Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോവിന്ദച്ചാമിയെ രക്ഷിച്ചത് പൻവേലിലെ ഭിക്ഷാടന മാഫിയ; കോടികൾ മറിയുന്ന ട്രെയിൻ മോഷണ സംഘം നിയന്ത്രിക്കുന്നത് മുംബൈയിലെ അധോലോക രാജാക്കന്മാർ; ആളൂരിനേക്കാൾ വലിയ അഭിഭാഷകരും സംഘത്തിന്റെ ലിസ്റ്റിൽ; ആളൂരിന്റെ അടുത്ത ധർമ്മം അമീറുളിന്റെ 'നിരപരാധിത്വം' തെളിയിക്കൽ തന്നെ

ഗോവിന്ദച്ചാമിയെ രക്ഷിച്ചത് പൻവേലിലെ ഭിക്ഷാടന മാഫിയ; കോടികൾ മറിയുന്ന ട്രെയിൻ മോഷണ സംഘം നിയന്ത്രിക്കുന്നത് മുംബൈയിലെ അധോലോക രാജാക്കന്മാർ; ആളൂരിനേക്കാൾ വലിയ അഭിഭാഷകരും സംഘത്തിന്റെ ലിസ്റ്റിൽ; ആളൂരിന്റെ അടുത്ത ധർമ്മം അമീറുളിന്റെ 'നിരപരാധിത്വം' തെളിയിക്കൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഷ്ടിക്ക് വകയില്ലാത്ത തെരുവു തെണ്ടിയായ സാധാരണക്കാരൻ എങ്ങനെയാണ് കൊലപാതക കേസിൽ നിന്നും രക്ഷപെടാൻ വേണ്ടി സുപ്രീംകോടതിയെ വരെ സമീപിക്കുക. കോടതി ചെലവ് ഉയർന്നു കൊണ്ടിരിക്കുന്ന കാലത്ത് ഇത് എങ്ങനെ സംഭവിക്കുന്നു? സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ശിക്ഷാ ഇളവ് തേടി സുപ്രിം കോടതിയിൽ എത്തിയപ്പോൾ ഉയർന്ന ചോദ്യം ഇതായിരുന്നു. ഇതിന് ഉത്തരം തേടി പോകുമ്പോൾ വ്യക്തമാകുന്നത് ഗോവിന്ദച്ചാമിയുടെ നിഗൂഢ ബന്ധങ്ങൾ തന്നെയാണ്. ട്രെയിൻ കൊള്ളക്കാരുടെ സംഘത്തിലെ ഒരു സുപ്രധാന കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. ഗോവിന്ദച്ചാമിക്ക് നിയമസഹായം ലഭ്യമാക്കിയതും ഈ കോടികൾ മറിയുന്ന ഭിക്ഷാടന മാഫിയക്കാരുടെ ഇടപെടൽ കൊണ്ടു തന്നെയാണ്.

അഡ്വ. ആളൂരിനൊപ്പം മുംബൈയിൽ നിന്നുള്ള നിയമസഹായം ഗോവിന്ദച്ചാമിക്ക് വേണ്ടി എത്തിയത് തന്നെ ഈ കണ്ണിയിലേക്ക് വിരൾ ചൂണ്ടുന്നതും. ട്രെയിനുകളിൽ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ചെന്നൈ മുതൽ മുംബൈ പനവേൽ വരെ നീളുന്ന അധോലോക സംഘത്തിന്റെ പിന്തുണ ഗോവിന്ദച്ചാമിക്കുണ്ടെന്നതിനു സൂചനകൾ ആദ്യം മുതൽക്കേ ഉണ്ടായിരുന്നു. ഇവരാണു മുംബൈയിൽനിന്നു ധനസഹായവും നിയമസഹായവും എത്തിക്കുന്നത് എന്നായിരുന്നു വിലയിരുത്തൽ. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന ആളൂർ എത്തിയതും അങ്ങനെയാണ്.

ട്രെയിനിലെ കുറ്റവാളികളുടെ കേന്ദ്രം മുംബൈയിലെ പൻവേലിലാണ്. ഈ സംഘത്തിലെ പ്രധാനിയായിരുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി അഭിഭാഷകരെ സമീപിച്ചത് പൻവേലിലെ ചില തമിഴ് സുഹൃത്തുക്കളാണെന്നാണു സൂചന. 2011 ജൂണിൽ പൻവേൽ റെയിൽവേ പൊലീസ് ട്രെയിനുകളിൽ മോഷണം നടത്തുന്ന നാലുപേരെ പിടികൂടി. ഗോവിന്ദച്ചാമിയുമായി അടുത്തബന്ധമുണ്ടെന്നു സംശയിക്കുന്ന ചെന്നൈ സ്വദേശികൾ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. പിടിയിലാകുന്ന സംഘാംഗങ്ങൾക്കുവേണ്ടി മികച്ച അഭിഭാഷകരെ എത്തിക്കാൻ സംഘത്തിനു സ്ഥിരം സംവിധാനമുണ്ട്. ഇതിനായി ചെലവഴിക്കാൻ ആവശ്യത്തിനു പണവും.

സൗമ്യ വധക്കേസിനുശേഷം രാജ്യത്തെ ട്രെയിനുകളിൽ റെയിൽവെ പൊലീസും വിവിധ സംസ്ഥാന പൊലീസും സുരക്ഷ വർധിപ്പിച്ചുവെങ്കിലും മോഷണങ്ങൾക്കു കുറവുണ്ടായില്ല. മുംബൈയിൽ പൻവേൽ കേന്ദ്രീകരിച്ച ട്രെയിൻ കുറ്റവാളികളുടെ അധോലോകത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള പിടിച്ചുപറിക്കാർക്കാർ യഥേഷ്ടം പിന്നെയും വിലസി. ഗോവിന്ദച്ചാമിയെപ്പോലെ എന്തിനും പോന്നവരെയാണ് ട്രെയിനിലെ മോഷണസംഘത്തിൽ കൂടുതലും ഉൾപ്പെടുത്തുന്നത്. എല്ലാ ദീർഘദൂര ട്രെയിനുകളും നിർത്തുന്ന റെയിൽവേ ഹബ്ബാണു പൻവേൽ, കൊങ്കൺപാതയുടെ ആസ്ഥാനവുമാണ്. എപ്പോഴും തിരക്കേറിയ പൻവേൽ സ്‌റ്റേഷനും പരിസരത്തെ ചേരികളും കുറ്റവാളികൾക്കു മാസങ്ങളോളം ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലം കൂടിയാണ്.

പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പല പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങി നിരവധി പേരുകൾ. സേലം, പഴനി, ഈറോഡ്, കടലൂർ, തിരുവള്ളൂർ, താമ്പരം എന്നിവിടങ്ങളിലെ കോടതികളിൽനിന്നെല്ലാം വിവിധ കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊള്ളയും കൊലപാതകവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ട്രെയിനിൽ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവർച്ച ചെയ്ത കേസിൽ സേലം കോടതിയിൽ വിചാരണ നടക്കുമ്പോഴാണ് ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽപോയത്. എറണാകുളം, ഷൊറണൂർ ഭാഗങ്ങളിൽ സൗമ്യ കൊലക്കേസിന് മുമ്പും പ്രതിയെ നിരവധി തവണ കണ്ടവരുണ്ട്. ഇങ്ങനെ ട്രെയിനുകൾ തോറും ഗോവിന്ദച്ചാമി ചുറ്റിത്തിരിഞ്ഞത് മോഷണം ലക്ഷ്യമിട്ടായിരുന്നു.

തമിഴ്‌നാട് കടലൂർ ജില്ലയിലെ വിരുതാചലം സമത്വപുരം ഐവതക്കുടി സ്വദേശിയാണ് പ്രതി ഗോവിന്ദച്ചാമി. കരസേനയിൽനിന്ന് വിരമിച്ചയാളുടെ മകനാണ്. അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പൊലീസ് രേഖകളിലുള്ളത് സഹോദരൻ സുബ്രഹ്മണിയാണ്. ഇയാൾ സേലം ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ചാമി പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുമെന്നതു തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നിട്ടും സംശയത്തിന്റെ ആനുകൂല്യം നൽകി ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി ഒഴിവാക്കുകയായിരുന്നു. ട്രെയിൻ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവർച്ച ചെയ്ത കേസിൽ സേലം കോടതിയിൽ വിചാരണ നടക്കുമ്പോൾ ജാമ്യത്തിലിറങ്ങി ഒളിവിൽപോയ ഗോവിന്ദ ചാമിയെ പിന്നീട് പൊലീസ് പിടിക്കുന്നത് സൗമ്യയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്ന കുറ്റത്തിനാണ്.

ഗോവിന്ദചാമിയുടെ വക്കീലായി എത്തിയതിനു പിന്നിൽ ശ്രദ്ധിക്കപ്പെട്ട കേസിലൂടെ പ്രസിദ്ധിനേടുകയെന്ന താൽപ്പര്യം മാത്രമായിരുന്നില്ല. മുംബൈയിലെ അധോംലാകം തന്നെയാണ് ആളൂർ വക്കീലീന് ഗോവിന്ദചാമിയുടെ വക്കാലത്ത് ഏൽപ്പിച്ചുകൊടുത്തത്. തൃശൂരിലെ റെയിൽവേ സ്‌റ്റേഷനിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തി ലഹരി പകയുന്ന കണ്ണുകളോടെ നടന്ന ഗോവിന്ദചാമി മുംബൈയിലെ ഭിക്ഷാടന മാഫിയയുടെ കണ്ണിയായിരുന്നുവെന്നതാണ് അധികമാരും ശ്രദ്ധിക്കാതെ പോയ കാര്യം. കണ്ണികളിലൊന്ന് പിടിക്കപ്പെട്ടാൽ മോചിപ്പിക്കാൻ ഈ മാഫിയ ഏതറ്റം വരെയും പോകുമെന്നതിനു ഉദാഹരണം കൂടിയാണ് ഗോവിന്ദചാമിയുടെ അപ്പീലുമായി അഭിഭാഷകൻ സുപ്രിംകോടതിയിൽ എത്തിയത്. താനെ, പനവേൽ, മുംബൈ തുടങ്ങിയ ഇടങ്ങളിലെ ഭിക്ഷാടന മാഫിയയുമായും ഗോവിന്ദ ചാമി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇവരൊക്കെയും ഇപ്പോഴും ഗോവിന്ദചാമിയ്‌ക്കൊപ്പമുണ്ട്.

കൃത്യമായി വൻ തുക തന്നെ ഈ മാഫിയ ആളൂർ വക്കീലിന് ഇപ്പോഴും നൽകുന്നുണ്ട്. അതുകൊണ്ട്തന്നെയാണ് താൻ ഇപ്പോഴും ഈ കേസ് നടത്തുന്നതെന്ന് ആളൂർ വക്കീൽ പറയുന്നു. പ്രസിദ്ധി മാത്രമാണ് ആഗ്രഹിച്ചതെങ്കിൽ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ചശേഷം കൈയൊഴിയാമായിരുന്നില്ലേയെന്നും വക്കീൽ ചോദിക്കുന്നു.

മുംബൈയിൽ തനിക്ക് കൈനിറയെ കേസുകളുണ്ടെന്ന് ആളൂർ വക്കീൽ പറയുന്നു. മർഡർ കേസുകൾക്ക് പഞ്ഞമില്ലാത്ത മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ വിശ്വസ്തനായ ആളൂർ വീക്കീലിനെ തേടി ദിവസവും ഒട്ടേറെ കേസുകളെത്തുന്നു. മുംബൈയിൽ അടുത്തിടെ കൊല്ലപ്പെട്ട എൻ.സി.സി നേതാവ് സ്വർണ്ണഷർട്ടുകാരന്റെ കൊലയാളികളുടെ വക്കാലത്ത് വരെ ആളൂർ വക്കീലിനാണ്. ഈ കേസിലെ പ്രതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇടയ്ക്കിടെ ആളൂർ വക്കീൽ നാട്ടിലെ കോടതികളിലും കേസ് വാദിക്കാനെത്താറുണ്ട്. ചിലപ്പോഴൊക്കെ സഹായത്തിന് മുംബൈയിൽന്നുള്ള അഭിഭാഷകരുമുണ്ടാകും. അതുകൊണ്ട് തന്നെയാണ് ഗോവിന്ദചാമിയുടെ കേസ് പരിഗണിച്ചപ്പോൾ കോടതി മുറിയിൽ മുംബൈയിൽനിന്നുള്ള അഭിഭാഷകരുടെ എണ്ണം കൂടിയതും.

ഗോവിന്ദചാമിയുടെ കേസ് ഒരു വഴിക്കായപ്പോഴാണ് നാടിനെ നടുക്കിയ ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് പിടികൂടുന്നത്. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ ആസാം സ്വദേശിയായ പ്രതിയ്‌ക്കെതിരേ വ്യാപക ജനരോഷം ഉയർന്നതു മുതലാക്കി ആളൂർ വക്കീൽ വീണ്ടുമെത്തി. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുകവഴി ഇത്തവണയും പ്രതി നേടിയെടുത്ത കുപ്രസിദ്ധി തന്നിലേക്കും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വിമർശകർ. വക്കാലത്ത് ഏറ്റെടുക്കാൻ പ്രതിയുടെ ഒപ്പിനായി ജയിലിലെത്തിയെങ്കിലും പൊലീസ് തടസം നിന്നതിനാൽ കഴിഞ്ഞില്ല. എന്നാൽ തോറ്റു പിന്മാറുന്ന ചരിത്രം തനിക്കില്ലെന്ന് ആണയിടുന്ന ആളൂർ വക്കീൽ വക്കാലത്ത് ഏറ്റെടുക്കാൻ വേണ്ടി പ്രതിയെ സന്ദർശിക്കാനുള്ള അനുമതി തേടി എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാനിരിക്കുകയാണ്.

ജിഷ വധക്കേസിൽ അമിറുൾ ഇസ്ലാം യഥാർത്ഥ പ്രതിയല്ലെന്നാണ് ആളൂർ വക്കീലിന്റെ കണ്ടെത്തൽ. ജിഷയ്ക്ക് ഇസ്ലാമിനെക്കാൾ ആരോഗ്യവും ശാരീരിക ശേഷിയുമുണ്ട്. ഈ സാഹചര്യത്തിൽ അമിറുൾ ഇസ്ലാം തനിച്ച് ജിഷയെ കീഴ്‌പ്പെടുത്തി വധിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആളൂർ വക്കീലിന്റെ വാദം. പ്രശസ്തി തേടി പ്രതിയെ ആദ്യം സമീപിക്കുകയായിരുന്നില്ലെന്നും ആസാം സ്വദേശിയായ വക്കീൽ വഴി അമിറുൾ ഇസ്ലാമിന്റെ ബന്ധുക്കളാണ് വക്കാലത്ത് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ആളൂർ വക്കീൽ പറയുന്നത്. രാജ്യവ്യാപകമായുള്ള അഡ്വക്കറ്റ് ശൃംഖലകളിൽ ആളൂർ വക്കീലും കണ്ണിയാണ്. സുപ്രിംകോടതിയിൽ കേസുകൾ വാദിക്കാനും വാദത്തിൽ സഹായിക്കാനുമൊക്കെ ആളൂർ വക്കീൽ എത്താറുണ്ട്. ഗോവിന്ദചാമിയെ പോലെ പിന്നിൽ മാഫിയയുടെ സഹായം ലഭിക്കില്ലെന്നതിനാൽതന്നെ അമിറുൾ ഇസ്ലാമിന്റെ കേസ് ഏറ്റെടുക്കുന്നത് നഷ്ടക്കച്ചവടമായിരിക്കുമെന്ന ബോധ്യവും ആളൂർ വക്കീലിനുണ്ട്.

ഇത്തരത്തിൽ മഹാനഗരങ്ങളിൽ കേസും വക്കാലത്തുമായി സജീവമായ ആളൂർ വക്കീൽ ഗോവിന്ദചാമിയുടെ വക്കാലത്ത് ഏറ്റെടുത്തപ്പോൾ ഭിക്ഷാടന മാഫിയയുടെ സ്വന്തക്കാരനാണെന്ന് പ്രചാരണം അന്നുതന്നെ ശക്തമായിരുന്നു. എങ്കിൽപിന്നെ ഭിക്ഷാടന മാഫിയ കൊള്ളാവുന്ന അഭിഭാഷകരെ കേസിന്റെ വക്കാലത്ത് ഏൽപ്പിക്കില്ലെ എന്നായി ആളൂരിനെകുറിച്ചറിയാത്ത നാട്ടുകാരുടെ സംശയം. അതേസമയം കീഴ്‌കോടതികളിൽ ആളൂർ വക്കീലിനെ കൊണ്ട് വാദിപ്പിക്കുകയും ഇതുവഴി പ്രോസിക്യൂഷന്റെ പോയിന്റുകൾ എന്തൊക്കെയെന്ന കണ്ടെത്തി സുപ്രിംകോടതിയിൽ കേസെത്തുമ്പോൾ പ്രഗൽഭ വക്കീലുമാരെ നിയോഗിച്ച് കേസ് വിജയിപ്പിക്കാനുള്ള തന്ത്രമാണിതെന്നായിരുന്നു മറ്റു ചിലരുടെ നിഗമനം. എന്നാൽ കേസെടുത്തുമ്പോൾ സുപ്രിംകോടതിയിൽ ഗോവിന്ദചാമിക്ക് വേണ്ടി വാദിച്ചത് ആളൂർ തന്നെ.

മുംബൈയിലെ അധോലോക സംഘങ്ങൾക്ക് വേണ്ടി വാദിക്കുന്ന ആളൂർ ഒരു കേസിന് 30 ലക്ഷം മുതൽ അമ്പത് ലക്ഷം വരെ ഫീസ് വാങ്ങുന്ന വ്യക്തിയാണ്. അതേ അധോലോക സംഘം തന്നെയാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂരിനെ ഏർപ്പാടാക്കിയതെന്ന കിവതന്ദിയും ശക്തമാണ്. കേരളത്തെ ഞെട്ടിച്ച ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിൽ തുടങ്ങി പ്രമാദമായ ജെഡെ കൊലപാതക കേസിലെ പ്രതികൾക്കും ധബോൽക്കർ കൊലപാതക കേസിലെ പ്രതികൾക്കും വേണ്ടി ഹാജരാകുന്നതും ഈ ക്രിമിനൽ അഭിഭാഷകൻ തന്നെയാണ്. ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് വേണ്ടി വാദിക്കാൻ തയ്യാറാണെന്ന് കാണിച്ചും ആളൂർ രംഗത്തുവന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അമീറൂൽ ഇസ്ലാം തന്റെ വക്കാലത്ത് ആളൂരിനെ ഏൽപ്പിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാൽ അമീറുളിനെ നിരപരാധിയാക്കുക എന്നതു തന്നെയാകും ആളൂരിന്റെ അടുത്ത ധർമ്മം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP