Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയൊരു ദുരന്തം നേരിടാനാവില്ല; അൻവർ എംഎ‍ൽഎയുടെ തടയണ പൊളിക്കാൻ കളക്ടർക്ക് വീണ്ടും ഹൈക്കോടതി ഉത്തരവ്; മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തണമെന്നും ഹൈക്കോടതി

ഇനിയൊരു ദുരന്തം നേരിടാനാവില്ല; അൻവർ എംഎ‍ൽഎയുടെ തടയണ പൊളിക്കാൻ കളക്ടർക്ക് വീണ്ടും ഹൈക്കോടതി ഉത്തരവ്; മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തണമെന്നും ഹൈക്കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് പൊളിക്കാനുള്ള നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ കളക്ടർക്ക് ഇന്ന് ഹൈക്കോടതി ഉത്തരവ് നൽകി. ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഇക്കാര്യത്തിൽ ആവശ്യമായ സജ്ജീകരണങ്ങൾ അടക്കമുള്ളവ സംബന്ധിച്ച് മൂന്നു ദിവസംത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഇനിയൊരു ദുരന്തം നേരിടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റായ് എ.കെ ജയങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഉത്തരവ് നടപ്പാക്കാൻ 10 ദിവസത്തിലധികം സമയമെടുക്കരുതെന്നും നിർദ്ദേശം നൽകി. അടിയന്തിരമായി തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം പൂർണമായും ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തണമെന്നും ഏപ്രിൽ 10നുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അൻവറിന്റെ ഭാര്യാപിതാവ് വീഴ്ച വരുത്തിയതായി നേരത്തെ കോടതി വിലയിരുത്തിയിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാൻ തേടിയ ഒരാഴ്ചക്കാലത്തെ സാവകാശം കഴിഞ്ഞിട്ടും വെള്ളം തുറന്നുവിടാത്ത സാഹചര്യത്തിലാണ് കോടതി ഈ ചുമതല കളക്ടർക്കു കൈമാറിയത്.

ഇതുവരെയും തടയണയിലെ വെള്ളം തുറന്നുവിട്ട് സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ഫോട്ടോകൾ സഹിതം പരാതിക്കാരൻ എംപി വിനോദിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബെച്ചുകുര്യൻ തോമസ്, ജോർജ് എ. ചെറിയാൻ എന്നിവർ കോടതിയെ അറിയിച്ചു. കോടതി ഉത്തരവുകൾ യഥാസമയം കക്ഷിയെ അറിയിച്ചിട്ടുണ്ടെന്ന് അൻവറിന്റെ ഭാര്യാപിതാവിനു വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. തടണയുടെ ഒരു ഭാഗം മാത്രം പൊളിച്ചിട്ടുള്ളൂവെന്നും വ്യക്തതക്കായി കളക്ടറോട് റിപ്പോർട്ട് തേടാമെന്നും സ്റ്റേറ്റ് അറ്റോർണി കെ.വി സോഹൻ അറിയിച്ചു. എന്നാൽ ഇനി ഒരു ദുരന്തം നേരിടാനാവില്ലെന്നും തടയണപൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് കളക്ടർ നടപ്പാക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂർണ്ണമായും ഒഴുക്കിവിടണമെന്ന കഴിഞ്ഞ വർഷം ജൂലൈ 10ന് ഹൈക്കോടതി നൽകിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരൻ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി തടയണയിലെ വെള്ളം അടിയന്തിരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിർത്താനും ഇക്കഴിഞ്ഞ എപ്രിൽ 10ന് ഉത്തരവിട്ടത്. ഈ ഉത്തരവും പാലിക്കപ്പെടാതായതോടെയാണ് ഹൈക്കോടതി 30തിനകം തന്നെ തടയണപൊളിച്ച് വെള്ളം തുറന്നുവിടണമെന്ന കർശന നിർദ്ദേശം നൽകിയത്. ഇതും പാലിക്കപ്പെട്ടില്ല. ചെറിയ തോതിൽമാത്രമാണ് ഭരണകൂടം ഇതുവരെ വെള്ളം ഒഴിക്കുവിട്ടിട്ടുള്ളുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

മൺസൂൺ മഴക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് സർക്കാർ വിദഗ്ദസമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും വനത്തിനും വന്യജീവികൾക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സർക്കാർ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്‌ഠേന നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ കരാർ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികൾക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാൻ 2015 സെപ്റ്റംബർ ഏഴിന് അന്നത്തെ കളക്ടർ ടി ഭാസ്‌ക്കരൻ ഉത്തരവിട്ടപ്പോൾ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.

വീണ്ടും പരാതി ഉയർന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാൻ 2017 ഡിസംബർ എട്ടിന് മലപ്പുറം കളക്ടർ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തടയണ പൊളിക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ എംഎ‍ൽഎയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ എംപി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസിൽ കക്ഷിചേരുകയായിരുന്നു.

കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തിൽ നിന്നും ഉൽഭവിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയിൽ തടയണകെട്ടിയതെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അതീവപാരിസ്ഥിതിക ദുർബല പ്രദേശമായ ചീങ്കണ്ണിപ്പാലി മലവാരത്ത് 750 മീറ്റർ ഉയരത്തിൽ ഏതാണ്ട് 25 മുതൽ 30 ശതമാനം ചെരിവുള്ള ഭാഗത്താണ് തടയണ നിർമ്മിച്ചത്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ പ്രകാരം മണ്ണിടിച്ചിൽ സാധ്യതയുള്ള മീഡിയം ഹസാർഡ് സൊണേഷനിലാണിത്.

നിലവിൽ 10 മീറ്റർ ഉയരമുള്ള തടയണയിൽ ശരാശി 25000 ക്യുബിക് മീറ്റർ (75000000 ലിറ്റർ) വെള്ളമാണ് സംഭരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലവർഷക്കെടുതിയിൽ പ്രദേശത്ത് നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. ഹൈക്കോടതി ഉത്തരവു പ്രകാരം തടയണയുടെ ഒരു ഭാഗത്തുകൂടെ വെള്ളം ഒഴുക്കിവിട്ടതിനാൽ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വെള്ളം ഒഴിഞ്ഞുപോയതിനാലാണ് തടയണപൂർണ്ണമായും തകരാതിരുന്നത്. തടയണ തകർന്നാൽ കരിമ്പ് ആദിവാസി കോളനിയിലെ 20 കുടുംബങ്ങളുടെ സ്വത്തിനും ജീവനും നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP