Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊലയ്ക്ക് ശേഷം സൂര്യയുടെ പഴ്‌സിനുള്ളിൽ ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടത് പ്രതി ഷിജു തന്നെ; കയ്യക്ഷരം സ്ഥിരീകരിച്ച് ഫോറൻസിക് ഓഫീസർ ഗോപികയുടെയും ജയിൽ സൂപ്രണ്ടിന്റെയും മൊഴി; ആറ്റിങ്ങലിലെ നഴ്‌സായിരുന്ന സൂര്യയുടെ കൊലപാതകം ആത്മഹത്യയെന്ന് വരുത്തി രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പ്രൊസിക്യൂഷൻ; വ്യാജ കുറിപ്പ് തയ്യാറാക്കിയത് ഷിജുവിനെ പുകഴ്‌ത്തിയും താൻ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നുവെന്നും പരാമർശിച്ച്

കൊലയ്ക്ക് ശേഷം സൂര്യയുടെ പഴ്‌സിനുള്ളിൽ ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടത് പ്രതി ഷിജു തന്നെ; കയ്യക്ഷരം സ്ഥിരീകരിച്ച് ഫോറൻസിക് ഓഫീസർ ഗോപികയുടെയും ജയിൽ സൂപ്രണ്ടിന്റെയും മൊഴി; ആറ്റിങ്ങലിലെ നഴ്‌സായിരുന്ന സൂര്യയുടെ കൊലപാതകം ആത്മഹത്യയെന്ന് വരുത്തി രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പ്രൊസിക്യൂഷൻ; വ്യാജ കുറിപ്പ് തയ്യാറാക്കിയത് ഷിജുവിനെ പുകഴ്‌ത്തിയും താൻ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നുവെന്നും പരാമർശിച്ച്

പി നാഗരാജ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സ് സൂര്യ.എസ്.നായരുടെ (23) കൊലയ്ക്ക് ശേഷം സൂര്യയുടെ പഴ്‌സിനുള്ളിൽ കാണപ്പെട്ട ആത്മത്യാക്കുറിപ്പിലെ കൈയക്ഷരം പ്രതി ഷിജുവിന്റേതാണെന്ന് തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർ ഗോപിക സാക്ഷിമൊഴി നൽകി. ആറ്റിങ്ങൽ നഗരത്തെ പട്ടാപ്പകൽ ഞെട്ടിച്ച സൂര്യാ കൊലക്കേസിൽ പ്രോസിക്യൂഷൻ ഭാഗം തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ബാബു മുമ്പാകെ മൊഴി നൽകുകയായിരുന്നു സയന്റിഫിക് ഓഫീസർ ഗോപിക.

സൂര്യ സ്ഥിരമായി എഴുതാറുള്ള ചുവപ്പ് ബൈന്റുള്ള സ്വകാര്യ ഡയറി, പ്രതി ഷിജു എഴുതിയിരുന്ന നീല ബൈന്റുള്ള ഡയറി , സൂര്യ എഴുതിയതെന്ന വ്യാജേന പ്രതി എഴുതി കൃത്യ സ്ഥലത്ത് വച്ച് കൊലക്ക് ശേഷം സൂര്യയുടെ പേഴ്‌സിനുള്ളിൽ പ്രതി തിരുകിക്കയറ്റി വച്ച ആത്മഹത്യാക്കുറിപ്പ്, പ്രതിയിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ പൊലീസ് ശേഖരിച്ച് അയച്ചു തന്ന പ്രതിയുടെ കൈയക്ഷരങ്ങൾ, ഒപ്പുകൾ എന്നിവ താൻ ഫോറൻസിക് സയന്റിഫിക് ലബോറട്ടറിയിൽ പരിശോധിച്ചു. സൂര്യയുടെ ഡയറിയിൽ താൻ ആരോട് സംസാരിച്ചാലും പ്രതി സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നതെന്ന് പരാമർശമുണ്ട്.

പ്രതി ഷിജുവിന്റെ ഡയറിക്കുറിപ്പിൽ സൂര്യയെ സംശയിച്ചുള്ള വിവരണങ്ങൾ ഉണ്ട്. കൂടാതെ രണ്ടു തവണ താൻ സൂര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു തവണ സൂര്യ ജോലി ചെയ്യുന്ന ആശുപത്രിക്ക് മുൻവശം കാത്തു നിന്നതായും ശ്രമം പാളിപ്പോയതായും പരാമർശമുണ്ട്. പിന്നീട് സൂര്യയുടെ വീട്ടിൽ നേരിട്ട് ചെന്നതായും എന്നാൽ സൂര്യ കതകടച്ച് കുറ്റിയിട്ടതിനാൽ സാധിക്കാതെ വന്നതായും പരാമർശമുണ്ട്. സൂര്യ എഴുതിയതെന്ന വ്യാജേന പ്രതി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പ്രതിയെ പുകഴ്‌ത്തി എഴുതിയ വസ്തുതകളും തനിക്ക് ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുകയാണെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മൂന്നു മാസത്തെ പ്രണയത്തിനൊടുവിലാണ് കൃത്യം നടന്നത് എന്നതിനാൽ അക്കാലയളവിലെ സൂര്യയുടെയും പ്രതി ഷിജുവിന്റെയും മറ്റ് കൈയക്ഷരങ്ങളും ഒപ്പുകളും ഒത്തു നോക്കിയാണ് സമ്മതിക്കുന്നതും തർക്കമുള്ളതുമായ കൈയക്ഷരങ്ങളും ഒപ്പുകളും പരിശോധനക്ക് വിധേയമാക്കി നിഗമനത്തിലെത്തിയതെന്നും ഫോറൻസിക് ഓഫീസർ മൊഴി നൽകി. കൈയക്ഷരങ്ങളുടെയും ഒപ്പുകളുടെയും ഫോറൻസിക് പരിശോധന റിപ്പോർട്ട് പ്രോസിക്യൂഷൻ ഭാഗം 41 ഉം 42 ഉം സീരീസ് രേഖകളായി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു.

തന്റെ ഓഫീസിൽ വച്ച് തന്റെ സാന്നിധ്യത്തിലാണ് റിമാന്റ് തടവുകാരനായിരുന്ന പ്രതി ഷിജുവിന്റെ കൈയക്ഷരങ്ങളും ഒപ്പുകളും പൊലീസ് ശേഖരിച്ചതെന്ന് പൂജപ്പുര സെൻട്രൽ ജയിൽ മുൻ അസിസ്റ്റന്റ് സൂപ്രണ്ട് പി. ജോൺ സാക്ഷിമൊഴി നൽകി. സൂര്യ വീട്ടിൽ നിന്ന് സ്‌ക്കൂട്ടർ ഓടിച്ചു വന്ന് വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ച് പൂട്ടിയ ശേഷം അവിടെ കാത്തു നിന്ന കാമുകനായ ഷിജുവിനൊപ്പം സ്വകാര്യ ബസ്സിൽ കയറി ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഷിജു ആറ്റിങ്ങൽ സ്റ്റാന്റിന് സമീപത്തെ ഇടവഴിയിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് ട്രാൻസ്‌ഫോർമറിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നിർവ്വഹിക്കുകയായിരുന്നു.

സൂര്യ കൊല്ലപ്പെട്ടത് 2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതിയായി വിചാരണ നേരിടുന്നത്.

പിരപ്പൻകോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോൺസ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടു കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് എത്തുകയായിരുന്നു. പ്രതി സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന് കൃത്യത്തിനുപയോഗിച്ച വെട്ടു കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് കുറച്ചു നാൾ മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.ബംഗ്‌ളുരുവിൽ ക്രിസ്ത്യൻ മിഷനറി കോളേജിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. കൊലക്ക് തലേന്ന് ഇരുവരും തമ്മിൽ ഒരു മണിക്കൂർ 10 മിനിറ്റ് സംസാരിച്ചതിന്റെ കാൾ ഡീറ്റയിൽസ് റെക്കോർഡ് (സി.ഡി.ആർ ) പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കൂടാതെ പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുള്ളതായ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെയും മറ്റും പേരുകൾ കുറിച്ച് വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാൻ ഇയാൾ ആശുപത്രിയിൽ ചെല്ലുമ്പോൾ സൂര്യയുമായി സംസാരിച്ചു നിൽക്കുന്ന സോക്ടർമാരുടെയും മറ്റും പേരുകളാണ് ഇയാൾ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്. ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആണ് ഹാജരാകുന്നത്. സൂര്യയുടെ വീട്ടുകാരുടെ അപേക്ഷ പ്രകാരമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP