Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരീക്ഷിച്ചത് ഷെർലക്‌ഹോംസിന്റെ 'പുള്ളിത്തലക്കെട്ട്' എന്ന കഥയുമായി സാമ്യമുള്ള കൊലപാതക രീതി; ആസൂത്രണത്തിന് മാസങ്ങളുടെ ദൈർഘ്യം; പാമ്പുകളെ കൈയിലെടുത്ത് കളിപ്പിച്ചും ഉമ്മവച്ചും പ്ലാനിങ് തുടങ്ങി; മുകൾ നിലിലേക്കുള്ള ചവിട്ടുപടിയിൽ പാമ്പിനെ ഇട്ട ശേഷം മുറിയിൽപോയി മൊബൈൽ ഫോൺ എടുത്തു കൊണ്ടുവരാൻ ഉത്രയോട് പറഞ്ഞതും തന്ത്രം; സംശയമുണ്ടാക്കിയത് മരണ വീട്ടിന് പുറത്ത് കൂട്ടുകാർക്കൊപ്പമുള്ള പൊട്ടിച്ചിരി; സൂരജിനെ കുടുക്കിയത് കള്ളമൊഴികൾ

പരീക്ഷിച്ചത് ഷെർലക്‌ഹോംസിന്റെ 'പുള്ളിത്തലക്കെട്ട്' എന്ന കഥയുമായി സാമ്യമുള്ള കൊലപാതക രീതി; ആസൂത്രണത്തിന് മാസങ്ങളുടെ ദൈർഘ്യം; പാമ്പുകളെ കൈയിലെടുത്ത് കളിപ്പിച്ചും ഉമ്മവച്ചും പ്ലാനിങ് തുടങ്ങി; മുകൾ നിലിലേക്കുള്ള ചവിട്ടുപടിയിൽ പാമ്പിനെ ഇട്ട ശേഷം മുറിയിൽപോയി മൊബൈൽ ഫോൺ എടുത്തു കൊണ്ടുവരാൻ ഉത്രയോട് പറഞ്ഞതും തന്ത്രം; സംശയമുണ്ടാക്കിയത് മരണ വീട്ടിന് പുറത്ത് കൂട്ടുകാർക്കൊപ്പമുള്ള പൊട്ടിച്ചിരി; സൂരജിനെ കുടുക്കിയത് കള്ളമൊഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മൊഴികളിലെ പൊരുത്തക്കേടാണ് സൂരജിനെ ഉത്രാകൊലക്കേസിൽ കുടുക്കിയത്. സ്വത്ത് മോഹവുമായി പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച ക്രൂരത അങ്ങനെ പുറം ലോകത്ത് എത്തി. സൂരജുമായി ബന്ധമുള്ള ഇരുപതോളം പേരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഏപ്രിൽ 18ന് ചാത്തന്നൂരിലായിരുന്നു സൂരജും സുരേഷുമായുള്ള ആദ്യകച്ചവടം ഉറപ്പിച്ചത്. തുടർന്ന് 26ന് ചാവറുകാവ് സുരേഷ് അണലിയെ പ്ലാസ്റ്റിക് ജാറിലാക്കി, സുഹൃത്തുക്കളായ പ്രേംജിത്ത്, ലിജിൻ, രാജു എന്നിവർക്കൊപ്പം പറക്കോട്ട് എത്തിച്ചു.

29ന് വീടിന്റെ മുകൾ നിലിലേക്കുള്ള ചവിട്ടുപടിയിൽ പാമ്പിനെ ഇട്ടശേഷം മുറിയിൽപോയി മൊബൈൽ ഫോൺ എടുത്തുകൊണ്ടുവരാൻ സൂരജ് ഭാര്യയോട് ആവശ്യപ്പെട്ടു. മൊബൈൽ എടുക്കാൻ പോയ ഉത്ര പാമ്പിനെക്കണ്ടു നിലവിളിച്ചു. പറക്കോട് വീട്ടിൽ മാർച്ച് രണ്ടിന് രാത്രി 12 കഴിഞ്ഞാണ് ഉത്രയെ ആദ്യം പാമ്പുകടിച്ചത്. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകുന്നത് സൂരജ് വൈകിപ്പിച്ചു എന്ന വിവരവും സംശയം ബലപ്പെടുത്തി. തൊട്ടടുത്ത അടൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത് മൂന്നിന് പുലർച്ചെ 3.30നാണ്. പിന്നീട് അടൂർ ഹോളിക്രോസിലും തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കും മാറ്റി. അച്ഛനമ്മമാർ ഇടപെട്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെയാണ് ഉത്ര രക്ഷപെട്ടത്.

ഏപ്രിൽ 24ന് സുരേഷ് കൈമാറിയ മൂർഖൻ പാമ്പിനെ സൂരജ് പറക്കോട് വീട്ടിൽ ഒളിപ്പിച്ചു. ആശുപത്രിയിൽനിന്ന് ഉത്രയെ നേരെ ഏറത്തെ വീട്ടിലേക്കാണ് കൊണ്ടുവന്നത്. മെയ് അഞ്ചിന് സൂരജ് ഇവിടെയെത്തി. ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ കൊണ്ടുവിട്ടു. ആറിന് വൈകിട്ട് വീണ്ടും സൂരജ് ഏറത്തെ വീട്ടിലെത്തി. ഭാര്യ വിളിച്ചിട്ടു വന്നതാണെന്നാണ് സൂരജ് അഞ്ചൽ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ഇത് കളവാണെന്ന് ഉത്രയുടെ മൊബൈൽഫോൺ പരിശോധനയിൽ പൊലീസിന് വ്യക്തമായി. ഇതും നിർണ്ണായകമായി.

മാർച്ച് രണ്ടിന് പാമ്പു കടിയേറ്റ ഉത്രയെ പുലർച്ചെ 3.30നാണ് അടൂർ താലൂക്കാശുപത്രിയിലെത്തിക്കുന്നത്. സൂരജിന്റെ അടൂർ പറക്കോട്ടുള്ള വീട്ടിൽ നിന്നു വെറും 15 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാവുന്ന സ്ഥലമാണിത്. രാത്രി 12.45ന് ഉത്രയ്ക്കു കടിയേറ്റെന്ന വിവരം അഞ്ചൽ പൊലീസിന് സൂരജ് നൽകിയ മൊഴിയിലുണ്ട്. ആശുപത്രിയിലെത്തിക്കാൻ എന്തു കൊണ്ട് മണിക്കൂറുകൾ വൈകിയെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരമില്ല. പിന്നീട് ഉത്രയുടെ സഹോദരനു കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതും പൊളിഞ്ഞു. സൂരജും ഉത്രയും കിടന്ന എയർ കണ്ടീഷൻ ചെയ്ത മുറിയുടെ ജനലിലൂടെ പാമ്പ് എത്തിയെന്നായിരുന്നു സൂരജിന്റെ മൊഴി. ഇതിനുള്ള സാധ്യത വിരളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

കാരണം ജനാലയ്ക്കു സമീത്തെ കട്ടിലിൽ സൂരജാണ് കിടന്നത്. ആദ്യം കടിയേൽക്കേണ്ടിയിരുന്നത് ഇയാൾക്കാണ്. ഉത്ര മരിച്ചതിനു ശേഷം അഞ്ചൽ പൊലീസ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികൾ കളവാണെന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചറിഞ്ഞു. തുടർന്ന് സൂരജ് സൈബർ നിരീക്ഷണത്തിലായി. ആറു മാസമായി സൂരജ് യു ട്യൂബിൽ പാമ്പുകളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നെന്നും ഇവർ കണ്ടെത്തി. സുരേഷിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ രണ്ട് വിഷപാമ്പുകളെ സൂരജിന് കൈമാറിയതായി സമ്മതിച്ചു. ഇതോടെ തെളിവുകളായി. സൂരജിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റം സമ്മതിക്കാൻ ആദ്യം തയാറായില്ല. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരൻ സുരേഷിനെ എത്തിച്ചതോടെ മൊഴി മാറ്റി. ഇതിന് പിന്നാലെ വാവ സുരേഷിന്റെ പേരും എടുത്തിട്ടു. വാവ സുരേഷിന്റെ സുഹൃത്താണെന്ന വാദം പൊളിഞ്ഞതോടെ സൂരജ് എല്ലാ അർത്ഥത്തിലും കുടുങ്ങി.

മരണശേഷം ഉത്രയുടെ വീട്ടിലായിരുന്ന സൂരജിനെ കാണാൻ സുഹൃത്തുക്കൾ വൈകുന്നേരങ്ങളിൽ എത്തിയിരുന്നു. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇവർ മണിക്കൂറുകൾ ചെലവഴിക്കുകയും പൊട്ടിച്ചിരിക്കുകയുമെല്ലാം ചെയ്തതും ബന്ധുക്കൾ ശ്രദ്ധിച്ചിരുന്നു. മകൻ ധ്രുവിനെയുംകൊണ്ട് അടൂരിലേക്ക് മടങ്ങാൻ സൂരജ് ശ്രമിച്ചത് വാക്തർക്കത്തിനിടയാക്കി. ലോക്കറിൽനിന്ന് ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജ് കൈക്കലാക്കിയതും ഉത്രയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് സൂരജിന്റെ വീട്ടിൽനിന്ന് 12 പവനോളം സ്വർണം കണ്ടെടുത്തിരുന്നു. ഇതു കൈമാറാൻ സൂരജ് തയ്യാറായതുമില്ല. ഇതാണ് കൊലക്കേസിന്റെ ചുരുൾ അഴിച്ചത്.

ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആസൂത്രണത്തിന് മാസങ്ങളുടെ ദൈർഘ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പാമ്പുകളുടെ വിവരം ശേഖരിക്കുകയായിരുന്നു ആദ്യപടി. മണിക്കൂറുകളോളം ഇതിനായി യുട്യൂബിൽ തെരഞ്ഞു. ഷെർലക്‌ഹോംസ് കഥകളും പ്രതിയെ സ്വാധീനിച്ചു. സർ ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക്‌ഹോംസ് കഥകളിലെ 'പുള്ളിത്തലക്കെട്ട്' എന്നപേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതക രീതിയാണ് സൂരജ് പരീക്ഷിച്ചതെന്നു പൊലീസ് പറയുന്നു. പാമ്പുപിടിത്തക്കാരൻ സുരേഷുമായി അടുപ്പത്തിലാകുന്നത് അങ്ങനെയാണ്. സുരേഷിന്റെ അടുത്തെത്തുമ്പോൾ പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കുകയും ഉമ്മവയ്ക്കുകയുംചെയ്തു. ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തതരം പാമ്പുകളുടെ വിഷത്തെക്കുറിച്ച് ബോധ്യപ്പെട്ടു. വിഷമേറ്റാൽ എത്ര മണിക്കൂറിനകം മരിക്കുമെന്ന ബോധ്യത്തോടെയാണ് ആദ്യം അണലിയെ വിലകൊടുത്ത് വാങ്ങിയത്. അണലി കടിച്ച് ഉത്ര മരണപ്പെടാനുള്ള സമയം അടുക്കാറായപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സൂരജിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഉത്ര ജീവിതത്തിലേക്ക് തിരികെ വന്നു.

ആദ്യത്തെ ലക്ഷ്യം ഫലം കാണാതിരുന്നതിനെത്തുടർന്നാണ് വീണ്ടും സുരേഷിനെ സമീപിച്ച് കരിമൂർഖനെ വാങ്ങുന്നത്. ഏനാത്ത് വച്ചായിരുന്നു കൈമാറ്റം. ദിവസങ്ങളോളം ജാറിൽ ഒളിപ്പിച്ചുവച്ച പാമ്പുമായി അഞ്ചലിൽ ഉത്രയുടെ വീട്ടിലെത്തി. ഉറങ്ങിക്കിടന്ന ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടു. ഉത്രയെ പാമ്പുകൊത്തുന്നതും മരിക്കുന്നതും നോക്കിനിന്നു. ഉത്രയെ സൂരജ് വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ചായിരുന്നു. ഹൈസ്‌കൂൾ പ്രധാനാധ്യാപിക ആയിരുന്ന ഉത്രയുടെ അമ്മ മെയ് 31ന് സർവീസിൽനിന്ന് വിരമിക്കും. പെൻഷൻ തുക തനിക്കു ലഭിക്കുമെന്നും സൂരജ് കണക്കുകൂട്ടി. ഇതാണ് പകയ്ക്ക് കാരണം.

മാസം 8000 രൂപ കൈപ്പറ്റിയിരുന്നതിന് പുറമെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉത്രയുടെ വീട്ടുകാരിൽനിന്ന് സൂരജ് നിരന്തരം പണം വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിയുടെ എംബിഎ പ്രവേശനത്തിനും വിനോദയാത്ര പോകുന്നതിനും ഉത്രയുടെ അച്ഛൻ വിജയസേനൻ പണം നൽകി. കോളേജ് പഠനത്തിന് പോകാൻ സഹോദരിക്ക് സ്‌കൂട്ടർ വാങ്ങി നൽകണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതം അറിയിച്ചതോടെയായിരുന്നു കൊല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP