Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മലപ്പുറത്തെ മദ്രസാദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് അഞ്ചു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖ് (36) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 2014 നവംബർ ഒമ്പതിന് ഉച്ചക്ക് 12 മണിക്കാണ് കേസിന്നാസ്പദമായ സംഭവം. മദ്രസാ വിദ്യാർത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികൾ നൽകിയ പരാതിയെ തുടർന്ന് നവംബർ പത്തിന് കാടാമ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചു.

പീഡനത്തിനിരയായ കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം കുട്ടികൾ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാളാണ് അൻവർ സാദിഖ്. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി എസ് ശശികുമാറാണ് 2015 ജൂലൈ ഒമ്പതിന് പ്രതിയെ അഞ്ചു വർഷത്തെ കഠിന തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2011 മാർച്ച് ഒന്നിന് രാവിലെ ഒമ്പത് മണിക്ക് വിദ്യാർത്ഥിയായ ഇരയെ മദ്രസ വിട്ട് പോകുമ്പോൾ പാട്ട് സിഡി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

കല്പകഞ്ചേരി പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കയാണ് അൻവർ സാദിഖ്. അതേ സമയം കാടമ്പുഴ കേന്ദ്രീകരിച്ച് പ്ലസ്വൺ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ ഏഴുപേർ അറസ്റ്റിലായി. പതിനാറ് പേർക്കെതിരെകേസ്. കൽപ്പകഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറുക്കോൾ സ്വദേശി അബ്ദുൽ സമദ്, കല്ലിങ്ങലിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തുന്ന ശിവദാസൻ, രണ്ടത്താണി സ്വദേശി സമീർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. ഇയാൾ ഒളിവിലാണ്.
കാടാമ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാടമ്പുഴ കല്ലാർമംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീൻകുട്ടി, കറവത്തനകത്ത് വടക്കേവളപ്പിൽ ലിയാക്കത്ത്, പുളിക്കൽ ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ശിവദാസൻ വർക്ക് ഷോപ്പിൽ വെച്ചും, സെമീർ തന്റെ വീട്ടിൽ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്.

ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പതിനാറുകാരനായ വിദ്യാർത്ഥിയുടെ മൊഴി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുയായിരുന്നു.തുടർന്ന് കാടാമ്പുഴ, കൽപ്പകഞ്ചേരി സ്റ്റേഷനുകളിലായി നാലോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളാഞ്ചേരി സ്റ്റേഷനിലും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്ററുണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളെ കോടതിയില് ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP