രാഷ്ട്രീയ നേതാവിന്റെ മകളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സാജിദിനെ ഇല്ലായ്മ ചെയ്യുകയായിരുന്നോ? കേസ് തേച്ചുമാച്ചുകളഞ്ഞത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും ആരോപണം; ഏഴുവർഷം മുൻപ് നടന്ന സ്വന്തം ഡ്രൈവറുടെ ദുരൂഹ മരണം കോൺഗ്രസ് നേതാവിന് ഊരാക്കുടുക്കാവുന്നു; വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹമരണം കൊലപാതകമോ? ചുരുളഴിക്കാൻ കരുതലോടെ ക്രൈംബ്രാഞ്ച്
November 30, 2018 | 04:56 PM IST | Permalink

എം മനോജ് കുമാർ
തിരുവനന്തപുരം: വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹമരണം ആത്മഹത്യയോ കൊലപാതകമോ? വർക്കല കഹാർ എംഎൽഎ ആയിരിക്കെയുള്ള സാജിദിന്റെ ദുരൂഹ മരണം ഇപ്പോൾ ഏഴുവർഷത്തിനു ശേഷം വിവാദത്തിന്റെ രൂപം പ്രാപിക്കുകയാണ്. കേരളാ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനായ ഹഫീസിന്റെ ഫോണിലേക്ക് വഴിതെറ്റിയെത്തിയ ഒരു ഫോൺ കോൾ ആണ് സാജിദിന്റെ മരണം കൊലപാതകം തന്നെയാണെന്ന ആരോപണം ശക്തമാകുന്നത്.
മറ്റൊരാൾക്ക് നേരെ വർക്കല കഹാറിന്റെ അളിയൻ മൂസ നടത്തിയ കൊലപാതക മുന്നറിയിപ്പാണ് ഹഫീസിന്റെ ഫോണിലേക്ക് വഴിമാറി എത്തിയത്. കേശവദാസപുരം ജമാ അത്ത് സെക്രട്ടറിയാണോ എന്നാണു ചോദിച്ചത്. അല്ലാ എന്ന് പറഞ്ഞപ്പോൾ തെറിവിളിയോടെ ഇയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നിന്നെ വണ്ടിയിടിപ്പിച്ച് കൊല്ലും. അത് വർക്കല കഹാറിന്റെ തീരുമാനമാണെന്നും കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്നും ഫോൺ സംഭാഷണത്തിൽ കഹാറിന്റെ അളിയൻ ഭീഷണി മുഴക്കി.
ഒരു കൊലപാതകത്തിന്റെ വിവരവും ഒരു കൊലപാതക ഭീഷണിയുമാണ് ഒരേ സമയം കഹാറിന്റെ അളിയന്റെ ഫോണിൽ നിന്നും വന്നത്. വർക്കല കഹാറിന്റെ ഡ്രൈവർ സാജിദ് കൊല്ലപ്പെട്ട കാര്യം ഹഫീസിനു അറിയാവുന്നതുമാണ്. ഈ ഭീഷണിയിലും കൊലപാതകത്തിലും കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞാണ് ഹഫീസ് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഈ കാര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഒരാൾ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരാൾ കൊല്ലപ്പെടും എന്ന സന്ദേശം വരുകയും ചെയ്തു. മറുതലയ്ക്കൽ ആരോപണ വിധേയനായ ആൾ കോൺഗ്രസ് നേതാവും രണ്ടു തവണ എംഎൽഎയുമായ വർക്കല കഹാറുമാണ്. ഡ്രൈവറുടെ മരണം കൊലപാതകമെന്ന് കൊലചെയ്ത ആളുകൾ തന്നെ പറഞ്ഞത് ഗൗരവകരമായ കാര്യമാണ്-ഹഫീസ് മറുനാടനോട് വ്യക്തമാക്കി. ഓരോ കൊലപാതകത്തിലും ഒരു തെളിവ് ബാക്കിയാക്കപ്പെടും. ആ തെളിവാണ് ഒരു സംഭാഷണത്തിന്റെ രൂപത്തിൽ കഹാറിന്റെ അളിയന്റെ ഫോണിൽ നിന്ന് ഹഫീസിന്റെ ഫോണിൽ എത്തിയത്.
മരിക്കുമ്പോൾ ഇരുപത്തിനാല് വയസുണ്ടായിരുന്നു സാജിദിന്. ഏഴുവർഷം മുൻപ് ഒരു വെള്ളിയാഴ്ച സാജിദ് വർക്കലയിൽ ജുമാ നമസ്കാരം നിർവഹിച്ചു. ഇത് കണ്ടതിനു സാക്ഷികളുണ്ട്. അതിനുശേഷം സാജിദിനെ ദുരൂഹമായ രീതിയിൽ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സാജിദിനെ കാണാതായതായി വ്യക്തമാകുന്നത്. അതോടെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം തുടങ്ങി. അവരപ്പോൾ തന്നെ കഹാറിന്റെ മൂന്നു സെന്ററിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലും പരിസരത്തും അന്വേഷിച്ചിരുന്നു. അപ്പോഴൊന്നും സാജിദിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല
എന്നാൽ വൈകീട്ട് ഏഴുമണിയോടെ വർക്കല കഹാറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ഇതേ മൂന്നുസെന്റിലെ കിണറിൽ നിന്നാണ് സാജിദിന്റെ ശരീരം കണ്ടെടുക്കുന്നത്. പരിശോധന നടത്തുന്ന സമയത്ത് കാണാത്ത സാജിദിന്റെ ചെരിപ്പ് മൃതദേഹം കണ്ടെടുക്കുമ്പോൾ ആ കിണറ്റിന്റെ സമീപമുണ്ടായിരുന്നു. സാജിദിന്റെ ഫോൺ പരിശോധനയിൽ വിവാഹിതയും അമ്മയുമായ ഒരു സ്ത്രീയോടാണ് ഇയാൾ അവസാനമായി സംസാരിച്ചത്. ഈ കാര്യം ബന്ധുക്കൾ സ്ഥിരീകരിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് ആ സ്ത്രീ എന്നാണു ആരോപണം.
പക്ഷെ ഈ സ്ത്രീയെകുറിച്ചോ ഫോൺ സംഭാഷണത്തെകുറിച്ചോ കേസ് ഡയറിയിൽ ഇല്ല. ഹഫീസ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്ത രേഖകളിൽ ഈ സ്ത്രീയെ കുറിച്ച് പരാമർശമില്ല. അപ്പോൾ തന്നെ എന്തൊക്കെയോ ദുരൂഹതകൾ ഈ മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു എന്ന് സംശയങ്ങൾ ഉയരുന്നു. ഒന്നാമത് ഒരു രാഷ്ട്രീയ നേതാവിന്റെ മകൾ, രണ്ടാമത് അവർക്ക് സാജിദുമായി ഉണ്ടെന്നു ആരോപിക്കപ്പെടുന്ന ബന്ധം, മൂന്നാമത് ദുരൂഹമായ സാഹചര്യത്തിലുള്ള സാജിദിന്റെ മരണം. മറ്റു പല കാര്യങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കണം.
വർക്കല കഹാർ എംഎൽഎയായി തുടരുന്നു. എംഎൽഎയുടെ വീട്ടിലെ കിണറ്റിൽ നിന്ന് രാത്രിയാണ് സാജിദിന്റെ ശരീരം കണ്ടെടുക്കുന്നത്. ഉച്ചയ്ക്ക് കാണാത്ത മൃതദേഹം രാത്രി എങ്ങിനെ കിണറ്റിൽ കാണപ്പെട്ടു. അപ്പോൾ ഭരണം യുഡിഎഫ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കഹാർ ആണെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഉറ്റ അനുയായി. ബന്ധുക്കൾ അന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. കാര്യമായ അന്വേഷണം നടന്നതുമില്ല. അന്ന് സാജിദിന്റെ ബന്ധുക്കൾ കൊലപാതകമെന്ന് സംശയിച്ചതാണ് ഇപ്പോൾ വർക്കല കഹാറിന്റെ അളിയൻ കൊലപാതകം തന്നെയാണെന്ന് വിളിച്ചു പറയുന്നത്. ആ കൊലപാതകത്തിന്റെ അടിസ്ഥാനത്തിൽ, ആ ധൈര്യത്തിൽ വേറൊരു കൊലപാതകം നടത്തും എന്നാണ് കഹാറിന്റെ അളിയൻ മൂസ പറയുന്നത്. നിയമസംവിധാനം നോക്കുകുത്തിയല്ലാ എന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയ ഹഫീസ് വ്യക്തമാക്കുന്നത്.
ആത്മഹത്യ ചെയ്യേണ്ട ഒരു ആവശ്യവും സാജിദിന് ഉണ്ടായിരുന്നില്ലാ എന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. രാഷ്ട്രീയനേതാവിന്റെ മകളുമായി സാജിദ് തുടർന്നിരുന്ന ബന്ധം ഇല്ലാതാക്കാൻ സാജിദിനെ അവസാനിപ്പിക്കുകയായിരുന്നോ? അതിൽ കഹാറിന് പങ്കുണ്ടായിരുന്നോ? അതോ കഹാറിന്റെ നിർദ്ദേശ പ്രകാരം സാജിദിനെ ഇല്ലായ്മ ചെയ്യുകയായിരുന്നോ? ഇങ്ങനെ സാജിദിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടുവളരെ കാര്യങ്ങൾ ഇനി തെളിയേണ്ടതുണ്ട്. ഇപ്പോൾ നടന്നുവരുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഈ കാര്യത്തിൽ നിർണ്ണായകമാവുകയാണ്. ഈ കാര്യത്തിൽ തെളിയുന്ന ഏത് കാര്യവും വർക്കല കഹാറിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തും.
സാജിദിന്റെ മരണം വിവാദമാക്കിയ ഹഫീസ് നിസാരക്കാരനുമല്ല. ഉമ്മൻ ചാണ്ടി ഡേവിഡ് ഡാലിയുടെ രണ്ടു വർഷ കഠിന തടവ് ഒഴിവാക്കി നൽകിയപ്പോൾ ആ കാര്യം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി വിവാദമാക്കിയത് ഈ ഹഫീസ് ആയിരുന്നു. ഈ ഫെയ്സ് ബുക്ക് പോസ്റ്റ് റിട്ട് ഹർജിയുടെ രൂപത്തിൽ ഹൈക്കോടതിയിലും എത്തിയിരുന്നു. ഡാലിയുടെ ശിക്ഷ പിന്നീട് തുടരുകയും ചെയ്തു. ഇതേ ഹഫീസിന്റെ ഫോണിലേക്കാണ് കഹാറിന്റെ അളിയന്റെ കൊലപാതക ഭീഷണി സന്ദേശവും കൊലപാതക വിവരവും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന് ആധികാരികതയും വർധിക്കയാണ്.
ഒരു ക്രിമിനൽ കേസിൽപ്പെട്ടു രണ്ടു വർഷം ശിക്ഷയും ആയിരം രൂപ പിഴയും ലഭിച്ച പ്രതിയായിരുന്നു ഡേവിഡ് ഡാലി. ബിഎസ്എൻഎൽ താത്കാലിക ജീവനക്കാരനായ യോഹന്നാനെ സോഡാകുപ്പി കൊണ്ട് ആക്രമിച്ച കേസിൽ ആയിരുന്നു ഇത്. മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ അധികാരം ഉപയോഗിച്ച് ഉമ്മൻ ചാണ്ടി ഡേവിഡ് ഡാലിക്ക് തടവ് ശിക്ഷ ഒഴിവാക്കികൊടുക്കുകയും പിഴ ശിക്ഷ ഒടുക്കി ഇയാളെ രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഹഫീസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അന്ന് മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. ഈ കേസാണ് പിന്നീട് ഹൈക്കോടതിയിൽ എത്തുകയും ഡാലിക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്തത്.
ഈ സംഭവം വിവാദമായപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദൻ വരെ ഈ കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ നടപടിയിൽ എതിർപ്പുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. യുഡിഎഫ് നേതാക്കൾക്കെതിരെ ബന്ധു നിയമനക്കേസിൽ പരാതിയുമായി വന്നു വിവാദമാക്കിയതും ഈ ഹാഫീസ് തന്നെയായിരുന്നു.