Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തിക്ക് കുത്തിയും തോട്ടിക്ക് വലിച്ചും ആനകളെ മുറിവേൽപ്പിക്കും; വേദനകൊണ്ട് അലറിക്കരഞ്ഞാലും മിണ്ടാപ്രാണികളെ വെറുതെ വിടില്ല; കുടുംബത്തെ വകവരുത്തിയതും അതേ കത്തി കൊണ്ട്; ഭാര്യയേയും മകനേയും വെട്ടിക്കൊന്ന പാപ്പാൻ വിശ്വനാഥൻ ക്രൂരതയുടെ പര്യായം

കത്തിക്ക് കുത്തിയും തോട്ടിക്ക് വലിച്ചും ആനകളെ മുറിവേൽപ്പിക്കും; വേദനകൊണ്ട് അലറിക്കരഞ്ഞാലും മിണ്ടാപ്രാണികളെ വെറുതെ വിടില്ല; കുടുംബത്തെ വകവരുത്തിയതും അതേ കത്തി കൊണ്ട്; ഭാര്യയേയും മകനേയും വെട്ടിക്കൊന്ന പാപ്പാൻ വിശ്വനാഥൻ ക്രൂരതയുടെ പര്യായം

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: ആനപാപ്പാൻ ഏനാനല്ലൂരിൽ മങ്കുത്തേൽ വിശ്വനാഥൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ കരുതിക്കൂട്ടി നീക്കം നടത്തുകയായിരുന്നുവെന്നു പൊലീസ്. മേളക്കാരനായ ഇളയ മകൻ വിബിൻ കൂടി വീട്ടിലെത്തുന്നതുവരെ കാത്തിരുന്ന ശേഷമാണ് ഇയാൾ മാരകമായി മുറിവേൽക്കുന്ന വിധത്തിൽ കുടുംബാംഗങ്ങൾക്കുനേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണം നടത്തുമ്പോൾ ഇയാൾ അമിതമായി മദ്യപിച്ചിരുന്നില്ലന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുള്ളത്. കസ്റ്റഡിയിലായ ശേഷമുള്ള ഇയാളുടെ നിസംഗതയും ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. സംഭവം നടന്ന ഞായറാഴ്ച രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലായ ഇയാൾ ലോക്കപ്പിൽ സുഖമായി ഉറങ്ങുന്ന കാഴ്ച സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ അത്ഭുതപ്പെടുത്തി.

തന്റെ വഴിവിട്ട ജീവിതത്തെ മക്കൾ ചോദ്യം ചെയ്തതിലുള്ള പകയാണ് ഈ ക്രൂരകൃത്യത്തിന് വിശ്വനാഥനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചതായും അറിയുന്നു. ഇതിനിടെ വിശ്വനാഥൻ ഭാര്യ ഉഷയെയും മക്കളെയും കുത്തിയത് ആനക്കത്തികൊണ്ടാണെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. കത്തി പൊലീസ് കണ്ടെടുത്തു. ഇന്നലെ ആക്രമണം നടന്ന ലക്ഷം വീട് കോളനിയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് മൂർച്ചയേറിയ അഞ്ച് ഇഞ്ചോളം നീളമുള്ള കത്തി പൊലീസ് കണ്ടെടുത്തത്. വീട്ടിലെ തെളിവെടുപ്പിനിടയിൽ ആക്രമിച്ച രീതി ഇയാൾ പൊലീസിന് മുന്നിൽ പുനരാവിഷ്‌കരിച്ചു. കാര്യമായ ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് തെളിവെടുപ്പിനിടയിൽ വിശ്വനാഥൻ പൊലീസിന്റെ ചോദ്യങ്ങളോട് സഹകരിച്ചത്. വിശ്വനാഥനെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് വൻ ജനക്കൂട്ടം ലക്ഷം വീട് കോളനിയിലെത്തിയിരുന്നു.

വിശ്വനാഥന്റെ കൊടുംക്രൂരതയിൽ ജീവൻ പൊലിഞ്ഞ ഭാര്യ ഷീലയുടെയും മകൻ വിബിന്റെയും ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ച കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ലക്ഷംവീട് കോളനിയിലെ ഇവരുടെ വീട്ടിൽ സ്ഥലസൗകര്യത്തിന്റെ അപര്യാപ്തത മൂലം സമീപത്തെ പുരയിടത്തിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചത്. പിന്നീട് വിശ്വനാഥന്റെ കല്ലൂർക്കാട് കോട്ടക്കവലയിലെ തറവാട്ട് വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചു. ആക്രമണത്തിന് ശേഷം ഏനാനല്ലൂരിൽ നിന്നും മുങ്ങിയ വിശ്വനാഥനെ രാത്രി പതിനന്നോടെ പട്ടിമറ്റത്ത് ഇയാളുടെ കാമുകിയുടെ വീട്ടിൽനിന്നാണ് കല്ലൂർക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.പിന്നീട് കൊലനടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്ന് കോടതിയിൽ ഹാജരാക്കു.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ഷീല (46)ഇളയ മകൻ വിബിൻ (ഉണ്ണി-23) എന്നിവർ 4-ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടഞ്ഞിരുന്നു.മൂത്ത മകൻ വിഷ്ണു(24) അതീവ ഗുരതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്്‌സയിലാണ്.കുടൽ മുറിഞ്ഞ് ആന്തരീകാവയവങ്ങൾ പുറത്തുവന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച രാത്രിയിൽ തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.ഇപ്പോഴും അപകട നിലതരണം ചെയ്തിട്ടില്ല. അനുസരണക്കേട് കാണിക്കുന്ന ആനകളോട് ഉറ്റബന്ധമായിരുന്നു വിശ്വനാഥന്. അന്യസംസ്ഥാനങ്ങളിൽ നിന്നുകൊണ്ടുവരുന്നതുൾപ്പെടെയുള്ള ആനകളെ മെരുക്കുന്ന (കെട്ടിയഴിക്കൽ) കാര്യത്തിലും വിദഗ്ധൻ. മദ്യപിച്ചാൽ ആനക്കലിയോളം വരുന്ന ദേഷ്യം. ഏനാനല്ലൂരിൽ ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ ആനപാപ്പാൻ ഏനാനല്ലൂർ ലക്ഷം വീട് കോളനിയിൽ കോട്ടക്കുപുറത്ത് വിശ്വനാഥനെക്കുറിച്ച് അടുപ്പക്കാരിൽ നിന്നും ലഭ്യമാകുന്നതിങ്ങനെ.

ആനകൾ അനുസരണക്കേടു കാണിക്കുമ്പോൾ ക്രൂരമായ ആക്രമണമുറകൾ പ്രയോഗിക്കുക ഇയാളുടെ പതിവായിരുന്നെന്നും ഇക്കാര്യത്തിൽ ഇയാൾ ആനന്ദം കണ്ടെത്തിയിരുന്നതായും സഹപ്രവർത്തകരിൽ ചിലർ വെളിപ്പെടുത്തി. മദ്യപിക്കുമ്പോൾ ഉന്മാദാവസ്ഥയിലെന്ന പോലെ താൻ കൊണ്ടുനടക്കുന്ന ആനകളെ തല്ലിച്ചതയ്ക്കും. കത്തിക്ക് കുത്തിയും തോട്ടിക്ക് വലിച്ചും ആനകളെ മുറിവേൽപ്പിക്കുന്ന രീതിയും ഇയാൾ തുടർന്നിരുന്നതായും പറയപ്പെടുന്നു. വേദനകൊണ്ട് അലറിക്കരയുമ്പോഴും യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇയാൾ ആനകളെ ആക്രമിക്കുന്നത് തുടരും. ദേഷ്യം മൂത്താൽ ആരെയും വകവയ്ക്കാത്ത പ്രകൃതമായതിനാൽ ഇയാളെ അറിയുന്നവരാരും ഇതിന് തടസ്സം നിൽക്കാറില്ലത്രേ. വർഷങ്ങൾക്ക് മുമ്പ് കല്ലൂർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തിൽ നിന്നും ഇയാൾ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. പുറത്തിരുന്ന ഇയാളെ ആന വലിച്ചുതാഴെയിട്ടിരുന്നു. തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. പിന്നീട് മാസങ്ങളോളം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് കേസെടുക്കുന്നതിനായി ശ്രമിച്ചെങ്കിലും വിശ്വനാഥന്റെ സഹകരണമില്ലാത്തതിനെതുടർന്ന് വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.

ഞായറാഴ്ച രാത്രി പതിനൊന്നോടെ പട്ടിമറ്റത്ത് ഇയാളുടെ കാമുകിയുടെ വീട്ടിൽനിന്നാണ് കല്ലൂർക്കാട് പൊലീസ് വിശ്വനാഥനെ കസ്റ്റഡിയിൽ എടുത്തത്. രാവിലെ മുതൽ മദ്യലഹരിയിലായിരുന്ന വിശ്വനാഥൻ വൈകിട്ട് വീട്ടിലെത്തി ഭാര്യ ഷീലയുമായി വഴക്കിട്ടു. തുടർന്ന് വീട്ടുസാമാനങ്ങളിലേറെയും പുറത്തേക്ക് വലിച്ചെറിഞ്ഞും നിലത്തു തല്ലിയും നശിപ്പിച്ചു. ആക്രമണത്തിന് ശേഷം വിശ്വനാഥൻ നേരെ പട്ടിമറ്റത്ത് പാർപ്പിച്ചിരുന്ന ഇഷ്ടക്കാരിയുടെ വീട്ടിലേക്ക് കടക്കുകയായിരുന്നു. മൊബൈൽ ടവർ പരിശോധനയിൽ പട്ടിമറ്റം ഭാഗത്ത് ഇയാളുണ്ടെന്ന് എട്ടുമണിയോടെ തന്നെ പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. പട്ടിമറ്റത്തിനടുത്ത് ആനയുള്ള വീടിനടുത്തായി ആനക്കാരനും കുടുംബവും താമസിക്കുന്നുണ്ടെന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് വിശ്വനാഥൻ പൊലീസ് പിടിയിലായത്. കോതമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയെ വിശ്വനാഥൻ ഒപ്പംകൂട്ടുകയായിരുന്നെന്നും ഏതാനും വർഷങ്ങളായി ഇവരെ ഇവിടെ വീടെടുത്ത് താമസിപ്പിച്ചിരിക്കുകയായിരുന്നെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം. മുവാറ്റുപുഴ സിപിഐ(എം) ഏരിയ സെക്രട്ടറി എം ആർ പ്രഭാകരന്റെ അനുജനാണ് കോല നടത്തിയ വിശ്വനാഥൻ.

പട്ടിമറ്റത്തെ വീട്ടിലെത്തിയപ്പോൾ തന്നെ കാമുകിയോട് ഏനാനല്ലൂരിലെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കിയതായി വിശ്വനാഥൻ വെളിപ്പെടുത്തിയിരുന്നു. സാധാരണ പോലെ തല്ലും ബഹളവുമാണെന്നാണ് ഇവർ ധരിച്ചത്. പൊലീസ് രാത്രി വീട്ടിലെത്തിയപ്പോഴാണ് സ്ത്രീക്ക് കാര്യം വ്യക്തമായത്. ഈ ബന്ധത്തിൽ ഇയാൾക്ക് ഒരു കുട്ടിയുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു കൊലയെന്നായിരുന്നു ആദ്യ സൂചന. എന്നാൽ അവിഹിതത്തെ കുറിച്ചുള്ള തർക്കവും വഴക്കിന് കാരണമായി. ്പതിവ് പോലെ മദ്യപിച്ചു എത്തിയ വിശ്വനാഥൻ പ്രശ്‌നങ്ങൾ ഉണ്ടാക്കി. അകത്തുനിന്ന് ഒച്ചയും ബഹളവും കേട്ടിരുന്നു. 7 മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ വിശ്വനാഥനോട് അടുത്ത് താമസിക്കുന്ന സ്ത്രീ എങ്ങോടാണ് എന്ന് ചോദിച്ചപ്പോൾ മക്കൾ തന്നെ തല്ലുമെന്നു പറഞ്ഞു ഓടി. തുടർന്ന് വീട്ടിൽ നോക്കിയപ്പോൾ രക്തത്തിൽ ഭാര്യയും മക്കളും കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും പറയുന്നു. സംഭവം നടന്ന വീടിന്റെ മുൻവശത്ത് രക്തം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP