Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാമുകനിൽ പിറന്ന പെൺകുട്ടിയെ ട്രെയിനിൽ ഉപേക്ഷിച്ച് പുറത്തിറങ്ങി; പൊലീസ് പിടിച്ചപ്പോൾ കുഞ്ഞിന് ശ്വാസകോശ രോഗമെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞു രക്ഷപ്പെട്ടു; അലിവു തോന്നി പൊലീസ് കേസെടുക്കാതെ വിട്ടയച്ചു; ചെങ്ങന്നൂരിൽ കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു മുങ്ങാൻ ശ്രമിച്ചതിനു പിന്നിലെ കഥയിങ്ങനെ

കാമുകനിൽ പിറന്ന പെൺകുട്ടിയെ ട്രെയിനിൽ ഉപേക്ഷിച്ച് പുറത്തിറങ്ങി; പൊലീസ് പിടിച്ചപ്പോൾ കുഞ്ഞിന് ശ്വാസകോശ രോഗമെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞു രക്ഷപ്പെട്ടു; അലിവു തോന്നി പൊലീസ് കേസെടുക്കാതെ വിട്ടയച്ചു; ചെങ്ങന്നൂരിൽ കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു മുങ്ങാൻ ശ്രമിച്ചതിനു പിന്നിലെ കഥയിങ്ങനെ

ആർ.കണ്ണൻ

ചെങ്ങന്നൂർ: ഇന്നലെ ആരെയും ഞെട്ടിക്കും വിധം ട്രെയിനിൽ കൈക്കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ച ദമ്പതികൾ പറഞ്ഞതെല്ലാം പച്ചക്കള്ളം. കുഞ്ഞിനു ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞ് പൊലിസിന്റെ കണ്ണുവെട്ടിച്ച ഇരുവരും നിരത്തിയതെല്ലാം പച്ചക്കള്ളമെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. കഴിഞ്ഞദിവസമാണ് അടൂർ പെരിങ്ങനാട് സ്വദേശി അഞ്ജനയും കാമുകനും ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനിൽ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങാൻ ശ്രമിച്ചത്.

വൈകിട്ട് 5.40ന് കായംകുളം-എറണാകുളം പാസഞ്ചറിലായിരുന്നു സംഭവം. കായംകുളത്തുനിന്നു കോട്ടയത്തേക്കാണ് ഇരുവരും ടിക്കറ്റെടുത്തത്. എന്നാൽ ചെങ്ങന്നൂരിലെത്തിയപ്പോൾ അഞ്ജനയും ഒപ്പമുണ്ടായിരുന്ന യുവാവും മുകളിൽ ലഗേജ് വയ്ക്കുന്ന റാക്കിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുക്കാതെ ട്രെയിനിനു പുറത്തിറങ്ങി. ഇതു കണ്ടു സംശയം തോന്നിയ മറ്റു യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് കോച്ചിലെത്തി കുഞ്ഞിനെ എടുത്തു.

ആർപിഎഫ് എസ് ഐ അരുൺ ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കുഞ്ഞിന് ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ഉപേക്ഷിക്കുകയാണെന്നുമാണ് മറുപടി പറഞ്ഞത്. ചോദ്യം ചെയ്തപ്പോൾ കുട്ടിയെ കൊണ്ടുപോകാൻ തയാറാണെന്ന് ഇരുവരും പറഞ്ഞു. നിസഹായാവസ്ഥ മനസിലാക്കിയ പൊലീസ് ഇരുവരെയും കേസെടുക്കാതെ വെറുതെവിട്ടുകയായിരുന്നു.

ഇവർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവയെല്ലാം പച്ചക്കള്ളമാണെന്നാണു വ്യക്തമാകുന്നത്. അഞ്ജനയ്ക്കു കാമുകനിൽ പിറന്നതാണു കുഞ്ഞെന്നാണ് അന്വേഷിച്ചവർക്കു മനസിലായത്. പെൺകുട്ടിയായതിനാൽ ട്രെയിനിൽ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഒമ്പതു വർഷം മുമ്പായിരുന്നു അമ്മാവന്റെ മകനുമായി അഞ്ജനയുടെ വിവാഹം. ഈ ബന്ധത്തിൽ ആറുവയസുള്ള മകളുമുണ്ട്.

രണ്ടു വർഷം മുമ്പ് മുസ്്‌ലിം മതസ്ഥനായ യുവാവുമായി അഞ്ജന അടുപ്പത്തിലാവുകയും നാടുവിടുകയും ചെയ്തു. പെരിങ്ങനാട് തന്റെ പേരിലുള്ള പത്തു സെന്റ് സ്ഥലം വിറ്റാണ് ഇവർ നാടുവിട്ടത്. പിന്നീട് ബന്ധുക്കൾക്കും ഇവരെക്കുറിച്ചു വിവരമൊന്നുമുണ്ടായിരുന്നില്ല. അതിനിടയിൽ അഞ്ജനയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. ഇൻഷുറൻസ് തുകയ്ക്കുള്ള നോമിനി അഞ്ജനയായിരുന്നു. ഇൻഷുറൻസ് തുക വാങ്ങണമെങ്കിൽ പാൻ കാർഡ് വേണമെന്നിരിക്കേ അപേക്ഷിച്ചതു പ്രകാരം അതു വാങ്ങാൻ അഞ്ജന കഴിഞ്ഞദിവസം പോസ്റ്റ് ഓഫീസിൽ എത്തിയിരുന്നു.

രണ്ടുവർഷത്തിനു ശേഷം ഇപ്പോൾ മാത്രമാണു നാട്ടുകാർ അഞ്ജനയെ കണ്ടത്. ഇപ്പോഴത്തെ ബന്ധത്തിൽ തനിക്കൊരു പെൺകുട്ടിയുണ്ടെന്ന് അഞ്ജന നാട്ടുകാരോടു പറയുകയും ചെയ്തിരുന്നു. ഇന്നലെ പൊലീസ് പിടിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന കാമുകൻ ഭർത്താവ് അജിയാണെന്നാണ് അഞ്ജന പറഞ്ഞത്. എന്നാൽ, ഇരുവരുടെയും ഫോട്ടോയുമായി ഇരുവരുടെയും നാട്ടിൽ അന്വേഷിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്നതു കാമുകനാണെന്നു വ്യക്തമായത്.

കുട്ടിക്കു രോഗമുണ്ട് എന്നു വരുത്തിത്തീർക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും ഇതു സത്യമല്ലെന്നുമാണ് ഇപ്പോൾ സംശയം. റെയിൽവേ പൊലീസിൽനിന്നു രക്ഷപ്പെട്ടെങ്കിലും കുഞ്ഞിനെ ഇനിയും അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരെയും കണ്ടെത്തി കുഞ്ഞിനെ രക്ഷിക്കാൻ വേണ്ട നടപടികൾ പൊലീസ് സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP