Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ കേസ്: അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ വിജിലൻസ് കോടതിക്ക് അധികാരമുണ്ടെന്ന് ചെന്നിത്തല; ഡിസംബർ 16 ന് സർക്കാർ മറുപടി വാദം ബോധിക്കാൻ കോടതി ഉത്തരവ്

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ കേസ്: അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ വിജിലൻസ് കോടതിക്ക് അധികാരമുണ്ടെന്ന് ചെന്നിത്തല; ഡിസംബർ 16 ന് സർക്കാർ മറുപടി വാദം ബോധിക്കാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാൻ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരനായ പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൂർത്തിയായി. മറുപടി വാദം ഡിസംബർ 16ന് ബോധിപ്പിക്കാൻ സർക്കാരിനോട് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.

അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 - എ പ്രകാരവും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 190 , 156 (3) പ്രകാരവും വിജിലൻസ് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം കൊടുക്കാൻ വിജിലൻസ് കോടതിക്ക് അധികാരമുണ്ടെന്നും ചെന്നിത്തലക്ക് വേണ്ടി ഹാജരായ മുൻ വിജിലൻസ് പ്രോസിക്യൂഷൻ ഡയറക്ടർ അഡ്വ. വക്കം. ജി. ശശീന്ദ്രൻ വാദിച്ചു. വിജിലൻസിന് നേരിട്ട് ലഭിക്കുന്ന പരാതികളിൽ വിജിലൻസിന് ന്വേഷണം നടത്താനാണ് 17 എ പ്രകാരം സർക്കാരിന്റെ അനുമതി ഉത്തരവ് വേണ്ടത്. കോടതിയിൽ സമർപ്പിക്കുന്ന പരാതികളിൽ അതിന്റെ ആവശ്യമില്ലന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.

അതേ സമയം ഇതേ സംഭവത്തിൽ ബ്രൂവറി അനുമതി ഉത്തരവ് റദ്ദാക്കണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു വ്യക്തിയായ സി.വി.തോമസ് സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി തള്ളിയതാണെന്നും സർക്കാർ ബോധിപ്പിച്ചു. കൂടാതെ ബ്രൂവറി-ഡിസ്റ്റിലറി അനുമതി തീരുമാനം സർക്കാർ തന്നെ റദ്ദാക്കിയതിനാൽ സർക്കാരിന് നഷ്ടമോ ബ്രൂവറി - ഡിസ്റ്റിലറി ഉടമകൾക്ക് സാമ്പത്തിക നേട്ടമോ ഉണ്ടാകാത്തതിനാൽ വിജിലൻസ് കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ പരാതി ഗവർണ്ണർക്ക് ലഭിച്ച ഉടൻ സർക്കാർ 4 ഡിസ്റ്റിലറി ലൈസൻസ് റദ്ദാക്കിയതിനാലാണ് ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ റിട്ട് ഹർജി ക്ലോസ് ചെയ്ത് തീർപ്പാക്കിയത്. അതിനാൽ തന്നെ വിജിലൻസ് കോടതിക്ക് ഹർജി പരിഗണിക്കാൻ നിയമ തടസ്സമില്ല.

ഡിസ്റ്റിലറി ഉടമകളുടെ സ്വന്തമോ സ്വകാര്യ പാട്ട ഭൂമിയിലോ മാത്രമേ ഡിസ്റ്റിലറിക്ക് അനുമതി നൽകാവൂവെന്ന ബ്രൂവറി ചട്ടങ്ങൾ നിലനിൽക്കേ സർക്കാർ വ്യവസായ മന്ത്രി പോലുമറിയാതെ എറണാകുളം കിൻഫ്രാ പാർക്കിന്റെ 10 ഏക്കർ സർക്കാർ ഭൂമിയിൽ തുടങ്ങാൻ സ്വകാര്യ ബ്രുവറി ഉടമകൾക്ക് അനുമതി നൽകി. പാരിസ്ഥിതിക ആഘാത പീനം , ബ്രുവറിക്ക് ജലം എടുക്കുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ കുടി വെള്ള ക്ഷാമം എന്നിവ പരിഗണിക്കാതെ എക്‌സൈസ് അധികൃതർ ബ്രൂവറി കമ്പനികൾക്ക് അനുകൂല റിപ്പോർട്ട് നൽകി. ഇതെല്ലാം വൻ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

വിജിലൻസ് കോടതിക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 156 (3) പ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചു. പരാതിക്കാർ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 154 പ്രകാരം വിജിലൻസ് ഡയക്ടർക്ക് നേരിട്ട് പരാതി നൽകുന്ന സാഹചര്യത്തിൽ ഡയറക്ടറാണ് അന്വേഷണത്തിന് മുൻകൂർ സർക്കാർ അനുമതി തേടേണ്ടതെന്നും അദ്ദേഹം വാദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ,എക്‌സൈസ് മന്ത്രി പി. രാമകൃഷ്ണൻ, എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരായ സി.കെ.സുരേഷ്, നാരായണൻ കുട്ടി, ജേക്കബ് ജോൺ, എ.എസ്.രഞ്ജിത്
എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് ഹർജി.

സ്റ്റോഴ്‌സ് പർച്ചേസ് മാന്വലിന് വിരുദ്ധമായി പത്രപ്പരസ്യം നൽകി ടെൻഡർ ക്ഷണിക്കാതെയും രഹസ്യമായാണ് അഴിമതി കരാർ നൽകിയതെന്ന് ഹർജിയിൽ പറയുന്നു. പ്രോസിക്യൂഷൻ അനുമതി തേടി താൻ ഗവർണ്ണർക്ക് നൽകിയ അപേക്ഷയിൽ ഗവർണ്ണർ തീരുമാനമെടുക്കാനിരുന്ന വേളയിലാണ് ബ്രൂവറി യൂണിറ്റിനുള്ള അനുമതി റദ്ദാക്കിയത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഢാലോചന നടത്തിയാണ് അഴിമതിക്കരാർ നൽകിയത്. എറണാകുളം പവർ ഇൻഫ്രാടെക് പ്രൈവറ്റ് കമ്പനി, പാലക്കാട് അപ്പോളോ ഡിസ്റ്റിലറി സ് ആൻഡ് ബ്രൂവറീസ് കമ്പനി, കൊച്ചി ശ്രീചക്രാ ഡിസ്റ്റിലറി കമ്പനി, കണ്ണൂർ ശ്രീധരൻ ബ്രൂവറി കമ്പനി എന്നിവക്കാണ് ചട്ടം ലംഘിച്ച് അനുമതി നൽകിയത്.ഇവരിൽ നിന്ന് മാത്രം രഹസ്യമായി അപേക്ഷ സ്വീകരിച്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ മാർക്ക് സാധ്യതാ റിപ്പോർട്ടിനായി കൈമാറുകയായിരുന്നു. കമ്മീഷണർമാർ യാതൊരു സാധ്യതാ പഠനവും നടത്താതെ സ്ഥലം പോലും തിരിച്ചറിയാതെയും പരിസ്ഥിതിക ആഘാത പഠനം നടത്താതെയും പ്രതികളുമായി ഗൂഢാലോചന നടത്തി അനുകൂല റിപ്പോർട്ട് നൽകി.

വ്യവസായ വകുപ്പ് അറിയാതെ വ്യവസായ വകുപ്പ് ഉമസ്ഥതയിലുള്ള കൊച്ചി കിൻഫ്രാ ഇൻഡസ്ട്രിയൽപാർക്കിന്റെ 10 ഏക്കർ ഭൂമി പവർ ഇൻഫ്രാടെക് കമ്പനിക്ക് നൽകാൻ 2018 സെപ്റ്റബർ 5 ന് എക്‌സൈസ് മന്ത്രി ഇറക്കിയ ഉത്തരവിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. 7 പ്രാമാണിക രേഖകളും 8 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP