Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് 'ഷവായി' ചോദിച്ചപ്പോൾ അലങ്കരിച്ച് കൊണ്ടുവന്നത് പഴകി നാറിയ ചിക്കൻ; നാട്ടുകാരെല്ലാം അറിഞ്ഞിട്ടും ഞങ്ങളുടെ 'ടീമിന്' ഒന്നും അറിയില്ലെന്ന് കൈമലർത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; ഫ്രീസറിലെ പഴകിയ ചിക്കനും പിടിച്ചിട്ടും നാലാം ദിവസവും ഹാപ്പിയായി തുറന്നുപ്രവർത്തിച്ച് 'സംസം' ഹോട്ടൽ; സംഭവം കണ്ടില്ലെന്ന് നടിച്ചതല്ല..കർശന നടപടി സ്വീകരിക്കുമെന്ന് തലസ്ഥാനത്തെ കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ മറുനാടനോട്

മൂന്ന് 'ഷവായി' ചോദിച്ചപ്പോൾ അലങ്കരിച്ച് കൊണ്ടുവന്നത് പഴകി നാറിയ ചിക്കൻ; നാട്ടുകാരെല്ലാം അറിഞ്ഞിട്ടും ഞങ്ങളുടെ 'ടീമിന്' ഒന്നും അറിയില്ലെന്ന് കൈമലർത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; ഫ്രീസറിലെ പഴകിയ ചിക്കനും പിടിച്ചിട്ടും നാലാം ദിവസവും ഹാപ്പിയായി തുറന്നുപ്രവർത്തിച്ച് 'സംസം' ഹോട്ടൽ; സംഭവം കണ്ടില്ലെന്ന് നടിച്ചതല്ല..കർശന നടപടി സ്വീകരിക്കുമെന്ന് തലസ്ഥാനത്തെ കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: പണവും സ്വാധീനവുമുള്ളവരെ ആരും തൊടില്ല, പതിവ് ചൊല്ലുപോലെ ദൈവത്തിന്റെ സ്വന്തം നാട്ടുകാർ പറയാറുണ്ട്. ഏയ് കാര്യങ്ങളൊക്കെ മാറി..ഇപ്പോൾ അങ്ങനെയൊന്നുമല്ല എന്നുപറയുന്നവരെ ഞെട്ടിക്കുന്ന കഥയാണ് ഇനി പറയാൻ പോകുന്നത്. ഞെട്ടിയില്ലെങ്കിലും നാടിങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത് അൽപം നാണമെങ്കിലും തോന്നാം. തിരുവനന്തപുരത്ത് പാളയത്ത് കേന്ദ്രസ്ഥാനത്ത് ഹോട്ടലുകളുടെ സമുച്ചയത്തിലുള്ള 'സംസം' ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ പഴകി നാറിയ ചിക്കൻ പിടിച്ച സംഭവം മറുനാടൻ മലയാളി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ സംഭവം കണ്ടതായി നടിച്ചതേയില്ല. ഏതായാലും സംഭവത്തിൽ കർശനമായ നടപടി എടുക്കുമെന്നാണ് കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ ഇന്ന് മറുനാടനോട് പ്രതികരിച്ചത്.

സംഭവം ഇങ്ങനെ:

റെയ്ഡുകൾ വരും പോകും. അതുകഴിഞ്ഞാൽ ഹോട്ടലുകൾ ഒരുതടസ്സവുമില്ലാതെ പ്രവർത്തിക്കാം. തിരുവനന്തപുരത്താണ് ഇത് ആവർത്തിച്ച് സംഭവിക്കുന്നത്. പാളയം സംസം ഹോട്ടലിൽ കഴിഞ്ഞ ദിവസം റെയിഡ് നടന്നിട്ടും പഴകിയ ചിക്കൻ പിടിച്ചിട്ടും ഒരു നടപടിയും വന്നില്ല. സംസം ഹോട്ടൽ ഇപ്പോഴും തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. ശനിയാഴ്ച രാത്രിയാണ് സംസം ഹോട്ടലിൽ നിന്നും പഴകിയ ചിക്കൻ പിടിച്ചത്. ഷവായിയുടെ രൂപത്തിൽ പഴകി നാറിയ ചിക്കൻ വന്നപ്പോഴാണ് സംസം ഹോട്ടലിൽ ശനിയാഴ്ച രാത്രി പ്രശ്നങ്ങൾ തുടങ്ങുന്നത്. മണക്കാട് സ്വദേശിയായ സക്കീർ ഹുസൈനും ആറംഗ സംഘവുമാണ് രാത്രി സംസം ഹോട്ടലിൽ എത്തിയത്. ചിക്കൻ ഷവായിയാണ് രാത്രി പത്തുമണിയോടെ ഇവർ ഓർഡർ ചെയ്തത്. പക്ഷെ പഴകി നാറിയ ചിക്കനാണ് ഷവായിയുടെ രൂപത്തിൽ വന്നത്. മൂന്നു ഷവായി പറഞ്ഞു. മൂന്നും പൊളിച്ചപ്പോൾ നാറ്റം തുടങ്ങി. ഇതുകണ്ടതും ഇവർ ഹോട്ടലിൽ ബഹളമുണ്ടാക്കി. ഒപ്പം പൊലീസും വന്നു. ഇതോടെ പ്രശ്നങ്ങളുടെ ആരംഭമായി.

ഭക്ഷ്യസുരക്ഷാ വകുപ്പ് വന്നില്ല എന്നാണ് പരാതി നൽകിയ സക്കീർ ഹുസ്സൈൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. പകരം വന്നത് കോർപറേഷൻ ഹെൽത്ത് വിഭാഗമാണ്. ഇവർ പഴകിയ ചിക്കൻ പിടിച്ചു. ഫ്രീസറിലെ ചിക്കനും പിടിച്ചു. അതും പഴകിയതായിരുന്നു. ഈ ചിക്കൻ കോർപറേഷൻ ആരോഗ്യ വിഭാഗം കൊണ്ടുപോയതായി ഹുസ്സൈൻ പറയുന്നു. അപ്പോൾ കോർപറേഷനും പൊലീസും ഹോട്ടലിൽ സീൻ ക്രിയേറ്റ് ചെയ്‌തെങ്കിലും പിറ്റേന്ന് അതായത് ഇന്നലെ സംസം പഴയതുപോലെ തുറന്നുപ്രവർത്തിച്ചിട്ടുണ്ട്. ഇതോടെയാണ് തങ്ങളുടെ പരാതി വേറുതെയായെന്നു ഹുസെനും സംഘത്തിനും മനസിലായത്. നമ്മൾ ചത്താലേ ഇവർക്ക് പ്രശ്‌നമാകൂ. അല്ലെങ്കിൽ ഇതവർ ഒതുക്കും- ഹുസ്സൈൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ വാർത്ത പബ്ലിഷ് ചെയ്യാൻ മുൻനിര മാധ്യമങ്ങൾ തയ്യാറായതേയില്ല-ഹുസ്സൈൻ പറയുന്നു.

എന്നാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇതിനെക്കുറിച്ച് ഒരറിവും ഇല്ലെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് ജോയിന്റ് കമ്മീഷണർ കെ.അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളുടെ ടീമിനോട് ഞാൻ അന്വേഷിച്ചിരുന്നു. പക്ഷെ ആരും അറിഞ്ഞിട്ടില്ല. കോർപറേഷൻ ഹെൽത്ത് വിഭാഗമാണ് വന്നത്. അവർ പരിശോധിച്ചു മടങ്ങി എന്നാണ് കരുതുന്നത്. ആ പരാതി യഥാർത്ഥ പരാതി ആണെന്ന് ഞങ്ങൾ കരുതുന്നു. പക്ഷെ ശരിയായ രീതിയിൽ അല്ല പരിശോധന വന്നത്- പക്ഷെ ഞങ്ങളുടെ ടീമിന് ഇതിനെക്കുറിച്ച് അറിയില്ല- അനിൽകുമാർ പറയുന്നു.

ഞങ്ങളുടെ ടീം ശനിയാഴ്ചയും ഞായറാഴ്ചയും പരിശോധന നടത്തിയിരുന്നു. പക്ഷെ സംസം ഹോട്ടലിന്റെ റിപ്പോർട്ട് വന്നില്ല.സംസം ഹോട്ടൽ മാത്രമല്ല ഒരു റിപ്പോർട്ടും ഇവിടെ ലഭിച്ചിട്ടില്ല- കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ശശികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. റിപ്പോർട്ട് കിട്ടിയാൽ അതനുസരിച്ച് നടപടി സ്വീകരിക്കും. ഞങ്ങൾക്ക് പഴകിയ ഭക്ഷണം പരിശോധിക്കാൻ ലാബ് ഇല്ല. അത് ഭക്ഷ്യസുരക്ഷാ വകുപ്പാണ് പരിശോധിക്കേണ്ടത്. പക്ഷെ ഞങ്ങളുടെ ഓഫീസർമാർക്ക് പഴകിയ ഭക്ഷണം കണ്ടാൽ അത് തിരിച്ചറിയാനും നടപടി സ്വീകരിക്കാനുമൊക്കെ അറിയാം. അവർ ഭക്ഷണം പിടിക്കുകയും നടപടി സ്വീകരിക്കയും ചെയ്തിരിക്കും. ഫയൽ വന്നാൽ അതിനനുസരിച്ച് നടപടി സ്വീകരിക്കും-ശശികുമാർ പറയുന്നു.

സംസം ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു എന്ന് ഉറപ്പായിരിക്കുകയാണ്. എന്നിട്ടും ഒരു നടപടിയും അവർക്കെതിരെ വന്നിട്ടില്ല. സംസം പതിവുപോലെ തുറന്നുപ്രവർത്തിക്കുന്നു. ഇതാണ് സംസമിന്റെ കാര്യത്തിൽ വിവാദമായിരിക്കുന്നത്. ഉന്നത സ്വാധീനം കാരണം സംസമിനെതിരെ നടപടി വന്നിട്ടില്ല എന്ന് പരാതി നൽകിയ സക്കീർ ഹുസ്സൈൻ ആരോപിക്കുകയും ചെയ്യുന്നു. ഫയൽ വന്നിട്ടില്ല എന്ന ഒഴുക്കൻ മറുപടിയാണ് കോർപറേഷൻ ഹെൽത്ത് വിഭാഗവും മറുപടി നൽകിയിരിക്കുന്നത്.

സ്വന്തമായി ലാബ് ഉള്ള ഭക്ഷ്യ സുരക്ഷാ വിഭാഗം സംസം ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ച കാര്യം അറിഞ്ഞിട്ടു പോലുമില്ല. വഴുതക്കാട് ഒരു സ്വകാര്യ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചു ബെംഗളൂർ ബസിൽ കയറിയ യുവാവ് പിന്നെ തിരിച്ചു വന്നില്ല. ഭക്ഷ്യവിഷബാധ കാരണം ആ യുവാവ് ബാംഗളൂരിൽ നിന്ന് തന്നെ മരിക്കുകയുകയും ചെയ്തു. അതിനു ശേഷമാണ് ഇത്തരം കാര്യങ്ങളിൽ അവബോധവും റെയിഡും എല്ലാം പതിവായത്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ തന്നെയാവുന്നു. പഴകിയ ഭക്ഷണം പിടിച്ചു എന്നുറപ്പായിട്ടും സംസം ഹോട്ടൽ പതിവ് പോലെ തന്നെ പ്രവർത്തിക്കുന്നു. ഇതാണ് സംസം ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ പേരിൽ നടന്ന റെയിഡ് പ്രഹസനമാണോ എന്ന സംശയം ഉയർത്തുന്നത്. ഡപ്യൂട്ടി മേയർ രാഖി രവികുമാർ കർശന നടപടി എടുക്കുമെന്നാണ് ഇന്നുപ്രതികരിച്ചത്. വരും ദിവസങ്ങളിൽ നാട്ടുകാരുടെ ആരോഗ്യത്തെ കാക്കുന്ന അടിയന്തര നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP