Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രബോസ് വധക്കേസിൽ ഒന്നാം സാക്ഷി വീണ്ടും മൊഴി മാറ്റി; ഇന്നലെ കോടതിയിൽ കളവു പറഞ്ഞത് സമ്മർദത്തിനു വഴങ്ങി; നിസാം ആക്രമിക്കുന്നതു കണ്ടുവെന്നും അനൂപ്; ആക്രമണത്തിന് ഉപയോഗിച്ച കാറും തിരിച്ചറിഞ്ഞു

ചന്ദ്രബോസ് വധക്കേസിൽ ഒന്നാം സാക്ഷി വീണ്ടും മൊഴി മാറ്റി; ഇന്നലെ കോടതിയിൽ കളവു പറഞ്ഞത് സമ്മർദത്തിനു വഴങ്ങി; നിസാം ആക്രമിക്കുന്നതു കണ്ടുവെന്നും അനൂപ്; ആക്രമണത്തിന് ഉപയോഗിച്ച കാറും തിരിച്ചറിഞ്ഞു

തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ മുഖ്യസാക്ഷി അനൂപ് വീണ്ടും മൊഴിമാറ്റി. നിസാം ചന്ദ്രബോസിനെ കാറുകൊണ്ട് ആക്രമിക്കുന്നതു കണ്ടെന്നാണ് ഇന്ന് അനൂപ് കോടതിയിൽ പറഞ്ഞത്. ഇന്നലെ കോടതിയിൽ പറഞ്ഞത് കളവാണെന്നും അനൂപ് പറഞ്ഞു.

ഇന്നലെ പറഞ്ഞത് ബാഹ്യസമ്മർദ്ദങ്ങൾ മൂലമാണെന്നും മജിസ്‌ട്രേറ്റിനു നൽകിയ ആദ്യമൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നും കോടതിയിൽ ബോധിപ്പിച്ച അനൂപ് മൊഴി തിരുത്തിപ്പറയേണ്ടി വന്നതു മാപ്പാക്കണമെന്നും കോടതിയിൽ അപേക്ഷിച്ചു.

കുറ്റബോധം കൊണ്ടാണ് ഇന്നു സത്യം പറയുന്നതെന്നും വിചാരണയ്ക്കിടെ അനൂപ് പറഞ്ഞു. ആക്രമിക്കാൻ ഉപയോഗിച്ച നിസാമിന്റെ കാറും അനൂപ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹമ്മർ കാറും അടിക്കാനുപയോഗിച്ച വടിയുമാണ് തിരിച്ചറിഞ്ഞത്.

നിസാമിന്റെ ഇളയ സഹോദരൻ അബ്ദുൽ റസാഖ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് താൻ ഇന്നലെ കൂറുമാറിയത്. ഭാര്യയേയും മക്കളേയും വകവരുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അനൂപ് കോടതിയിൽ പറഞ്ഞു. വിചാരണയ്ക്കു ദിവസങ്ങൾക്കു മുൻപാണ് ഭീഷണിയുമായി എത്തിയത്. തനിക്ക് ഭാര്യയും നാലു മക്കളുമുണ്ട്. ജോലി സംബന്ധമായി രാത്രിയിലും ഡ്യൂട്ടിക്കു പോകേണ്ടതിനാൽ കുടുംബത്തിന്റെ സുരക്ഷ ഓർത്താണ് മനസാക്ഷിയെ വഞ്ചിച്ചു ഭീഷണിക്കു വഴങ്ങിയത് അനൂപ് വ്യക്തമാക്കി.

നിസം ചന്ദ്രബോസിനെ ആക്രമിക്കുന്നതു കണ്ടിട്ടില്ലെന്നും അവർ തമ്മിൽ തർക്കമുണ്ടായതായി അറിയില്ലെന്നുമായിരുന്നു ഇന്നലെ അനൂപ് കോടതിയിൽ പറഞ്ഞത്. മജിസ്‌ട്രേറ്റിനു മൊഴി നൽകിയതു പൊലീസിന്റെ സമ്മർദം മൂലമെന്നും അനൂപ് വിചാരണക്കോടതിയിൽ ബോധിപ്പിച്ചു. പൊലീസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണിതെന്നും അനൂപ് പറഞ്ഞു.

ശോഭാ സിറ്റിയിൽ ചന്ദ്രബോസിന്റെ സഹപ്രവർത്തകനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ അനൂപ്. ചന്ദ്രബോസിനെ മദ്യലഹരിയിൽ മർദ്ദിച്ചവശനാക്കിയ നിഷാം പിന്നീടു വാഹനം കയറ്റി കൊല്ലുകയായിരുന്നുവെന്നാണ് അനൂപ് നേരത്തെ പൊലീസിനും മജിസ്‌ട്രേട്ടിനും നൽകിയിരുന്ന മൊഴി. എന്നാൽ അത് പൊലീസ് എഴുതിക്കൊണ്ടുവന്ന മൊഴി തന്നെക്കൊണ്ട് ഒപ്പിടിവിപ്പിക്കുകയായിരുന്നുവെന്നും ആക്രമണം താൻ കണ്ടിട്ടില്ലെന്നുമാണ് അനൂപ് ഇന്നലെ വിചാരണവേളയിൽ പറഞ്ഞത്. ഇന്നലെ നിസാം ചന്ദ്രബോസിനെ ആക്രമിച്ചത് കണ്ടില്ലെന്ന് മാറ്റിപറഞ്ഞെങ്കിലും ഇന്ന് കുറ്റബോധം കാരണം വീണ്ടും മൊഴി അനൂപ് മാറ്റിപ്പറയുകയായിരുന്നു.

കഴിഞ്ഞ ജനുവരി 29നാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു. ഏപ്രിൽ നാലിന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാർ, ആക്രമണം കണ്ട് ഓടിയത്തെിയ താമസക്കാർ എന്നിവരടക്കമാണ് സാക്ഷികൾ. തുടർച്ചയായി നടക്കുന്ന വിചാരണക്കിടെ നവംബർ അഞ്ചിന് ഒഴിവുനൽകിയിട്ടുണ്ട്. വിചാരണതീയതി നിശ്ചയിച്ചിട്ടില്ലാത്ത സാക്ഷികളെ ഈ ദിവസം പരിഗണിച്ചേക്കും. ദിവസം രണ്ട് മുതൽ പത്ത് വരെ സാക്ഷികളെ വിസ്തരിക്കും. 164ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ നിസാമിന്റെ ഭാര്യ അമൽ അടക്കം 12 പ്രധാന സാക്ഷികളുടെ മൊഴി നിർണായകമാണ്. ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പന്ത്രണ്ടാം സാക്ഷിയാണ്.

കൊലപാതകം, അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമം, ഉൾപ്പെടെ ആറ് വകുപ്പുകൾ നിസാമിനെതിരെ ചുമത്തിയിട്ടുണ്ട്. നിസാം മൂന്ന് തവണ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതിയടക്കം തള്ളിയിരുന്നു. കണ്ണൂർ ജയിലിലായിരുന്ന നിസാമിനെ ഞായറാഴ്ച രാത്രിയോടെ വിയ്യൂരിലത്തെിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് വിചാരണ നടക്കുന്ന ജില്ലാ അഡീഷനൽ സെഷൻസ് കോടതിക്കും ജഡ്ജ് കെ.പി.സുധീർ, സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.പി. ഉദയഭാനു എന്നിവർക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. കോടതി പരിസരത്ത് പൊലീസ് നിരീക്ഷണവും സേനയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP