Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളന്മാരും കൊള്ളക്കാരും പീഡകരും വിലസുമ്പോൾ കള്ളുകുടിയന്മാരുടെയും ഭക്ഷണപ്രിയരുടെയും ഇഷ്ടങ്ങൾ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ വേട്ടയാടാൻ ഇറങ്ങിയ പൊലീസിന് ഒടുവിൽ കനത്ത തിരിച്ചടി; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഡ്‌മിൻ അജിത്കുമാറിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി; നിലനിൽക്കാത്ത വകുപ്പു ചേർത്ത് കേസെടുത്ത പൊലീസിന് കോടതിയുടെ കടുത്ത വിമർശനം; ഒടുവിൽ ജിഎൻപിസി അഡ്‌മിന് പൊലീസിനെ പേടിക്കാതെ വീട്ടിൽ കിടന്നുറങ്ങാം

കള്ളന്മാരും കൊള്ളക്കാരും പീഡകരും വിലസുമ്പോൾ കള്ളുകുടിയന്മാരുടെയും ഭക്ഷണപ്രിയരുടെയും ഇഷ്ടങ്ങൾ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ വേട്ടയാടാൻ ഇറങ്ങിയ പൊലീസിന് ഒടുവിൽ കനത്ത തിരിച്ചടി; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഡ്‌മിൻ അജിത്കുമാറിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി; നിലനിൽക്കാത്ത വകുപ്പു ചേർത്ത് കേസെടുത്ത പൊലീസിന് കോടതിയുടെ കടുത്ത വിമർശനം; ഒടുവിൽ ജിഎൻപിസി അഡ്‌മിന് പൊലീസിനെ പേടിക്കാതെ വീട്ടിൽ കിടന്നുറങ്ങാം

പി.നാഗ്‌രാജ്‌

തിരുവനന്തപുരം: മദ്യപാനം പ്രോൽസാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് ഗസ്സ്സിലെ നുരയും പ്ലേറ്റിലെ കറിയും ( ജിഎൻപിസി) ഫേസ്‌ബുക്ക് കൂട്ടായ്മക്കെതിരെ പൊലീസ് രജിസ്റ്റ്ര് ചെയ്ത കേസിൽ ഗ്രൂപ്പിന്റെ അഡ്‌മിൻ അജിത് കുമാറിന് തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് ജഡ്ജി വി.പ്രകാശ് മുൻകൂർ ജാമ്യം അനുവദിച്ചു. നിലനിൽക്കാത്ത വകുപ്പിട്ട് കേസ് രജിസ്റ്റർ ചെയ്തതിന് നേമംപൊലീസ് സർക്കിൾ ഇൻസ്പെക്ടറെ സെഷൻസ് കോടതി രൂക്ഷമായി വിമർശിച്ചു.

ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യ അഡ്‌മിൻ നേമം കാരയ്ക്കാ മണ്ഡപം ആമിവിളാകം സരസ് വീട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ടി.എൽ. അജിത് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി അനുവദിച്ചുകൊണ്ടാണ് കോടതിയുത്തരവ്. പ്രതിയെ അറസ്റ്റ് ചെയ്യുന്ന പക്ഷം 50,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലും വിട്ടയക്കാൻ നേമം സർക്കിൾ ഇൻസ്പെക്ടർക്ക് ജാമ്യ ഉത്തരവിൽ കോടതി നിർദ്ദേശം നൽകി.പ്രതി അന്വേഷണവുമായി സഹകരിക്കണം. ജാമ്യ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകണം. സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. തെളിവുകൾ നശിപ്പിക്കരുത്. ജാമ്യക്കാലാവധിയിൽ ഒരു കുറ്റകൃത്യവും ചെയ്യാൻ പാടില്ല. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനോ ഭേദഗതി വരുത്താനോ സർക്കാരിന് സ്വാതന്ത്രമുണ്ടായിരിക്കുമെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.

മൂന്നു വകുപ്പുകൾ ചേർത്താണ് നേമം പൊലീസ് കേസെടുത്തത്.പൊതു സ്ഥലത്ത് മദ്യപിക്കുന്നതായ രംഗം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് ചുമത്തിയ വകുപ്പായ അബ്കാരി നിയമത്തിലെ വകുപ്പ് 15 ( സി ) ജാമ്യം ലഭിക്കുന്ന കുറ്റമാണെന്ന് കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കി.മദ്യത്തിന്റെ പരസ്യത്തിൽ ഒരു കുട്ടിയുടെ ചിത്രം ഉപയോഗിച്ചതിന് ബാലനീതി നിയമത്തിലെ വകുപ്പ് 78 ആണ് ചുമത്തിയത്. ഇത് വിചാരണയിൽ കുറ്റം തെളിയിക്കുന്ന പക്ഷം 7 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്നതും ജാമ്യം ലഭിക്കാത്ത കുറ്റവുമാണ്. എന്നാൽ കുട്ടിയെ മദ്യം, മയക്കുമരുന്ന് എന്നിവ വിൽക്കാനോ വിളമ്പാനോ കടത്താനോ ചുമക്കാനോ വഹിച്ചുകൊണ്ടു പോകാനോ ഉപയോഗിച്ചതായി യാതൊരു ആരോപണവും കേസ് ഡയറിയിൽ പറയുന്നില്ല. അതിനാൽ തന്നെ വകുപ്പ് 78 പ്രതിക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കി.

ശവക്കല്ലറക്ക് സമീപം മദ്യപിക്കുന്ന രംഗം പോസ്റ്റ് ചെയ്തതിന് മൂന്നാമത് ചുമത്തിയത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യം ലഭിക്കാത്ത വകുപ്പ് 153 ( എ) ആണ്. ഐക്യം തകർക്കണമെന്ന മുൻ വിധിയോടെ മതം, വർഗ്ഗം, ജനന സ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുത പ്രോത്സാഹിക്കുന്നതിനെയാണ് ഈ വകുപ്പ് നിർവചിക്കുന്നത്.ഈ വകുപ്പ് ചുമത്തണമെങ്കിൽ ഒരു ഗ്രൂപ്പിനോ സമുദായത്തിനോ മറ്റൊരു ഗ്രൂപ്പിനോ സമുദായത്തിനോ എതിരെ കൃത്യം ചെയ്യാൻ പ്രേരിപ്പിക്കണമെന്ന യഥാർത്ഥ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നത് അത്യന്താപേക്ഷിതമാണ്. അതിന് ചുരുങ്ങിയത് 2 ഗ്രൂപ്പോ സമുദായമോ ഉൾപ്പെട്ടിരിക്കേണ്ടത് അവശ്യ ഘടകമാണ്. മറ്റേതെങ്കിലും സമുദായത്തിന്റെയോ ഗ്രൂപ്പിന്റെയോ പേര് പരാമർശിക്കാതെ ഒരു സമുദായത്തിന്റെയോ ഗ്രൂപ്പിന്റെയോ വികാരം വ്രണപ്പെട്ടുവെന്ന് ആരോപിച്ചതുകൊണ്ടു മാത്രം വകുപ്പ് 153 ( എ ) പ്രതിക്ക് മേൽ ആകർഷിക്കില്ലെന്നും കോടതി ഉത്തരവിൽ പരാമർശിച്ചു. വസ്തുത വിലയിരുത്താതെ തെറ്റായി വകുപ്പുകൾ ചേർത്ത് നിയമത്തെ ദുരുപയോഗം ചെയ്തതിന് നേമം പൊലീസ് സർക്കിൾ ഇൻസ്പെക്ടറെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

കേസിന്റെ വസ്തുതയും സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ പ്രതിയെ കസ്റ്റഡിയിൽ വച്ച്ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മുൻകൂർ ജാമ്യം നിരസിക്കാൻ കാരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ജി എൻ പി സി ഫേസ് ബുക്കിനെതിരെ അബ്കാരി നിയമ പ്രകാരം ആദ്യം എക്സൈസാണ് കേസെടുത്തത്. എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ കൂടി നടന്നിട്ടുള്ളതിനാൽ അബ്കാരി വകുപ്പ് ഒഴികെയുള്ള മറ്റു കുറ്റകൃത്യങ്ങൾ പൊലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് എക്സൈസ് വിശദ റിപ്പോർട്ട് നൽകിയാണ് പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ചത്.

മത വിശ്വാസത്തെ അവഹേളിക്കുന്ന ചിത്രങ്ങൾ കൈമാറൽ, കുട്ടികളെ കൂടെയിരുത്തി മദ്യപിക്കൽ, കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യൽ, പ്രമുഖരുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കൽ, മഹദ് വചനങ്ങളിൽ കൃത്രിമം ചെയ്ത് മദ്യ ഉപഭോഗം കൂട്ടാൻ ഉപയോഗിക്കൽ, സർക്കാരിനെ അവഹേളിക്കൽ , ശവക്കല്ലറയുടെ പശ്ചാത്തലത്തിൽ മദ്യപാന കൂട്ടായ്മയുടേതായി പ്രചരിപ്പിച്ച ചിത്രങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതായാണ് പൊലീസിന് റിപ്പോർട്ട് നൽകിയത്.

എക്സൈസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മദ്യവിൽപന പ്രോൽസാഹിപ്പിക്കുന്നതിനായി കുട്ടികളെ ദുരുപയോഗം ചെയ്തെന്നാരോപിച്ച് ബാലവേല തടയൽ നിയമം, മതസ്പർദ്ധയുണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നേമം പൊലീസ് കേസെടുത്തത്.ജൂലൈ 13നാണ് എഫ്.ഐ.ആർ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി - 1 മുമ്പാകെ നേമം പൊലീസ് സമർപ്പിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യഹർജി സമർപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ നേമം സർക്കിൾ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.

2017 മെയ് ഒന്നിനാണ് ജി.എൻ.പി.സി ഫേസ് ബുക്ക് സ്വകാര്യ ഗ്രൂപ്പായി ആരംഭിച്ചത്.ഗ്രൂപ്പിൽ 38 അഡ്‌മിന്മാരും വിവിധ രാജ്യങ്ങളിൽ നിന്നായി 18 ലക്ഷം പേർ അംഗങ്ങളായുമുണ്ട്. ക്ഷണം കിട്ടിയാലേ ഗ്രൂപ്പിൽ ചേരാൻ സാധിക്കുകയുള്ളു. താൽപര്യമുണ്ടെങ്കിൽ ഗ്രൂപ്പിൽ തുടരാം.കുറ്റകരമായ ചിത്രങ്ങളോ വീഡിയോയോ ഇതിൽ ഇടാറില്ലെന്ന് ജാമ്യ ഹർജിയുടെ വാദത്തിനിടെ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബാലനീതി നിയമമോ നിയമമോ ഇന്ത്യൻ ശിക്ഷാ നിയമമോ ലംലിച്ചിട്ടില്ല. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ഹർജിക്കാരന്റെ ഗ്രൂപ്പിന്റെ പ്രചാരം മനസ്സിലാക്കി മറ്റു ചിലർ അതേ പേരിൽ മറ്റൊരു തുറന്ന ഗ്രൂപ്പ് തുടങ്ങി. ഹർജിക്കാരന് അതുമായി ബന്ധമില്ല. വിവിധ മദ്യ ബ്രാന്റുകളുടെ ചിത്രമുൾപ്പെടെ വിവാദമായ ചിത്രങ്ങളും വീഡിയോകളും വന്നത് ആ തുറന്ന ഗ്രൂപ്പിലാണെന്നും വാദിച്ചു. ആ ഗ്രൂപ്പിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നതായും അഭിഭാഷകൻ വാദിച്ചു.അതിനിടെയാണ് തെറ്റിദ്ധരിച്ച് പൊലീസ് കേസെടുത്തതെന്നുും നാലുവയസ്സുള്ള കുഞ്ഞുള്ള ഹർജിക്കാരന്റെ വീട്ടിൽ പൊലീസും എക്സൈസും വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അജിത്കുമാറിന്റെ അഭിഭാഷകൻ വാദിച്ചു.

ജിഎൻപിസിയും കേസ് കുരുക്കും

ജിഎൻപിസി ഗ്രൂപ്പ് മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്നതായാണ എക്‌സൈസിന്റെ ആരോപണം. ഇതിനു പിന്നാലെ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ലെന്ന് അഡ്‌മിന്റേതായി കുറിപ്പും ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും ഈ ഗ്രൂപ്പിനെതിരെ നടപടിയെടുക്കുകയായിരുന്നു എക്സൈസ് ഗ്രൂപ്പ്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാൻ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം. എന്നാൽ ഈ വാദം മദ്യവിരുദ്ധ സംഘടനകൾ തള്ളി. ജിഎൻപിസി എന്ന കൂട്ടായ്മയിൽ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിച്ചെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിച്ചു. ഫേസ്‌ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധന സംഘടനകൾ നീക്കം തുടങ്ങിയപ്പോഴാണ് ഋഷിരാജ് സിങ് ഏറ്റെടുത്തത്. സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി പ്രചരിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഋഷിരാജ് സിങ്ങിന്റെ നിലപാട്.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎൻപിസിയെന്ന് അഡ്‌മിൻ അജിത്ത് കുമാർ അവകാശപ്പെട്ടിരുന്നു. ജിഎൻപിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിരുന്നു. ജിഎൻപിസി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കുകയും ചെയ്തതായി ആരോപണമുയർന്നു. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ തന്നെയാണ് ഗ്രൂപ്പിൽ ഭൂരിഭാഗവുമെന്നും ആക്ഷേപമുണ്ടായി. അഡ്‌മിന്റെ അനുമതി കിട്ടിയാൽ മാത്രമേ പോസ്റ്റുകൾ പബ്ലിഷ് ചെയ്യാൻ കഴിയുകയുള്ളു. ഈ സാഹചര്യങ്ങളെല്ലാം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ചർച്ചയാണ് എക്സൈസ് ഉയർത്തിയത്. അങ്ങനെ സദാചാര പൊലീസിന്റെ പുതിയ ഭാവമായി ഋഷിരാജ് സിങ് മാറിയപ്പോൾ ഈ ഗ്രൂപ്പിന് പൂട്ടുവീണു.

എക്‌സൈസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലാണു കേസെടുത്തത്. മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ ഫേസ്‌ബുക് പോസ്റ്റുകളുടെ പേരിലാണു കേസ്. ജിഎൻപിസി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എക്സൈസ് ആരോപിച്ചു. ഇത്തരത്തിലുള്ള ഫോട്ടോകൾ പ്രിന്റ് എടുത്ത് തെളിവിനായി സ്വീകരിച്ചു. പൊതുസമൂഹത്തിനു തെറ്റായ സന്ദേശവും മദ്യാസക്തിയുണ്ടാക്കുന്നതുമായ പ്രചാരണമാണ് ഗ്രൂപ്പ് നടത്തുന്നതെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എൻ പി സി അംഗങ്ങൾക്ക് സംസ്ഥാനത്തെ ബാറുകളിൽ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നുവെന്നാണ് എക്സൈസ് ആരോപിക്കുന്നത്.

നല്ല ഭക്ഷണം നല്ല യാത്രകൾ പോകാൻ പറ്റിയ സ്ഥലങ്ങൾ അവിടെ നിന്ന് കിട്ടുന്ന സന്തോഷവും ഫീലുമൊക്കെ മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവർക്ക് പുതിയ സ്ഥലങ്ങൾ എക്സപ്ലോർ ചെയ്യാനുമൊക്കെ ഉള്ള ഒരു ഗൈഡ്ലൈനായി പ്രവർത്തിക്കുകയായിരുന്നു് ജിഎൻപിസി എന്ന ഗ്രൂപ്പ്. സ്ത്രീകൾ പുരുഷന്മാർ എന്ന വേർതിരിവില്ലാതെ എല്ലാവരുടേയും പോസ്റ്റുകളെ ഒരുപോലെ ഗ്രൂപ്പ് അംഗങ്ങൾ ലൈക്കും കമന്റും ഇട്ട് പ്രോൽസാഹിപ്പിക്കുന്നുണ്ടായിരുന്നു.

2017 മെയ് ദിനത്തിന്റെ അന്നാണ് ഇത്തരം ഒരു ഗ്രൂപ്പിനെക്കുറിച്ചുള്ള ഐഡിയ ആദ്യമായി മനസ്സിൽ തോന്നിയതെന്ന് അജിത് കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്. മെയ് ദിനം എന്നത് ഒരു ഡ്രൈ ഡേ ആണല്ലോ. ചുമ്മാ കുറച്ച നേരം ഫേസ്‌ബുക്കിൽ ചെലവഴിച്ചപ്പോളാണ് ട്രാവലിനും ഫുഡിനും ഒക്കെ ഫേസ്‌ബുക്കിൽ ഗ്രൂപ്പുകൾ ഉണ്ടല്ലോ, എന്തുകൊണ്ടാണ് അൽപം കഴിക്കുന്നവർക്ക് മാത്രം ഒരു വേദി ഇല്ലാത്തതെന്ന്. അങ്ങനെയാണ് ഈ ചിന്ത വന്നത്. പക്ഷേ വെറും കള്ളുകുടി മാത്രമായാൽ അത് പോസിറ്റീവ് ആയിരിക്കില്ലെന്ന് മാത്രമല്ല നെഗറ്റീവ് റിസൽട്ട് ആയിരിക്കും നൽകുക എന്നതും ചിന്തിച്ചു. ഡ്രിങ്കസ് എന്ന് പറഞ്ഞാൽ അതിൽ വെള്ളവും, ചായയും, കട്ടനും ഒക്കെ ഉൾപ്പെടും എന്നതാണ് സത്യം. ആ ചിന്തയാണ് പിന്നെ ജിഎൻപിസി എന്ന ഗ്രൂപ്പിലേക്ക്എത്തിച്ചത്. ഭക്ഷണത്തിനും മദ്യപാനത്തിനും ഒരുപോലെ ഇണങ്ങുന്ന ഒരു പേര് നോക്കി. അങ്ങനെ, ഉച്ചയോടെയാണ് 'ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ' എന്ന പേര് തീരുമാനിച്ചത്.

പിന്നെ ഫ്രണ്ട്‌ലിസ്റ്റിലെ എണ്ണൂറ് പേരേയും ആഡ് ചെയ്ത് മെയ് 1 ന് ഗ്രൂപ്പ് ആരംഭിച്ചു. ഗ്രൂപ്പിലെ സുഹൃത്തുക്കളോട്, ഒരു പോസറ്റിൽ പറഞ്ഞു, 'നിങ്ങൾ യാത്ര ചെയ്യുമ്പോഴും, വല്ലപ്പോഴും രണ്ടെണ്ണമടിക്കുമ്പോഴുമുള്ള ചിത്രങ്ങളും ചെറിയ കുറിപ്പോടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ.'' വളരെ നല്ല പ്രതികരണമാണ് പിന്നീട് ലഭിച്ചത്. അന്ന് തന്നെ ആയിരത്തി ഒരുനൂറായി അംഗങ്ങൾ. മിക്കവറും ആളുകൾ പോസ്റ്റുകൾ ഇടുന്ന നിലയിലേക്ക് വളരെവേഗം കാര്യങ്ങളെത്തി. അങ്ങനെ 2018 മെയ് 24 വരെ 75,000 അംഗങ്ങളായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.ഭക്ഷണത്തിന്റേയും യാത്രയുടേയും ഉല്ലാസ വേളകളുടേയും പിന്നെ അലമ്പില്ലാതെ രണ്ടെണ്ണം അടിക്കുന്നതിന്റേയും ഫോട്ടോകൾ ഗ്രൂപ്പിൽ വന്ന് തുടങ്ങി. സ്ത്രീകൾ പോലും വൈനും ബിറുമൊക്കെ അടിക്കുന്ന ഫോട്ടോകൾ കുടുംബസമേതമുള്ളവ ഷെയർ ചെയ്യാനും തുടങ്ങി. ഈ പോസ്റ്റുകൾ ഏറെ ചർച്ചയായി.ഇതിനിടെയായിരുന്നു ഋഷിരാജ് സിംഗിന്റെ കണ്ണിലെ കരടായി കൂട്ടായ്മ മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP