Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളേയും വെറുതെ വിട്ടു; കേസിലെ പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി കോടതി വിധി; വിടുതലിന് അപ്പീൽ നൽകാതെ രണ്ടാം പ്രതി കാരി സതീഷ്; കോടതിയുടെ പരിഗണനയിൽ വന്നത് ഏറെ വിവാദമായ എസ് കത്തി വരെ; രേഖപ്പെടുത്തിയത് യുവ വ്യവസായിയുടെ ഡ്രൈവർ ഉൾപ്പടെ 123 സാക്ഷി മൊഴികൾ

പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളേയും വെറുതെ വിട്ടു; കേസിലെ പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി കോടതി വിധി; വിടുതലിന് അപ്പീൽ നൽകാതെ രണ്ടാം പ്രതി കാരി സതീഷ്; കോടതിയുടെ പരിഗണനയിൽ വന്നത് ഏറെ വിവാദമായ എസ് കത്തി വരെ; രേഖപ്പെടുത്തിയത് യുവ വ്യവസായിയുടെ ഡ്രൈവർ ഉൾപ്പടെ 123 സാക്ഷി മൊഴികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുവ വ്യവസായി പോൾ മുത്തൂറ്റ് കൊലപാതകക്കേസിൽ എട്ട് പ്രതികളെ വെറുതെ വിട്ട് കോടതി. പ്രതികൾക്ക് വിധിച്ചിരുന്ന ജീവപര്യന്തം ശിക്ഷയാണ് ഇപ്പോൾ കോടതി റദ്ദാക്കിയിരിക്കുന്നത്. കേസിൽ ഒൻപത് പ്രതികളുണ്ടായിരുന്നു. എന്നാൽ ഇതിൽ രണ്ടാം പ്രതി കാരി സതീഷ് അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. 2009 ഓഗസ്റ്റ് 21ന് ആയിരുന്നു യുവ വ്യവസായി പോൾ എം ജോർജ് കൊല്ലപ്പെട്ടത്.ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്രതികൾ പോൾ എം.ജോർജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുന്നതുമില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. എന്നാൽ കൊലപാതകത്തിനായുള്ള ഗൂഢാലോചന, സംഘം ചേരൽ എന്നീ വകുപ്പുകൾ നിലനിൽക്കും. പക്ഷെ ഈ ശിക്ഷാ കാലാവധി പ്രതികൾ പൂർത്തിയാക്കിയതിനാൽ എട്ട് പ്രതികൾക്കും ഇനി പുറത്തിറങ്ങാം.

മണ്ണഞ്ചേരിയിലെ കുരങ്ങ് നസീർ എന്ന ഗുണ്ടയെ വകവരുത്താൻ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോൾ മുത്തൂറ്റിന്റെ ഫോർഡ് എൻഡവർ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാരി സതീഷും സംഘവും പോൾ ജോർജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ. കേസ്. രണ്ടു കേസുകളായി അന്വേഷിച്ച് സിബിഐ വെവ്വേറെ കുറ്റപത്രം സമർപ്പിച്ചെങ്കിലും, കോടതി ഇവ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു

നെടുമുടി പൊലീസെടുത്ത കേസിൽ 25 പ്രതികളുണ്ടായിരുന്നു. കുത്തേറ്റ പോൾ ജോർജിനെ വഴിയിലുപേക്ഷിച്ച് കടന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശും പുത്തൻപാലം രാജേഷും പ്രതികളായിരുന്നു. എന്നാൽ സിബിഐ. ഇവരെ മാപ്പ് സാക്ഷികളാക്കി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയിൽ നൽകിയ മൊഴി. 2012 നവംബർ പത്തൊൻപതിന് ആരംഭിച്ച വിചാരണയിൽ, പോൾ ജോർജിന്റെ ഡ്രൈവർ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പൊലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സിബിഐ., കൊലയ്ക്കുപയോഗിച്ച യഥാർഥ കത്തിയും കോടതിയിൽ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് 'എസ്' കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. കെ.എം.ടോണി മൊഴിനൽകിയത് നേരത്തെ വിവാദമായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ എറണാകുളം റേഞ്ച് ഐജി വിൻസൻ എം. പോൾ നടത്തിയ പത്രസമ്മേളനത്തിൽ എസ് കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയതെന്നു പറഞ്ഞു. തുടർന്നാണു വധക്കേസിലെ എസ് കത്തി തന്നെക്കൊണ്ടു പൊലീസ് നിർബന്ധിച്ചു പണിയിച്ചതാണെന്ന ആരോപണം കത്തി നിർമ്മിച്ചയാൾ ഉന്നയിച്ചത്. എസ് കത്തി ഉപയോഗിച്ചു കൊലപാതകം നടത്തുന്നത് ആർഎസ്എസുകാരാണെന്ന ആരോപണം സിപിഎമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കൂടി ഉന്നയിച്ചതോടെ എസ് കത്തി വിവാദം സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയിലടക്കം കത്തിക്കയറിയിരുന്നു.

പൊലീസ് അന്വേഷണത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും മുത്തൂറ്റ് പോൾ ജോർജ് വധക്കേസ് സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. 2009 ഓഗസ്‌റ് 21ന് രാത്രി 12.15നു ചങ്ങനാശേരി-ആലപ്പുഴ റോഡിൽ പൊങ്ങ ജംഗ്ഷനു സമീപമാണ് മുത്തൂറ്റ് എം ജോർജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പോൾ മുത്തൂറ്റ് ജോർജ് ചങ്ങനാശേരി ക്വട്ടേഷൻ സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. നെടുമുടി പഞ്ചായത്ത് രണ്ടാം വാർഡിൽ എസി റോഡിലെ ജ്യോതി ജംഗ്‌നിലായിരുന്നു സംഭവം. നെടുമുടി മാത്തൂർ ക്ഷേത്രത്തിലേക്കു തിരിയുന്ന റോഡ് മുക്കാണു ജ്യോതി ജംഗ്ഷൻ.

റോഡരുകിലുള്ള വീടിന്റെ മതിലിനോട് ചേർത്തുനിർത്തിയാണു പോളിനെ കുത്തിയത്. കാരി സതീഷ് എസ് കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയതായും പോൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായും പൊലീസ് വെളിപ്പെടുത്തി. മൃതദേഹം രാത്രിതന്നെ ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചു. പോളിനൊപ്പമുണ്ടായിരുന്ന മനു എന്നയാൾക്കും കുത്തേറ്റിരുന്നു.ചങ്ങനാശേരി നാലുകോടി സ്വദേശികളും ക്വട്ടേഷൻ സംഘാംഗങ്ങളുമായ ജയചന്ദ്രൻ, സതീഷ് എന്നു വിളിക്കപ്പെടുന്ന കാരി സതീഷ്, സത്താർ ഉൾപ്പെടെ 19 പേരാണു പ്രതി പട്ടികയിൽ ആദ്യം ഉൾപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP