Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദഭൂമി ഇടപാടിൽ കർദിനാൾ ആലഞ്ചേരി ഉൾപ്പെടെ 26 പേർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി; എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് സഭയുടെ ഇടപാടിൽ കോടികളുടെ നഷ്ടമുണ്ടായി എന്ന പരാതിയിൽ; ഒന്നിന് പുറകെ ഒന്നായി ഏഴു കേസുകൾ വന്നതോടെ സഭ വലിയ ഊരാക്കുടുക്കിൽ; ആദായനികുതി വെട്ടിച്ചതിന് പിഴ വന്നതിന് പിന്നാലെ തുടരെ അന്വേഷണ ഉത്തരവുകളും

വിവാദഭൂമി ഇടപാടിൽ കർദിനാൾ ആലഞ്ചേരി ഉൾപ്പെടെ 26 പേർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി; എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് സഭയുടെ ഇടപാടിൽ കോടികളുടെ നഷ്ടമുണ്ടായി എന്ന പരാതിയിൽ; ഒന്നിന് പുറകെ ഒന്നായി ഏഴു കേസുകൾ വന്നതോടെ സഭ വലിയ ഊരാക്കുടുക്കിൽ; ആദായനികുതി വെട്ടിച്ചതിന് പിഴ വന്നതിന് പിന്നാലെ തുടരെ അന്വേഷണ ഉത്തരവുകളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടിൽ മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി ഉൾപ്പെടുള്ളവർക്ക് എതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എറണാകുളം സ്വദേശിയായ പാപ്പച്ചൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഭൂമി ഇടപാടിലൂടെ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ കുറ്റക്കാരായ 26 പേർക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ഈ ആവശ്യം പൂർണമായും അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇതോടെ വിവാദ ഭൂമി ഇടപാടിന്റെ പേരിൽ ഏറെ നാണംകെടുകയും കഴിഞ്ഞദിവസം സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പിന്റെ പേരിൽ ആദായ നികുതി വകുപ്പ് വൻ പിഴശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഊരാക്കുടുക്കായി വളരുന്ന സംഭവത്തിലാണ് സഭയുടെ പരമാധ്യക്ഷനെതിരെ വരെ അന്വേഷണം നടത്താൻ പുതിയ കോടതി ഉത്തരവ് വന്നിരിക്കുന്നത്.

സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതിലൂടെ സഭയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹർജി അംഗീകരിച്ച ആരോപിതരായ സഭാധ്യക്ഷൻ ഉൾപ്പെടെ 26 പേർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം സെൻട്രൽ സ്റ്റേഷനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം തൃക്കാക്കര കോടതിയും സമാനമായ ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴിടങ്ങളിലാണ് ഇപ്പോൾ സഭാ അധികാരികൾക്ക് എതിരെ കേസുകൾ ഉള്ളത്.

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രതിയെന്നാണ് കഴിഞ്ഞദിവസം തൃക്കാക്കര കോടതി നിരീക്ഷിച്ചത്. കർദിനാൾ അടക്കമുള്ളവരുടെ പേരിൽ കേസെടുത്ത് അന്വേഷിക്കാൻ തൃക്കാക്കര കോടതിയും ഇതിന് പിന്നാലെ ഉത്തരവിടുകയായിരുന്നു. നേരിട്ട് കേസെടുത്ത കോടതി പ്രതികൾക്ക് തൃക്കാക്കര മജിസ്ട്രേട്ട് നോട്ടീസ് അയച്ചു. ക്രിമിനൽ വിശ്വാസവഞ്ചന, ക്രമക്കേട്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. കർദിനാളിനുപുറമേ, മുൻ പ്രൊക്യൂറേറ്റർ ഫാ. ജോഷി പുതുവ, ഇടനിലക്കാരനായ സാജു വർഗീസ് എന്നിവരുടെ പേരിൽ കേസെടുക്കാമെന്നാണ് കോടതി നിർദ്ദേശം.

അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ) ഇത് വ്യക്തമാക്കുന്നതുമായ രേഖകൾ പുറത്തു വന്നിരുന്നു. മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണെന്ന് വിമർശനം ഉണ്ടായിരുന്നു. എന്നാൽ കോടതി കേസെടുക്കാൻ തീരുമാനിച്ചതോടെ കർദിനാളും മറ്റ് വൈദികരും കുടുങ്ങുകയാണ്. അതിനിടെ സിറോ മലബാർ സഭ ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ രണ്ടു ദിവസം മുമ്പാണ് കോടികളുടെ പിഴ ചുമത്തിയത്. മൂന്ന് കോടി രൂപയാണ് എറണാകുളം - അങ്കമാലി അതിരൂപത പിഴയൊടുകേണ്ടത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ സഭ നേതൃത്വം ആദായ നികുതി വകുപ്പിൽ അടച്ചു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാർക്കും പിഴ ചുമത്തി.

ഭൂമി ഇടപാട് വിവാദം ഇങ്ങനെ:

2016 ജൂൺ 15 ന് അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന ഭരണസമിതിയാണ് സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത്. ഈ യോഗത്തിൽ ആലഞ്ചേരി പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമായിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാൻ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്റ് ഭൂമി ഇടനിലക്കാർ വഴി വിറ്റതിൽ കോടികളുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയാണ് മൂന്ന് കോടി രൂപ പിഴ ചുമത്തിയത്. 60 സെന്റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തിൽ കാണിച്ചത്. എന്നാൽ ഇടനിലക്കാരനായ സാജു വർഗീസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമി വിൽപ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെത്തി.

ഇടനിലക്കാരനൊപ്പം രേഖകളിൽ ഒപ്പിട്ടത് എറണാകുളം- അങ്കമാലി അതിരൂപതയുടെ സഭയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവയാണെന്നും രേഖകളിലുണ്ട്. കേസിൽ സാജു വർഗീസ് അടക്കമുള്ളവരെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടന്നാണ് സഭയ്ക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകിയത്. ആദ്യ ഘട്ട പിഴ സഭ സാമ്പത്തിക ചുമതല വഹിക്കുന്ന ഫാദർ സെബാസ്റ്റ്യൻ മാണിക്കത്താൻ ഇന്നലെ ആദായ നികുതി വകുപ്പിൽ അടച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കർദിനാളിനെതിരെ കേസും വരുന്നത്.

ഭൂമി ഇടപാടിനെക്കുറിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ലെന്നുകാണിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസ് സമർപ്പിച്ച ഹർജിയാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്. ഭൂമിവിൽപ്പന 27 കോടി രൂപയുടേതാണെന്നാണ് പറയുന്നത്. എന്നാൽ, അതിരൂപതയുടെ അക്കൗണ്ടിൽ ഒമ്പതുകോടിയേ എത്തിയിട്ടുള്ളൂ എന്നാണ് ആക്ഷേപം. തുക മുഴുവൻ നൽകിയെന്നാണ് ഇടനിലക്കാരനായ സാജുവർഗീസിന്റെ നിലപാട്. ഈ പൊരുത്തകേടുകളാണ് കേസിന് ആധാരം. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ തട്ടിപ്പു നടത്തിയെന്ന കുരുക്കാണ് കർദിനാളിനെ കേസിൽ പ്രതിയാക്കുന്നത്. ഇത് സീറോ മലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകും.

വൈദികർക്കെതിരേ ഒറ്റപ്പെട്ട പരാതികൾ പലകാലത്തും ഉണ്ടായിട്ടുണ്ട്. വത്തിക്കാനിലും മറ്റും കർദിനാൾമാർക്കെതിരേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, കേരളത്തിലെ കത്തോലിക്കാ സഭയിൽ ഒരു സഭാപിതാവിന്റെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാവും. ഒരു സ്ഥലമിടപാടിൽ പാലിക്കേണ്ട മിനിമം യുക്തിപോലും ഉണ്ടാകാഞ്ഞതാണ് ഇത്തരമൊരു വലിയ പ്രതിസന്ധിയിലേക്ക് അതിരൂപതയെ നയിച്ചത്. മെഡിക്കൽ കോളേജ് തുടങ്ങാൻ അങ്കമാലിക്ക് സമീപം മറ്റൂരിൽ സ്ഥലം വാങ്ങിയതാണ് തുടക്കം. പാരിസ്ഥിതിക പ്രശ്നങ്ങളുള്ള ഈ സ്ഥലത്തിൽ പുറമ്പോക്കും ഉൾപ്പെടുന്നു. ഈ സ്ഥലം വാങ്ങിയതിന്റെ കടംവീട്ടാനാണ് മറ്റ് ഏതാനും സ്ഥലങ്ങൾ വിൽക്കാൻ തീരുമാനിച്ചത്.

ഒരു ചെറിയ പത്രപ്പരസ്യത്തിൽ തീരുമായിരുന്ന കാര്യമാണ് അതിനിഗൂഢമായ ഇടപാടുകളിലേക്ക് നയിച്ചത്. കേരളത്തിൽ ഭൂമിക്ക് മോഹവിലയുള്ള പ്രദേശങ്ങളിലെ സ്ഥലമാണ് അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്ക് വിറ്റത്. അഞ്ചിടത്തായി മൂന്നേക്കറോളം സ്ഥലമാണ് വിറ്റത്. അഞ്ച് സ്ഥലങ്ങൾക്കും കൂടി ശരാശരി വിലയാണ് നിശ്ചയിച്ചത്. 27 കോടി രൂപയോളം ലഭിക്കുമെന്നാണ് കണക്കാക്കിയത്. വിപണിവില ഇതിനെക്കാൾ എത്രയോ കൂടുതലാണെന്ന് അതിരൂപത നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. വളരെ ലളിതമായി തീർക്കാവുന്ന ഒരു പ്രശ്‌നം വല്ലാതെ വളർന്ന് അതിരൂപതയുടെ മാത്രമല്ല, സഭയുടെപോലും യശസ്സിന് കളങ്കമാകുന്ന സ്ഥിതിയാണ് അവസാനം ഉണ്ടായിരിക്കുന്നത്.

അതിരൂപതയ്ക്കുവേണ്ടി ആർച്ച് ബിഷപ്പ് എന്ന നിലയിലാണ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ആധാരങ്ങളിൽ ഒപ്പിട്ടത്. വസ്തുവില്പനയിൽ രാജ്യത്തെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ല. സഭാനിയമങ്ങൾ പാലിച്ചിട്ടുമുണ്ട്. എന്നാൽ, വസ്തുക്കളുടെ വിലയായി നൽകേണ്ട മുഴുവൻ തുകയും അതിരൂപതയുടെ അക്കൗണ്ടിൽ യഥാസമയം നിക്ഷേപിക്കുന്നതിൽ സ്ഥലം വാങ്ങിച്ചവരും ഇടനിലക്കാരായി നിന്നവരും വീഴ്ചവരുത്തി. വസ്തുവില്പന സംബന്ധിച്ച സാമ്പത്തിക ഇടപാടിലുണ്ടായ ശ്രദ്ധക്കുറവും വീഴ്ചയുമാണ് അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയത്. ഇതാണ് വിനയായത്.

രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്. എന്നാൽ ഉദ്ദേശിച്ച തുക കിട്ടിയില്ല. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്‌സിയൻ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ.

ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP