Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണം; ഇരുവരും നൽകിയ റിവിഷൻ ഹർജി തള്ളി ഹൈക്കോടതി; ഫാ. ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിട്ട സിബിഐ കോടതി നടപടിയും ശരിവെച്ചു; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ ടി മൈക്കിളിനെ നാലാം പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കി; കാൽ നൂറ്റാണ്ട് പിന്നിട്ട അഭയ കൊലക്കേസ് വീണ്ടും നിയമനടപടികളുമായി സജീവമാകുന്നു

അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണം; ഇരുവരും നൽകിയ റിവിഷൻ ഹർജി തള്ളി ഹൈക്കോടതി; ഫാ. ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിട്ട സിബിഐ കോടതി നടപടിയും ശരിവെച്ചു; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ ടി മൈക്കിളിനെ നാലാം പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കി; കാൽ നൂറ്റാണ്ട് പിന്നിട്ട അഭയ കൊലക്കേസ് വീണ്ടും നിയമനടപടികളുമായി സജീവമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ അടക്കം കോളിളക്കം സൃഷ്ടിച്ച അഭയ കൊലുപാതക കേസിൽ നിയമനടപടി വീണ്ടും സജീവമാകുന്നു. സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരോട് വിചാരണ നേരിടാൻ നിർദ്ദേശിച്ച സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. വിചാരണ നേരിടണമെന്ന വിധിക്കെതിരെ പ്രതികൾ നൽകിയ റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് കീഴ്‌കോടതി വിധി ഹൈക്കോടതി ശരിവെച്ചത്.

ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് ആണ് വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരോട് വിചാരണ നേരിടാൻ സിബിഐ കോടതി നിർദ്ദേശിച്ചിരുന്നു. തങ്ങൾക്കെതിരെ തെളിവില്ലന്നും വിടുതൽ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ അപ്പീലും കോടതി തള്ളുകയായിരുന്നു.

കേസിലെ, രണ്ടാം പ്രതി ഫാദർ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയും കോടതി പരിഗണിച്ചു. കൂടാതെ അഭയ കേസിൽ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ ടി മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ മൈക്കിൾ നൽകിയ ഹർജിയിലും കോടതി വിധി പറഞ്ഞു. മൈക്കിളിനെ നാലാം പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിക്കൊണ്ടാണ് കോടതി വിധി വന്നത്.

കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എല്ലാ വിധേനയും അട്ടിമറിക്കപ്പെട്ട കേസാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസ്. പള്ളിയുടെയും പണത്തിന്റെയും സ്വാധീനത്താൽ കേസ് തുടക്കം മുതൽ അട്ടിമറിക്കപ്പെട്ടു. അന്വേഷണത്തിന് നേതൃത്വം നൽകിയ ആൾ തന്നെ പ്രതിയാകുന്ന അപൂർവമായ കേസിന്റെ കൂട്ടത്തിലും അഭയ കേസ് ഇടംപിടിച്ചിട്ടുണ്ട്.

അന്വേഷണത്തിന് ആദ്യം നേതൃത്വം നൽകിയ എസ്‌പിയാണ് കേസിൽ പ്രതിയാക്കപ്പെട്ടിരുന്നത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെടി മൈക്കിളിനെ പ്രതിയാക്കിയത്. ഈ തീരുമാനമാണ് ഹൈക്കോടതി ഇടപെട്ടത്. സിസ്റ്റർ അഭയയുടേത് ആത്മഹത്യയാണെന്ന റിപ്പോർട്ട് സമർപ്പിച്ചത് കെടി മൈക്കിൾ ആയിരുന്നു. അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ഡയറിയും ഉൾപ്പെടെയുള്ള തൊണ്ടിമുതൽ കോട്ടയം ആർഡിഒ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ അഭയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ നശിപ്പിക്കപ്പെട്ടു. ഇതിൽ ഗൂഢാലോചനയുണ്ടെന്നും അതിനാൽ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനെ പ്രതി ചേർക്കണമെന്നും ആവശ്യപ്പെട്ടാണ് ജോമോൻ പുത്തൻ പുരയ്ക്കൽ തിരുവനന്തപുരം സിബിഐ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിൽ വിശദമായ വാദം കേട്ടതിനു ശേഷമാണ് മുൻ ക്രൈം ബ്രാഞ്ച് എസ്‌പി കെടി മൈക്കിളിനെ പ്രതിയായി ചേർത്തത്.

സിസ്റ്റർ അഭയ കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ക്രൈം ബ്രാഞ്ച് മുൻ എസ്‌പി. കെ.ടി. മൈക്കിൾ. കേസിനെ അദ്ദേഹത്തിന്റെ ഇടപെടൽ ബാധിച്ചെന്ന് കർമസമിതിയടക്കം ആദ്യഘട്ടത്തിൽതന്നെ ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനിടെ തൊണ്ടിമുതൽ നശിപ്പിച്ചെന്നായിരുന്നു മൈക്കിളിനെതിരേയുള്ള പ്രധാന ആരോപണം.

1992 മാർച്ച് 27-നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഒമ്പതരമാസം അന്വേഷിച്ചു. കോട്ടയം സ്വദേശികൂടിയായ എസ്‌പി. കെ.ടി. മൈക്കിൾ അന്വേഷണത്തിന് മേൽനോട്ടം നൽകി. അഭയയുടേത് ആത്മഹത്യയാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. 1993 മാർച്ച് 29-നാണ് അന്വേഷണം സിബിഐ. ഏറ്റെടുത്തത്. ഡിവൈ.എസ്‌പി. വർഗീസ് പി. തോമസിനായിരുന്നു ചുമതല.

2003 ഡിസംബർ 31-ന് ഇദ്ദേഹം രാജിവെച്ചെങ്കിലും അഭയ കൊല്ലപ്പെട്ടതാണെന്ന് അദ്ദേഹം കേസ് ഡയറിയിൽ കുറിച്ചു. കേസ് തെളിയിക്കാൻ കഴിയുന്നില്ലെന്നുകാട്ടി സിബിഐ. മൂന്നുതവണ കോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്. 2008 നവംബർ 18-ന്, കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ സിബിഐ. അറസ്റ്റുചെയ്തു. 2009 ജൂലായ് 17-നാണ് കുറ്റപത്രം നൽകിയത്. അന്വേഷണം സിബിഐ. ഏറ്റെടുക്കുംമുൻപേ, സിസ്റ്റർ അഭയയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP