Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളസാക്ഷി പറഞ്ഞ അമൽ അഴിയെണ്ണുമോ? ചന്ദ്രബോസ് കൊലക്കേസിൽ കൂറുമാറിയെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചു; നിസാമിന്റെ ഭാര്യയോട് വിശദീകരണം ബോധിപ്പിക്കാൻ നിർദ്ദേശം

കള്ളസാക്ഷി പറഞ്ഞ അമൽ അഴിയെണ്ണുമോ? ചന്ദ്രബോസ് കൊലക്കേസിൽ കൂറുമാറിയെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചു; നിസാമിന്റെ ഭാര്യയോട് വിശദീകരണം ബോധിപ്പിക്കാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമൽ കൂറുമാറിയതായി തൃശൂർ ജില്ലാ അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. നാളെ നേരിട്ടു കോടതിയിലെത്തി വിശദീകരണം ബോധിപ്പിക്കാൻ അമലിനോടും അഭിഭാഷകൻ എ.ഡി.ബാബുവിനോടും ജഡ്ജി കെ.പി.സുധീർ ഉത്തരവിട്ടു. മജിസ്‌ട്രേട്ടിനു നൽകിയ രഹസ്യമൊഴി മാറ്റിപ്പറയാനിടയായ സാഹചര്യമാണു കോടതിയിൽ വിശദീകരിക്കേണ്ടത്.

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ പ്രതി മുഹമ്മദ് നിസാം മർദിച്ചു കാറിൽ കയറ്റുന്നതു കണ്ടെന്നാണു പ്രോസിക്യൂഷൻ സാക്ഷിയായ അമൽ മജിസ്‌ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിരുന്നത്. എന്നാൽ, ചന്ദ്രബോസ് മരിച്ചതു വാഹനാപകടത്തിലാണെന്നു വിചാരണയ്ക്കിടെ അമൽ മൊഴി മാറ്റി. അമൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. സംഭവദിവസം നിസാം ഫോണിൽ വിളിച്ചതനുസരിച്ചു ശോഭാസിറ്റിയിലെ ഗേറ്റിനരികിൽ താൻ എത്തിയെന്നും നിസാമിന്റെ കാറിൽ കയറിയെന്നും പാർക്കിങ് ഏരിയയിൽ കാർ എത്തിയപ്പോഴാണു അതിൽ ചന്ദ്രബോസിനെ മർദിച്ചു കയറ്റിയിട്ടുണ്ടെന്ന് അറിഞ്ഞതെന്നുമാണ് അമൽ ആദ്യം രഹസ്യമൊഴിയിൽ പറഞ്ഞത്. പിന്നീടു ചന്ദ്രബോസ് നിഷാമിനെയാണ് ആക്രമിച്ചതെന്നും നിഷാമിന്റെ കാറിനു മുന്നിലേക്കു ചാടിയെന്നും വിചാരണയ്ക്കിടെ മാറ്റിപ്പറഞ്ഞു. ഇതാണ് ഇപ്പോൾ കുരുക്കാകുന്നത്.

ചന്ദ്രബോസ് വധക്കേസിൽ പ്രതി നിസാമിന്റെ ഭാര്യ അമൽ കുറുമാറുമെന്ന് ആർക്കും അറിയാവുന്ന കാര്യമായിരുന്നു. എന്നിട്ടും പ്രതിയാക്കേണ്ട അമലിനെ കേസിൽ സാക്ഷിയാക്കി. കോടീശ്വര പൂത്രിയെ തൊടാൻ സംസ്ഥാന പൊലീസിന് കരുത്തില്ലായിരുന്നു. ഇതിനൊപ്പം അമലിനെ കേസിൽ കുടുക്കരുതെന്ന് നിസാമും പലരോടും അപേക്ഷിച്ചു. അതുകൊണ്ട് മാത്രമാണ് കേസിൽ അമൽ സാക്ഷിയായത്. ഇതിനായി വിചിത്ര ന്യായങ്ങളും ഉയർത്തി. നിസാമിനെ കുടുക്കാൻ അമലിന്റെ സാക്ഷിമൊഴി കരുത്താകുമെന്നായിരുന്നു പൊലീസ് അതിന് അന്ന് പറഞ്ഞ ന്യായം. കേസിൽ നിസാം കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടാലും അമൽ രക്ഷപ്പെടുമെന്ന മുൻവിധിയായിരുന്നു ഇതിന് കാരണം. കോടതിയിൽ സാക്ഷിമൊഴി മാറ്റി പറഞ്ഞാലും അമലിന് ഒന്നും സംഭവിക്കില്ലെന്ന് വിലയിരുത്തി. എന്നാൽ കള്ളസാക്ഷിക്ക് എതിരെ പ്രോസിക്യൂഷൻ നിലപാട് കടുപ്പിച്ചപ്പോൾ അമൽ കുടുങ്ങുകയാണ്. അങ്ങനെ ചന്ദ്രബോസിന്റെ മരണത്തിന് നിസാമിന് നിശബ്ദമായ സഹായമൊരുക്കിയ അമലും ഇനി പ്രതിക്കൂട്ടിൽ കയറും. ചന്ദ്രബോസ് കേസിൽ മജിസ്‌ട്രേട്ടിന് മുന്നിൽ അമൽ മൊഴി നൽകി. അങ്ങനെയാണ് കേസിൽ സാക്ഷിയായത്.

മജിസ്‌ട്രേട്ടിന് മുന്നിൽ സത്യം പറയാനുള്ള എല്ലാ സാഹചര്യവുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മർദ്ദം പോലും മറികടക്കാനുള്ള നിയമപരമായ വഴിയാണ് അത്. ഇവിടെ സാക്ഷിയാകാൻ വേണ്ടി അമൽ സത്യം പറഞ്ഞു. വിചാരണ സമയത്ത് കോടതിയിൽ ഭർത്താവിനെ രക്ഷിക്കാൻ കള്ളവും. കേസിലെ സാക്ഷികാളാരും കൂറുമാറാതെ വന്നതോടെ അമൽ വെട്ടിലായി. ചന്ദ്രബോസ് വധക്കേസിലെ വിധിയിലൂടെ തന്നെ ഇത് വ്യക്തമായിരുന്നു്. അതുകൊണ്ട് തന്നെ അമലിനെതിരെ ക്രിമിനൽ നടപടി തുടങ്ങാൻ കോടതിയുടെ നിർദ്ദേശിച്ചു. ഈ നടപടിയിലാണ് കോടതിയുടെ നിഗമനം എത്തുന്നത്. സാധാരണ ഗതിയിൽ കോടതിയെ തെറ്റധരിപ്പിക്കാനായി മനപ്പൂർവ്വം കള്ളം പറഞ്ഞെന്ന ചാർജ്ജാകും അമലിനെതിരെ പ്രോസിക്യൂഷൻ ചുമത്തുക. അതായത് ഐപിസി 193 വകുപ്പ് പ്രകാരമുള്ള കുറ്റം. ഇതിന് പരമാവധി ഏഴ് വർഷം വരെ തടവ് ലഭിക്കാം.

പ്രതിയെ സാക്ഷിയാക്കിയാൽ എന്തു സംഭവിക്കുമെന്നതിന്റെ നേർ ചിത്രമായിരുന്നു ചന്ദ്രബോസ് കൊലക്കേസ് വിചാരണയിൽ കണ്ടതെന്ന വിലയിരുത്തൽ നേരത്തെ തന്നെ ഉയർന്നിരുന്നു. അതുകൊണ്ട് അമലിന് പരമാവധി ശിക്ഷ ഈ കേസിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. സാധാരണ ഗതിയിൽ സാക്ഷി മൊഴി മാറ്റിയാലും കടുത്ത നടപടികൾ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടാറില്ല. ഇവിടേയും അതുണ്ടാകുമെന്ന് കരുതിയാണ് അമൽ കള്ളസാക്ഷി പറഞ്ഞത്. എന്നാൽ സ്വാധീനത്തിന് വിധേയനാകാത്ത പ്രോസിക്യൂട്ടർ സിപി ഉദയഭാനു കാര്യങ്ങൾ മാറ്റി മറിച്ചു. കള്ളസാക്ഷി പറഞ്ഞ അന്നു തന്നെ അമലിനെതിരെ കേസ് എടുക്കണമെന്ന് ഉദയഭാനും വാദിച്ചു. ഇതാണ് അംഗീകരിക്കപ്പെട്ടത്. അത്തരമൊരു വാദം ഉദയഭാനും ഉന്നയിച്ചില്ലായിരുന്നുവെങ്കിൽ കോടീശ്വര പുത്രിക്ക് രക്ഷയാകുമായിരുന്നു. അങ്ങനെ ചന്ദ്രബോസിന്റെ കൊലയ്ക്ക് കൂട്ടുനിന്നുവെന്ന് ആരോപണ വിധേയയായ അമലും ഇതേ കേസിൽ പ്രതിയാവുകയാണ്.

കോടതി ആവശ്യപ്പെട്ടിട്ടും രണ്ടു ദിവസം വിചാരണക്ക് അമൽ ഹാജരായിരുന്നില്ല. കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്നായിരുന്നു എത്തിയത്. അന്ന് രഹസ്യ വിചാരണ വേണമെന്ന് അമൽ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ ഈ ആവശ്യം എതിർത്തുവെങ്കിലും കോടതി അംഗീകരിച്ചു. അടച്ചിട്ട മുറിയിലായിരുന്നു വിസ്താരം. ചന്ദ്രബോസിന്റെയും നിസാമിന്റെയും അടുത്ത ബന്ധുക്കളും അന്വേഷണ ഉദ്യോഗസ്ഥരും മാത്രമാണ് കോടതി മുറിയിലുണ്ടായിരുന്നത്. അന്വേഷണത്തിനിടെ പൊലീസ് രേഖപ്പെടുത്തിയ മൊഴിയിൽ ചന്ദ്രബോസിനെ നിസാം കാറിനുള്ളിൽ നിന്നു വലിച്ചു പുറത്തിടുന്നതും മർദ്ദിക്കുന്നതും കണ്ടുവെന്ന് അമൽ പറഞ്ഞിരുന്നു. ഈ മൊഴി മജിസ്‌ട്രേറ്റിനു മുൻപാകെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മാറ്റി പറഞ്ഞാലും അത് നിയമപരമായി പ്രശ്‌നമാകാതിരിക്കാനായിരുന്നു അത്.

ചന്ദ്രബോസെന്ന പാവം സെക്യൂരിറ്റിക്കാരനെ നിസാമെന്ന മുതലാളി കൊല്ലുന്നത് നേരിട്ട് കണ്ടതിൽ പ്രധാനികൾ രണ്ട് പേരാണ്. ശോഭാ സിറ്റിയിലെ ജീവനക്കാരനായ അനൂപും നിസാമിന്റെ ഭാര്യ അമലും. ഇതിൽ ചന്ദ്രബോസിനെ കൊല്ലാൻ കൂട്ടുനിൽക്കുകയാണ് അമൽ ചെയ്തതെന്നായിരുന്നു ഉയർന്ന ആരോപണം. അതുകൊണ്ട് തന്നെ അമലിനെ പ്രതിയാക്കണമെന്നും നിരീക്ഷണമുണ്ടായി. എന്നാൽ കോടീശ്വര പുത്രിയായ അമലിനെ കേസിൽ പൊലീസ് പ്രതിചേർത്തില്ല. മറിച്ച് നിസാമിനെതിരെ കുറ്റാരോപണം ഉറപ്പിക്കാൻ കേസിലെ മുഖ്യ സാക്ഷിയാക്കി. അമലിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കൻ ലോകത്ത് ഒരിടത്തുമില്ലാത്ത വാദമാണ് പൊലീസ് ഉയർത്തിയത്. ചന്ദ്രബോസിന്റെ മരണമൊഴി കിട്ടാത്തതിനാൽ രണ്ട് ദൃക്‌സാക്ഷികൾ വേണമെന്നായിരുന്നു പൊലീസിന്റെ കണ്ടുപിടിത്തം.

അങ്ങനെ അമലിനെ അറസ്റ്റിൽ നിന്നും ഒഴിവാക്കി. ചന്ദ്രബോസിനെ ആക്രമിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന നിസാമിന്റെ ഭാര്യ അമൽ 11ാം സാക്ഷിയാണ്. യഥാർത്ഥിൽ കേസിൽ കൂട്ടുപ്രതിയാണ് അമലയെന്നാണ് വിലയിരുത്തൽ. ചന്ദ്രബോസിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം തോക്ക് എടുത്തു കൊണ്ടു വരാൻ ഫോണിലൂടെ അമലിനോട് നിസാം ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ചാണ് അമൽ പ്രവർത്തിച്ചതെന്നാണ് ആക്ഷേപം. എന്നാൽ കേസ് അന്വേഷണത്തിൽ തോക്ക് മാഞ്ഞു പോയി. ഉന്നത ഇടപെടലിലൂടെ ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും തർക്കവും കുറ്റപത്രത്തിലെത്തി. മുൻ വൈരാഗ്യവും ഉണ്ടായി.

എന്നാൽ തോക്ക് വിഷയം കൂടി അന്വേഷണ പരിധിയിൽ കൊണ്ടു വ്ന്ന് തൊണ്ടി മുതലായി അത് ഏറ്റെടുക്കുക കൂടി ചെയ്തിരുന്നുവെങ്കിൽ ചിത്രം മാറിയേനെ. അങ്ങനെ കേസിൽ പ്രതി ചേർക്കുന്നതിൽ നിന്ന് അമലയെ ഒഴിവാക്കി. രഹസ്യ കേന്ദ്രത്തിൽ വച്ച് അമലയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നലെത്തി മൊഴിയുമെടുത്തു. ഇതിലെല്ലാം പൊലീസ് രഹസ്യ സ്വഭാവം സൂക്ഷിക്കുകയും ചെയ്തു. പക്ഷേ വിചാരണ സമയത്ത് പ്രതീക്ഷിച്ചതു പോലെ അമൽ ഭർത്താവിന്റെ ഭാഗത്ത് ചേർന്നു. അപ്പോഴാണ് അമലിനെതിരെ കേസ് എടുക്കണമെന്ന ശക്തമായ വാദം ഉദയഭാനു ഉയർത്തിയത്. മജിസ്‌ട്രേട്ടിന് മുന്നിൽ നൽകിയ മൊഴി മാറ്റി പറഞ്ഞതുകൊണ്ട് തന്നെ കോടതി അത് അംഗീകരിച്ചു. ഈ കുരുക്ക് അമലിന് ജയിൽ വാസമൊരുക്കുമെന്നാണ് വിലയിരുത്തൽ.

അമലിനെപ്പോലെ ചന്ദ്രബോസ് വധക്കേസിൽ ദൃക്‌സാക്ഷിയായിരുന്ന അനൂപും രഹസ്യമൊഴി ആദ്യം മാറ്റിപ്പറഞ്ഞിരുന്നു. എന്നാൽ, രണ്ടാം ദിവസം കോടതിയിൽ പരസ്യമായി മാപ്പുപറഞ്ഞ് ആദ്യ മൊഴിയിലേക്കു മടങ്ങിയതിനാൽ ഇയാൾക്കെതിരായ പ്രോസിക്യൂഷൻ നടപടി പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP