Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സഫേദ് മുസ്ലിക്കും നിലപ്പനയ്ക്കും വൈദ്യമൂല്യം ഒന്നെന്ന വാദത്തിന് അംഗീകാരം; പേരിൽ വ്യത്യാസം ഉണ്ടെങ്കിലും കിട്ടുന്ന സത്ത് ഒന്നെന്ന വാദത്തിന് ഡ്രഗ്‌സ് കൺട്രോളറുടെയും പച്ചക്കൊടി; മുസ്ലി പവർ എക്‌സ്ട്രാ ക്യാപ്‌സ്യൂൾ വ്യാജനിർമ്മാണക്കേസിൽ ഉടമ കെ.സി.എബ്രഹാമിനെ കുറ്റവിമുക്തനാക്കി കോടതി

സഫേദ് മുസ്ലിക്കും നിലപ്പനയ്ക്കും വൈദ്യമൂല്യം ഒന്നെന്ന വാദത്തിന് അംഗീകാരം; പേരിൽ വ്യത്യാസം ഉണ്ടെങ്കിലും കിട്ടുന്ന സത്ത് ഒന്നെന്ന വാദത്തിന് ഡ്രഗ്‌സ് കൺട്രോളറുടെയും പച്ചക്കൊടി; മുസ്ലി പവർ എക്‌സ്ട്രാ ക്യാപ്‌സ്യൂൾ വ്യാജനിർമ്മാണക്കേസിൽ ഉടമ കെ.സി.എബ്രഹാമിനെ കുറ്റവിമുക്തനാക്കി കോടതി

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: മുസ്ലി പവർ എക്‌സ്ട്രാ ക്യാപ്‌സ്യൂൾ വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയെന്ന കേസിൽ മുസ്ലി പവർ എക്‌സ്ട്ര ഉടമ കെ.സി.എബ്രഹാമിനെ കോടതി കുറ്റവിമുക്തനാക്കി. ആയുർവേദ ഡ്രഗ് ഇൻസ്‌പെക്ടർ എറണാകുളം സോണൽ ഓഫീസർ ചാർജ് ചെയ്ത കേസിലാണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് വന്നത്. കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് ഉടമയും ലൈസൻസി യുമായ മൂവാറ്റുപുഴ കുന്നത്ത് വീട്ടിൽ കെ.സി എബ്രഹാം, കമ്പനിയുടെ ടെക്‌നിക്കൽ സ്റ്റാഫ് മൂവാറ്റുപുഴ കൊച്ചു തൊട്ടിയിൽ ഡോക്ടർ പി.ഡി. വർഗീസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

മുസ്ലി എന്ന സംസ്‌കൃതനാമത്തിന്റെ മലയാള പേരാണ് നിലപ്പന. സഫേദ് മുസ്ലിക്കും നിലപ്പനക്കും മെഡിസിനൽ വാല്യൂ ഒന്നാണ്. ഈ വാദം അംഗീകരിച്ചാണ് വെറുതെ വിടൽ.10 വർഷത്തെ നിയമപോരാട്ടമാണ് ഇതോടെ അവസാനിച്ചത്. മൂവാറ്റുപുഴ കുന്നത്ത് ഫാർമസിക്യൂട്ടിക്കൽസിനു് 2007 മുതൽ 2010 വരെ മൂന്നുവർഷത്തേക്ക് മുസ്ലി പവർ എക്‌സ്ട്രാ ക്യാപ്‌സ്യൂൾ നിർമ്മിക്കുന്നതിന് സംസ്ഥാന ആയുർവേദ ഡ്രഗ് കൺട്രോളിൽ നിന്നും ലൈസൻസ് നൽകിയിരുന്നു. ലൈസൻസ് പ്രകാരം മുസ്ലി പവർ ക്യാപ്‌സ്യൂൾ ഉൽപാദിപ്പിക്കുവാൻ കുറിക്കുലിഗോ എന്ന ബൊട്ടാണിക്കൽ നാമമുള്ള നിലപ്പന എന്ന മരുന്ന് ഉപയോഗിക്കണമായിരുന്നു. എന്നാൽ അതിന് വിപരീതമായി ക്ലോറോഫൈറ്റം ബോറിവിലിയേനം എന്ന ബൊട്ടാണിക്കൽ നാമമുള്ള സഫേദ് മുസ്ലി എന്ന മരുന്നുപയോഗിച്ചാണ് ക്യാപ്‌സൂൾ നിർമ്മിച്ചെന്നാരോപിച്ചായിരുന്നു പ്രതികൾക്കെതിരെ കേസ്സെടുത്തത്. 1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരമായിരുന്നു കേസ്.

2009 ഒക്ടോബർ മാസം പതിനഞ്ചാം തീയതി രാവിലെ കുന്നത്ത് ഫാർമസ്യൂട്ടിക്കൽസിന്റെ മൂവാറ്റുപുഴയിൽ ഉള്ള കമ്പനിയിൽ തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളർ സീനിയർ ഇൻസ്‌പെക്ടർ ഡോക്ടർ സ്മാർട് പി ജോൺ എറണാകുളം സോണൽ ഓഫീസർ പി.വൈ ജോൺ, ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഗിരിജാ ജോൺ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പരസ്യങ്ങളിൽ നിന്നും വ്യതിചലിച്ച് വ്യത്യസ്തമായി പൊതുജനങ്ങളെ വഴിതെറ്റിച്ചും വഞ്ചിച്ചും മുസ്ലിപവർ വിൽപന നടത്തുന്നുവെന്നാരോപിച്ച് പത്രപ്രവർത്തകൻ കൂടിയായ ബി. വി രവീന്ദ്രൻ എന്നയാൾ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ഈ മരുന്ന് മാർക്കറ്റ് ചെയ്യുന്നത് യുവാക്കളിലും, സാമൂഹ്യ വിരുദ്ധരിലും ചെലുത്തുന്ന സ്വാധീനം അങ്ങേയറ്റം ദോഷകരമാണ്. കാമാസക്തി ജനിപ്പിക്കുന്ന മരുന്നാണ് എന്ന് പരാമർശിക്കുമ്പോൾ അതുവഴി ജനങ്ങളിൽ അക്രമവാസനയും, സ്ത്രീ പീഡനവാസനയും ഇടയാകും എന്നും പരാതിയിൽ പറഞ്ഞിരുന്നു.

പരിശോധനയിൽ മുസ് ലി പവർ എക്‌സ്ട്രാ ഉണ്ടാക്കുന്നത് അനുവദിച്ച ഫോർമുലയിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നുവെന്ന് കണ്ടെത്തി. ഒന്നാംപ്രതി കെ.സി. എബ്രഹാമിന്റെയും സാക്ഷിയുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന. കമ്പനിയിൽ നിന്നും പിടിച്ചെടുത്ത സാധനങ്ങളായ രേഖകളും മുസ്ലി പവർ ക്യാപ്‌സ്യൂളും കോടതിയിൽ അന്നുതന്നെ ഹാജരാക്കി. അന്വേഷണത്തിൽ വളരെയധികം മുസ്ലിം പവർ ക്യാപ്‌സൂളുകൾ കമ്പനിയിൽ ഉണ്ടായിരുന്നത് പൊതുവിപണിയിൽ വിൽക്കുന്നതിൽ നിന്നും നോട്ടീസ് പ്രകാരം കമ്പനിയെ വിലക്കുകയും ചെയ്തു. മൂവാറ്റുപുഴ നെല്ലാട് പ്രവർത്തിക്കുന്ന എലിക് സിർ എക്‌സ്ട്രാക്ട് മാനേജിങ് ഡയറക്ടറായ അനിൽ കൃഷ്ണയുടെ കമ്പനിയിൽനിന്നും കുന്നത്ത് ഫാർമസിക്യൂട്ടിക്കൽസ് 36 ലക്ഷം രൂപയുടെ 1270 കിലോയുടെ സഫേദി മുസ്ലി വാങ്ങിയിട്ടുള്ള രേഖയും കോടതിയിൽ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആറ് സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പരിശോധനയിൽ കണ്ടെടുത്ത ക്യാപ്‌സൂളുകളും കോടതി തെളിവായി എടുത്തിരുന്നു. നിയമപ്രകാരം അനുവദിച്ചതിലും വ്യത്യസ്തമായ സാധനങ്ങൾ ഉപയോഗിച്ചാണോ മുസ്ലി പവർ എക്‌സ്ട്രാ ക്യാപ്‌സ്യൂളുകൾ ഉണ്ടാക്കിയതെന്നും അപ്രകാരം വില്പന നടത്തിയിട്ടുണ്ടോയെന്നുമായിരുന്നു കോടതി പരിശോധിച്ചത്. ലൈസൻസിന് വിരുദ്ധമായി വ്യാജ ഉൽപ്പന്നം നിർമ്മിച്ചു എന്നായിരുന്നു പ്രോസിക്യൂട്ടർ വാദിച്ചത്. നിലപ്പന എന്ന മരുന്നിനുപകരം സഫേദ് മുസ് ലി എന്ന മരുന്ന് ഉപയോഗിച്ചാണ് മുസ്ലി പവർ എക്ട്രാ ക്വാപ്‌സ്യൂളുകൾ നിർമ്മിച്ചത്. മരുന്നുണ്ടാക്കാൻ സ്വീകരിച്ച രീതിയിലും പ്രോസിക്യൂട്ടർ തെറ്റ് കണ്ടെത്തി. കഷായം നിർമ്മിച്ചതിനു ശേഷം ഉണക്കി ക്യാപ്‌സ്യൂളാക്കാനായിരുന്നു ലൈസൻസ്. എന്നാൽ പ്രതി മരുന്നിന്റെ എക്‌സ്ട്രാക്റ്റ് വാങ്ങിയാണ് മുസ്ലി പവർ ക്യാപ്‌സ് ഉണ്ടാക്കിയത്. ഇത് നിയമവിരുദ്ധമാണ്.

എന്നാൽ നേരെ മറിച്ച് നിലപ്പനയും സഫേദ് മുസ്ലിയും ഒന്നാണെന്നും മരുന്നിൽ മാറ്റമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച സംസ് സ്ഥാന ഡ്രഗ് കൺട്രോളർ ഇതിൽ തെറ്റില്ലെന്നാണ് മൊഴിനൽകിയത്. പേരിൽ വ്യത്യാസം ഉണ്ടെങ്കിലും ഇതിൽ നിന്നും കിട്ടുന്ന എക്‌സ്ട്രാക്ട് ഒന്നാണ്.ലൈസൻസ് പ്രകാരം അനുവദിച്ച മരുന്നുകൾ മാറ്റി ഗുണനിലവാരം കുറഞ്ഞതും വ്യാജമായതുമായ മരുന്നുകൾ ചേർത്താണ് മുസ്ലി പവർ നിർമ്മിച്ചതെന്ന പ്രോസിക്യുഷന്റെ നിലപാട് ശാസ്ത്രീയമായും നിയമപരമായും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP