Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വികാരി ഒന്നാം പ്രതി; മറച്ചു വച്ച ഡോക്ടർ രണ്ടാം പ്രതി; ഒളിവിൽ കഴിയാൻ പ്രേരിപ്പിച്ച ബന്ധുക്കളും പ്രതികൾ; പള്ളിമേടയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രമായി

വികാരി ഒന്നാം പ്രതി; മറച്ചു വച്ച ഡോക്ടർ രണ്ടാം പ്രതി; ഒളിവിൽ കഴിയാൻ പ്രേരിപ്പിച്ച ബന്ധുക്കളും പ്രതികൾ; പള്ളിമേടയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:പുത്തൻവേലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിൽ ഫാ. എഡ്വിൻ ഫിഗരിസ് ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾവിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് ഇത്. ഇന്ത്യൻ ശിക്ഷാനിയമം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം ബലാത്സംഗം, നിരവധി പ്രാവശ്യം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക, ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ വകുപ്പുകളിലുള്ള കുറ്റങ്ങൾ ഒന്നാം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സി.ഐ വിശാൽ ജോൺസനാണ് കുറ്റപത്രം സമർപ്പിച്ചത്.

വടക്കേക്കര പറങ്കിനാട്ടിയ കുരിശു പള്ളിയിലെ വികാരിയായിരുന്ന തൃശ്ശൂർ പൂമംഗലം അരീപ്പാലം പതിശ്ശേരി വീട്ടിൽ എഡ്വിൻ ഫിഗരിസ് (41), സഹോദരൻ സിർവസ്റ്റർ ഫിഗറസ്, ബന്ധുക്കളായ ബെൻഗ്യാരൻ ഫിഗറസ് (22), സ്റ്റാൻലി ഫിഗറസ് (54) എന്നിവരാണ് ഒന്നും രണ്ടും മൂന്നും അഞ്ചും പ്രതികൾ. മാള കളരിക്കൽ വീട്ടിൽ ഡോ. അജിത (22), ക്ലാരൻസ് ഡിക്കോത്ത (62) എന്നിവർ നാലും ആറും പ്രതികളാണ്. ചികിത്സ തേടിയ പെൺകുട്ടിയുടെ പീഡനവിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവെക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തതാണ് ഡോ. അജിതയ്‌ക്കെതിരായ കുറ്റം. ഒന്നാം പ്രതിയെ സംരക്ഷിക്കുകയും രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിക്കുകയും ചെയ്തതാണ് മറ്റു പ്രതികളുടെ കുറ്റം.

മാർച്ച് 29ന് 14കാരിയായ പെൺകുട്ടിയുമായി മാതാപിതാക്കൾ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. പരിശോധനയിൽ പീഡനം നടന്നതായി മനസിലായെങ്കിലും, അജിത പൊലീസിൽ വിവരം അറിയിച്ചില്ല. ഡോക്ടറെ പരിശോധനയ്ക്കായി സമീപിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. വീട്ടിൽ പോയാണ് ഡോക്ടറെ കണ്ടത്. വനിതാ ഡോക്ടർ നൽകിയ ഗർഭനിരോധന ഗുളിക കുട്ടി കഴിച്ചു. മരുന്ന് കുറിച്ചു നൽകിയെന്ന് അമ്മ പുത്തൻവേലിക്കര പൊലീസിന് നൽകിയ പരാതിയിലും വ്യക്തമാക്കുന്നുണ്ട്. പക്ഷെ പീഡന വിവരം ഡോക്ടർ പൊലീസിനെ അറിയിച്ചില്ല. പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് ചേർത്താണ് ഡോക്ടർക്കെതിരെ കേസ്.

കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നൽകിയിട്ടും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ഡോക്ടർ തയ്യാറായില്ല. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ ഡോക്ടറെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഓശാന ഞായറിന് തലേദിവസം കുർബാന കഴിഞ്ഞ് വീട്ടിലെത്തിയിട്ടും മകളെ കാണാഞ്ഞ് തിരിച്ചു പള്ളിയിലേക്ക് തന്നെ മടങ്ങിയ അമ്മയോട് ആദ്യം കൂട്ടുകാരിയുടെ വീട്ടിൽ പോയെന്ന് നുണ പറഞ്ഞ പെൺകുട്ടി പിന്നീട് പീഡനവിവരം പറയുകയായിരുന്നു. പിറ്റേദിവസം മാതാപിതാക്കൾ പെൺകുട്ടിയെ പുത്തൻവേലിക്കര സർക്കാർ ആശുപത്രി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയി. ഈ ഡോക്ടർ കാര്യങ്ങൾ സ്ഥിരീകരിച്ചെങ്കിലും നിയമപരമായ നടപടിയൊന്നും എടുത്തില്ല.

ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കുകീഴിലെ പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശിങ്കൽ പള്ളിയിൽ വികാരിയായിരുന്ന എഡ്വിൻ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കൽസുകാരിയെ കഴിഞ്ഞ ജനുവരി മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ചിൽ കുട്ടിയുടെ അമ്മ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാർജയിൽ മുൻനിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിൻ ഫിഗരസിന്റെ മാതാപിതാക്കൾ കോടതിയിൽ ഹരജി നൽകിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിൻ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാർജയിൽനിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്‌പോർട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളിൽ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹർജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടർന്ന് കണ്ടത്തൊനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലുമെത്തി. പിന്നീട് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാൽ ഇയാൾ ഇനി വിദേശത്തേക്ക് കടക്കാനുമായില്ല. ഇതോടെയാണ് ജാമ്യഹർജികളുമായി കോടതിയിലെത്തിയത്. അതും തള്ളിയതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാൾ തന്റെ ഒൻപതാം കൽസുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദർ എഡ്വിൻ മുങ്ങി. ഏപ്രിൽ ഒന്നിന് പെൺകുട്ടിയുടെ മാതാവ് പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. അന്നു തന്നെ കേസ്സെടുക്കകയും പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത തുടങ്ങിക്കഴിഞ്ഞു.

ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. പരാതിക്കാരെ പിൻവലിക്കാനും നീക്കമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്.

പരാതി നൽകുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ പ്രതിഷേധം ശക്തമായി. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി. ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു.

പരാതി രേഖാമൂലം പൊലീസിൽ എത്തുന്നതിനു മുൻപുതന്നെ ഈ വിവരം പള്ളി അധികൃതർ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയിൽനിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിൻ സിഗ്രേസ് സഭയിലെ പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇദ്ദേഹം ഇറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP