Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാരുമായി പോയ സ്വകാര്യ ബസിൽ കയറി കണ്ടക്ടറെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ; മുസ്ലിം ലീഗ് പ്രവർത്തകനായ കണ്ടക്ടറെയും ക്ലീനറെയും മർദിച്ച കേസിൽ പിടിയിലായതു സിപിഎം പ്രവർത്തകർ

യാത്രക്കാരുമായി പോയ സ്വകാര്യ ബസിൽ കയറി കണ്ടക്ടറെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ; മുസ്ലിം ലീഗ് പ്രവർത്തകനായ കണ്ടക്ടറെയും ക്ലീനറെയും മർദിച്ച കേസിൽ പിടിയിലായതു സിപിഎം പ്രവർത്തകർ

എം പി റാഫി

മലപ്പുറം: തിരൂരിൽ യാത്രക്കാരുമായി പോകുകയായിരുന്ന ബസിൽ കയറി മുസ്ലിംലീഗ് പ്രവർത്തകനായ ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഇതുവരെ മൂന്നു പ്രതികൾ അറസ്റ്റിൽ. യാത്രക്കാരെ മുൾമുനയിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിനു പിന്നിൽ സിപിഐ(എം) പ്രവർത്തകരായ യുവാക്കൾ.

സംഭവം മുമ്പുണ്ടായ രഷ്ട്രീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിരോധമെന്ന് ഇവർ പൊലീസിൽ പറഞ്ഞു. തിരൂർ പറവണ്ണ പുത്തങ്ങാടി സ്വദേശി കുട്ടാത്ത് നൗഫൽ (27), ക്ലീനർ പറവണ്ണ ആലിൻചുട് സ്വദേശി കുഞ്ഞാലകത്ത് ജംഷീർ(24) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായത്.

പറവണ്ണ കമ്മാക്കാന്റെ പുരക്കൽ ശുഐബ് (25), കമ്മാക്കാന്റെ പുരക്കൽ നിയാസ് (20) എന്നിവരെ ഇന്നലെയും പറവണ്ണ വേളാപുരം സ്വദേശി അരയന്റെ പുരക്കൽ ഫമീസ് (24)നെ ഇന്നും തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സി.ഐ സിനോജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. വധശ്രമം, കലാപ ശ്രമം, സംഘം ചേർന്ന് മർദനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

തിങ്കളാഴ്ച വൈകിട്ട് തിരൂരിൽ യാത്രക്കാരുമായി പോകുന്ന ബസിൽ കയറിയായിരുന്നു സിപിഐഎം പ്രവർത്തകരുടെ നരനായാട്ട്. വാളും ഇരുമ്പ് പൈപ്പുമായി ബസിൽ കയറിയ ആറംഗ സംഘം ബസ് കണ്ടക്ടറെയും ജീവനക്കാരെയും വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബസ്‌തൊഴിലാളി സംയുക്ത യൂണിയൻ സർവ്വീസ് നിർത്തിവച്ച് മിന്നൽ പണിമുടക്കും ഇന്നലെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സംയുക്ത ബസ് പണിമുടക്കും സംഘടിപ്പിച്ചിരുന്നു.തിരൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ലൈഫ് ലൈൻ സ്വകാര്യ ബസിൽ കയറിയാണ് സംജീവനക്കാർക്കു നേരെ അക്രമം അഴിച്ചു വിട്ടത്.

നേരത്തെ തിരൂർ തീരദേശ മേഖലയായ പറവണ്ണയിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർസംഭവമായാണ് അക്രമത്തിനു പിന്നിൽ. സംഭവത്തിൽ പരിക്കേറ്റ മുസ്ലിംലീഗ് പ്രവർത്തകനായ ബസ് കണ്ടക്ടർ പറവണ്ണ പുത്തങ്ങാടി സ്വദേശി കുട്ടാത്ത് ഖാദറിന്റെ മകൻ നൗഫൽ, ബസ് ക്ലീനർ പറവണ്ണ ആലിൻചുവട് സ്വദേശി കുഞ്ഞാലകത്ത് ജംഷീർ (24) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഡ്രൈവർ കാളാട് സ്വദേശി അസീസ് എന്ന കുഞ്ഞിപ്പ(28)ക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.

തിരൂർ ബസ്റ്റാന്റിൽ നിന്നും കുറ്റിപ്പുറത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു. കെ.ജിപ്പടി പൊറ്റത്തപ്പടിയിൽ യാത്രക്കാരെന്ന വ്യാജേന ബസിൽ കയറിക്കൂടിയ ആറംഗസംഘം കയ്യിലുണ്ടായിരുന്ന ആയുധങ്ങളുമായി മുസ്ലിംലീഗ് പ്രവർത്തകൻ നൗഫലിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സ്ത്രീകളും സ്‌കൂൾ വിദ്യാർത്ഥികളുമടങ്ങുന്ന അമ്പതിലേറെ പേർ ഈസമയം പരിഭ്രാന്തരായി ബസിൽ നിന്നും ഇറങ്ങിയോടി. തുടർന്ന് ബസ് ജീവനക്കാർ സംഘത്തിലെ മൂന്നു പേരെ പുറത്തേക്ക് തള്ളി ബസ് മുന്നോട്ടെടുത്തെങ്കിലും ബസിലുണ്ടായിരുന്ന മൂന്നുപേർ കണ്ടക്ടർക്കു നേരെ അക്രമം തുടരുകയായിരുന്നു. മൂന്ന് കിലോമീറ്റർ അകലെ ബി.പി അങ്ങാടി വരെ ബസ് ചിറിപ്പാഞ്ഞു. ബി.പി അങ്ങാടിയിൽ നിന്നും ക്ലീനറുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ഈ സമയം അക്രമി സംഘത്തിലെ മൂന്നു പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമികൾ അമിതമായി ലഹരി ഉപയോഗിച്ചതായി നാട്ടുകാർ പറഞ്ഞു. തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തിരൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പറവണ്ണയിലെ സിപിഐ(എം) പ്രവർത്തകരായ ശുഐബ്, നിയാസ്, സമീർ, റമീസ്, അഫ്‌സൽ, യഅ്ഖൂബ് എന്നിവരടങ്ങുന്ന സംഘമാണ് തന്നെ അക്രമിച്ചതെന്ന് നൗഫൽ പറഞ്ഞു.

കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും 20നും 25നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് മറ്റു പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ അറസ്റ്റ്‌ലായ ശുഐബ്, നിയാസ് എന്നിവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഇന്ന് പിടിയിലായ ഫമീസിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇനി കേസിൽ രണ്ട് പേർകൂടി പിടിയിലാകാനുണ്ടെന്നും ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും തിരൂർ സി.ഐ അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ, മറ്റു ആയുധങ്ങൾ എന്നിവ ഇനിയും കണ്ടെടുക്കാനുണ്ട്. കൂടുതൽ പ്രതികളുണ്ടോയെന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം പ്രതി ശുഐബ് നൗഫലിനെ വെട്ടാൻ ഉപയോഗിച്ച വാൾ പൊലീസ് കണ്ടെടുത്തു. ഇത് കേസിലെ പ്രധാന തെളിവാണ്. പരിക്കേറ്റ നൗഫലിന്റെ രക്തം പുരണ്ട പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും പ്രധാന തെളിവായി പൊലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നെത്തിയ ഫോറൻസിക്ക് വിഭാഗം രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ബസിൽ കയറിയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ സംഘടനം ഒഴിവാക്കുന്നതിനായി പറവണ്ണയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP