Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിഎൽ ഒത്തുകളി കേസിൽ കുടുങ്ങി കരിയർ പൊലിഞ്ഞ ശ്രീശാന്തിന് ആശ്വാസം;ബിസിസിഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി; ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം, എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്; അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടതെന്നും വിധിപ്രസ്താവം; ഹർജി ഭാഗികമായി അനുവദിച്ചതോടെ മലയാളി ക്രിക്കറ്റ് താരത്തിന് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ അവസരം ഒരുങ്ങിയേക്കും

ഐപിഎൽ ഒത്തുകളി കേസിൽ കുടുങ്ങി കരിയർ പൊലിഞ്ഞ ശ്രീശാന്തിന് ആശ്വാസം;ബിസിസിഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി; ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം, എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്; അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടതെന്നും വിധിപ്രസ്താവം; ഹർജി ഭാഗികമായി അനുവദിച്ചതോടെ മലയാളി ക്രിക്കറ്റ് താരത്തിന് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ അവസരം ഒരുങ്ങിയേക്കും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഐപിഎൽ ഒത്തുകളി ആരോപണത്തെ തുടർന്ന് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി. ശ്രീശാന്തിന്റെ ഹർജി ഭാഗികമായി അനുവദിച്ച സുപ്രീംകോടതി ആജീവനാന്ത വിലക്ക് പാടില്ലെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് നടപടികൾ ബിസിസിഐക്ക് തീരുമാനിക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോൾ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്‌പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസും മറ്റു നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഐപിഎൽ വാതുവെപ്പ് കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയിൽ എത്തിയത്. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഡൽഹി കോടതി വിധിക്കെതിരെ പൊലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലും നടപടികൾ തുടരുകയാണ്.

ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയിൽ തന്റെ അവകാശങ്ങൾക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയിൽ ശ്രീശാന്ത് കോടതിയിൽ വാദിച്ചിരുന്നു. ഈ വാദങ്ങൾ ഭാഗികമായി ശരിവെച്ചു കൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. വാതുവയ്‌പ്പ് കേസിൽ പൊലീസ് കൊണ്ടു വന്ന ടെലിഫോൺ രേഖകളും തെളിവുകളും അടിസ്ഥാന രഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

2013ലെ വാതുവയ്‌പ്പ് കേസിൽ ഇപ്പോഴും തുടരുന്ന ബി.സി.സിഐ വിലക്കിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവസരമുണ്ടായിട്ടും പോകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടാക്കാട്ടിയിരുന്നു. രാജസ്ഥാൻ റോയൽസ് രണ്ടു വർഷത്തെ വിലക്ക് മാത്രമാണ് ഏർപ്പെടുത്തിയത്. വാതുവയ്‌പ്പ് നടത്തിയെന്ന ആരോപണം കള്ളമാണെന്ന് വിചാരണകോടതിക്ക് വരെ ബോധ്യപ്പെട്ടു. കുറ്റം സമ്മതിക്കാൻ ഡൽഹി പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം, വാതുവയ്‌പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.സി നിലപാട്. പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിൽ ശ്രീശാന്തിന്റെ വിശദീകരം തൃപ്തികരമല്ലെന്നും ബി.സി.സിഐ വാദിച്ചു. ഇന്ത്യൻ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലിൽ ചെന്നൈയുടേയും രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല.

മെയ്‌ ഒൻപതിനു കിങ്സ് ഇലവൻ പഞ്ചാബിനെതിരായ കളിയിൽ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറിൽ പതിനാലോ അതിലധികമോ റൺസ് വിട്ടുകൊടുക്കാമെന്നായിരുന്നു ശ്രീശാന്തിന്റെ വാഗ്ദാനം. തുടർന്ന് മെയ്‌ 16നാണ് ഐപിഎൽ ഒത്തുകളി കേസിൽ ശ്രീശാന്ത്, അങ്കിത് ചവാൻ, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസിൽ അറസ്റ്റുചെയ്തു. തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്‌പെൻഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നൽകിയത് താനാണെന്ന് മലയാളിയായ ജിജു ജനാർദനൻ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്‌പ്പുകാരിൽ നിന്ന് മുൻകൂറായി കൈപറ്റിയെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. മെയ് 23ൽ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP