Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർവ വിദ്യാർത്ഥി സംഗമത്തിനു ശേഷം ഫോണിൽ ബന്ധപ്പെടുമായിരുന്നു; കുടുംബങ്ങൾക്ക് ശല്യമില്ലാതെ ബന്ധം മുന്നോട്ടു കൊണ്ടു പോവാനായിരുന്നു താൽപ്പര്യം; കൊലയ്ക്ക് കൂട്ടു നിന്നത് പ്രേംകുമാറിന്റെ പ്രേരണ കാരണമെന്ന് നേഴ്‌സ്; ഒന്നിച്ചു ജീവിക്കാൻ വിദ്യയെ ഒഴിവാക്കാൻ സുനിതയും ആവശ്യപ്പെട്ടുവെന്ന് പ്രേംകുമാറും; റീയൂണിയനിലെ സുഹൃത്തും കുടുങ്ങും; പൊളിഞ്ഞത് സുനിതയെ കുടുക്കി ബഹറിനിലേക്ക് രക്ഷപ്പെടാനുള്ള ആസൂത്രകന്റെ നീക്കം; വിദ്യാ കൊലപാതകത്തിൽ ഇനി തെളിവെടുപ്പ്

പൂർവ വിദ്യാർത്ഥി സംഗമത്തിനു ശേഷം ഫോണിൽ ബന്ധപ്പെടുമായിരുന്നു; കുടുംബങ്ങൾക്ക് ശല്യമില്ലാതെ ബന്ധം മുന്നോട്ടു കൊണ്ടു പോവാനായിരുന്നു താൽപ്പര്യം; കൊലയ്ക്ക് കൂട്ടു നിന്നത് പ്രേംകുമാറിന്റെ പ്രേരണ കാരണമെന്ന് നേഴ്‌സ്; ഒന്നിച്ചു ജീവിക്കാൻ വിദ്യയെ ഒഴിവാക്കാൻ സുനിതയും ആവശ്യപ്പെട്ടുവെന്ന് പ്രേംകുമാറും; റീയൂണിയനിലെ സുഹൃത്തും കുടുങ്ങും; പൊളിഞ്ഞത് സുനിതയെ കുടുക്കി ബഹറിനിലേക്ക് രക്ഷപ്പെടാനുള്ള ആസൂത്രകന്റെ നീക്കം; വിദ്യാ കൊലപാതകത്തിൽ ഇനി തെളിവെടുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

നാടിനെ നടുക്കിയ കൊലക്കേസിലെ പ്രതികളാണെന്ന ഭാവമൊന്നും ഇല്ലാതെ കളിച്ചും ചിരിച്ചും പ്രേംകുമാറിനും കാമുകി സുനിത ബേബിയും. ഇന്നലെ കോടതിയിൽ ഇരുവുരം എത്തിയത് ദുഃഖഭാവമില്ലാതെയായിരുന്നു. കാക്കനാട് സബ്ജയിലിൽ നിന്നും ഇറക്കിയശേഷം രണ്ടുപേരെയും ഒരേ വാഹനത്തിലാണ് തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. ജയിലിന് പുറത്തുവച്ച് മാധ്യമങ്ങൾ രണ്ടുപേരുടെയും പ്രതികരണം തേടിയെങ്കിലും ഇരുവരും ഒന്നും മിണ്ടിയില്ല. സുനിത ഷാളുപയോഗിച്ച് മുഖം മറച്ചു. എന്നാൽ പ്രേംകുമാറിന് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. കോടതിയിലെത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കി. കോടതി നടപടികൾ തുടങ്ങുന്നതിനും തീർന്നതിനുമിടയ്ക്കുള്ള ഇടവേളയിൽ ചിരിച്ചുകളിച്ചാണ് ഇരുവരും സമയം ചെലവഴിച്ചത്. ഇരുവരും പരസ്പരം ഏറെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു. അങ്ങനെ അവർ അഴിക്കുള്ളിലും അടിച്ചു പൊളിക്കുകയാണ്.

ഉദയംപേരൂർ നടക്കാവിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസിൽ പ്രേംകുമാർ, തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലൻവിള സുനിത ബേബി എന്നിവരെയാണു കോടതി ഉദയംപേരൂർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് ഉദയംപേരൂരിലും വരും ദിവസങ്ങളിൽ തിരുവനന്തപുരത്തും തമിഴ്‌നാട്ടിലെ തിരുനൽവേലി വള്ളിയിരൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രേംകുമാറിനെ ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ സെല്ലിലും സുനിതയെ മറ്റൊരു മുറിയിൽ വനിത പൊലീസിന്റെ നിരീക്ഷണത്തിലുമാണ് പാർപ്പിച്ചത്. ഇന്ന് രാവിലെ ഉദയംപേരൂർ നടക്കാവിൽ പ്രേംകുമാറും ഭാര്യ വിദ്യയും താമസിച്ചിരുന്ന വാടക വീട്ടിൽ എത്തിച്ചു തെളിവെടുക്കും. കൊലപാതകത്തിന് ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപത്തെ കട, മദ്യം വാങ്ങിയ ചൂരക്കാട്ടെ ബവ്‌റിജസ് കോർപറേഷൻ ഔട്ലെറ്റ് എന്നിവിടങ്ങളിലും എത്തിക്കും.

ചോദ്യം ചെയ്യുമ്പോൾ പൊലീസിനോട് കൃത്യമായി ഒന്നും പറയുന്നില്ല. പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇരുവരും. പ്രേംകുമാറിന്റെ പ്രേരണ നിമിത്തമാണ് എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നതെന്ന് സുനിത പൊലീസിനോട് പറഞ്ഞു. പൂർവ വിദ്യാർത്ഥി സംഗമത്തിനുശേഷം ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടുമായിരുന്നു. തിരുവനന്തപുരത്തേക്ക് വരാൻ പ്രേംകുമാറാണ് പറഞ്ഞത്. കുടുംബങ്ങൾക്ക് ശല്യമില്ലാതെ ഇരുവരുടെയും ബന്ധം മുന്നോട്ടുകൊണ്ടുപോവാനായിരുന്നു തനിക്ക് താൽപ്പര്യമെന്നും സുനിത അന്വേഷണസംഘത്തെ അറിയിച്ചു. എന്നാൽ കൊലപാതകം തന്റെ മാത്രം തീരുമാനമല്ലെന്നാണ് പ്രേംകുമാറിന്റെ മൊഴി. ഒന്നിച്ചു ജീവിക്കുന്നതിനായി വിദ്യയെ ഒഴിവാക്കാൻ സുനിതയും ആവശ്യപ്പെട്ടുവെന്ന് ഇയാൾ പറയുന്നു. പുറത്തുള്ള മറ്റു ചിലർകൂടി കൊലയ്ക്ക് പിന്നിലുണ്ടെന്ന് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യ പൊലീസും പരിശോധിച്ചുവരികയാണ്. ഇയാളുടെ സുഹൃത്തുക്കളിലൊരാളാണ് കൃത്യത്തിൽ ഇരുവരെയും സഹായിച്ചത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷം ഇയാളെയും അറസ്റ്റു ചെയ്യും. കൊലപാതകത്തിനു മുമ്പും കൊന്നശേഷവും വിദ്യയുമായി സഞ്ചരിച്ച ഷെവർലെ ബീറ്റ് കാർ മറ്റൊരാൾക്ക് വിറ്റതായി പ്രതി മൊഴി നൽകിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ രജിസ്ട്രേഷനടക്കം പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയിരുന്നോയെന്നും പരിശോധിച്ച് വരികയാണ്.

തിരുവനന്തപുരം സ്വദേശിനിയാണെങ്കിലും ആന്ധ്രസ്വദേശിയെ വിവാഹം കഴിച്ച് മൂന്നു മക്കളുമായി ഹൈദരാബാദിൽ ജിവിച്ചുവരികയായിരുന്നു സുനിത. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രേംകുമാറിനെ കണ്ട ശേഷം പിന്നീട് ഹൈദരാബാദിൽ ഇരിപ്പുറച്ചില്ല. മാർച്ചിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായി ജോലി ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മുതൽ പേയാടുള്ള വില്ലയിൽ പ്രേംകുമാറുമൊത്തായിരുന്നു താമസം. എല്ലാ മാസവും കൃത്യമായി ഹൈദരാബാദിലേക്ക് പണവുമയച്ചിരുന്നു. മിക്ക ദിവസങ്ങളിലും ഹൈദരാബാദിൽ വിളിച്ച് ഭർത്താവും മക്കളുമായി വീഡിയോകോളിൽ സംസാരിക്കുമായിരുന്നു. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഹൈദരാബാദിൽ ഭർത്താവും മക്കളും അറിഞ്ഞുകാണില്ലെന്ന് സുനിത പൊലീസിനോട് പറഞ്ഞു. ഇവരെ വിളിക്കണോ എന്നാവശ്യപ്പെട്ടപ്പോൾ വേണ്ടെന്നും അറിയിച്ചു. പ്രേംകുമാറിന്റെ രണ്ടു മക്കളിൽ ഒരാൾ പ്രേംകുമാറിന്റെ ബന്ധുക്കൾക്കൊപ്പം നാട്ടിലാണ്. എന്നാൽ പത്തുവയസിനുമേൽ പ്രായമുള്ള ആൺകുട്ടിയെ ഏറ്റെടുക്കാൻ ഇയാളുടെയും വിദ്യായുടെയും കുടുംബം തയ്യാറായില്ല. തുടർന്ന് ചൈൽഡ് ലൈനിലേക്ക് മാറ്റി. വിദ്യയുടെ ആദ്യബന്ധത്തിലെ മക്കളിൽ ഓരാൾ മാതപിതാക്കൾക്കൊപ്പമാണ് താമസം. എന്നാൽ ഒരാൾ ഗോവയിലും മുംബൈയിലും മറ്റുമായി താമസിക്കുന്നു എന്നാണ് വിവരം.

പ്രേംകുമാർ ലക്ഷ്യമിട്ടത് സുനിതയെ കുടുക്കാൻ

തന്നോടു കലഹിച്ച് ഹൈദരാബാദിലേക്കു തിരികെ പോകാൻ ഒരുങ്ങിയ സുനിതയെ കുടുക്കാൻ ലക്ഷ്യമിട്ടാണ് പ്രേംകുമാർ പൊലീസിനു വാട്‌സാപ് സന്ദേശം അയച്ചതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സുനിതയെ കുടുക്കി തനിക്കു സുരക്ഷിതമായി ബഹ്‌റൈനിലേക്കു പോകാമെന്നായിരുന്നു പ്രേംകുമാർ കണക്കു കൂട്ടിയത്. അതിനായി കാറും ബൈക്കും എസി അടക്കമുള്ള വീട്ടുപകരണങ്ങളും വിറ്റു. എന്നാൽ ഓർഫനേജിലേക്കുള്ള മകന്റെ അഡ്‌മിഷൻ വൈകിയതിനാൽ ഇയാളുടെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. എന്നാൽ പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ എല്ലാം പൊളിച്ചു. രണ്ട് മാസമാണ് സുനിതയും പ്രേംകുമാറും ഒരുമിച്ച് താമസിച്ചത്. ഇതിനിടെയിൽ ഇരുവരും തെറ്റി. സുനിത പിണങ്ങി പോയി. ഇതോടെയാണ് സുനിതയെ കുടുക്കാൻ പ്രേംകുമാർ തീരുമാനിച്ചതും പൊലീസിന് സന്ദേശം അയച്ചതും.

പൊലീസ് ഉദ്യോഗസ്ഥൻ ജോസിന്റെ ഫോണിലേക്ക് 6 ന് ഉച്ചയോടെ 'എനിക്ക് അവളെ കൊല്ലേണ്ടി വന്നു' എന്നുള്ള വാട്‌സാപ് ഓഡിയോ അയയ്ക്കുന്നത്. ഈ സമയം പ്രേംകുമാർ ബഹ്റൈനിൽ പോകാൻ ടിക്കറ്റ് അടക്കം തയാറാക്കി വച്ചിരുന്നു. തുടർന്ന് വൈകിട്ടു തിരുവനന്തപുരത്തുനിന്നു തന്നെ വിമാനം കയറാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മകന്റെ ഓർഫനേജിലേക്കുള്ള അഡ്‌മിഷൻ സാങ്കേതിക തടസം മൂലം വൈകിയതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു. ഏഴാംതീയതി വീണ്ടും ചെന്ന് അഡ്‌മിഷൻ എടുത്ത ശേഷം ബെംഗളൂരുവിൽനിന്ന് 10 നു ബഹ്‌റൈനിലേക്ക് പോകാനായിരുന്നു പ്രേംകുമാർ ലക്ഷ്യമിട്ടത്. എന്നാൽ അഡ്‌മിഷൻ എടുക്കാൻ നിൽക്കുമ്പോൾ പൊലീസ് എത്തിയതോടെ പദ്ധതികൾ പൊളിഞ്ഞു. പൊലീസ് ഉടൻ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ഉദയംപേരൂരിൽ കൊണ്ടുവന്നു പ്രാഥമിക ചോദ്യംചെയ്യൽ നടത്തി. അന്വേഷിക്കുന്ന വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള പൊലീസ് സംഘം , പ്രേംകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 8 നു വൈകിട്ട് തിരുവനന്തപുരത്തേക്ക് കേസ് അന്വേഷണത്തിനായി തിരിച്ചു. വാടകയ്ക്ക് എടുത്ത കാറിൽ ആയിരുന്നു യാത്ര. സിഐ കെ. ബാലൻ മാത്രമാണ് പൊലീസ് യൂണിഫോമിൽ ഉണ്ടായിരുന്നത്.

9 നു രാവിലെ തിരുനൽവേലിയിൽ പോയി മൃതദേഹം കിടന്ന സ്ഥലം പ്രേംകുമാർ പൊലീസിന് കാണിച്ചു കൊടുത്തു. ഉടൻ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പട്ടു. പ്രേംകുമാർ പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം ലഭിച്ചിരുന്നോ എന്നാണ് ആദ്യം പൊലീസ് ആരാഞ്ഞത്. ഒരു സ്ത്രീയുടെ അജ്ഞാത ശരീരം ലഭിച്ചിരുന്നുവെന്നും തിരിച്ചറിയാനാവാത്തതിനാൽ മറവു ചെയ്തുവെന്നുമാണ് തിരുനൽവേലി വള്ളിയൂർ പൊലീസ് സിഐ തിരുപ്പതി നൽകിയ വിശദീകരണം. മൃതദേഹത്തിന്റെ ഫോട്ടോയും കൈമാറി. ഉടൻ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുത്ത് ബന്ധുക്കളെ കാണിച്ച് മൃതദേഹം വിദ്യയുടേതു തന്നെയെന്ന് ഉറപ്പിച്ചു. ഇതോടെയാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രേംകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൂട്ടുപ്രതി സുനിത ബേബിയെ അറസ്റ്റ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP