Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ മന്ത്രി കെ ബാബുവിന് 45 ശതമാനം അധിക സ്വത്തെന്ന് വിജിലൻസ്; മന്ത്രിയായിരുന്ന വേളയിൽ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടിയെന്ന് അന്വേഷണ റിപ്പോർട്ട്; ടിഎ,ഡിഎ തുടങ്ങിയവയെല്ലാം വരുമാന പരിധിയിൽ ഉൾപ്പെടുത്തണമെന്ന ബാബുവിന്റെ ആവശ്യവും തള്ളി വിജിലൻസ്; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

മുൻ മന്ത്രി കെ ബാബുവിന് 45 ശതമാനം അധിക സ്വത്തെന്ന് വിജിലൻസ്;  മന്ത്രിയായിരുന്ന വേളയിൽ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടിയെന്ന് അന്വേഷണ റിപ്പോർട്ട്; ടിഎ,ഡിഎ തുടങ്ങിയവയെല്ലാം വരുമാന പരിധിയിൽ ഉൾപ്പെടുത്തണമെന്ന ബാബുവിന്റെ ആവശ്യവും തള്ളി വിജിലൻസ്; കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

മൂവാറ്റുപുഴ: മുന്മന്ത്രി കെ.ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബാബുവിന്റെ സ്വത്തുക്കളിൽ നാല്പത്തിയഞ്ച് ശതമാനത്തോളം വരവിൽക്കവിഞ്ഞതാണെന്നാണഅ വിജിലൻസ് കണ്ടെത്തൽ. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കുറ്റപത്രം നല്കാനിരിക്കെ, തന്റെ മൊഴി എടുക്കാതെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നതിനെതിരെ ബാബു അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ബാബുവിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് അന്വേഷണം നടത്താൻ വിജിലൻസ് തയ്യാറായി.

തന്റെ ടിഎ,ഡിഎ തുടങ്ങിയവയെല്ലാം വരുമാന പരിധിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ബാബുവിന്റെ ആവശ്യം. ഇവ ഭാഗികമായി വരുമാനമായി കണക്കാക്കാമെന്ന് വിജിലൻസ് നിലപാടെടുത്തു. ഇതര വരുമാനങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കാൻ ബാബു തയ്യാറായിരുന്നില്ല. ബാബുവിന്റെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് വിജിലൻസ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ജേക്കബ് തോമസ് വിജിലൻസ് ഡിജിപി ആയിരിക്കുന്ന വേളയിലാണ് ബാബുവിനെതിരെ അന്വേഷണം നടത്തിയതും അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതും. പിന്നീട് ബാബുവിന്റെ ബിനാമി എന്നു കരുതപ്പെട്ട ബാബുറാമിനെ ഒഴിവാക്കിയാണ് അന്വേഷണം നടത്തിയത്. ഇതോടെ കേസിൽ ബാബുവിനെ കുറ്റവിമുക്തനാക്കാനുള്ള നീക്കമാണ് വിജിലൻസ് നടത്തുന്നതെന്ന വിലയിരുത്തലും പലകോണിൽ നിന്നും ഉയർന്നു. ഇത്തരത്തിൽ വിജിലൻസ് മുൻ സർക്കാരിന്റെ കാലത്ത് പ്രബലർക്ക് എതിരായി ഉയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കുന്നകാര്യത്തിൽ ഉഴപ്പുന്നതായും ആക്ഷേപമുണ്ടായി.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നാണ് വിജിലൻസ് പിന്നീട് വ്യക്തമാക്കിയത്. ബാബുവിന്റെ ബിനാമിയാണു ബാബുറാമെന്നതിനു തെളിവില്ലെന്നാണ് ജനുവരിയിൽ ഹെക്കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഫോൺ കോളുകളല്ലാതെ ഇരുവരെയും ബന്ധിപ്പിക്കാൻ മറ്റൊന്നുമില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഇതോടെ ബാബു കുറ്റവിമുക്തനാകാനുള്ള സാധ്യതയേറിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ഇക്കാര്യം ചർച്ചയാകുകയും ചെയ്തിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബാബുറാം സമർപ്പിച്ച ഹർജിയിലായിരുന്നു വിജിലൻസ് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്. കേസിൽ കെ. ബാബു ഒന്നാം പ്രതിയും ബാബുറാം രണ്ടാംപ്രതിയും മോഹനൻ മൂന്നാം പ്രതിയുമാണ്. ബാബുറാമിന്റെ സ്വത്തുക്കൾ കെ. ബാബുവിന്റെ സഹായത്തോടെയാണു സമ്പാദിച്ചതെന്നതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലൻസ് അറിയിച്ചത്. ബാബുറാം കേസിൽനിന്ന് ഒഴിവാക്കപ്പെടുന്ന മുറയ്ക്ക്, ഇതേ ആവശ്യവുമായി ബാബുവും മോഹനനും കോടതിയെ സമീപിച്ചേക്കുമെന്നും അന്ന് റിപ്പോർട്ടുകൾ വന്നു.

എക്സൈസ് മന്ത്രിയായിരിക്കെ ബാബു 2011-2016 കാലയളവിൽ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി വിജിലൻസ് സ്‌പെഷൽ സെൽ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട്ടിലെ തേനിയിലും കർണാടകത്തിലും ബാബുവിനും ബന്ധുക്കൾക്കും ഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിമായി നടക്കുകയും ബാബുവിന്റേയും ബാബുറാമിന്റേയും ഇടപാടുകളെല്ലാം പരിശോധിക്കുകയും തുടർച്ചയായി റെയ്ഡുകൾ നടത്തുകയും ചെയതിരുന്നു. എന്നാൽ പിന്നീട് പതിയെപ്പതിയെ കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ നിലച്ചു. ജേക്കബ് തോമസിനെ വിജിലൻസിന്റെ ചുമതലയിൽ നിന്ന് മാറ്റിയതോടെ കേസ് ആറിത്തണുത്ത മട്ടായി.

വിശ്വസ്തരായ ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, ജോജി എന്നിവരിലൂടെ ബാബു റിയൽ എസ്റ്റേറ്റ് ഇടപാടുകളും പലിശ ഇടപാടും അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നായിരുന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള വെളിപ്പെടുത്തൽ. ഭൂമി ഇടപാടുകൾക്കാണു ബാബുറാമിനെ ബിനാമിയായി ഉപയോഗപ്പെടുത്തിയതെന്നായിരുന്നു വിജിലൻസിന്റെ വാദം. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടു നടന്നുവെന്ന കേരള ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി എം. രാധാകൃഷ്ണൻ നൽകിയ പരാതിയിലാണു ബാബുവിനെതിരേ കേസെടുത്തത്.

കോടികളുടെ സ്വത്തുക്കൾ ബിനാമി പേരിലാണെന്നുമായിരുന്നു എറണാകുളം വിജിലൻസ് എസ്‌പിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് ഭാഗികമായി തെറ്റാണെന്ന നിലയിൽ ആണ് വിജിലൻസ് കഴിഞ്ഞ മാസം കോടതിയിൽ റിപ്പോർട്ട് നൽകിയത്. അത് ചർച്ചയായതിന് പിന്നാലെയാണ് ഇപ്പോൾ ബാബുവിന് അനധികൃത സമ്പാദ്യമുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് എത്തുന്നത്. ബാബുവിന്റെ വീട്ടിൽനിന്നു തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തിൽ 120 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വർണാഭരണങ്ങളും മോഹനന്റെ വീട്ടിൽനിന്ന് 6.6 ലക്ഷം രൂപയും തൊടുപുഴയിലെ മകളുടെ വീട്ടിൽനിന്നു ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP