Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്റണിക്ക് ഉടൻ തൂക്കുകയർ ഒരുങ്ങും; ആലുവക്കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു; ആറു പേരെ കൊന്ന് കുടുംബത്തെ തന്നെ ഇല്ലായ്മ ചെയ്ത് അപൂർവ്വങ്ങളിൽ അത്യപൂർവ്വം തന്നെ

ആന്റണിക്ക് ഉടൻ തൂക്കുകയർ ഒരുങ്ങും; ആലുവക്കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു; ആറു പേരെ കൊന്ന് കുടുംബത്തെ തന്നെ ഇല്ലായ്മ ചെയ്ത് അപൂർവ്വങ്ങളിൽ അത്യപൂർവ്വം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊലക്കേസിലെ ഏകപ്രതി ആലുവ ഐ.എം.എ ഹാളിന് സമീപം വത്തിക്കാൻ സ്ട്രീറ്റിൽ ആന്റണിക്ക് തൂക്കുകയറിൽ നിന്ന് രക്ഷയില്ല. ആന്റണിയുടെ വധശിക്ഷ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. ആന്റണിയുടെ ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ആലുവാക്കേസ് അപൂർവ്വങ്ങളിൽ അത്യപൂർവ്വം തന്നെയെന്ന സിബിഐ വാദത്തെ ശരിവച്ചാണ് സുപ്രീം കോടതി ശിക്ഷാ ഇളവിനായുള്ള ഹർജി തള്ളിയത്. ഇനി സുപ്രീംകോടതിയിൽ ആന്റണിക്ക് ഹർജി നൽകാൻ അവസരമുണ്ട്. എന്നാൽ പൊതു താൽപ്പര്യ ഹർജി തള്ളിയതിനാൽ ഇനിയുള്ള നിയമപോരാട്ടത്തിന് അർത്ഥമില്ലെന്നാണ് വിലയിരുത്തൽ

2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. പ്രതിയായ ആന്റണിക്ക് സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിന് വധശിക്ഷ വിധിച്ചു. 2006 സെപ്റ്റംബർ 18ന് ഹൈക്കോടതിയും 2009 ഏപ്രിൽ 22ന് സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു. ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്റണി. കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന ആന്റണിയെ പൊലീസ് തന്ത്രപൂർവം നാട്ടിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീം കോടതിയിൽ മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് വാദം കേട്ടതിനു ശേഷം മാത്രമേ വധശിക്ഷ വിധിക്കാവൂയെന്ന നിയമത്തിന്റെ ആനുകൂല്യത്തിലാണ് ആന്റണിയുടെ ശിക്ഷ നീണ്ടുപോയത്.

മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെയാണ് ആന്റണി വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആന്റണിയെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്. സിബിഐ സ്‌പെഷ്യൽ കോടതി ജഡ്ജിയായിരുന്ന കമാൽ പാഷയാണ് വധശിക്ഷ വിധിച്ചത്. ആന്റണി ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. കീഴ്‌ക്കോടതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചതിനെ തുടർന്നാണ് ദയാഹർജി നൽകിയത്. ദയാഹർജിയിൽ വർഷങ്ങളായിട്ടും രാഷ്ട്രപതിയുടെ തീരുമാനം വരാതിരുന്നപ്പോൾ ശിക്ഷയിൽ ഇളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ദയാഹർജി രാഷ്ട്രപതി തള്ളുകയായിരുന്നു.

മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റ്യനേയും കുടുംബത്തേയും ആന്റണി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. അഗസ്റ്റ്യന്റെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായിരുന്നു ആന്റണി. ആലുവ മുനിസിപ്പൽ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്നു ഇയാൾ. വിദേശത്ത് ജോലി ലഭിച്ചതോടെ സാമ്പത്തിക സഹായത്തിനായി ഇയാൾ കൊച്ചുറാണിയെ സമീപിക്കാറുണ്ടായിരുന്നു. സംഭവദിവസം വീട്ടിലെത്തിയ ആന്റണി വീട്ടുകാരുമായി സംസാരിച്ചിരുന്നു. അഗസ്റ്റ്യനും കുടുംബവും തൊട്ടടുത്ത സീനത്ത് തീയേറ്ററിൽ സിനിമയ്ക്ക് പോയ സമയത്ത് ആന്റണി കൊച്ചുറാണിയോട് പണം ചോദിച്ചു. എന്നാൽ പണം നൽകില്ലെന്ന് അറിയിച്ചതോടെ ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ക്ലാരയേയും കൊലപ്പെടുത്തി.

താൻ വീട്ടിലെത്തിയ കാര്യം അറിയാമായിരുന്ന അഗസ്റ്റ്യൻ പൊലീസിനോട് വിവരം പറയുമെന്ന് ഉറപ്പിച്ച ആന്റണി സിനിമ കഴിഞ്ഞെത്തിയവരേയും വെട്ടിക്കൊന്നു. സംഭവത്തിനു ശേഷം മുംബൈയിലേക്ക് കടന്ന ആന്റണി അവിടെ നിന്ന് ദമ്മാമിലേക്ക് പോയി. ആന്റണിയെ തന്ത്രപൂർവം നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനു ശേഷം, കേസ് സിബിഐ.യും അന്വേഷിച്ചെങ്കിലും ആന്റണി കുറ്റക്കാരനാണെന്ന് തന്നെയായിരുന്നു കണ്ടെത്തൽ. വധശിക്ഷയ്‌ക്കൊപ്പം ഭവനഭേദനത്തിന് ജീവപര്യന്തം കഠിനതടവിനും കവർച്ച, തെളിവ് നശിപ്പിക്കൽ എന്നിവയ്ക്ക് ഏഴ് വർഷം വീതം കഠിനതടവിനും ശിക്ഷിച്ചിരുന്നു. ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ് ആന്റണി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP