Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കല്യാണ വീടുകളും ആശുപത്രികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് പതിവ് ശൈലി; മോഷ്ടിക്കാനിറങ്ങുന്നത് നാലംഗങ്ങളുള്ള കുടുംബങ്ങൾ സഹിതം; ഒടുവിൽ സിസി ടി വിയിൽ കുടുക്കിയപ്പോൾ വലയിലാക്കി പൊലീസ്

കല്യാണ വീടുകളും ആശുപത്രികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് പതിവ് ശൈലി; മോഷ്ടിക്കാനിറങ്ങുന്നത് നാലംഗങ്ങളുള്ള കുടുംബങ്ങൾ സഹിതം; ഒടുവിൽ സിസി ടി വിയിൽ കുടുക്കിയപ്പോൾ വലയിലാക്കി പൊലീസ്

എം പി റാഫി

കോഴിക്കോട്: മോഷണക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ വലയിലായത് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാലു പേർ. പ്രതികൾ അറസ്റ്റിലായതോടെ മോഷണം സ്ഥിരം തൊഴിലാക്കിയ കുടുംബത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. 

ആശുപത്രി, ഓഡിറ്റോറിയം, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിങ് മാളുകൾ, തിരക്കേറിയ കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ മോഷണം. തലശ്ശേരി കായിയത്ത് റോഡിൽ ഷാജഹാൻ മൻസിലിൽ റഫീഖ് (49), റഫീഖിന്റെ മാതാവ് കുഞ്ഞാമിന (65), ഭാര്യ ഷാജിദ (40), റഫീഖിന്റെ സഹോദര ഭാര്യ റസ്ല (40) എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. മോഷണത്തിനു ശേഷം ട്രെയിൻ കാത്ത് കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിലെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ നിരീക്ഷണത്തിലായ മോഷണസംഘം കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ അഷ്‌റഫിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സിഐ ജലീൽ തോട്ടത്തിൽ, എസ്.ഐമാരായ ഹബീബുള്ള, കെ അയ്യപ്പൻ, എഎസ്ഐമാരായ മോഹൻദാസ്, പ്രകാശൻ, സിപിഒമാരായ സജീവൻ, പി.ആർ ബൈജു, സാജില, പ്രസീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരുടെ മോഷണരീതി പുറത്തറിയുന്നത്. എന്നാൽ ഇവർ പൂർണമായും പൊലീസിന്റെ ചോദ്യം ചെയ്യലിൽ സഹകരിച്ചിട്ടില്ല.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. ഒരു ദിവസം ഒരു ജില്ലയിലാണെങ്കിൽ ഒരാഴ്ച കഴിഞ്ഞേ പിന്നെ അവിടെ പോവുകയുള്ളൂ. ഓരോ യാത്രയിൽ അഞ്ചും ആറും കേന്ദ്രങ്ങളിൽ വരെ ഇവർ മോഷണത്തിനായി കയറാറുണ്ടത്രെ. വർഷങ്ങളായി ഇവർ മോഷണരംഗത്തുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. എന്നാൽ ഇവർ പിടിക്കപ്പെടാതിരിക്കാൻ അതീവശ്രദ്ധ പുലർത്തിയിരുന്നു. കുട്ടികളുടെ ആഭരണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് ഇവർ മോഷ്ടിച്ചിരുന്നത്. ഇതിനാൽ തന്നെ മോഷണം നടത്തി മുങ്ങിയാൽ ഇവർ പിടിക്കപ്പെടാറുമില്ല. കല്ല്യാണ വീടുകളിലും തിരക്കേറിയ കച്ചവട സ്ഥാപനങ്ങളുമാണ് സംഘത്തിന്റെ പ്രധാന തട്ടകങ്ങൾ. ആശുപത്രി കേന്ദ്രീകരിച്ചു തുടർച്ചയായി നടത്തിയ മോഷണമാണ് ഇവർക്കെതിരെ അന്വേഷണത്തിന് ഇടയാക്കിയത്. കുട്ടികളുടെ മാല പൊട്ടിച്ച ശേഷം സംഘം കടന്നുകളഞ്ഞത് സിസി ടിവി ക്യാമറയിൽ പതിഞ്ഞതോടെ പ്രതികൾക്കു വേണ്ടി പൊലീസ് വല വീശുകയായിരുന്നു.

ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു സംഘം മറ്റൊരു മോഷണം നടത്തി മടങ്ങും വഴി കോഴിക്കോട് വച്ച് പൊലീസ് കയ്യോടെ പിടികൂടിയത്. രണ്ടു തവണയും കോഴിക്കോട് മിംസ് ആശുപത്രിയിൽ കുട്ടികളുടെ ആഭരണമായിരുന്നു ഇവർ മോഷ്ടിച്ചത്. നാലുപേരുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിരുന്നു. മിംസ് ആശുപ്രത്രിയിലെ പീഡിയാട്രിക് ഒ.പി ബ്ലോക്കിലെ കുട്ടികൾക്ക് കളിക്കാനുള്ള മുറിയിൽ കടന്നുകയറിയാണ് ഇവർ കുട്ടികളുടെ ദേഹത്തുള്ള ആഭരണങ്ങൾ മോഷ്ടിച്ചിരുന്നത്. ഈ മുറിയിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രധാന തെളിവ്. മാർച്ച് 24ന്, അഭിഭാഷകയായ അജിതയുടെ മകളുടെ ഒന്നരപ്പവന്റെ മാല മോഷ്ടിച്ച ശേഷം സംഘം കടന്നുകളഞ്ഞിരുന്നു.

ഇതോടെ അഭിഭാഷക പരാതിയുമായി രംഗത്തുവന്നതോടെ മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ ആശുപത്രിയിൽ നിന്നിറങ്ങി ഓട്ടോറിക്ഷയിൽ കയറുന്നതിന്റെ ക്യാമറദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഈ ദൃശ്യത്തിൽനിന്ന് ഇവർ യാത്രചെയ്ത ഓട്ടോറിക്ഷ തിരിച്ചറിയുകയും ഡ്രൈവറുടെ മൊഴിയെടുക്കുകയും ചെയ്തു. പ്രതികൾ റെയിൽവെ സ്റ്റേഷന്റെ നാലാം പ്ലാറ്റ്‌ഫോമിലേക്കാണ് ഓട്ടോറിക്ഷ വിളിച്ചതെന്ന് വ്യക്തമായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്ത്രീകൾ തലശ്ശേരിക്കും പുരുഷൻ വടകരയ്ക്കുമാണ് ടിക്കറ്റെടുത്തതെന്നു വ്യക്തമായി.

ഇതോടെ പ്രതികൾക്കുവേണ്ടിയുള്ള വലവീശൽ വിപുലപ്പെടുത്തി. ഇതിനിടെയായിരുന്നു തിങ്കളാഴ്ച വീണ്ടും മിംസ് ആശുപത്രിയിൽ തന്നെ ഇതേ സംഘം മോഷണം നടത്തിയെന്ന് വിവരം ലഭിച്ചു. ഉടൻ റെയിൽവെ സ്‌റ്റേഷനിലെത്തിയ പൊലീസ് നാലുപേരെയും കയ്യോടെ പിടികൂടുകയായിരുന്നു. കണ്ണൂർ കാപ്പിറ്റൽ മാളിൽ ഈ സംഘം മോഷണം നടത്തിയതായി പൊലീസിൽ വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇവർക്കെതിരെ എത്ര കേസുകളുണ്ടെന്നും സംഘത്തിൽ മാറ്റാരൊക്കെ ഉണ്ടെന്നുമുള്ള വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

സംഘത്തെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിനു വിധേയമാക്കും. ഇനി മോഷണം നടത്തിയതായി ഇവർക്കെതിരെ പരാതി ലഭിക്കുന്ന മുറയക്ക് തുടർനടപടിയുണ്ടാകും. മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്. കുന്ദമംഗലം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ മെയ് ഒമ്പത് വരെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP