Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന വിധിയിൽ അപാകത ഇല്ലെന്ന് ഹൈക്കോടതി; വിജിലൻസ് ഡയറക്ടർ അധികാര പരിധി ലംഘിച്ചു; വിജിലൻസ് മാന്വലിന് വിരുദ്ധമായി പ്രവർത്തിച്ചത് ശരിയല്ല; എസ്‌പിയുടെ അന്വേഷണ റിപ്പോർട്ട് തിരുത്തിയത് നിയമവിരുദ്ധം: ബാർകോഴ കേസിൽ സർക്കാറിന് തിരിച്ചടിയായി കോടതി പരാമർശം

മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന വിധിയിൽ അപാകത ഇല്ലെന്ന് ഹൈക്കോടതി; വിജിലൻസ് ഡയറക്ടർ അധികാര പരിധി ലംഘിച്ചു; വിജിലൻസ് മാന്വലിന് വിരുദ്ധമായി പ്രവർത്തിച്ചത് ശരിയല്ല; എസ്‌പിയുടെ അന്വേഷണ റിപ്പോർട്ട് തിരുത്തിയത് നിയമവിരുദ്ധം: ബാർകോഴ കേസിൽ സർക്കാറിന് തിരിച്ചടിയായി കോടതി പരാമർശം

കൊച്ചി: ബാർകോഴ കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന വിജിലൻസിന്റെ ആവശ്യത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റു. കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി വിജിലൻസിന്റെ നടപടി ക്രമങ്ങളെ രൂക്ഷമായി വിമർശിച്ചു. വിജിലൻസ് മാന്വലിന് വിരുദ്ധമായി വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചു എന്ന് കോടതി പരാമർശിച്ചു. ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് പറഞ്ഞ തിരുവനന്തപുരം വിജിലൻസ് കോടതി വിധിക്കെതിരെ വിജിലൻസ് നൽകിയ അപ്പീൽ പരിഗണിക്കുമ്പോൾ ജസ്റ്റിസ് കമാൽ പാഷയാണ് വിജിലൻസ് ഡയറക്ടറെ വിമർശിച്ചത്.

അപ്പീലിൽ വിജിലൻസിനെതിരെ രൂക്ഷമായ വിമർശനമാണ് നേരത്തെ കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. അഡ്വക്കേറ്റ് ജനറൽ വിജിലൻസിനു വേണ്ടി ഹാജരായത് എന്തിനാണെന്നും കോടതി ചോദിച്ചു. കേസ് അന്വേഷണ സമയത്ത് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോൾ വിജിലൻസ് ചട്ടം ലംഘിച്ചെന്നു ഹൈക്കോടതി വിമർശിച്ചു. എന്തുകൊണ്ട് കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയില്ല, പണം എന്തിനു മാണിയുടെ വീട്ടിലേക്കു കൊണ്ടുപോയി എന്നീ കാര്യങ്ങളും ജസ്റ്റിസ് ബി കമാൽപാഷ ആരാഞ്ഞു.

പ്രഥമദൃശ്യാ ബാർകോഴ കേസിലെ വിജിലൻസ് കോടതി വിധിയിൽ അപകാത ഇല്ലെന്ന് ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടി. എസ്‌പിയുടെ റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടർ ഇടപെട്ടത് നിയമവിരുദ്ധമാണ്. അന്വേഷണം ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ തിരുത്തൽ വരുത്തേണ്ട ആവശ്യം ഇല്ലെന്നും കേസ് നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കേസിലെ അന്തിമ വിധി തിങ്കളാഴ്‌ച്ച ഉണ്ടാകും. വിജിലൻസ് എഡിജിപിയാണ് മാണിക്കെതിരെ തെളിവുണ്ടെന്ന് പരഞ്ഞ വിധിക്കെതിരെ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ നൽകിയത്. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടയിരുന്നു വിജിലൻസിന്റെ ഹർജി.

വിജിലൻസ് കോടതി വിധി വിജിലൻസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നാണ് വിജിലൻസ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ, എങ്ങനെയാണ് കോടതി വിധി വിജിലൻസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണി നേരിട്ടാണ് കോടതിയിൽ ഹാജരായത്. നേരത്തെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപുാടാണ് എടുത്തത്. നിയമോപദേശം ലഭിച്ചതിനാലാണ് അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. തുടർന്നാണ് വിജിലൻസിനെ കൊണ്ട് അപ്പീൽ നൽകിച്ചത്.

മേലധികാരിയുടെ റിപ്പോർട്ട് അംഗീകരിക്കാതെ, ജൂനിയറായ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ശരിവയ്ക്കുന്ന കോടതി തീരുമാനം വിജിലൻസിന്റെ ഭരണ സംവിധാനത്തെ തകർക്കുമെന്നും വിജിലൻസ് വിലയിരുത്തിയിരുന്നു. പ്രത്യേക ഹർജിയിലൂടെ കോടതി വിധി അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിലൂടെ കെ എം മാണിയെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ്ഹർജി നൽകിയതോടെ വ്യക്തമായത്. വിജിലൻസ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തതു ശരിയല്ല. എസ്‌പി സുകേശന്റെ വസ്തുതാ വിവര റിപ്പോർട്ട് കേസ് ഡയറിയുടെ ഭാഗമല്ല. ഇടക്കാല റിപ്പോർട്ട് മാദ്ധ്യമങ്ങൾക്കു നൽകിയതു ശരിയല്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ബാർകോഴക്കേസിൽ കെ.എം മാണിക്കെതിരെ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് ഡയറക്ടർക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. രണ്ടു പ്രാവശ്യമായി മാണി കോഴ വാങ്ങിയതിനാണ് തെളിവുള്ളത്. 2014 മാർച്ച് 22നും ഏപ്രിലിൽ രണ്ടിനുമായിരുന്നു കോഴയിടപാടുകളെന്നും കോടതി വ്യക്തമാക്കിയിരുന്നു. 25 ലക്ഷം രൂപ മാണി കൈപ്പറ്റിയതിനാണ് തെളിവുള്ളത്. ആദ്യ പ്രാവശ്യം 15 ലക്ഷം രൂപയും രണ്ടാം പ്രാവശ്യം 10 ലക്ഷം രൂപയുമാണ് വാങ്ങിയത്. പാലായിൽ വച്ച് പണം കൈമാറിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. രേഖകളും കണ്ടെത്തലുകളും ഇത് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം കോടതി ശരിവച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങളേക്കാൾ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശങ്ങൾ മാത്രമാണ് അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മാണിക്ക് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന് മേൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം.പോൾ സമ്മർദ്ദം ചെലുത്തിയതായും കോടതി വിലയിരുത്തിയിരുന്നു.

ഇപ്പോഴത്തെ ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാറിനെ തീർത്തും പ്രതിരോധത്തിൽ ആക്കുന്നതാണ്. രാഷ്ട്രീയമായി സർക്കാറിനും മാണിക്കും കനത്ത തിരിച്ചടി കൂടിയാണ് കോടതി പരാമർശം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനു നാളുകൾക്കു മുമ്പു മാത്രം കെ എം മാണിക്കെതിരായി തുടരന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് സർക്കാരിനും യുഡിഎഫിനും വലിയ തലവേദനയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP