ശബരിമല യുവതീപ്രവേശനം: പുനഃ പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും; ഹർജികൾ പരിഗണിക്കുക ജനുവരി 22 ന്; യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ല; തീരുമാനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചേംബറിലെ പരിശോധനയിൽ; വാദം കേൾക്കുന്നത് 49 പുനഃപരിശോധനാ ഹർജികൾ; റിട്ട് ഹർജികളും ഒപ്പം പരിഗണിക്കും; ദേവസ്വം ബോർഡിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസ്; പുത്തൻ പ്രതീക്ഷകളുമായി ഭക്തർക്ക് ആശ്വാസം
November 13, 2018 | 03:25 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിയിലെ പുനഃ പരിശോധനാഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനം. ജനുവരി 22 നാണ് ഹർജികൾ കേൾക്കാൻ തീരുമാനിച്ചത്. യുവതീപ്രവേശനത്തെ എതിർക്കുന്ന ആചാരം പാലിക്കണമെന്ന് വാദിക്കുന്ന വിശ്വാസികൾക്ക് ആശ്വാസം പകരുന്നതാണ് കോടതി തീരുമാനം. എന്നാൽ, സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച അഞ്ചംഗ ബഞ്ചിന്റെ വിധിക്ക് സ്റ്റേയില്ല. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് നടപടികൾ പൂർത്തിയായത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. 49 പുനഃപരിശോധനാ ഹർജികളാണ് നേരത്തെ കോടതിയുടെ മുമ്പാകെ എത്തിയിരുന്നത്. ഇന്ന് ഒരുഹർജി കൂടി കോടതിക്ക് മുമ്പാകെ എത്തിയതോടെ പുനഃ പരിശോധനാഹർജികളുടെ എണ്ണം 50 ആയി ഉയർന്നു. എന്നാൽ 49 റിവ്യൂ ഹർജികളാണ് പരിഗണിച്ചത്. യുവതീ പ്രവേശനത്തിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികളും പുനപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കും. ദേവസ്വം ബോർഡിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസ് അയച്ചു.
ഏറെ വർഷത്തെ നിയമ പോരാട്ടം നടന്ന വിഷയത്തിൽ ആലോചിച്ചെടുത്ത തീരുമാനം എന്ന നിലയിലാണ് സുപ്രീം കോടതിയുടെ വിധി നിയമ വിദഗ്ദ്ധർ കണക്കാക്കിയിരുന്നത് . എന്നാൽ വിധിയെ തുടർന്ന് കേരളത്തിൽ രൂപം കൊണ്ട ജനവികാരം കോടതി പരിഗണിക്കുക ആയിരുന്നു എന്നതാണ് ഇന്നത്തെ തീരുമാനം വെളിപ്പെടുത്തുന്നത്. എന്നാൽ, മണ്ഡലകാലത്ത് യുവതികൾക്ക് മണ്ഡലകാലത്ത് പ്രവേശനം ഉണ്ടായിരിക്കും. സെപ്റ്റംബർ 28 ലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് ഇത്. ഈ സാഹചര്യത്തിൽ സംഘർഷമൊഴിവാക്കാൻ, സർവകക്ഷിയോഗം മാത്രമാണ് സർക്കാരിന്റെ മുന്നിലുള്ള പോംവഴി.
വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.
എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയിട്ടുള്ള 50 പുനഃപരിശോധനാ ഹർജികളാണ് പരിശോധിക്കുക. സീനിയർ അഭിഭാഷകനായ ശങ്കർ ഉദയ് സിംഗാണ് ദേവസ്വം ബോർഡിന് വേണ്ടി കോടതിയിൽ ഹാജരാവുക. സുപ്രീംകോടതിയുടെ നിലപാടിൽ മാറ്റംവരാനുള്ള സാദ്ധ്യത നന്നെ കുറവാണെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം. ദേവസ്വം കമ്മിഷണർ എൻ. വാസുവും ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽമാരായ രാജ്മോഹൻ, ശശികുമാർ എന്നിവരും ഡൽഹിയിലുണ്ട്.
സെപ്റ്റംബർ 28 ന് സുപ്രീംകോടതി അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച വിധി ഇങ്ങനെ:
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ആകാം. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരല്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികൾ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുത്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തി. അതേസമയം, അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിയോജിച്ചു.
ജസ്റ്റിസ് നരിമാൻ പ്രത്യേക വിധിപ്രസ്താവം നടത്തിയെങ്കിലും ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് യോജിച്ചു. ഏതു പ്രായത്തിലുമുള്ള സ്ത്രീകൾ അയ്യപ്പന്റെ മുന്നിൽ ഒരേപോലയാണ്. ആർത്തവകാലത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സ്ത്രീകളെ വേർതിരിക്കുന്നതു ശരിയല്ല. പത്തിനും അൻപതിനും ഇടയിൽ പ്രായമള്ളവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തതിനു ഭരണഘടനയിലെ 26-ാം അനുച്ഛേദത്തിന്റെ പിൻബലമില്ല. നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതം സ്ത്രീകൾക്കെടുക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുർബലരായി കാണുന്നതാണ് ഈവാദമെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു.
ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ കോടതിക്കു സാധിക്കില്ല. മതനിയമങ്ങൾ വച്ചു പുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതു രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.ഹർജിക്കാർ ഉയർത്തിയ പ്രശ്നങ്ങൾ എല്ലാ മതങ്ങളെയും ബാധിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി. മതവികാരങ്ങൾ ഉൾപ്പെട്ട വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാകും അഭികാമ്യമെന്നും അവർ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് പ്രധാന ഹർജിക്കാർ. കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. കഴിഞ്ഞ ജൂലൈ- ഓഗസ്റ്റിൽ വാദം നടന്നു. അഞ്ചു വിഷയങ്ങളാണു ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്:
ജീവശാസ്ത്രപരമായ കാരണങ്ങളാൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത് വേർതിരിവാണോ? ആണെങ്കിൽ ഭരണഘടനയിലെ 14,15,17 വകുപ്പുകളുടെ ലംഘനമാണോ? ഭരണഘടനയുടെ 25,26 വകുപ്പുകളിൽ പറയുന്ന 'ധാർമികത' എന്നതിന്റെ സംരക്ഷണം ഇതിനു ലഭിക്കുമോ? ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമോ? മതപരമായ കാര്യങ്ങളിലെ സ്വയംനിർണയാവകാശത്തിന്റെ പേരിൽ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാമോ?
അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗമെന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കിൽ, നിയമപരമായി രൂപീകരിക്കപ്പെട്ട ബോർഡിനാൽ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്നാടിന്റെയും സഞ്ചിതനിധിയിൽനിന്നു പണം ലഭിക്കുന്നതുമായ 'മതവിഭാഗ'ത്തിന് 14,15(3), 39എ), 51എ(ഇ) വകുപ്പുകളിൽ ഉള്ളടങ്ങുന്ന ഭരണഘടനാ തത്വങ്ങളും ധാർമികതയും ലംഘിക്കാമോ?കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാൻ മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതു ലിംഗാടിസ്ഥാനത്തിലുള്ള നടപടിയായതിനാൽ ഭരണഘടനയുടെ 14,15(3) വകുപ്പുകൾക്കു വിരുദ്ധമാവില്ലേ? കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) നിയമത്തിനു വിരുദ്ധമാണോ ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലെ 3(ബി) വകുപ്പ്?
