Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീടിനോട് ചേർന്ന ചേരിയിൽ ക്ഷേത്രം ഗുണ്ടകളുടെ പ്രധാന ആരാധനാലയമായി മാറി; കലാഭവൻ മണിയെ കൊണ്ട് പാട്ട് പാടിച്ച് ക്ഷേത്രത്തിന് കാസറ്റ് ഇറക്കി; വാർത്ത കൊടുത്ത മനോരമ ലേഖകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോരാട്ടം നേതാവ് മാനുവൽ വക്കീലിന്റെ കാലു വെട്ടിയതടക്കം അനേകം കേസുകൾ; ആത്മഹത്യയ്ക്ക ശ്രമിച്ച വെട്ടിൽ സുരേഷിനെ പൊലീസ് ചോദ്യം ചെയ്യും

അർജുൻ സി വനജ്

കൊച്ചി: വീടിനു മുന്നിൽ സ്വയം സ്ഥാപിച്ച ക്ഷേത്രത്തിലെ കാളിവിഗ്രഹത്തിൽ പൂജിച്ച വാളിൽ കുങ്കുമം തൊട്ട് ക്വട്ടേഷനിറങ്ങുന്ന ഗുണ്ടാ നേതാവായിരുന്നു വെട്ടിൽ സുരേഷ്. ലക്ഷങ്ങൾ നൽകിയാൽ മാത്രം ക്വട്ടേഷൻ ഏറ്റെടുക്കുന്ന ഗുണ്ടാ തലവൻ. ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച സുരേഷ് ആശുപത്രി വിട്ട് വൈറ്റിലയിലെ വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞു. നോട്ട് നിരോധനമാണ് സുരേഷിന്റെ ആത്മഹത്യാശ്രമത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ കൊച്ചിയിലെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് സുരേഷിനെ ചോദ്യം ചെയ്യും.

കൊച്ചിയിൽ ഒരുകാലത്ത് തമ്മനം ഷാജിയുടെ സംഘവും വെട്ടിൽ സുരേഷിന്റെ സംഘവും തമ്മിലുള്ള സംഘർഷങ്ങൾ സ്ഥിരമായിരുന്നു. തമ്മനം ഷാജിയോട് നേരിട്ട് പൊരുതി കൊച്ചിയുടെ ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിൽ നിറഞ്ഞുനിന്ന വെട്ടിൽ സുരേഷിന് ഉന്നത ബന്ധങ്ങളുമുണ്ടായിരുന്നു. കൊച്ചി പൊലീസിലെ പലരും വെട്ടിൽ സുരേഷിന്റെ അടുപ്പക്കാരാണ്. കൊച്ചിയിൽ ന്യൂസ് പോർട്ടൽ നടത്തിവരുന്ന റിട്ട: എസ്‌പി സുരേഷിന്റെ അടുത്ത സുഹൃത്താണ്. കൊലക്കേസ് ഉൾപ്പെടെ അനവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു സുരേഷ്. ഗുണ്ടാ ആക്രമണങ്ങൾ പതിവായ കാലമായിരുന്നു അത്.

ഒട്ടുമിക്ക അക്രമങ്ങൾക്കും പിന്നിൽ വെട്ടിൽ സുരേഷ്, തമ്മനം ഷാജി തുടങ്ങിയവരുടെ ഗുണ്ടാസംഘങ്ങളായിരുന്നു. പലർക്കും ജീവൻപോയി. ചിലർക്ക് കൈയും കാലും നഷ്ടപ്പെട്ടു. തമ്മനം ഷാജിയുടെ കൊച്ചിയിലെ പ്രതാപത്തിന് മങ്ങലേറ്റത് വെട്ടിൽ സുരേഷുമായുള്ള സംഘർഷമായിരുന്നു. ഇതിനെല്ലാം കാരണം തന്റെ കാളീദേവിയാണെന്ന് പ്രചരിപ്പിക്കാനും വെട്ടിൽ സുരേഷിനായി. ഇതോടെ കൊച്ചിയിലെ ക്വട്ടേഷൻ സംഘാംഗങ്ങളെല്ലാം കാളി ക്ഷേത്രത്തിലെ നിത്യ സന്ദർശകരായി. വെട്ടിൽ സുരേഷിനോട് അടുപ്പമുള്ളവരുടെയെല്ലാം ക്വട്ടേഷൻ കേസിന് പോക്കും ഇവിടെ നിന്നായി.

വെട്ടിൽ സുരേഷിന്റെ അടുത്ത ബന്ധുവിനായിരുന്നു ക്ഷേത്രത്തിന്റെ നടത്തിപ്പുചുമതല. ഇവർ വാളും മറ്റ് മാരകായുധങ്ങളും കാളിദേവിക്ക് മുമ്പിൽ വച്ച് പൂജിക്കും. അതിന് ശേഷം കുങ്കുമം പൂശും. അത് ഗുണ്ടകൾക്ക് കൈമാറും. ഇതായിരുന്നു ഇവിടുത്തെ പ്രധാന ചടങ്ങ്. ക്വട്ടേഷനുകളെല്ലാം വിജയിച്ചതോടെ വെട്ടിൽ സുരേഷിന് കൂടുതൽ ബന്ധുക്കളുമെത്തി. അതിലൊരാളായിരുന്നു കലാഭവൻ മണി. വീട്ടിലെ ദാരിദ്ര്യത്തോട് പടവെട്ടി ഉയർന്നു വന്ന കലാഭവൻ മണിക്ക് വെട്ടിൽ സുരേഷിനെ നന്നേ പിടിച്ചു. സുരേഷിന്റെ ചേരിയിൽ പലപ്പോഴും കലാഭവൻ മണി വന്നു. നടന്റെ യാത്രകളിലെ പ്രധാന സുഹൃത്തായി. വെട്ടിൽ സുരേഷിന് പലപ്പോഴും ഒളിസങ്കേതങ്ങൾ ഒരുക്കികൊടുത്തതും മണിയാണ്.

ഇതിനിടെ മണിയുടെ താരമൂല്യം ക്ഷേത്രത്തിന്റെ ഉയർച്ചയ്ക്കും നന്നായി വിനിയോഗിച്ചു. കലാഭവൻ മണിയെ കൊണ്ട് പാട്ടു പാടിച്ച് ഓഡിയോ കാസറ്റിറിക്കി. ഇതോടെയാണ് മണിയും വെട്ടിൽ സുരേഷുമായുള്ള ബന്ധം പുറം ലോകത്ത് എത്തിയത്. പ്രമുഖ പത്രം തന്നെ വാർത്തയും നൽകി. ഇതോടെ വാർത്തയെഴുതിയ ലേഖകനെ ലക്ഷ്യമിട്ടായി നീക്കം. കൊന്നുകളയുമെന്ന് വെട്ടിൽ സുരേഷ് ഭീഷണിപ്പെടുത്തി. സുരേഷിന്റെ അച്ഛൻ പത്രമോഫീസിലെത്തി തന്നെ ഭീഷണി മുഴക്കി. വെട്ടിൽ സുരേഷുമായുള്ള ബന്ധം തുറന്നുപറഞ്ഞ് കലാഭവൻ മണിയും മാദ്ധ്യമ പ്രവർത്തകനെ വിളിച്ചു. കൊടു ക്രിമിനലുമായി മണി സഹകരിച്ചത് ശരിയായില്ല എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ വാദം. എന്നാൽ സുരേഷ് എന്റെ സുഹൃത്താണ് എന്നായിരുന്നു എല്ലാത്തിനും മണിയുടെ ഉത്തരം. മണിയുടെ മരണത്തോടെ വീണ്ടും ഈ ബന്ധം ചർച്ചയായി. മണിയുടെ ബിനാമിയാണ് സുരേഷ് എന്നു പോലും വാദങ്ങളെത്തി.

വൈറ്റില-ജനതയിലെ പാരഡൈസ് റോഡിൽ തേവറാൻ വീടിനു മുന്നിൽ പണിത കാളീക്ഷേത്രത്തിനടുത്തുള്ള ചെറിയ വീട്ടിലായിരുന്നു സുരേഷിന്റെ ആദ്യകാല താമസം. തെങ്ങുകയറ്റ തൊഴിലാളികളായിരുന്നു സുരേഷും സഹോദരങ്ങളും. തൊഴിലാളികൾക്കിടയിലെ ചെറിയ പ്രശ്നങ്ങളിൽ ഇടപെട്ടാണ് ക്വട്ടേഷനുകളുടെ തുടക്കം. അടിച്ചാൽ തിരിച്ചുതല്ലണമെന്ന് സുരേഷിനേയും സഹോദരങ്ങളേയും പഠിപ്പിച്ചത് ഇവരുടെ അമ്മ തന്നെയാണെന്നാണ് സുരേഷിന്റെ അടുപ്പക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. അമ്മയാണത്രെ മക്കളുടെ ക്വട്ടേഷൻ സംഘത്തിന് ആദ്യകാലത്ത് നേതൃത്വം നൽകിയിരുന്നത്. 1993-95 കാലഘട്ടത്തിലാണ് ഇവരുടെ സംഘം ക്വട്ടേഷൻ ഏറ്റെടുത്ത് തുടങ്ങുന്നത്. തൃപ്പൂണിത്തുറയിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തിൽ സുരേഷിന് ഒരു കുട്ടിയുണ്ടെന്നാണ് വിവരം. ഈ സ്ത്രീയെ പിന്നീട് 2010 ൽ മദിരാശിയിൽ വച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ നാല് വർഷത്തോളമായി മറ്റൊരു സ്ത്രീയുമായാണ് സുരേഷിന്റെ ബന്ധം. ഈ ബന്ധത്തിന് ശേഷം സുരേഷ് ആയുധങ്ങൾ ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്, സ്ഥലം നികത്തൽ, വൻകിടക്കാരുടെ മധ്യസ്ഥം തുടങ്ങിയ മേഖലയിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സുരേഷും സംഘവും. പക്ഷെ സുരേഷിനോട് അടുക്കാൻ മറ്റ് ക്വട്ടേഷൻ സംഘങ്ങൾക്കു പോലും പേടിയാണ്. ക്വട്ടേഷൻ സംഘങ്ങൾക്കിടയിൽ പോലും സുരേഷിന് വിശ്വസ്തർ ഇല്ലെന്നാണ് വിവരം. അതേസമയം, വ്യക്തിജീവിതത്തിൽ സുരേഷ് മദ്യവും കഞ്ചാവും ഉപയോഗിക്കാറില്ലെന്നാണ് സുരേഷിന്റെ അടുപ്പക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. വെട്ടിൽ സുരേഷിന്റെ ജീവിതത്തെ ആസ്പദമാക്കി 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലെൻസ്. ഏറെക്കാലം സുരേഷിനെ നിരീക്ഷിച്ചതിന് ശേഷമാണ് എകെ സന്തോഷ് കഥയെഴുതിയതെന്നാണ് വിവരം.

2008 ൽ കടവന്ത്രയിലെ ഡിവൈഎഫ്‌ഐ നേതാവ് വിജയകുമാറിന്റെ കൊലയാളികളെ സംരക്ഷിച്ചുവെന്ന കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ സുരേഷിനെ തമിഴ്‌നാട്ടിലെ ഗുഢല്ലൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസാണ് വെട്ടിൽ സുരേഷിനെ കൂടുതൽ പ്രശസ്തനാക്കിയത്. ഈ കേസിലെ പ്രതികളും സുരേഷിന്റെ സഹോദരന്മാരുമായ സുനി, അനി എന്നിവരും തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപെട്ടിരുന്നുവെങ്കിലും ഇതിൽ സുനിയെ മരിച്ച നിലയിൽ ഒരു കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

തെങ്കാശിയിൽ വച്ച് പൊലീസിനെ വെട്ടിച്ച് ഓടുന്നതിനിടയിൽ കിണറ്റിൽ വീണു മരിച്ചതാണെന്നും ആരോ കൊന്ന് കിണറ്റിലിട്ടതാണെന്നുമൊക്കെ ആയിടയ്ക്ക് സംസാരവുമുണ്ടായിരുന്നു. അപ്പോഴും ഈ കേസുകളിലൊന്നിലും സുരേഷിനെ പൊലീസു പോലും നേരിട്ട് ബന്ധപ്പെടുത്തിയില്ല. പൊലീസിലെ ഉന്നത ബന്ധങ്ങളായിരുന്നു ഇതിന് കാരണം. ഇതിനിടെ ഗുണ്ടകളെ മാനസാന്തരപ്പെടുത്താൻ ശ്രമിച്ച പൊതു പ്രവർത്തകനേയും വെട്ടിവീഴ്‌ത്തിയെന്ന ആരോപണും ഉണ്ട്. പോരാട്ടം നേതാവായ മാനുവൽ വക്കീലിനായിരുന്നു ഈ ദുർഗതി. കലാഭവൻ മണിയുടെ സൗഹൃദക്കരുത്തിൽ പിന്നേയും സുരേഷ് വളർന്നു. മണിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളടക്കം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഇയാളായിരുന്നു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മൊബൈൽ ഫോൺ കോൾ ഡീറ്റെയിൽസ് പരിശോധിച്ചതിലും മണിയെ കൊലപ്പെടുത്താനുള്ള ഒരു സാഹചര്യവും കണ്ടെത്താനായില്ല. മണിയുടെ മരണാനന്തര ചടങ്ങുകളിൽ മുൻനിരയിലുണ്ടായിരുന്നു. നേരത്തേ മണിയും വനപാലകരും തമ്മിൽ വാക്കുതർക്കമുണ്ടായ അവസരത്തിൽ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ബന്ധം പൊലീസ് കണ്ടെത്തിയത്. ഇയാൾ രണ്ടു തവണ പൊലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാൻ മണിയുടെ ഇടപെടലുകളുണ്ടായി എന്ന് ആരോപണമുണ്ട്.

മണിയുടെ ആഡംബര കാർ ഇയാളാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്. തൃശൂർ കേന്ദ്രീകരിച്ച് മണി ഇയാൾക്കൊപ്പം ഒത്തുതീർപ്പ് ഇടപാടുകൾ നടത്തിയിരുന്നെന്നും അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും പൊലീസ് തന്നെ കണ്ടെത്തിയിരുന്നു. ഇതു കൊണ്ട് കൂടിയാണ് മണിയുടെ മരണത്തിൽ ദുരൂഹതകൾ ആരോപിക്കപ്പെട്ടതും. എന്നാൽ പൊലീസ് ഇക്കാര്യങ്ങളൊന്നും വിശദമായി പരിശോധിച്ചതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP