Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുക്തി പരിശോധിക്കാൻ ശബരിമല ശാസ്ത്ര മ്യൂസിയമല്ലെന്ന് വാദിച്ച് മനു അഭിഷേഖ് സിങ്വി; തുല്യത മതേതര സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രം ബാധകമെ്‌ന് പരാശരൻ; ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അന്ധവിശ്വാസം ആകുമ്പോൾ കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് വെങ്കട്ടരാമൻ; ഒഴിച്ചു കൂടാനാവാത്ത ഒരു ആചാരവുമില്ലെന്ന് ജയ്ദീപ് ഗുപ്ത; ഏത് അനുഷ്ഠാനത്തിന് സ്ത്രീകളെ വിലക്കിയാലും അത് ഭരണഘനടാ വിരുദ്ധം; ഇന്നലെ കോടതിയിൽ നടന്ന ചില ശ്രദ്ധേയമായ വാദങ്ങൾ

യുക്തി പരിശോധിക്കാൻ ശബരിമല ശാസ്ത്ര മ്യൂസിയമല്ലെന്ന് വാദിച്ച് മനു അഭിഷേഖ് സിങ്വി; തുല്യത മതേതര സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രം ബാധകമെ്‌ന് പരാശരൻ; ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അന്ധവിശ്വാസം ആകുമ്പോൾ കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് വെങ്കട്ടരാമൻ; ഒഴിച്ചു കൂടാനാവാത്ത ഒരു ആചാരവുമില്ലെന്ന് ജയ്ദീപ് ഗുപ്ത; ഏത് അനുഷ്ഠാനത്തിന് സ്ത്രീകളെ വിലക്കിയാലും അത് ഭരണഘനടാ വിരുദ്ധം; ഇന്നലെ കോടതിയിൽ നടന്ന ചില ശ്രദ്ധേയമായ വാദങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: : ഭരണഘടനപ്രകാരം വ്യക്തികൾക്കുള്ള ആരാധനാസ്വാതന്ത്ര്യം പ്രതിഷ്ഠയുടെ സവിശേഷതകളുമായും യോജിച്ചുപോകണം. വിശ്വാസത്തിലെ പല കാര്യങ്ങളും യുക്തിരഹിതമായിരിക്കും. അതെല്ലാം ഭരണഘടനാ ധാർമികതവെച്ച് പരിശോധിക്കരുത്. ശബരിമലയിലേത് 'ശാസ്ത്ര മ്യൂസിയ'മല്ല, ക്ഷേത്രമാണ്-ശബരിമല യുവതീപ്രവേശവിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി വിധിപറയാൻ മാറ്റുമ്പോൾ അംഗീകരിക്കപ്പെടുക വാദമാകുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ. മതമനുഷ്ഠിക്കാനുള്ള അവകാശം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനാ വിരുദ്ധമാണ്. ശാരീരിക കാരണങ്ങളാൽ സ്ത്രീകളെ വിലക്കാൻ പാടില്ലെന്ന സർക്കാർ വാദവും നിർണ്ണായകമാണ്. യുക്തിയും വിശ്വാസവും തമ്മിലാണ് ഏറ്റുമുട്ടൽ. ഇതിൽ ആരു ജയിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മൂന്നരമണിക്കൂർനീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹർജികൾ വിധിക്കായി മാറ്റിയത്. കക്ഷികൾക്ക് ഏഴുദിവസത്തിനകം വാദങ്ങൾ എഴുതിനൽകാം. പത്ത് ദിവസത്തിന് അകം വിധി വരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. പുനപരിശോധനാ ഹർജികൾ വിശദ വാദത്തിന് പരിഗണിക്കണോ എന്നതാകും കോടതി തീരുമാനിക്കുക. ഏഴംഗ ഭരണഘടനാ ബഞ്ചിന് വിടാനും സാധ്യതയുണ്ട്.

എൻ.എസ്.എസ്., തന്ത്രി, പന്തളം രാജകുടുംബം, ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണൻ, ബ്രാഹ്മണസഭ, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷൻ ഫോറം തുടങ്ങിയവർ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു. പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാനസർക്കാർ ശക്തമായ നിലപാടെടുത്തപ്പോൾ മുൻനിലപാടിൽനിന്നുമാറി ദേവസ്വംബോർഡും അതിനെ അനുകൂലിച്ചു. നിലപാടുമാറ്റം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, യുവതീപ്രവേശവിധി ബഹുമാനിക്കുന്നുവെന്നും പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിലപാടെന്നും ബോർഡിനു വേണ്ടി രാകേഷ് ദ്വിവേദി വ്യക്തമാക്കി. അങ്ങനെ ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിൽ നിർണ്ണായകമായി. ബോർഡിനുവേണ്ടി നേരത്തേ വാദിച്ച മനു അഭിഷേക് സിങ്വി എതിർനിലപാടുള്ള പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി ഹാജരായത് ശ്രദ്ധേയമായി. ശാസ്ത്ര മ്യൂസിയമല്ലെന്ന ശബരിമലയിലെ സിങ്വിയുടെ വാദവും വിശ്വാസികളുടെ കൈയടി നേടുകയാണ്. അപ്പോഴും സർക്കാർ നിലപാട് കാര്യങ്ങൾ എതിരാക്കുമോ എന്ന സംശയം വിശ്വാസികളിൽ സജീവമാണ്. നാല് റിട്ട് ഹർജികൾ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരേയുള്ളതുൾപ്പെടെ സംസ്ഥാനസർക്കാരിന്റെ ഹർജികൾ തുടങ്ങിയവയിലും വാദം പൂർത്തിയായി. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും പുനഃപരിശോധനയെ എതിർത്തു നൽകിയ അപേക്ഷയും തന്ത്രിക്കും മറ്റുമെതിരേ എ.വി. വർഷയും ഗീനാകുമാരിയും നൽകിയ കോടതിയലക്ഷ്യഹർജിയും ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും അവരുടെ അഭിഭാഷകർക്ക് വാദിക്കാൻ അവസരം നൽകി.

ചീഫ് ജസ്റ്റിസിനു പുറമേ, ശബരിമല കേസിൽ സെപ്റ്റംബർ 28-ന് വിധിപറഞ്ഞ ബെഞ്ചിലെ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ഹർജികൾ കേട്ടത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിക്കുന്ന ഭൂരിപക്ഷവിധിയോട് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് നേരത്തേ വിയോജിച്ചത്. ഭരണഘടനയുടെ 15-ാം വകുപ്പ് വഴി എല്ലാവർക്കും തുറന്നുകൊടുത്തത് മതസ്ഥാപനങ്ങളല്ല, മറിച്ച് മതേതരസ്ഥാപനങ്ങളാണ്. ശബരിമലയിലെ നിയന്ത്രണം തൊട്ടുകൂടായ്മയുടെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു എൻ.എസ്. എസിനുവേണ്ടി കെ. പരാശരൻ വാദിച്ചത്. ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല യുവതി പ്രവേശനത്തിന് എതിരായ നിലപാടെന്നും വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമൊന്നുമില്ല. ശബരിമലയിലേത് മതപരമായി ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്നും സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്ത പറഞ്ഞു. ഓരോ ക്ഷേത്രത്തിനും അതിന്റേതായ സവിശേഷതകളുണ്ടാകും. അങ്ങനെവന്നാൽ ഓരോന്നും പ്രത്യേക വിശ്വാസിസമൂഹമെന്നു കണക്കാക്കേണ്ടിവരുമെന്നും അറിയിച്ചു. അതിന് സുപ്രീംകോടതി തീരുമാനിച്ചാൽ രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങൾക്കും പ്രത്യേക മത വിഭാഗങ്ങൾ ഉണ്ടാകുമെന്ന സൂചനയും നൽകി. അതുകൊണ്ട് തന്നെ പുനപരിശോധന വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

മതമനുഷ്ഠിക്കാനുള്ള അവകാശം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനാ വിരുദ്ധമാണ്. ശാരീരിക കാരണങ്ങളാൽ സ്ത്രീകളെ വിലക്കാൻ പാടില്ലെന്ന ദേവസ്വം ബോർഡിനു വേണ്ടി രാകേഷ് ദ്വിവേദി നടത്തിയ മലക്കം മറിച്ചിലാണ് കേസിന് പുതു മാനങ്ങൾ നൽകുന്നതും. വാദംപൂർത്തിയാക്കി വിധിപറയാൻ മാറ്റിയതോടെ രണ്ടുസാധ്യതകൾ മാത്രമാണ് ഇനിയുള്ളത്. വിധി പുനഃപരിശോധിക്കേണ്ടെന്നു തീരുമാനിച്ച് ഹർജികൾ തള്ളുകയാണ് ഒന്ന്. പുനഃപരിശോധിക്കാൻ തീരുമാനിക്കുകയാണ് രണ്ടാമത്തേത്. അങ്ങനെയെങ്കിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസയച്ച് ആദ്യംമുതൽ വാദം നടത്തേണ്ടിവരും.

കെ. പരാശരൻ (എൻ.എസ്.എസ്.)

ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരം പൊതുസ്ഥാപനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ല. മതസ്ഥാപനങ്ങൾ അതിന് കീഴിൽ വരില്ല, മറിച്ച് മതേതരസ്ഥാപനങ്ങൾക്ക് മാത്രം ബാധകമാകുന്നതാണ് പ്രസ്തുത വകുപ്പ്. അങ്ങേയറ്റം അനിഷ്ടകരമല്ലാത്ത ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്നും പരാശരൻ വാദിച്ചു. തൊട്ടുകൂടായ്മ നിരോധിക്കുന്ന 17-ാം വകുപ്പും ഇവിടെ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ ജസ്റ്റിസ് നരിമാൻ ഇടപെട്ടു. പത്തിനും അമ്പതിനുമിടയിലുള്ള പട്ടികജാതി സ്ത്രീകളുടെ കാര്യത്തിൽ എന്തുപറയുന്നുവെന്ന് ജസ്റ്റിസ് നരിമാൻ ചോദിച്ചു. എന്നാൽ, ശബരിമലയിലെ നിയന്ത്രണം ജാതിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് പരാശരൻ വിശദീകരിച്ചു. തൊട്ടുകൂടായ്മയ്ക്ക് വിശാലമായ വ്യാഖ്യാനമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി. ഗിരി (തന്ത്രി)

ഭരണഘടന പ്രകാരം ആരാധനയ്ക്കുള്ള വ്യക്തിയുടെ അവകാശം പ്രതിഷ്ഠയുടെ സ്വഭാവവുമായി യോജിച്ചുപോകുന്നതാവണം. പ്രതിഷ്ഠയുടെ പ്രത്യേകതയുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ സ്ത്രീകളെ നിയന്ത്രിക്കുന്നത്. അതിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. അത് സ്ത്രീകളോടുള്ള വിവേചനമല്ല. ആർത്തവസമയത്ത് സാധാരണയായി സ്ത്രീകൾ ക്ഷേത്രത്തിൽ പോകാറില്ല.

ഓരോ പ്രതിഷ്ഠയ്ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. സ്ത്രീകൾക്ക് വിലക്കില്ലാത്ത ആയിരത്തോളം അയ്യപ്പക്ഷേത്രങ്ങൾ വേറെയുണ്ട്. ശബരിമലയിൽ മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ്.

അഭിഷേക് മനു സിങ്വി (പ്രയാർ ഗോപാലകൃഷ്ണൻ)

ശാരീരികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്, അതിന് പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധമുള്ളതുകൊണ്ടാണ്. പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വിഷയം സെപ്റ്റംബർ 28-ലെ വിധിയിൽ പരിഗണിച്ചിട്ടില്ല. ഹിന്ദുമതത്തിൽ വിവിധ രൂപങ്ങളിലാണ് ദൈവാരാധന. തൊട്ടുകൂടായ്മ വിലക്കുന്ന 17-ാം വകുപ്പ് ജാതിയും മതവുമായി ബന്ധപ്പെട്ടാണ്. ഇവിടെ സ്ത്രീകളെയോ പുരുഷന്മാരെയോ വിലക്കുന്നില്ല. ഭരണഘടനാ ധാർമികതയെക്കുറിച്ച് പറയുമ്പോൾ വിശ്വാസിയുടെ ആത്മനിഷ്ഠമായ ധാർമികത കൂടി കണക്കിലെടുക്കണം. വിശ്വാസങ്ങളിൽ പലതും യുക്തിരഹിതമായിരിക്കാം. ശബരിമലയിലേത് ക്ഷേത്രമാണ്, സയൻസ് മ്യൂസിയമല്ല. അതിനാൽ ഭരണഘടനാ ധാർമികത അവിടെ ഉപയോഗിക്കാനാവില്ല. മതപരമായ വിഷയങ്ങളിൽ ഭരണഘടനാ ധാർമികത ഉപയോഗിക്കുമ്പോൾ കോടതികൾ ജാഗ്രത പാലിക്കണം. വളരെയധികം വൈവിധ്യങ്ങളുള്ള മതമാണ് ഹിന്ദുമതം. അതുകൊണ്ടുതന്നെ, 'ഒഴിച്ചുകൂടാനാവാത്ത ആചാരമാണോ' എന്ന് പരിശോധിക്കുന്നത് ശരിയായ രീതിയാവില്ല.

ശേഖർ നഫാഡെ (ആചാര സംരക്ഷണ സമിതി)

പൊതുധാരയിൽ നിൽക്കുന്ന വിഷയമല്ലിത്. മറിച്ച്, ഒരു സമുദായത്തിനകത്തെ വിശ്വാസത്തിന്റെ വിഷയമാണ്. സതി പോലുള്ള ക്രിമിനൽ നിയമങ്ങൾക്ക് കീഴിൽ വരുന്ന നടപടികളില്ലാത്തപക്ഷം കോടതികൾ ഇടപെടരുത്. ഒരു സമുദായത്തിൽ എന്താണ് അനിവാര്യവും ഒഴിച്ചുകൂടാനാവാത്തതുമെന്ന് നിശ്ചയിക്കേണ്ടത് അതിലെ അംഗങ്ങളാണ്. ശബരിമല വിധിയിലൂടെ കേരളത്തിലെ സാമൂഹിക ജീവിതം എത്രത്തോളം അസ്വസ്ഥമായെന്ന് നമ്മൾ കാണുന്നുണ്ട്.

ആർ. വെങ്കട്ടരമണി (ഡൽഹി എൻ.എസ്.എസ്.)

ക്ഷേത്രത്തിലെ പ്രശ്‌നങ്ങൾക്ക് വിധി കല്പിക്കുന്നത് ദേവപ്രശ്‌നത്തിലൂടെയാണ്. മതേതരമായ ആചാരങ്ങളിൽ മാത്രമേ കോടതിക്ക് ഇടപെടാനാവൂ. ശബരിമലയിലേത് മതവുമായി ബന്ധപ്പെട്ട ആചാരമാണ്. അവിടെ ദേവപ്രശ്‌നമാണ് ദൈവഹിതം അറിയാൻ പ്രതിവിധി. വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് അവിടത്തെ സമ്പ്രദായം.

സായി ദീപക് (പന്തളം രാജകുടുംബം)

സുപ്രീംകോടതി റദ്ദാക്കിയ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന നിയന്ത്രണച്ചട്ടത്തിലെ 3(ബി)യിൽ ശബരിമലയിലെ സ്ത്രീവിലക്ക് ഉൾപ്പെടില്ല. രണ്ട് വിജ്ഞാപനങ്ങളിൽ മാത്രമാണ് നിശ്ചിത പ്രായപരിധിക്കുള്ളിലെ സ്ത്രീകളെ വിലക്കുന്നതിനെക്കുറിച്ച് പറയുന്നത്. ഒരു സമുദായത്തിലെ ആചാരം ഒഴിച്ചുകൂടാനാവാത്തതാണോ എന്ന് കോടതി പരിശോധിക്കുമ്പോൾ ആ സമുദായത്തിന്റെ വാക്കുകൾ അംഗീകരിക്കണം.

വി.കെ. ബിജു (ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം)

പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കുന്നത് ആർത്തവം കാരണമാണെന്ന തന്ത്രിയുടെ സത്യവാങ്മൂലം തെറ്റാണ്. തന്ത്ര സമുച്ചയത്തിൽ അങ്ങനെ പറയുന്നില്ല. താന്ത്രികസമുച്ചയത്തിലെ പത്താം അധ്യായത്തിൽ പറയുന്ന അശുദ്ധിയിൽ ആർത്തവം വരുന്നില്ലെന്നിരിക്കേ ആർത്തവമാണ് സ്ത്രീവിലക്കിന് കാരണമെന്ന തന്ത്രിയുടെ സത്യവാങ്മൂലത്തെ സ്ത്രീപ്രവേശന വിധിയിലേക്കെത്താൻ സുപ്രീംകോടതി ആശ്രയിച്ചത് തെറ്റാണ്. അതിനാൽ വിധി പുനഃപരിശോധിക്കണം.

രാകേഷ് ദ്വിവേദി (ദേവസ്വം ബോർഡ്)

ആരാധനയ്ക്കുള്ള തുല്യ സ്വാതന്ത്ര്യം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനയുടെ 25-ാം വകുപ്പിന് എതിരാണ്. സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ല. വിധിയെ എതിർത്തുകൊണ്ടുള്ള റിട്ട് ഹർജികൾ നിലനിൽക്കുന്നതല്ല. ഭരണഘടനാ ധാർമികതയുമായി ചേർന്നുപോകുന്നതാവണം ക്ഷേത്രത്തിലെ ധാർമികത. തുല്യതാ തത്ത്വത്തിലൂന്നിയാണ് ഭരണഘടന മുന്നോട്ടുപോകുന്നത്. സാമൂഹിക നവോത്ഥാനമെന്നതിൽ സ്ത്രീകളും ഉൾപ്പെടണം.

ഇന്ദിര ജെയ്സിങ് (ബിന്ദു, കനകദുർഗ)

നേരത്തേ ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായിരുന്ന ഇന്ദിര ജെയ്സിങ്, ബുധനാഴ്ച വാദമുന്നയിച്ചത് ശബരിമല ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവർക്കുവേണ്ടിയാണ്. സ്ത്രീപ്രവേശത്തിനുശേഷം ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത് ആർത്തവമുള്ള സ്ത്രീകളെ അശുദ്ധിയായി കണക്കാക്കിയാണെന്ന് അവർ വാദിച്ചു. പൊതു സ്ഥലങ്ങളിൽ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന ഭരണഘടനയുടെ 15(2) വകുപ്പിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ലെന്ന പരാശരന്റെ (എൻ.എസ്.എസ്.) വാദം ശരിയല്ല. പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ സ്ഥലവും എന്ന് പ്രസ്തുത വകുപ്പിന്റെ അവസാനം പറയുന്നുണ്ട്. അതിനാൽ ശബരിമല അതിന് കീഴിൽ വരുന്നതാണ്. വിധി എതിരാണ് എന്ന കാരണത്താൽ കലാപമുണ്ടാക്കുകയല്ല വേണ്ടത്. പുനഃപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നൽകുന്നതിന് പകരം കലാപമുണ്ടാക്കുന്നത് ശരിയല്ല. ശബരിമലയിലെത്തുന്ന സ്ത്രീകൾക്കു നേരെ കൊലവിളി നടത്തുകയാണ്. സ്ത്രീകൾ യുദ്ധത്തിനൊന്നും പോകാറില്ലെന്നും ഇന്ദിര ജെയ്സിങ് പറഞ്ഞു. എന്നാൽ, റസിയ സുൽത്താനയുടെ (പതിമ്മൂന്നാം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന) കാര്യം അറിയില്ലേയെന്ന് ജസ്റ്റിസ് നരിമാൻ തമാശയായി ഓർമിപ്പിച്ചു.

പി.വി. ദിനേശ് (എ.വി. വർഷ, ഗീനാ കുമാരി)

എ.വി. വർഷയും ഗീനാകുമാരിയും നൽകിയ കോടതിയലക്ഷ്യ ഹർജി ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും അവരുടെ അഭിഭാഷകനായ പി.വി. ദിനേശിനെ വാദമുന്നയിക്കാൻ കോടതി അനുവദിച്ചു. പത്ത് വയസ്സുള്ള പെൺകുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തെറ്റിക്കുമെന്ന് പറയുന്നത് ശരിയല്ല. പത്ത് വയസ്സുള്ളവർ കുട്ടികളാണ്, സ്ത്രീകളല്ല. ശബരിമല വിധിയെഴുതിയ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വാക്കുകൾ വളച്ചൊടിച്ച് ചിലർ പ്രസംഗിച്ചതും ദിനേശ് ചൂണ്ടിക്കാട്ടി. ബിജെപി. നേതാവിന്റെ പ്രസംഗത്തിന്റെ പരിഭാഷ കോടതിയിൽ വായിച്ചപ്പോൾ ജഡ്ജിമാർ അസ്വസ്ഥതയോടെ വിലക്കി.

ജനാധിപത്യ മഹിളാ അസോസിയേഷന് വേണ്ടി പി.വി. സുരേന്ദ്രനാഥും വിവിധ കക്ഷികൾക്ക് വേണ്ടി കെ. പരാശരൻ, മാത്യൂസ് നെടുമ്പാറ, ഗോപാൽ ശങ്കരനാരായണൻ തുടങ്ങിയവരും വാദമുന്നയിച്ചു. മറ്റുകക്ഷികൾക്ക് വാദം ഏഴ് ദിവസത്തിനകം എഴുതി നൽകാനും കോടതി അനുമതി നൽകി.

ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ)

വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ല. വിധിയെ വിശദമായി വിശകലനം ചെയ്തുകൊണ്ടാണ് അത് പുനഃപരിശോധിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നത്. പുനഃപരിശോധനയിൽ അങ്ങനെയൊന്നില്ല. വാദങ്ങൾ പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്ക്കുള്ള കാരണമല്ല. ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങൾ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങളും ക്ഷേത്രത്തിന്റെ ആചാരങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഓരോ ക്ഷേത്രത്തിന്റെയും പ്രത്യേകതകൾ നോക്കിയാൽ ഓരോന്നിനും അത്തരം ആചാരങ്ങളുണ്ടാകും. കാശി വിശ്വനാഥ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം എന്നിവയ്‌ക്കെല്ലാം അതിന്റേതായാ പ്രത്യേകതകളുണ്ട്. അതിനാൽ ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങൾ മതപരമായി ഒഴിച്ചുകൂടാനാവാത്തതാണെന്ന് വിലയിരുത്താനാവില്ല. ശബരിമലയിലെ സ്ത്രീവിലക്കിൽ രണ്ട് മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. അവിടെ വിവേചനവും ഒരു വിഭാഗത്തെ ഒഴിവാക്കലും നടക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതായി വാദിക്കുന്നവരുണ്ട്. എന്നാൽ, ഭരണഘടനാ വിഷയങ്ങൾ പരിഗണിക്കുമ്പോൾ അത്തരം വിഷയങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP