Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാൽ സരിതയുടെ അറസ്റ്റ് വാറണ്ട് റദ്ദാക്കി കോടതി; പരാതിക്കാരനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ഉത്തരവ്; ബിജു രാധാകൃഷ്ണനേയും 21ന് ഹാജരാക്കണം; കാറ്റിൽ നിന്നും വൈദ്യുതി വീട്ടിലേക്ക് എന്ന പരസ്യത്തിൽ തുടങ്ങിയ കേസ് നിർണ്ണായ വഴിത്തിരിവിൽ; സോളാറിലെ ഒരു കേസ് നീങ്ങുന്നത് ഇങ്ങനെ

ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാൽ സരിതയുടെ അറസ്റ്റ് വാറണ്ട് റദ്ദാക്കി കോടതി; പരാതിക്കാരനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ഉത്തരവ്; ബിജു രാധാകൃഷ്ണനേയും 21ന് ഹാജരാക്കണം; കാറ്റിൽ നിന്നും വൈദ്യുതി വീട്ടിലേക്ക് എന്ന പരസ്യത്തിൽ തുടങ്ങിയ കേസ് നിർണ്ണായ വഴിത്തിരിവിൽ; സോളാറിലെ ഒരു കേസ് നീങ്ങുന്നത് ഇങ്ങനെ

അഡ്വ നാഗരാജ്

തിരുവനന്തപുരം: കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ സരിത.എസ്.നായർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി നൽകിയ ജാമ്യ ഉത്തരവുമായി വിചാരണ കോടതിയായ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരായ സരിതയെ മജിസ്‌ട്രേട്ട് ടി.കെ.സുരേഷ് ജാമ്യ ബോണ്ടിൻ മേൽ വിട്ടയച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം 25,000 രൂപയുടെ സരിതയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യ ബോണ്ട് നടപ്പിൽ വരുത്തിയത്.

ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാൽ സരിതക്കെതിരെ മുമ്പ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഉത്തരവ് മജിസ്‌ട്രേട്ട് കോടതി റദ്ദാക്കുകയും അറസ്റ്റ് വാറന്റ് തിരികെ കോടതിയിൽ ഹാജരാക്കാൻ വലിയതുറ സിഐ.ക്ക് നിർദ്ദേശം നൽകുകയും ചെയ്തു. വിചാരണക്ക് തുടർച്ചയായി ഹാജരാകാത്ത കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പീരുമേട് തോട്ടമുടമയും അതിയന്നൂർ തലയൽ പള്ളിയറ വീട്ടിൽ താമസക്കാരനുമായ ആർ. ജി. അശോക് കുമാറിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചു. തോട്ടമുടമയെ നവംബർ 21 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും വലിയതുറ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി നിർദ്ദേശം നൽകി.

രണ്ടാം പ്രതിയായ ബിജു രാധാകൃഷ്ണനെ നവംബർ 21ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷൻ വാറണ്ടുത്തരവ് പുറപ്പെടുവിച്ചു. ഐ.സി.എം.എസ്. പവർ കണക്റ്റ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരി സരിത.എസ്. നായർ , നടത്തിപ്പുകാരൻ ബിജു രാധാകൃഷ്ണൻ എന്നിവരാണ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന 2 പ്രതികൾ. എഫ്.ഐ.ആറിൽ മൂന്നും നാലും പ്രതിസ്ഥാനത്തുണ്ടായിരുന്ന സരിതയുടെ മാതാവ് ആലപ്പുഴ മൺമഴി പഴയേടത്തിൽ ഇന്ദിരാദേവി, കോയമ്പത്തൂർ വടവള്ളി നാവായൂർ ബാലാജി നഗറിൽ ഷൈജു സുരേന്ദ്രൻ എന്നിവരെ കുറ്റപത്രത്തിൽ പ്രതിപ്പട്ടികയിലെ പ്രതി വർഗ്ഗത്തിൽ നിന്നും വലിയതുറ പൊലീസ് കുറവു ചെയ്തു.

2008 നവംബർ 10 ന് മാതൃഭൂമി ദിനപത്രത്തിലെ ധനകാര്യം സപ്ലിമെന്ററി പേജിൽ 'കാറ്റിൽ നിന്നും വൈദ്യുതി വീട്ടിലേക്ക് ' എന്ന ലേഖനം പരസ്യം ചെയ്താണ് തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലേഖനത്തിൽ ഐ.സി.എം.എസ് പവർ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളിൽ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി അവകാശപ്പെട്ടിരുന്നു. കമ്പനിക്ക് തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലും വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ തോട്ടമുടമ തനിക്ക് പീരുമേട്ടിൽ ഉള്ള വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ ഐ സി എം എസ് പവർ കമ്പനിയുടെ ഓഫീസിൽ എത്തുകയായിരുന്നു.

തോട്ടമുടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ രേഖകൾ ചമച്ച് 4,50,000 രൂപ 2009 ജനുവരി 7 തീയതി വച്ചുള്ള യൂണിയൻ ബാങ്കിന്റെ മുണ്ടക്കയം ബ്രാഞ്ചിലെ ചെക്ക് പ്രകാരം തോട്ടമുടമയിൽ നിന്നും പ്രതികൾ കബളിപ്പിച്ചെടുത്ത് രസീത് നൽകി. തുടർന്ന് ഡീലർഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികൾ 2009 ജനുവരി 7 ന് തിരുവനന്തപുരം എയർപോർട്ടിൽ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന ഓർഡർ ഫോം നൽകിയും പ്രതികൾ ആയതിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് തോട്ടമുടമയിൽ നിന്നും 4,50,000 രൂപ വഞ്ചിച്ചെടുത്ത് കാറ്റാടി വൈദ്യുതി യന്ത്രം സ്ഥാപിച്ചു നൽകുകയോ തുക തിര്യെക്കൊടുക്കുകയോ ചെയ്യാതെ ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് പൊലീസ് കേസ്.

വ്യാജരേഖകളിൽ കാണപ്പെട്ട കൈയക്ഷരം, ഒപ്പ് എന്നിവ പ്രതികളുടേതാണോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രതികളുടെ കൈയക്ഷര- ഒപ്പ് സാമ്പിളുകൾ ശേഖരിച്ച് വ്യാജരേഖകൾ സഹിതം ഫോറൻസിക് പരിശോധനക്കയച്ച് ഫലം ലഭ്യമാക്കിയിട്ടുണ്ട്. വലിയതുറ മുൻ സബ്ബ് ഇൻസ്‌പെക്ടർ റ്റി.സതികുമാറിന്റെ അപേക്ഷയിലാണ് കോടതി പ്രതികളെ പ്രൊഡക്ഷൻ വാറണ്ട് പ്രകാരം വരുത്തി സാമ്പിൾ കൈയക്ഷര- ഒപ്പുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്കയച്ചത്. പ്രതികൾ തങ്ങളുടേതല്ലെന്ന് പൊലീസിനോട് തർക്കിച്ച വ്യാജ രേഖകളിലെ കൈയക്ഷര- ഒപ്പുകളും തങ്ങളുടെ യഥാർത്ഥ കൈയക്ഷര- ഒപ്പുകളെന്ന് സമ്മതിച്ച് കോടതിയിൽ വച്ച് ജൂനിയർ സൂപ്രണ്ട് മുമ്പാകെ പ്രതികൾ എഴുതിയ കൈയക്ഷര- ഒപ്പുകളും ഒന്നാണെന്ന എഫ്.എസ്.എൽ.റിപ്പോർട്ടാണ് കോടതിയിൽ എത്തിയിരിക്കുന്നത്.

തോട്ടമുടമയിൽ നിന്ന് കൈപ്പറ്റിയ പണം കൊണ്ട് പ്രതികൾ സമ്പാദിച്ച ഹുണ്ടായ് സാന്റോ കാറും വസ്തുവിന്റെ പ്രമാണവും സ്വർണ്ണാഭരണങ്ങളും ഡിസ്ട്രിക്റ്റ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോ അസി. പൊലീസ് കമ്മീഷണർ എസ്.അനിൽകുമാർ മഹസറിൽ വിവരിച്ച് ബന്തവസ്സിലെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 2010 ജനുവരി 20 നാണ് പൊലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത്. 2013 ഓഗസ്റ്റ് 3 നാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾ ഈ കേസിലെ കൃത്യത്തിന് പുറമേ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ്, മ്യൂസിയം, കരമന, ആറന്മുള, നൂറനാട്, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, വള്ളിക്കുന്ന്, തൃക്കാക്കര, കോയമ്പത്തൂർ, വടവള്ളി, പൂണെ ബാഗ് ഗാർഡൻസ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യപ്പെട്ട 15 വഞ്ചനാ കേസുകളിൽ പ്രതികളാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP