Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവോണത്തിന് അമ്മ എത്തുന്നതും കാത്തിരുന്ന പെൺ മക്കളെ തേടിയെത്തിയത് അച്ഛന്റെ വിസിറ്റിങ് വിസയിലെ ക്രൂരത; തിരുവനന്തപുരത്തെ ജോലി രാജിവച്ച് യുഎഇയിലെത്തിയത് ഭർത്താവുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം തേടി; ജോലി ചെയ്യുന്ന കമ്പനിയിലെ പാർക്കിങ് സ്‌പെയ്‌സിൽ യുഗേഷ് കുത്തിമലർത്തിയത് ഒരു കുടുംബത്തിന്റെ അത്താണിയെ; ഉത്രാടനാളിൽ കൊല്ലപ്പെട്ട വിദ്യാചന്ദ്രന്റെ മൃതദേഹം ഇപ്പോഴും ദുബായിൽ; തിരുമുല്ലാവാരം കണ്ണീരിൽ തന്നെ

തിരുവോണത്തിന് അമ്മ എത്തുന്നതും കാത്തിരുന്ന പെൺ മക്കളെ തേടിയെത്തിയത് അച്ഛന്റെ വിസിറ്റിങ് വിസയിലെ ക്രൂരത; തിരുവനന്തപുരത്തെ ജോലി രാജിവച്ച് യുഎഇയിലെത്തിയത് ഭർത്താവുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം തേടി; ജോലി ചെയ്യുന്ന കമ്പനിയിലെ പാർക്കിങ് സ്‌പെയ്‌സിൽ യുഗേഷ് കുത്തിമലർത്തിയത് ഒരു കുടുംബത്തിന്റെ അത്താണിയെ; ഉത്രാടനാളിൽ കൊല്ലപ്പെട്ട വിദ്യാചന്ദ്രന്റെ മൃതദേഹം ഇപ്പോഴും ദുബായിൽ; തിരുമുല്ലാവാരം കണ്ണീരിൽ തന്നെ

എം മനോജ് കുമാർ

ദുബായ്: കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ നിറയുന്നത് കണ്ണുനീർ മാത്രമാണ്. ദുബായിൽ ഭർത്താവ് കുത്തികൊലപ്പെടുത്തിയ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാചന്ദ്രന്റെ (40) മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാൻ സർക്കാരുകൾ പോലും സഹായം ചെയ്യുന്നില്ല. പല വാതിലുകൾ മുട്ടിയെങ്കിലും ആരും ചന്ദ്രശേഖരൻ നായരെ സഹായിക്കാനില്ലെന്നതാണ് വസ്തുത. എന്തുകൊണ്ടാണ് വിദ്യാചന്ദ്രന്റെ മൃതദേഹം നാട്ടിലെത്താൻ വൈകുന്നതെന്ന് ആർക്കും അറിയില്ല. ഈ മാസം ഒൻപതിന് ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) ആണ് വിദ്യയെ കൊലപ്പെടുത്തിയത്.

വിദ്യാ ഓണം ആഘോഷിക്കാൻ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സന്ദർശക വീസയിൽ യുഎഇയിലെത്തിയ പ്രതി അൽഖൂസിൽ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിളിച്ചു പുറത്തിറക്കി പാർക്കിങ്ങിലേക്ക് കൊണ്ടുപോയി കത്തിയെടുത്ത് കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കമ്പനിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. എന്നാൽ അതിന് അപ്പുറത്തേക്ക് വിദ്യാചന്ദ്രന്റെ മൃതദേഹം നാട്ടിലെത്താൻ മാത്രം ആരും സഹായം ചെയ്തില്ല. നാളെ മൃതദേഹം എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ദുബായ് പൊലീസ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പ്രതി അറസ്റ്റിലായതിനാൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ മറ്റു നിയമ തടസ്സങ്ങളൊന്നുമില്ല. മതിയായ രേഖകളെല്ലാം നാട്ടിൽ നിന്ന് ബന്ധുക്കൾ അയച്ചു കൊടുത്തിട്ടുമുണ്ട്. എന്നിട്ടും മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നില്ല. ഇന്നലെയും ഇന്നും വാരാന്ത്യ അവധി ആയതിനാൽ തടസ്സമായി. എന്നാൽ അടുത്ത ദിവസം കഴിയുമോ എന്ന് ആർക്കും ഉറപ്പുമില്ല. നാളെ കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ബന്ധുക്കളാരും സഹകരിക്കാത്തതും പ്രശ്‌നമാണ്. ഇതോടെ വിദ്യയുടെ മൃതദേഹം നാട്ടിലെ ബന്ധുക്കൾ കണ്ണീരോടെ കാത്തിരിക്കുകയാണ്.

16 വർഷം മുൻപായരുന്നു വിദ്യാചന്ദ്രന്റേയും യുഗേഷിന്റേയും വിവാഹം. യുഗേഷ് വിദ്യയെ നിരന്തരം ശല്യപ്പെടുത്തി. ഭാര്യയെ സംശയമുണ്ടായിരുന്നു. ഈ സംശയമാണ് ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഏറെ കാലമായി ഇരുവരും തമ്മിൽ പിണക്കത്തിലുമായിരുന്നു. വിവാഹ മോചനത്തിനും ശ്രമിച്ചു. ഇതേ തുടർന്ന് ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കി.

ഒന്നര വർഷം മുമ്പായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചാണ് യുഎഇയിലെത്തിയത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തത്. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാർത്ഥിനികളായ രണ്ട് പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു.

വിഷ്ണത്ത്കാവ് തേവാരത്ത് ചന്ദ്രശേഖരൻ നായരും ചന്ദ്രികയുമാണ് വിദ്യയുടെ മാതാപിതാക്കൾ. വിദ്യയെ കൂടാതെ ഇവർക്ക് ഒരാൺകുട്ടി കൂടിയുണ്ട്. വിനയൻ. വിനയൻ കൊല്ലത്ത് ഇവർക്ക് ഒപ്പമുണ്ട്. രണ്ടു മക്കളിൽ മൂത്ത പെൺകുട്ടിയെയാണ് ഉത്രാട നാളിൽ ഈ കുടുംബത്തിനു നഷ്ടമായത്. മൂത്ത പെൺകുട്ടിയായ സി.വിദ്യാചന്ദ്രൻ ദുബായിൽ കത്തിമുനയിൽ അവസാനിച്ചപ്പോൾ അനാഥമാകുന്നത് വിദ്യയുടെ രണ്ടു പെൺകുട്ടികളാണ്. പതിനാറു വർഷം നീണ്ട പ്രശ്ന സങ്കീർണ്ണമായ വിദ്യയുടെയും യുകെഷിന്റെയും ദാമ്പത്യമാണ് ഇന്നത്തെ ഉത്രാടനാളിൽ യുകേഷ് അവസാനിപ്പിച്ചത്. തിരുവനന്തപുരം നേമം സ്വദേശിയാണ് യുകേഷ്. വിസിറ്റിങ് വിസയിലാണ് യുകേഷ് ദുബായിലെത്തിയത്. ഈ യാത്ര വിദ്യയുടെ ജീവിതം അവസാനിപ്പിക്കാനുമായുള്ള വരവാകുകയും ചെയ്തു. ഇതാണ് കുടുംബത്തെ അസ്വസ്ഥമാക്കുന്നത്.

വർഷങ്ങളായി തുടരുന്ന കുടുംബവഴക്ക് ഒത്തുതീർന്ന ലക്ഷണങ്ങൾ അവർ കണ്ടതാണ്. അതിന്റെ ഭാഗമായി തന്നെയാണ് യുകേഷ് വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയത്. അതിനു ശേഷം ദുബായിലെ വീട്ടിൽ എന്താണ് സംഭവിച്ചത് എന്ന് ഈ കുടുംബത്തിനു അറിയില്ല. വിദ്യയുടെ രണ്ടു പെൺകുട്ടികളും കൊല്ലത്തെ കുടുംബവീട്ടിൽ തന്നെയാണ്. വർഷങ്ങൾ ആയി തുടരുന്ന പ്രശ്നങ്ങൾ കാരണം പെൺകുട്ടികളെ ഇവർ തിരുമുല്ലവാരത്തെ വീട്ടിൽ നിർത്തിയിരിക്കുകയായിരുന്നു. ഇണങ്ങിയും പിണങ്ങിയുമായിരുന്നു യുകെഷിന്റെയും വിദ്യയുടെയും ജീവിതം. രണ്ടുപേരുടെയും ജീവിതവും പ്രശ്നങ്ങളിൽ അകപ്പെടുകയും കലങ്ങിമറിയുകയും ചെയ്തു.

പ്രശ്നങ്ങൾ ഒത്തുതീരുമെന്ന് ബന്ധുക്കളും കരുതി. വിസിറ്റിങ് വിസയിലാണ് യുകേഷ് വിദ്യയെ കാണാൻ പോയത്. പക്ഷെ ഇതൊരു കൊലപാതകത്തിൽ കലാശിക്കുമെന്ന് ബന്ധുക്കൾ കരുതിയില്ല. പ്രശ്നങ്ങൾ തീരുമെന്ന് ഞങ്ങൾ കരുതിയിരുന്നു. ദുബായ് അൽഖൂസിലെ താമസ സ്ഥലത്ത് ആയിരുന്നു വിദ്യ കൊല്ലപ്പെട്ടത്. വാക്കു തർക്കത്തെ തുടർന്ന് ഭർത്താവാണ് കുത്തിക്കൊന്നത്. ഇക്കാര്യം ദുബായ് ബോലീസ് സ്ഥിരീകരിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടായപ്പോൾ വഴക്കിനൊടുവിൽ കത്തി കൊണ്ട് കുത്തിവീഴ്‌ത്തുകയായിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യയെ തേടി യുകേഷ് എത്തിയത്. എന്നിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത്. ഒപ്പം ദുബായ് പൊലീസിന്റെ അന്വേഷണവും നടന്നുവരുന്നുണ്ട്. തന്നെ വഞ്ചിച്ച് മറ്റൊരാളുമായി സൗഹൃദത്തിൽ ഏർപ്പെടുന്നതായി സംശയം തോന്നിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. ബാലരാമപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്ന യുഗേഷ് അടുത്തിടെയാണ് സന്ദർശക വിസയിൽ ദുബായിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP