്ക് സമീപം ചെറുകോലിൽ. നാട്ടുകാരിൽ നിന്നും സ്വീകരിച്ച 30 കോടിയുടെ നിക്ഷേപവുമായി മുങ്ങിയ ചെറുകോൽ തേവർവേലിൽ ബാങ്കേഴ്സ് ഉടമകളെപ്പറ്റിയുള്ള അന്വേഷണം നിലച്ചു. അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നും ഇല്ലെന്നുമുള്ള വിവാദം കൊഴുക്കുന്നതിനിടെ നിക്ഷേപകരുടെ ആശങ്ക വർധിക്കുകയാണ്. പിതാവ് ഉണ്ടാക്കി വച്ച സ്ഥാപനത്തിന്റെ സൽപ്പേരിൽ ബിസിനസ് നടത്തി നാട്ടുകാരെ പറ്റിച്ച് 30 കോടിയുമായി മുങ്ങിയിരിക്കുന്നത് തേവർവേലിൽ ബാങ്കേഴ്സ് ഉടമ കെവി മാത്യുവും(ഷാജി) ഭാര്യ ആനിയും ചേർന്നാണ്.

കാൽനൂറ്റാണ്ടായി റാന്നി താലൂക്കിലെ ചെറുകോൽ പഞ്ചായത്തിൽ വാഴക്കുന്നം ജങ്ഷനിലാണ് തേവർവേലിൽ ബാങ്കേഴ്സ് പ്രവർത്തിക്കുന്നത്.
നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് കോഴഞ്ചേരി സിഐ രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടക്കുന്നില്ല. ബാങ്ക് ഉടമയും കുടുംബവും താമസിക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ അറിവ് നിക്ഷേപകർ നൽകിയിട്ടും ഒന്ന് അന്വേഷിക്കാൻ പോലും പൊലീസ് തയാറാകുന്നില്ല.
ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന തേവർവേലിൽ തേവേടത്ത് ടി എം വർഗീസും (പാപ്പച്ചൻ) ഭാര്യ മേരിക്കുട്ടിയും ചേർന്ന് 25 വർഷം മുമ്പാണ് ബാങ്ക് ആരംഭിച്ചത്. തുടക്കത്തിൽ മാന്യമായ രീതിയിൽ പണമിടപാട് നടത്തി വന്ന സ്ഥാപനം നാട്ടുകാരുടെ വിശ്വാസ്യതയാർജിച്ചു. വർഗീസിന്റെ മരണ ശേഷമാണ് മകൻ മാത്യുവും ഭാര്യ ആനിയും ബാങ്ക് ഏറ്റെടുത്തത്.

നിക്ഷേപകർക്ക് സ്ഥാപനത്തോടുള്ള വിശ്വാസ്യത മുതലെടുത്താണ് പിന്നീട് തട്ടിപ്പ് നടന്നത്. അയിരൂർ, ചെറുകോൽ, വാഴക്കുന്നം, കാട്ടൂർപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് സാധാരണക്കാരാണ് ഒരായുസ് മുഴുവൻ സമ്പാദിച്ച സ്വത്ത് ബാങ്കിൽ നിക്ഷേപിച്ചത്. കാട്ടൂർ പേട്ടയിലെ മത്സ്യകച്ചവടക്കാർ അവരുടെ ലാഭത്തിന്റെ നല്ലൊരു ശതമാനവും ഈ ബാങ്കിലാണ് ഇട്ടിരുന്നത്. വാഴക്കുന്നം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകയിൽപ്പെട്ട വിശ്വാസികളിൽ നല്ലൊരു ശതമാനവും ഈ ബാങ്കുമായി ഇടപാട് നടത്തിയിരുന്നു. ഇവിടെ നിന്നു മാത്രം 22 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. കൂടാതെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഗൾഫിൽ അധ്വാനിച്ച് ഉണ്ടാക്കിയ ലക്ഷങ്ങൾ തേവർവേലിൽ ബാങ്കിൽ നിക്ഷേപിച്ചവരും ഏറെയാണ്.

ബാങ്കിൽ കുന്നുകൂടിയ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ ആസൂത്രിതമായ നീക്കമാണ് ഉടമ മാത്യുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നിക്ഷേപകർ ആരോപിക്കുന്നു. ഭാര്യ ആനിക്കും അവരുടെ സഹോദരൻ ജേക്കബ് മനു മാത്യുവിനും വ്യക്തമായ പങ്കുണ്ടെന്നും നിക്ഷേപകർ തറപ്പിച്ചു പറയുന്നു. ആദ്യം കാനഡയിലേക്ക് കുടിയേറിയ ജേക്കബ് മനു മാത്യു സഹോദരിയേയും ഭർത്താവിനെയും അവിടേക്ക് കൊണ്ടു പോകാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി നാട്ടുകാർ അറിയാതെ മാത്യു നാട്ടിലെ സ്വത്തുക്കൾ രഹസ്യമായി വിറ്റു തുടങ്ങി. ഇതിന്റെ നല്ലൊരു ശതമാനവും കാനഡയിലേക്ക് കടത്തിയതായും നിക്ഷേപകർ കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് നിന്നിരുന്ന സ്ഥലവും കെട്ടിടവും രഹസ്യമായി വിറ്റ് കാശാക്കി. ഇതിനിടെ വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടവരെ ഒഴിവു കഴിവുകൾ പറഞ്ഞ് തിരിച്ചയക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയം ബലപ്പെട്ടത്.

കാനഡയിലേക്ക് ബാങ്ക് ഉടമകൾ കടന്നുകളയുമെന്ന സംശയത്തിൽ നിക്ഷേപകർ മാത്യുവിന്റെ വീട്ടിൽ എത്തിയപ്പോൾ തങ്ങൾ നാടുവിട്ട് പോകില്ലെന്നും സംശയമുണ്ടെങ്കിൽ പാസ്പോർട്ട് നിങ്ങളുടെ കൈവശം തരാമെന്നുമാണ് ഇവർ പറഞ്ഞത്. ഇത്തരത്തിൽ നാട്ടുകാരുടെ വിശ്വാസം ഒന്നു കൂടി ഇവർ ഉറപ്പിച്ചു. പല തവണ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനെ തുടർന്നാണ് കോഴഞ്ചേരി സിഐ ബി അനിലിന് പരാതി നൽകാൻ നാട്ടുകാർ തീരുമാനിച്ചത്. ഒടുവിൽ സിഐയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിന് മാത്യുവും ആനിയും തയാറായി. ഇതനുസരിച്ച് പണം മുഴുവൻ കൊടുത്തു തീർക്കാമെന്ന് ഉടമകൾ സമ്മതിച്ചു. ഈ ആവശ്യത്തിനായി രണ്ടര കോടി രൂപയ്ക്ക് വസ്തു വിൽക്കുകയാണെന്നും അവർ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണം ആവശ്യപ്പെട്ട് ചെന്നവരോട് ധൈര്യമായി ഇരിക്കാനും തീർച്ചയായും നൽകാമെന്നും ഉറപ്പു നൽകി. എന്നാൽ, പിന്നീട് ഇവർ വീടു പൂട്ടി സ്ഥലം വിട്ടു.

നിക്ഷേപകരുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തിനകത്തും പുറത്തും ബിനാമി പേരിൽ വസ്തു വകകൾ വാങ്ങി കൂട്ടിയിട്ടുണ്ട്. തിരുവല്ലയിലും എറണാകുളത്തും ബിനാമി പേരിൽ ഫൽറ്റുകൾ വാങ്ങി. നെടുമ്പാശേരിക്ക് സമീപം വില്ലയുമുണ്ട്. നാട്ടിലെ സാധാരണക്കാരും തങ്ങളുടെ സമ്പാദ്യം തേവർവേലിലാണ് നിക്ഷേപിച്ചിരുന്നത്. ഉയർന്ന പലിശയ്ക്കൊപ്പം കൃത്യസമയത്തും അവശ്യ ഘട്ടങ്ങളിലും നിക്ഷേപം തിരികെ ലഭിച്ചിരുന്നു. ഇത് നാട്ടുകാരെ കൂടുതൽ ബാങ്കുമായി അടുപ്പിച്ചു. സാധാരണക്കാരായ നിരവധി പേർ തങ്ങളുടെ ചെറിയ സമ്പാദ്യം പോലും ഇവിടെ നിക്ഷേപിക്കുന്നതിന് ഇത് കാരണമായി.ഈ വിശ്വാസം മുതലാക്കിയ ഉടമകൾ ലഭിച്ച പണം വിദേശ രാജ്യങ്ങളിലടക്കം ബിനാമികളുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. സ്വന്തം പേരിൽ ഉണ്ടായിരുന്ന വസ്തു വകകൾ ഈട് വച്ച് ജില്ലാ ബാങ്കിൽ നിന്നടക്കം വലിയ തുക വായ് എടുക്കുകയും ചെയ്തു.

നിക്ഷേപകർ സംഘടിച്ചു പരാതികളുമായി വിവിധ വകുപ്പുകളെയും കോടതിയെയും സമീപിച്ചപ്പോഴേക്കും ഉടമയും കുടുംബവും ഒളിവിൽ പോകുകയും ചെയ്തു. കടുത്ത സമ്മർദ്ദം ഉണ്ടായതോടെയാണ് ഒരു വർഷം മുൻപ് ഉടമ പിടിക്കപ്പെട്ടു. അധികം വൈകാതെ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. ജാമ്യ വ്യവസ്ഥകൾ പ്രകാരം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാനുള്ള സമയവും അവസാനിച്ചതായാണ് ഇപ്പോൾ ആക്ഷൻ കൗൺസിലുകാർ പറയുന്നത്. ഇതിനിടെ സിവിൽ കോടതിയിൽ ഉടമകൾ പാപ്പർ ഹർജിയും നൽകി. മുൻകൂർ ജാമ്യം നേടിയ സഹ പാർട്ണർമാർ ഒളിവിൽ കഴിയുകയുമാണ്. ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതികൾ നൽകിയിട്ടും കേസ് അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ബിനാമി പേരുകളിൽ സമ്പാദിച്ചിട്ടുള്ള സ്വത്തുക്കളുടെ വിവരം അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് നൽകിയെങ്കിലും ഇത് കണ്ടെത്താനോ ഉറവിടം മനസിലാക്കാനോ പൊലീസ് ശ്രമിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥരെ കണ്ടെങ്കിലും ഫലം ഉണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു. മത രാഷ്ട്രീയ ഇടപെടൽ പല കോണുകളിൽ നിന്നും ഉണ്ടായിട്ടുള്ളതായും ആക്ഷേപം ഉയരുന്നുണ്ട്. യഥാർഥ തുക പലരും വെളിപ്പെടുത്താൻ മടിക്കുന്നുണ്ട്. യഥാർഥത്തിലുള്ള തുക കണക്കിലുള്ളതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് നിക്ഷേപകരുടെ സംഘടന പറയുന്നത്.

കൃത്യമായ രേഖകൾ പലരും സമർപ്പിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസും പറയുന്നു. പൊതുമേഖലാ ബാങ്കുകളിൽ പലിശ കുറവ് വന്നപ്പോൾ തേവർ വേലിൽ ബാങ്കിൽ 15 ശതമാനം പലിശ വരെ ആയിരുന്നു വാഗ്ദാനം. ആദ്യ കാലങ്ങളിൽ കൃത്യ സമയത്ത് പണവും പലിശയും നൽകിയിരുന്നതിനാൽ നാട്ടുകാർക്ക് സംശയം ഉണ്ടായില്ലെന്നും പറയുന്നു. ഈ അനുകൂല സാഹചര്യങ്ങൾ മുതലെടുത്താണ് നിക്ഷേപം സ്വീകരിക്കുകയും പിന്നീട് മുങ്ങുന്നതിന് അവസരം ഉണ്ടാകുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP