Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്; കള്ളക്കേസിൽ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല; തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്; തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്; ദൈവത്തിന്റെ കോടതി തനിക്ക് മാപ്പ് തരുമെന്നുമെന്നും വിളിച്ചു പറഞ്ഞ് ശരിവയ്ക്കുന്നത് സൂരജ് പാമ്പിനെ വാങ്ങിയെന്ന വസ്തുത: മാപ്പുസാക്ഷിയാകാൻ കല്ലുവാതുക്കൽ സുരേഷിന് പൂർണ്ണ സമ്മതം; അഞ്ചലിലെ ഉത്രകൊലക്കേസിൽ പുതിയ സാധ്യത പരിശോധിച്ച് പൊലീസ്

പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്; കള്ളക്കേസിൽ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല; തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്; തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്; ദൈവത്തിന്റെ കോടതി തനിക്ക് മാപ്പ് തരുമെന്നുമെന്നും വിളിച്ചു പറഞ്ഞ് ശരിവയ്ക്കുന്നത് സൂരജ് പാമ്പിനെ വാങ്ങിയെന്ന വസ്തുത: മാപ്പുസാക്ഷിയാകാൻ കല്ലുവാതുക്കൽ സുരേഷിന് പൂർണ്ണ സമ്മതം; അഞ്ചലിലെ ഉത്രകൊലക്കേസിൽ പുതിയ സാധ്യത പരിശോധിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്ര വധക്കേസിൽ വൈകാരിക പ്രതികരണവുമായി കൂട്ടുപ്രതി സുരേഷ് എത്തുമ്പോൾ ചർച്ചയാകുന്നത് കല്ലുവാതുക്കൽ സ്വദേശിയുടെ മാപ്പു സാക്ഷിയാകാനുള്ള സാധ്യത. കോടതിയിൽ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് പാമ്പുപിടിത്തക്കാരനായ സുരേഷ് പൊട്ടിക്കരഞ്ഞ് കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ പാമ്പു പിടിത്തക്കാരൻ സുരേഷ് മാപ്പു സാക്ഷിയായാൽ അത് കേസിന് കൂടുതൽ കരുത്ത് നൽകും. സൂരജിന് അർഹിക്കുന്ന ശിക്ഷ നൽകാൻ ഇതിലൂടെ കഴിയും.

താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുരേഷ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കുകയാണ്. ഗൂഢാലോചനയിലോ കൊലപാതകത്തിലോ ഒരു പങ്കുമില്ല. എന്തിനാണ് കേസിൽ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്. കള്ളക്കേസിൽ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല. തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയിൽ തനിക്ക് മാപ്പ് തരുമെന്നും സുരേഷ് കരഞ്ഞുകൊണ്ട് പറഞ്ഞു. ഇതിനിടെ സൂരജിന് പാമ്പ് കൊടുത്ത കാര്യം സുരേഷിന്റെ കുടുംബവും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഒന്നും തങ്ങൾക്ക് അറിയില്ലെന്ന് സുരേഷിന്റെ കുടുംബവും പറയുന്നു. ഈ സാഹചര്യത്തിലാണ് മാപ്പുസാക്ഷിയാക്കാനുള്ള ചർച്ചകൾ സജീവമാകുന്നത്. എന്നാൽ അത്യാവശ്യം വന്നാൽ മാത്രമേ അതുണ്ടാകൂ. സുരേഷിനെ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിൽ മാപ്പു സാക്ഷി ചർച്ചകൾ വെറുതെയാകും. ഇത് ഉറപ്പിക്കാനുള്ള തെളിവ് ശേഖരണമാണ് നടക്കുന്നത്. പാമ്പിനെ പൈസയ്ക്ക് കൈമാറിയെന്നത് സുരേഷ് സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ പാമ്പിനെ വിൽക്കുന്നതും വന്യ ജീവി നിയമ പ്രകാരം തെറ്റാണ്. ഈ വകുപ്പിൽ ഫോറസ്റ്റ് സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രതിയാവുകയും ചെയ്യും. എങ്കിലും ഉത്ര കൊലക്കേസിൽ നിന്ന് ഒഴിവായാൽ അത് വലിയൊരു ആശ്വാസമായി മാറുമെന്ന് സുരേഷിനും അറിയാം. അതുകൊണ്ടാണ് മാപ്പു സാക്ഷിയുടെ സാധ്യതകൾ പരിശോധിക്കുന്നത്.

ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്കാണ് പുനലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മെയ് 29 ന് വൈകീട്ട് 4.30 ന് മുമ്പായി ഇരുവരെയും കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയതെങ്കിലും നാല് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. എന്തായാലും കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് പൊലീസിന്റെ പ്രതികരണം. വരുംദിവസങ്ങൾ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല ചെയ്ത സൂരജിന് പാമ്പിനെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവറുകാവ് സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് കുമാറിന്റെ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒരു മൂർഖൻ പാമ്പിനെ കണ്ടെടുത്തു. വൈൽഡ് ലൈഫ് ആക്ട് പ്രകാരം സുരേഷിനെതിരെ വനം വകുപ്പ് കേസെടുക്കുകയും ചെയ്തു. കൂടാതെ ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന സംഭവത്തിൽ സൂരജിന്റെയും സുരേഷിന്റെയും പേരിൽ മറ്റൊരു കേസു കൂടി എടുത്തു. ഏഴു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത മൂർഖൻ പാമ്പിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നു വിട്ടു.

സുരേഷ് അടുത്തിടെയാണ് പാമ്പുപിടുത്തവുമായി രംഗത്ത് ഇറങ്ങിയത്. ബസുകളും പശു, ആട് എന്നിവയുടെ ഫാമും ഇയാൾക്ക് സ്വന്തമായുണ്ട്. പ്രശസ്തിയും പണവും ആഗ്രഹിച്ചാണ് പാമ്പു പിടുത്ത രംഗത്തേക്ക് എത്തിയതെന്ന് ഇയാളുടെ അടുത്ത സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. എവിടെയെങ്കിലും പാമ്പിനെ കണ്ടു എന്നറിഞ്ഞാൽ ഉടൻ അവിടെ പാഞ്ഞെത്തും. പാമ്പിനെ പിടികൂടിയ ശേഷം ക്യാമറക്ക് മുന്നിൽ വലിയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വല്ലാതെ വേദനിപ്പിച്ചാണ് പാമ്പിനെ ഇയാൾ പിടികൂടുന്നത്. വാവ സുരേഷിനെ പോലെയുള്ള വിദഗ്ദ്ധരായ പാമ്പു പിടുത്തക്കാർ പാമ്പിന് വേദനയുണ്ടാക്കാതെ സൂക്ഷമമായാണ് പിടികൂടുന്നത്. തല ഭാഗത്താണ് ഇവർ പിടിക്കുന്നത്. ഈ പിടുത്തം മുറുകിയാൽ പാമ്പിന് പരിക്ക് ഏൽക്കുകയും ഭക്ഷണം കഴിക്കാൻ കഴിയാതെയാകുകയും ചെയ്യും. പിന്നീട് ഇവ ചത്തു പോകുകയാണ് പതിവ്. തല ഭാഗത്ത് ചവിട്ടി പിടിച്ചാണ് പാമ്പിനെ സുരേഷ് പിടികൂടുന്നത്. ഇത് പാമ്പിന് ആന്തരികമായ പരിക്ക് ഏൽക്കാൻ കാരണമാകും.

പിടികൂടിയ ശേഷം ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്നൊക്കെ കാണികളെ നോക്കി തട്ടിവിടും. ഈ ദൃശ്യങ്ങളൊക്കെ ഇയാളുടെ തന്നെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഏതാനം ദിവസങ്ങൾക്ക് മുൻപ് കൊല്ലം ഫോറസ്റ്റ് ഓഫീസിൽ എത്തി തന്നെയും പാമ്പിനെ പിടികൂടാൻ വിളിക്കണമെന്ന് ആവിശ്യപ്പെടുകയുണ്ടായി. രാജ വെമ്പാലയെ പിടിക്കുക എന്നത് തന്റെ ഒരു ആഗ്രഹമാണെന്നും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇയാൾ പറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സുരേഷ് ആദ്യം അണലിയെ സൂരജിന് കൈമാറുന്നത്. സൂരജിന്റെ വീട്ടിൽ വച്ചായിരുന്നു ഇടപാട്. പിന്നീട് ഉഗ്ര വിഷമുള്ള കരിമൂർഖനെ ഏനാത്തിന് സമീപം റോഡിൽ വച്ചാണ് നൽകിയത്. കുപ്പിയിൽ അടച്ച മൂർഖനെ അടൂർ പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടു പോകുകയും പിന്നീട് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു. രാത്രിയിൽ ഉത്ര ഉറങ്ങുന്നതു വരെ കാത്തിരുന്ന സൂരജ് പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട് കടിപ്പിച്ചു. ഇങ്ങനെയാണ് ഉത്ര മരണപ്പെട്ടത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ചാവറുകാവ് സുരേഷുമായുള്ള ബന്ധം കണ്ടെത്തുന്നത്.

രണ്ട് മാസത്തിനിടെ മുപ്പതിലേറെ തവണയാണ് സൂരജ് സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നത്. സുരേഷിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പാമ്പിനെ സൂരജ് വാങ്ങിയ കാര്യം പൊലീസിന് മുന്നിൽ തുറന്ന് പറഞ്ഞു. ഇതോടെ അതുവരെ പൊലീസിന് മുന്നിൽ പിടിച്ചു നിന്നിരുന്ന സൂരജ് സത്യം തുറന്നു പറയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP