Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷാ ജീവനക്കാരന്റെ കണ്ണിൽപ്പെട്ടതു ഒരാഴ്ച മുമ്പ്; ഡിവൈഎസ്‌പി അന്വേഷിച്ചത് അതീവ രഹസ്യമായി; പ്രതികൾ പോലും കാര്യമറിഞ്ഞത് കേസ് രജിസ്റ്റർ ചെയ്ത ശേഷം; രാഷ്ട്രീയക്കാർ ഒത്തുതീർപ്പിന് വിളിച്ചിട്ടും യത്തീംഖാനക്കാർ വഴങ്ങിയില്ല; മുട്ടിലിൽ പീഡനത്തിന് പിടിയിലായതും വമ്പന്മാരുടെ ബന്ധുക്കൾ തന്നെ

സുരക്ഷാ ജീവനക്കാരന്റെ കണ്ണിൽപ്പെട്ടതു ഒരാഴ്ച മുമ്പ്; ഡിവൈഎസ്‌പി അന്വേഷിച്ചത് അതീവ രഹസ്യമായി; പ്രതികൾ പോലും കാര്യമറിഞ്ഞത് കേസ് രജിസ്റ്റർ ചെയ്ത ശേഷം; രാഷ്ട്രീയക്കാർ ഒത്തുതീർപ്പിന് വിളിച്ചിട്ടും യത്തീംഖാനക്കാർ വഴങ്ങിയില്ല; മുട്ടിലിൽ പീഡനത്തിന് പിടിയിലായതും വമ്പന്മാരുടെ ബന്ധുക്കൾ തന്നെ

രഞ്ജിത് ബാബു

കൽപ്പറ്റ: മതവും സമുദായവും ഏതായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. സമൂഹത്തിലെ ബഹുഭൂരിപക്ഷവും നീതിയും നിയമവും നടപ്പാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ പ്രശ്നം സാമുദായികമാവുമ്പോൾ ഉന്നതരെ രക്ഷിക്കാൻ ഏത് വിധേനയും ശ്രമിക്കുന്നതിനുള്ള ഉദാഹരണങ്ങൾ നിരവധിയാണ്. വയനാട്ടിൽ നിന്നും നീതിക്കു വേണ്ടിയുള്ള മറ്റൊരു ഉദാഹരണമിതാ. വയനാട്ടിലെ യത്തീം ഖാന ഭാരവാഹികളുടെ ഉറച്ച നിലപാടിൽ ആറു പ്രമുഖരുടെ മക്കളാണ് പീഡനക്കുറ്റത്തിൽ പിടിയിലായത്. മതത്തിന്റെ പേരിൽ ആരും രക്ഷപ്പെടരുതെന്ന സമീപനം സ്വീകരിച്ച് മാതൃകയായിരിക്കയാണ് വയനാട്ടിലെ യത്തീം ഖാന ഭാരവാഹികൾ. അതുകൊണ്ടുതന്നെ കുറ്റവാളികൾ നിയമത്തിന്റെ വലയിലാവുകയും ചെയ്തു.

അന്തേവാസിയായ പതിമൂന്നുകാരി യത്തീം ഖാനക്ക് സമീപമുള്ള കടയിൽ നിന്നും അസമയത്ത് ഇറങ്ങിവരുന്നത് അനാഥാലയത്തിന്റെ സുരക്ഷാ ചുമതലക്കാരന്റെ ശ്രദ്ധയിൽപെട്ടതാണ് കൗമാരക്കാരികളെ പീഡിപ്പിച്ച പ്രതികൾ പിടിയിലാകാൻ നിമിത്തമായത്. മറ്റാരോടും പറയാതെയും ബഹളം കൂട്ടാതേയും അയാൾ യത്തീം ഖാന ഭാരവാഹികളെ കാര്യമറിയിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിവേകപൂർവ്വം യത്തീം ഖാന ഭാരവാഹികൾ അതീവ രഹസ്യമായി കൽപ്പറ്റ ഡിവൈ.എസ്. പി. യെ കാര്യമറിയിച്ചു.  താഴെ തലത്തിൽ പൊലീസിനെ അറിയിച്ചാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന സംശയത്തിലായിരുന്നു അത്. ഒരാഴ്ച മുമ്പായിരുന്നു പരാതി നൽകിയിരുന്നത്. കാര്യങ്ങൾ പുറത്തറിയരുതെന്ന പൊലീസിന്റെ നിർദ്ദേശവും അവർ അനുസരിച്ചു.

ആദ്യപടി എന്ന നിലയിൽ പതിമൂന്നുകാരിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കുട്ടിയിൽ നിന്നും ലഭിച്ച വിവരങ്ങൾ പീഡന കഥകളുടെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. സഹപാഠികളായിരുന്ന മറ്റ് ആറു പേരെക്കൂടി സമാന രീതിയിൽ പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞു. പൊലീസും യത്തീംഖാന ഭാരവാഹികളും രഹസ്യമായി പ്രതികളെ കുടുക്കാൻ വിവരങ്ങൾ പരസ്പരം കൈമാറി കാത്തു നിന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതോടെ ആറു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സമുദായവുമായി നല്ല അടുപ്പത്തിലുള്ളവരും മാന്യരെന്ന പരിവേഷമുള്ളവരുമായിരുന്നു അവർ. അതിനിടെ കേസ് ഒതുക്കി തീർക്കാൻ ചില നേതാക്കളേയും അവർ ഉപയോഗപ്പെടുത്തി. യത്തീംഖാനക്കാർ അതിലൊന്നും വീണില്ല. പീഡനത്തിന് വിധേയരായ പെൺകുട്ടികളെ മുഴുവനും വൈദ്യപരിശോധനക്ക് വിധേയമാക്കി. ലൈഗിക പീഡനം നടന്നതായി വ്യക്തമായ മെഡിക്കൽ റിപ്പോർട്ടും ലഭിച്ചു.

യത്തീംഖാനക്കാർ പൊലീസുമായി പൂർണ്ണമായും സഹകരിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതുവരെ ഇതുസംബന്ധിച്ച വാർത്ത പുറത്തുവരാതിരിക്കാൻ പൊലീസും യത്തീംഖാന ഭാരവാഹികളും മാധ്യമങ്ങളുടെ സഹായവും തേടി. അഭ്യർത്ഥന മാനിച്ച് മാധ്യമങ്ങളും പിൻതുണച്ചപ്പോൾ പ്രതികളായ ആറു പേരും വലയിലായി. കേസ് രജിസ്റ്റർ ചെയ്തതോടെ മാത്രമേ പ്രതികൾ പോലും വിവരമറിഞ്ഞുള്ളൂ. ഏഴു പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികൾ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ പ്രവർത്തകർ കൂടിയാണ്. ഒരാൾ നാല്പത് വയസ്സുള്ളയാളും മറ്റുള്ളവർ ഇരുപത്തഞ്ചിന് താഴെ പ്രായമുള്ളവരുമാണ്. സമീപത്തെ ഹോട്ടലിൽ, മിഠായി നൽകി പ്രലോഭിപ്പിച്ചു കൊണ്ടുപോയ ശേഷം രണ്ടു മുറികളിലായി സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. നഗ്‌ന ചിത്രങ്ങൾ വീഡിയോയിൽ പകർത്തി. വീണ്ടും വന്നില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭയപ്പെടുത്തിയാണ് പെൺകുട്ടികളെ നിരവധി തവണ പീഡിപ്പിച്ചത്.

കൽപറ്റയ്ക്കു സമീപം മുട്ടിൽ പ്രവർത്തിക്കുന്ന യത്തീംഖാനയിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഏഴ് വിദ്യാർത്ഥിനികളാണ് സ്‌കൂളിന് തൊട്ടടുത്തുള്ള കടകളിൽവച്ച് പീഡനത്തിനിരയായത്. എല്ലാവരും പതിനഞ്ചു വയസിൽ താഴെയുള്ളവർ. കഴിഞ്ഞ ജനുവരി മുതൽ ഇവർ പീഡനത്തിനിരയായിരുന്നു. ഉച്ചഭക്ഷണത്തിനായി ഹോസ്റ്റലിലേക്കു പോകുംവഴിയാണ് പ്രതികൾ പെൺകുട്ടികളെ മിഠായി നല്കാമെന്നു പറഞ്ഞ് വിളിച്ചു കടയിൽ കയറ്റി പീഡിപ്പിച്ചത്. നഗ്നചിത്രങ്ങളെടുത്തശേഷം ഇതു കാട്ടി ഭീഷണിപ്പെടുത്തി രണ്ടു മാസത്തോളം പീഡനം തുടരുകയായിരുന്നു. കടയിൽ നിന്ന് ഒരു പെൺ കുട്ടി ഇറങ്ങി വരുന്നത് യത്തീംഖാനയിലെ സുരക്ഷാ ജീവനക്കാരൻ കണ്ടതോടെയാണ് സംഭവം പറത്താകുന്നത്. ഇയാൾ യത്തീംഖാന അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിദ്യാർത്ഥിനികൾ വിവരം പുറത്തു പറയുന്നത്.

പിന്നാലെ യത്തീംഖാന അധികൃതർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ് എഴ് പെൺകുട്ടികൾ പീഡനത്തിനിരയായതായി കണ്ടത്തിയത്. സംഭവത്തിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടില്ല എന്നാണ് പീഡനത്തിന് ഇരയായ കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കിയതിൽനിന്ന് അറിയാൻ കഴിഞ്ഞതെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP