Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർ കോഴക്കേസിൽ സർക്കാരിനു കോടതിയുടെ തിരിച്ചടി; എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി; എഫ്‌ഐആർ എടുക്കാത്തതിലും വിമർശനം; ഒരാഴ്ചയ്ക്കുള്ളിൽ വിശദ സത്യവാങ്മൂലം സമർപ്പിക്കാനും ഉത്തരവ്; ത്വരിത അന്വേഷണം തുടങ്ങി

ബാർ കോഴക്കേസിൽ സർക്കാരിനു കോടതിയുടെ തിരിച്ചടി; എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി; എഫ്‌ഐആർ എടുക്കാത്തതിലും വിമർശനം; ഒരാഴ്ചയ്ക്കുള്ളിൽ വിശദ സത്യവാങ്മൂലം സമർപ്പിക്കാനും ഉത്തരവ്; ത്വരിത അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർ കോഴക്കേസിൽ സർക്കാരിനു കോടതിയുടെ തിരിച്ചടി. എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. കേരളാ കോൺഗ്രസ് നേതാവും ധനമന്ത്രിയുമായിരുന്ന കെഎം മാണിക്കും എക്‌സൈസ് മന്ത്രിക്കും ഒരേ കേസിൽ ഇരട്ടനീതിയെന്ന വാദം ശരിയവയ്ക്കുന്ന തരത്തിലാണ് കോടതി നിരീക്ഷണം.

ബാർ കോഴയിൽ എക്‌സൈസ് മന്ത്രി ബാബുവിനെതിരെ എഫ്‌ഐആർ എടുക്കാത്തതിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. തെളിവുകളും ആരോപണങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ കേസെടുക്കാൻ വിജിലൻസ് തയാറായില്ലെന്നു ഹൈക്കോടതി ചോദിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങൾ തള്ളിയാണ് കോടതി ബാബുവിനെതിരായ കേസിന്റെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ വിജിലൻസ് ഡയറക്ടർക്കു നിർദ്ദേശം നൽകിയത്.

ഇത്രത്തോളം വിവാദമായ സാഹചര്യം ഉണ്ടായിട്ടും എന്തുകൊണ്ടു മന്ത്രി കെ ബാബുവിനെതിരെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നാണു കോടതി ആരാഞ്ഞത്. ലളിതകുമാരി കേസിലെ വിധി പ്രകാരം മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമായിരുന്നില്ലേയെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ആരാഞ്ഞത്. ബാർ കോഴക്കേസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണു കോടതി സർക്കാരിനെ വിമർശിച്ചത്.

മന്ത്രിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് നൽകിയത്. ജൂൺ ആറിന് വിജിലൻസ് ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ട് സർക്കാർ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്‌തോ? അതല്ല റിപ്പോർട്ട് വിജിലൻസ് കോടതിക്ക് കൈമാറുകയാണോ ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ, ഇതിന് വ്യക്തമായ മറുപടി നൽകാൻ സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിക്ക് കഴിഞ്ഞില്ല. ബാർ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉള്ളതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം നേരിടുന്നതെന്ന് എ.ജി പറഞ്ഞു.

എ.ജിയുടെ മറുപടിയെ തുടർന്നാണ്, ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് എ.ജിയോട് നിർദ്ദേശിച്ചത്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽ നിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കെ ബാബുവിനെതിരായ ആരോപണം. ഇക്കാര്യത്തിൽ നിരവധി ബാറുടമകൾ തെളിവു നൽകുകയും മന്ത്രി ഇടപെട്ടാണ് ബാർ ലൈസൻസ് ഫീസ് കുറച്ചതെന്നും തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ആരോപണം ഉയർന്നപ്പോൾ വിജിലൻസ് മാനുവലിൽ ഇല്ലാത്ത പ്രാഥമികാന്വേഷണം നടത്തി ബാബുവിനെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മന്ത്രി കെ എം മാണിക്കെതിരേ ത്വരിതാന്വേഷണം നടത്തിയപ്പോഴാണ് ബാബുവിനെ രക്ഷിക്കാൻ പ്രാഥമികാന്വേഷണം നൽകിയത്. എന്നാൽ ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ വിജിലൻസ് ഹാജരാക്കിയിരുന്നതുമില്ല. കേസിൽ രണ്ടുനീതിയാണു നടക്കുന്നതെന്നു കേരള കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു. ഇപ്പോൾ കോടതി നടത്തിയ ഇടപെടൽ കെ ബാബുവിനെ രക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ പൊളിച്ചടുക്കുന്നതാണ്.

ബാർ ഉടമകളിൽനിന്നു കൈക്കൂലി ചോദിച്ചെന്നതിനു വ്യക്തമായ തെളിവുകളിരിക്കേ ബാബുവിനെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതായി വേണം ഇന്നത്തെ കോടതി നടപടിയെ നിരീക്ഷിക്കാൻ. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ധനമന്ത്രിസ്ഥാനം നഷ്ടമായ കെ എം മാണി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ തൃശൂർ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമുള്ള ത്വരിതാ അന്വേഷണം വിജിലൻസ് തുടങ്ങിയിട്ടുണ്ട്. കോടതിയിൽ നൽകിയ ഹർജിയിൽ ത്വരിതാന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ എടുത്തത്. എന്നാൽ ത്വരിതാന്വേഷണം അനിവാര്യമാണെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ബാബുവിനേയും ബാർ ഉടമ ബിജു രമേശിനേയും പ്രതിയാക്കിയാണ് ത്വരിതാന്വേഷണം നടത്തുന്നത്.

ത്വരിതാന്വേഷണം നടത്തിയാൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കഴിയും. ഇത് മുന്നിൽ കണ്ടാണ് എക്‌സൈസ് മന്ത്രിക്ക് എതിരെ പ്രാഥമിക പരിശോധന നടത്തിയത്. എന്നാൽ ലളിത കുമാരി കേസിലെ സുപ്രീംകോടതി വിധികാരണം ഇതിന് കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ കോൺഗ്രസ് മന്ത്രിയെ രക്ഷിക്കാനായി വിജിലൻസ് കള്ളക്കളി നടത്തിയതാണ് പ്രാഥമിക പരിശോധനയെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP