Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയെ സിബിഐ മൂന്ന് മാസം അഴിക്കുള്ളിലാക്കിയത് ഒൻപതുകൊല്ലം മുമ്പ്; അതിതീവ്ര നിലപാട് കാരണം സുപ്രീംകോടതി ജാമ്യം നൽകിയിട്ടും സ്വന്തം വീട്ടിൽ പോലും പോകാനായില്ല; വ്യാജ ഏറ്റുമുട്ടൽ കേസിന് പിന്നിൽ അന്നത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രി ചിദംബരമെന്ന് ആരോപിച്ച് രാഷ്ട്രീയം ചർച്ചയാക്കി; കോടതി വെറുതെ വിട്ടപ്പോൾ സകല അടവും പയറ്റി മോദിയെ പ്രധാനമന്ത്രിയാക്കി; രണ്ടാമൂഴത്തിൽ ആഭ്യന്തരം ഏറ്റെടുത്ത് പകവീട്ടൽ; ചിദംബരത്തിന്റെ അറസ്റ്റിന് പിന്നിൽ അമിത് ഷായുടെ പ്രതികാരമോ?

ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയെ സിബിഐ മൂന്ന് മാസം അഴിക്കുള്ളിലാക്കിയത് ഒൻപതുകൊല്ലം മുമ്പ്; അതിതീവ്ര നിലപാട് കാരണം സുപ്രീംകോടതി ജാമ്യം നൽകിയിട്ടും സ്വന്തം വീട്ടിൽ പോലും പോകാനായില്ല; വ്യാജ ഏറ്റുമുട്ടൽ കേസിന് പിന്നിൽ അന്നത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രി ചിദംബരമെന്ന് ആരോപിച്ച് രാഷ്ട്രീയം ചർച്ചയാക്കി; കോടതി വെറുതെ വിട്ടപ്പോൾ സകല അടവും പയറ്റി മോദിയെ പ്രധാനമന്ത്രിയാക്കി; രണ്ടാമൂഴത്തിൽ ആഭ്യന്തരം ഏറ്റെടുത്ത് പകവീട്ടൽ; ചിദംബരത്തിന്റെ അറസ്റ്റിന് പിന്നിൽ അമിത് ഷായുടെ പ്രതികാരമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐ.എൻ.എക്‌സ്. മീഡിയ കേസിൽ മുൻ മന്ത്രി പി ചിദംബരത്തെ സിബിഐ കേസിലേക്ക് കൊണ്ടു വന്നിട്ട് നാളേറെയായി. അഞ്ച് കൊല്ലം മുമ്പാണ് ബിജെപി അധികാരത്തിൽ എത്തിയത്. എന്ന് മുതൽ ചിദംബരവും നോട്ടപ്പുള്ളി. ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടും സിബിഐ അതിന് തുനിഞ്ഞില്ലെന്ന ആരോപണം ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യ മോദി സർക്കാരിലെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മുൻ കേന്ദ്ര മന്ത്രിയുടെ അറസ്റ്റിന് സിബിഐയിൽ സമ്മർദ്ദം ചെലുത്തിയില്ല. എന്നാൽ ആഭ്യന്തര മന്ത്രിയായി അമിത് ഷാ എത്തിയപ്പോൾ കഥമാറി. പഴയ പ്രതികാരം ചിദംബരത്തെ അഴിക്കുള്ളിലാക്കി. അതുകൊണ്ട് കൂടിയാണ് അഴിമതിക്കേസിലെ അറസ്റ്റിൽ ചിദംബരത്തെ കോൺഗ്രസിന് ന്യായീകരിക്കാനാകുന്നത്. ഇവിടെ ചർച്ചയാകുന്നത് പഴയ പ്രതികാരത്തിന്റ കഥയാണ്.

ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ വ്യാജ ഏറ്റുമുട്ടൽ കേസിൽ ജയിലിലടയ്ക്കുമ്പോൾ അന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് കയ്യാളിയിരുന്നത് പി. ചിദംബരമായിരുന്നു. ഇന്ന് ചിദംബരം അഴിമതി കേസിൽ കുടുങ്ങി അകത്താകുമ്പോൾ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയും. സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ചിദംബരം നൽകിയിരുന്നു. അതിലെ വിധി വരെ കാത്തു നിൽക്കുക പല കേസിലും സിബിഐ ചെയ്യുന്ന സ്വാഭാവിക കാര്യമാണ്. എന്നാൽ ചിദംബരത്തിന് വേണ്ടി കാത്ത് നിൽക്കലുണ്ടായില്ല. ഇതിന് കാരണം അമിത് ഷാ ഇഫക്ടാണ്. കാശ്മീരിലെ ഇടപെടൽ കരുത്തുമായി ചിദംബരത്തെ അമിത് ഷാ ജയിൽ അടച്ചു. ചിദംബരത്തിനെതിരായ പ്രതികാര നടപടിയാണ് ഇതെന്ന് സംശയിക്കാൻ ഈ കാരണം ന്യായമായും ഉയർത്താം. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നീങ്ങുകയാണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം.

2010 ൽ രണ്ടാം യുപിഎ സർക്കാരിൽ ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറസ്റ്റ്. സൊറാബുദ്ദീൻ ഷെയ്ക്കിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിൽ വധിച്ചുവെന്നതായിരുന്നു കുറ്റം. ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തു എന്നായിരുന്നു കണ്ടെത്തൽ. 2010 ൽ അറസ്റ്റിലായ അമിത് ഷായ്ക്ക് മൂന്നുമാസം ജയിലിൽ കിടക്കേണ്ടിവന്നു. സുപ്രീം കോടതിയാണ് പിന്നീട് അമിത് ഷായ്ക്ക് ജാമ്യം അനുവദിച്ചത്. കോടതി പിന്നീട് കുറ്റവിമുക്തനാക്കി. ഇതോടെയാണ് അമിത് ഷാ വീണ്ടും സജീവ രാഷ്ട്രീയത്തിൽ സജീവമാകുന്നതും. ഗുജറാത്തിൽ പോലും കയറാൻ പറ്റാത്ത അവസ്ഥ അമിത് ഷായ്ക്കുണ്ടായിരുന്നു. ഇതിന് കാരണം ചിദംബരമാണെന്ന് അമിത് ഷായും കരുതി. അതിന്റെ പകയാണ് ഇപ്പോൾ ചിദംബരത്തിന്റെ അറസ്റ്റിലൂടെ വീട്ടുന്നത്.

2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയ അന്നുമുതൽ തുടങ്ങിയ നീക്കങ്ങളാണ് ചിദംബരത്തിന്റെ അറസ്റ്റിലേക്കെത്തി നിൽക്കുന്നത്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് ഇദ്ദഹം ജാമ്യത്തിലിറങ്ങി. വിരമിക്കാനിരുന്ന ജഡ്ജിയാണ് ഡൽഹി ഹൈക്കോടതിയിൽ ചിദംബരത്തിന്റെ ജാമ്യ ഹർജി പരിഗണിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. മോദി സർക്കാരും നട്ടെല്ലില്ലാത്ത മാധ്യമങ്ങളും ചേർന്ന് ചിദംബരത്തിനെ വേട്ടയാടുകയാണെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. മോദി സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന ധീരനാണ് ചിദംബരമെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായാണ് ചിദംബരം അറിയപ്പെടുന്നത്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായും അടുത്ത ബന്ധമുണ്ട്.

കേന്ദ്രസർക്കാർ തന്നോട് രാഷ്ട്രീയമായ പകപോക്കൽ നടത്തുകയാണെന്ന് ഇന്ന് ചിദംബരം പറയുമ്പോൾ ഇതേ ആരോപണം തന്നെ ആയിരുന്നു 2010 ൽ അമിത് ഷാ പറഞ്ഞതും. അമിത് ഷാ അറസ്റ്റിലാകുമ്പോൾ ഗുജറാത്തിൽ അന്ന് നരേന്ദ്ര മോദിയായിരുന്നു മുഖ്യമന്ത്രി, അമിത് ഷാ ആഭ്യന്തര മന്ത്രിയും. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, സുഹൃത്ത് തുൾസി റാം പ്രജാപതി എന്നിവരെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചു എന്നായിരുന്നു അമിത് ഷായ്‌ക്കെതിരെയുള്ള സിബിഐ കേസ്. 2010 ജൂലൈ 25 നാണ് ഷായെ സിബിഐ അറസ്റ്റ് ചെയ്തത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തിയത്. അമിത് ഷായ്ക്ക് ജാമ്യം നൽകുന്നതിനെ സിബിഐ എതിർത്തു. മൂന്നു മാസത്തിനു ശേഷം 2010 ഒക്ടോബർ 29 ന് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം ഹൈക്കോടതി ജാമ്യം റദ്ദാക്കിയെന്നു മാത്രമല്ല, ഷാ 2 വർഷം ഗുജറാത്തിൽ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്തു.

തുടർന്ന് ഡൽഹിയിലെത്തിയ അമിത് ഷായ്ക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗുജറാത്തിൽ കടക്കുന്നതിനുള്ള വിലക്കും സുപ്രീം കോടതി നീക്കി. കേന്ദ്രസർക്കാർ സിബിഐയെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നായിരുന്നു അമിത് ഷാ ഉന്നയിച്ച ആരോപണം. പി. ചിദംബരത്തിനെതിരെയായിരുന്നു പ്രധാന ആരോപണം. ഇതേ ആരോപണമാണ് ഇന്ന് ചിദംബരവും ഉന്നയിക്കുന്നത്.

സൊഹ്റാബുദ്ദീൻ ഷെയ്ഖ് കേസ് ഇങ്ങനെ

സൊഹ്റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, കൂട്ടാളി തുൾസീറാം പ്രജാപതി എന്നിവരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് ആസൂത്രിതവും സൊഹ്റാബുദ്ദീനും പ്രജാപതിയും വ്യാജ ഏറ്റുമുട്ടലിലും ഭാര്യ കൗസർബി പീഡനത്തിന് ശേഷം കൊലപ്പെടുത്തുകയുമായിരുന്നെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മൂവരേയും കൊലപ്പെടുത്തിയ ശേഷം ഇല്ലാക്കഥ പൊലീസ് മെനയുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ. എന്നാൽ കേസിൽ 22 പ്രതികളെയും മുംബൈ സിബിഐ കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാനായില്ലെന്ന് കോടതി. പ്രോസിക്യൂഷൻ ആരോപണങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടില്ല.

നരേന്ദ്ര മോദിയെ കൊല്ലാനെത്തിയ ലഷ്‌ക്കറെ തയ്ബ പ്രവർത്തകനായ ഭീകരനെന്ന് ആരോപിച്ചായിരുന്നു സെഹ്റാബുദ്ദീനെ കൊലപ്പെടുത്തിയത്്. പ്രജാപതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു എന്ന വ്യാജേനെ കൊലപ്പെടുത്തി. കൗസർബിയെ പിന്നീട് കാണാതാകുകയുമായിരുന്നു. എന്നാൽ മൂവരേയും മഹാരാഷ്ട്രയിലേക്കുള്ള യാത്രയ്ക്കിടയിൽ തട്ടിക്കൊണ്ടു പോകുകയും വെടിവെച്ചു കൊല്ലുകയുമായിരുന്നെന്നാണ് സിബിഐ യുടെ കണ്ടെത്തൽ. 2005 നവംബറിലായിരുന്നു സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തിയത്. 2006 ലായിരുന്നു പ്രജാപതിയെ കൊലപ്പെടുത്തിയത്. ഇരുവരും അധോലോക റാക്കറ്റിന്റെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ ഭാഗമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അമിത്ഷാ, ഏതാനും ഐഎഎസുകാർ ഉൾപ്പെടെ 38 പേരെയാണ് സിബിഐ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അമിത്ഷായേയും ഐപിഎസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ കോടതി കേസിൽ നിന്നും ആദ്യമേ ഒഴിവാക്കിയിരുന്നു.

എസ്ഐ, എഎസ്ഐ, കോൺസ്റ്റബിൾ റാങ്കിലുള്ള 21 പേരും ഉൾപ്പെടെ കൗസർബിയെ കൊന്ന് തെളിവു നശിപ്പിച്ചതായി ആരോപിക്കപ്പെട്ട ഒരു ഫാംഹൗസ് ഉടമയുമാണ് അവസാന ഘട്ടത്തിൽ വിചാരണ നേരിട്ടത്. കേസിൽ 210 പ്രോസിക്യൂഷൻ സാക്ഷികളിൽ 92 പേർ കൂറുമാറിയപ്പോൾ 400 സാക്ഷികളെ വിസ്തരിച്ചില്ല. അനേകർ ഭീഷണിയിൽ ഭയന്ന് കോടതിയിൽ മൊഴി നൽകാനും എത്തിയില്ല. മുഖ്യസാക്ഷിയായ അസം ഖാനും മറ്റൊരു സാക്ഷി മഹേന്ദ്ര സാലെയും തങ്ങളുടെ മൊഴി പുനഃ പരിശോധിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് നിരസിച്ചു.

2005 നവംബറിലാണ് സൊഹ്‌റാബുദ്ദീൻ ഷെയ്ഖിനേയും ഭാര്യ കൗസർബിയേയും ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിൽ എടുക്കുകയും ലഷ്‌കർ-ഇ-തൊയിബ തീവ്രവാദികൾ എന്നാരോപിച്ച് വ്യാജ ഏറ്റമുട്ടലിൽ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു ആരോപണം. ഷെയ്ഖിന്റെ കൂട്ടാളിയായിരുന്ന തുളസീ റാം പ്രജാപതിയും പിന്നീട് മരണപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP