Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനത്തിൽ സർക്കാറിന് കനത്ത പ്രഹരം; വിദ്യാർത്ഥികളുടെ പേരു പറഞ്ഞ് സ്വശ്രയ കോഴക്ക് ഒത്താശ ചെയ്ത് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് സ്‌റ്റേ നൽകി സുപ്രീംകോടതി; ചട്ടങ്ങൾ ലംഘിച്ച് പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കാൻ ഉത്തരവിട്ടു; സർക്കാർ കൊണ്ടുവന്ന ബിൽ നിയമവിരുദ്ധമെന്ന് വ്യക്തമാക്കി കോടതി; വിധി നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പും

കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനത്തിൽ സർക്കാറിന് കനത്ത പ്രഹരം; വിദ്യാർത്ഥികളുടെ പേരു പറഞ്ഞ് സ്വശ്രയ കോഴക്ക് ഒത്താശ ചെയ്ത് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് സ്‌റ്റേ നൽകി സുപ്രീംകോടതി; ചട്ടങ്ങൾ ലംഘിച്ച് പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കാൻ ഉത്തരവിട്ടു; സർക്കാർ കൊണ്ടുവന്ന ബിൽ നിയമവിരുദ്ധമെന്ന് വ്യക്തമാക്കി കോടതി; വിധി നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പും

ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനത്തിൽ സംസ്ഥാന സർക്കാറിന് കനത്ത പ്രഹരം. സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് സ്‌റ്റേ നൽകി സുപ്രിം കോടതിയുടെ വിധി. കോളേജുകളിൽ പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ പുറത്താക്കാൻ കോടതി ഉത്തരവിട്ടു. വാദം കേൾക്കൽ നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ഹർജി തള്ളിയാണ് സുപ്രീംകോടതി ഇന്ന് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഇത് സംബന്ധിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം അംഗീകരിച്ച് നിയമസഭയിൽ ബുധനാഴ്ച ബിൽ പാസ്സാക്കിയിരുന്നു. ഇതു നിലവിൽ ഗവർണരുടെ പരിഗണനയിലാണ്. ബിൽ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷയിലെ യോഗ്യത നോക്കാതെ തന്നെ കണ്ണൂർ മെഡിക്കൽ കോളജിലെയും കരുണയിലെയും വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താൻ പ്രവേശന മേൽനോട്ടസമിതി അംഗം കൂടിയായ ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. അപേക്ഷ സ്വീകരിക്കുന്നതിലും റാങ്ക് പട്ടിക തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രവേശന മേൽനോട്ട സമിതി (ജസ്റ്റിസ് ജെയിംസ് കമ്മിറ്റി) ഈ കോളജുകളിലെ പ്രവേശനം റദ്ദാക്കിയത്. എന്നാൽ, ഈ വിദ്യാർത്ഥികളുമായി കോളജുകൾ അധ്യയനം തുടർന്നു. കോളജുകൾ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ജെയിംസ് കമ്മിറ്റി നടപടി ശരിവെക്കുകയായിരുന്നു. ആരോഗ്യ സർവകലാശാല ഈ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ അനുവദിച്ചതുമില്ല. സുപ്രീംകോടതി വിധി എതിരായതോടെയാണ് പ്രവേശനം ക്രമപ്പെടുത്താൻ മാനേജ്മന്റെുകളും രക്ഷിതാക്കളും സർക്കാറിനെ സമീപിച്ചത്.

ഈ സാഹചര്യത്തിലാണ് വാദം നീട്ടിവയ്ക്കാൻ കേരളം ആവശ്യപ്പെട്ടത്. എന്നാൽ ഗവർണർ ബില്ലിൽ ഒപ്പിട്ടിട്ടില്ലല്ലോയെന്നായിരുന്നു കോടതി ചോദിച്ചത്. അതിനാൽത്തന്നെ ഓർഡിനൻസ് നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കൗൺസിൽ അിഭാഷകന്റെ വാദം കേൾക്കാൻ കോടതി തയാറായത്. മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയതാണ്. പ്രവേശന സമിതിക്കു എങ്ങനെ ഇക്കാര്യത്തിൽ ഇടപെട്ട് തീരുമാനമെടുക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കണ്ണൂർ മെഡിക്കൽ കോളജിലെ 137 വിദ്യാർത്ഥികളുടെയും കരുണയിലെ 31 വിദ്യാർത്ഥികളുടെയും തിരുവനന്തപുരം എസ്.യു.ടിയിലെ ഒരു വിദ്യാർത്ഥിയുടെയും പ്രവേശനമാണ് മേൽനോട്ടസമിതി റദ്ദാക്കിയിരുന്നത്. ഓർഡിനൻസിനെ തുടർന്ന് ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസിനെ വിദ്യാർത്ഥികളുടെ മെറിറ്റ് പരിശോധനക്കായി നിയോഗിച്ചിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിലെ 44ഉം കരുണയിലെ 25ഉം വിദ്യാർത്ഥികൾക്ക് മാത്രമേ മെറിറ്റ് പ്രകാരം പ്രവേശനം ക്രമപ്പെടുത്തി നൽകാനാവൂവെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. അവശേഷിച്ച വിദ്യാർത്ഥികൾ വീണ്ടും രംഗത്തുവന്നതോടെ മുഴുവൻ വിദ്യാർത്ഥികളുടെയും പ്രവേശനം ക്രമവത്കരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. നിയമനിർമ്മാണത്തിലൂടെ പ്രവേശനം ക്രമവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മെഡിക്കൽ കൗൺസിൽ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഓർഡിനൻസ് റദ്ദ് ചെയ്യുമെന്ന് സർക്കാറിന് മുന്നറിയിപ്പ് നൽകിയതിനിടെയാണ് നിയമസഭ ബിൽ പാസാക്കിയത്.

ഇന്നലെ കോൺഗ്രസ് അംഗം വി.ടി. ബൽറാം ബിൽ അവതരിപ്പിക്കുന്നതിനെ ക്രമപ്രശ്‌നത്തിലൂടെ ചോദ്യം ചെയ്തു. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നിലപാട് തള്ളി. പിന്നീട് സഭ ഒറ്റക്കെട്ടായി ബിൽ പാസാക്കിയപ്പോൾ ബൽറാം എതിർത്തില്ല. ഇതായിരുന്നു സഭയിലെ കാഴ്ച. ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാനേജ്‌മെന്റുകൾക്കുവേണ്ടി ഒത്തുകളിക്കുന്നുവെന്ന് മാധ്യമങ്ങളും ചില കേന്ദ്രങ്ങളും നടത്തുന്ന വിമർശനം സത്യാവസ്ഥ മറച്ചുവെച്ചുകൊണ്ടോ മനസ്സിലാക്കാതെയോ ആണെന്ന് ബില്ലിനെ പിന്തുണച്ച് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതിയും വസ്തുതകൾ പൂർണമായും മനസ്സിലാക്കിയോ എന്നും സംശയമുണ്ട്.

ഈ മെഡിക്കൽ കോളേജുകളിൽ പ്രവേശനംനേടിയ കുട്ടികൾ തലവരി കൊടുത്തിരിക്കും. ലാഭക്കൊതിയോടെ പ്രവേശനം നടന്നിരിക്കും. അതൊക്കെ നോക്കാൻ ഇവിടെ വേറെ സംവിധാനങ്ങളുണ്ട് -ചെന്നിത്തലയുടെ വാക്കുകളിൽ തന്നെ അഴിമതിയുടെ കുറ്റസമ്മതം നിഴലിച്ചിരുന്നു. സർക്കാരിന് കിട്ടിയ നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മാർഗമില്ലാത്തതുകൊണ്ടാണ് നിയമനിർമ്മാണം വേണ്ടിവന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ബില്ലിൽ ഭേദഗതി വരുത്തിയത്.

മാനേജ്‌മെന്റുകൾ നിയമവിരുദ്ധമായാണ് പ്രവേശനം നൽകിയതെങ്കിലും നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം കിട്ടുമായിരുന്ന മെരിറ്റുള്ള കുട്ടികളാണ് ഇവരെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മെരിറ്റുള്ള കുട്ടികളെ ബന്ദിയാക്കി മെരിറ്റില്ലാത്തവർ നേടിയ ചട്ടവിരുദ്ധ പ്രവേശനത്തെയും അംഗീകരിക്കാനാണ് ഈ നിയമനിർമ്മാണമെന്ന് ബൽറാം പറഞ്ഞു. കോൺഗ്രസിനുള്ളിലെ ചേരിതിരിവിന്റെ ഭാഗമാണോ ബൽറാമിന്റെ നിലപാടെന്ന് ഇ.പി. ജയരാജൻ ചോദിച്ചു. നിയമനിർമ്മാണത്തിൽ പാർട്ടിയുടെ നിലപാടല്ല, അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ബൽറാം പറഞ്ഞു. എന്നാൽ, ബില്ലിനെ പിന്തുണച്ച മുസ്ലിംലീഗ് അംഗം പി.കെ. ബഷീർ, ബൽറേോമിനാട് വിയോജിച്ചു.

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ കുട്ടികളിൽനിന്ന് 22 മുതൽ 45 ലക്ഷം രൂപ വരെ വാങ്ങിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയിട്ടും കോളജുകൾക്കെതിരേ നടപടി ഉണ്ടായതുമില്ല. ഇതിന് പിന്നാലെ പ്രവേശനത്തിന് അംഗീകരാവും നൽകുന്നു. കോളേജിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം സജീവമായിരുന്നു. അന്ന് മുന്നിൽ നിന്നത് എസ് എഫ് ഐയാണ്. എന്നാൽ വിദ്യാഭ്യാസ കച്ചവടം പിണറായി സർക്കാർ അംഗീകരിക്കുമ്പോൾ എസ് എഫ് ഐ മൗനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP