Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ഭർത്താവിലുണ്ടായ കുട്ടിയെ ഉത്തര ഇഞ്ചിഞ്ചായി കൊന്നത് കൂട്ടുകാരിയുടെ ഭർത്താവുമായുള്ള ജീവിതത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ; കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത് മക്കളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വർക്കല സ്വദേശികൾ ദത്തെടുത്ത പെൺകുട്ടി; നൊന്തുപെറ്റ കുഞ്ഞിനെ കൊലപ്പെടുത്തിയ ഉത്തര വഴക്കിനിടെ അമ്മായിഅമ്മയെ വരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വിരുത

ആദ്യ ഭർത്താവിലുണ്ടായ കുട്ടിയെ ഉത്തര ഇഞ്ചിഞ്ചായി കൊന്നത് കൂട്ടുകാരിയുടെ ഭർത്താവുമായുള്ള ജീവിതത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ; കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത് മക്കളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വർക്കല സ്വദേശികൾ ദത്തെടുത്ത പെൺകുട്ടി; നൊന്തുപെറ്റ കുഞ്ഞിനെ കൊലപ്പെടുത്തിയ ഉത്തര വഴക്കിനിടെ അമ്മായിഅമ്മയെ വരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വിരുത

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വർക്കലയിൽ സ്വന്തം കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയത് മക്കളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വർക്കല വടശേരിക്കോണത്തെ ദമ്പതികൾ വർഷങ്ങൾക്ക് മുമ്പ് ദത്തെടുത്ത് വളർത്തിയ യുവതി. കൂട്ടുകാരിയുടെ ഭർത്താവിനൊപ്പം സുഖമായി ജീവിക്കാനാണ് ഉത്തര എന്ന 20കാരി സ്വന്തം കുഞ്ഞിനെ അടിച്ചും മർദ്ദിച്ചും ക്രൂരമായി ദേഹോപദ്രവം ചെയ്തുകൊലപ്പെടുത്തിയത്. കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് മനുഭവനിൽ മനുവിന്റെ മകൻ ഏകലവ്യ (രണ്ടര)നാണ് അമ്മയുടെ അതിക്രൂരമായ മർദ്ദനത്തിനൊടുവിൽ കൊല്ലപ്പെട്ടത്. സ്വന്തം കുഞ്ഞിനെ ഒരമ്മ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയതിന്റെ വിവരം അറിഞ്ഞ് ഞെട്ടലിലാണ് ഒരു നാടു മുഴുവൻ.

കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഉത്തരയേയും കാമുകൻ രജീഷി (24)നെയും കഴിഞ്ഞ ദിവസം വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുമൊത്ത് കാമുകനുമായി വർക്കലയിൽ വാടകയ്ക്ക് താമസിക്കവെയാണ് ഉത്തരയ്ക്ക് കുഞ്ഞ് ഒരു ബാധ്യതയായി തോന്നിയത്. തുടർന്ന് കുഞ്ഞിനെ അടിച്ചും ഇടിച്ചും ക്ഷതമേൽപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. മക്കളില്ലാത്ത ദമ്പതികൾ ദത്തെടുത്ത പെൺകുട്ടിയാണ് സ്വന്തം കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന ഞെട്ടലിലാണ് നാട്ടുകാർ.

മൂന്ന് വർഷം മുമ്പാണ് ഉത്തരയെ ഗൾഫുകാരനായ മനു വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ ഉത്തര ഭർത്താവുമായും മാതാപിതാക്കളുമായും കലഹം ആരംഭിച്ചു. പൊതുവേ ആഡംബര ജീവിതം കൊതിച്ച ഉത്തരയുടെ ചെലവ് മനുവിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. നിസാര കാര്യങ്ങൾക്കുപോലും ഭർതൃവീട്ടുകാരുമായി വഴക്കും വാശിയും പതിവായി. ഒരു ദിവസം വഴക്കിനിടെ മനുവിന്റെ അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനും ഉത്തര ശ്രമം നടത്തി. ഇതോടെ മനു ഉത്തരയേയും കൂട്ടി വാടക വീട്ടിലേക്ക് മാറി. എന്നാൽ മനുവുമായി ഉത്തര നിരന്തരം കലഹിച്ചിരുന്നു. ഇതിനിടെ പ്രസവത്തിനായി ഉത്തരയെ വർക്കലയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഉത്തരയുടെ വളർത്തച്ഛൻ പക്ഷാഘാതം ബാധിച്ച് കിടപ്പായതോടെ ഓട്ടോ ഡ്രൈവറായ മനുവും വർക്കലയിലെ ഇവരുടെ വീട്ടിലേക്ക് താമസം മാറ്റി.

മൂന്നുമാസം മുമ്പ് വരെ ഉത്തരയും മനുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ ആഡംബര ജീവിതം കൊതിച്ച ഉത്തരയുടെ ചെലവ് ഓട്ടോറിക്ഷാ ഡ്രൈവറായ മനുവിന് താങ്ങാൻ കഴിഞ്ഞില്ല. ഇതോടെ കലഹം പതിവായി. ഇതിനിടയിലാണ് കൂട്ടുകാരിയുടെ ഭർത്താവായ രജീഷുമായി ഉത്തര അടുപ്പത്തിലാകുന്നതും. സ്‌കൂളുമുതൽ ഒരുമിച്ച് പഠിച്ച കൂട്ടുകാരിയുടെ വീട്ടിൽ നിത്യ സന്ദർശകയായിരുന്നു ഉത്തര. ഇതോടെയാണ് കൂട്ടുകാരിയുടെ ഭർത്താവുമായി ഉത്തര അടുപ്പത്തിലാകുന്നതും ഒരുമിച്ച് ജീവിക്കുന്നതും.

അടുപ്പം വളർന്നപ്പോൾ ഇരുവരും ഒരുമിച്ച് ജീവിക്കാൻ താരുമാനിക്കുക ആയിരുന്നു. ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ഉത്തരയ്‌ക്കൊപ്പം ജീവിക്കാൻ രജീഷ് തീരുമാനിച്ചതോടെ മനുവിനെയും തളർന്നുകിടക്കുന്ന വളർത്തച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് കുഞ്ഞുമായി ഉത്തര അയാൾക്കൊപ്പം പോയി. ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി മനു പൊലീസിൽ പരാതി നൽകി. കേസ് കോടതിയിലെത്തി എങ്കിലും തനിക്ക് രജീഷിനൊപ്പം ജീവിച്ചാൽ മതിയെന്ന ഉറച്ച നിലപാട് ഉത്തര എടുത്തതോടെ ഉത്തരയേയും കുഞ്ഞിനേയും കോടതി രജീഷിനൊപ്പം വിട്ടു.

എന്നാൽ തങ്ങളുടെ സുഖ ജീവിതത്തിന് കുഞ്ഞ് ഒരു തടസ്സമാകുമെന്ന് കണ്ടതോടെ ഉത്തരയും രജീഷും ചേർന്ന് കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുക ആയിരുന്നു. ഇതോടെ കുഞ്ഞിനെ വിട്ടുകിട്ടാനും വിവാഹ മോചനത്തിനും കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്ത് നടപടികൾ കാത്ത് കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം ഏകലവ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മനു അറിഞ്ഞത്.മനു ഉടൻ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായി അറിയിച്ചു.

ചികിത്സാ കാർഡ് എടുക്കാനായി ഉത്തരയും രജീഷും അവർ താമസിക്കുന്ന വീട്ടിലെത്തിയതറിഞ്ഞ മനു അവിടെയെത്തി. ആംബുലൻസിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് എന്നുപറഞ്ഞാണ് പുറപ്പെട്ടതെങ്കിലും കുഞ്ഞുമായി ഉത്തരയും രജീഷും വലിയകുന്ന് ആശുപത്രിയിലാണ് എത്തിയത്. വെഞ്ഞാറമൂട്ടിൽ മനു കുഞ്ഞിനെ കാണാതെ വിഷമിക്കുമ്പോഴാണ് ഉടൻ വലിയകുന്നിലെത്താൻ രജീഷിന്റെ കോളെത്തിയത്.

വലിയകുന്നിലെത്തിയ മനുവിന് ഏകലവ്യൻ മരിച്ചുവെന്ന വാർത്തയാണ് കേൾക്കാനായത്. കുഞ്ഞിന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ മനു അവന്റെ തലയിൽ തലോടുമ്പോഴാണ് പിൻവശം മുഴച്ചിരിക്കുന്നതായി കണ്ടത്. തുടർന്ന് കൈയിലും ശരീരത്താകമാനവും മർദ്ദനത്തിന്റെ പാടുകളും കണ്ടെത്തി. ഇതോടെ കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ മനു പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു.
മുറിപ്പാടുകൾ കണ്ട വലിയകുന്ന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഉത്തരയേയും രജീഷിനെയും തടഞ്ഞുവച്ചു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദിവസങ്ങൾനീണ്ട ക്രൂരമർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP