Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് കേന്ദ്രമല്ല സംസ്ഥാനമാണ്; കേരളം അതിന് തയ്യാറല്ല; കേന്ദ്രം ഡിറ്റക്ഷൻ ക്യാമ്പുകൾ ഉണ്ടാക്കി വച്ചാൽ അവിടെ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മുഖ്യമന്ത്രിക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്കും

പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് കേന്ദ്രമല്ല സംസ്ഥാനമാണ്; കേരളം അതിന് തയ്യാറല്ല; കേന്ദ്രം ഡിറ്റക്ഷൻ ക്യാമ്പുകൾ ഉണ്ടാക്കി വച്ചാൽ അവിടെ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മുഖ്യമന്ത്രിക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയിരുന്നു. ഇതിനുപിന്നാലെ സംസ്ഥാന ഗവർണ്ണറും ബിൽ നടപ്പാക്കാതിരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കയായിരുന്നു. പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് സംസ്ഥാനമാണെന്നും , കേരളം അതിന് തയ്യാറല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. പൗരത്വ ബിൽ നടപ്പാക്കേണ്ടത് കേന്ദ്രമാണ്, കേരളത്തിന് എന്ത് കാര്യമാണെന്നാണ് വി മുരളീധരൻ ചോദിക്കുന്നത്. കേന്ദ്രം ഡിറ്റക്ഷൻ ക്യാമ്പുകൾ ഉണ്ടാക്കി വച്ചാൽ അവിടെ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കൊച്ചിയിൽ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ കേരള പ്രൊഫണൽസ് നെറ്റ്‌വർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്ഘടന ഊരാക്കുടുക്കിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൗരത്വ ബിൽ പോലെയുള്ളവ കൊണ്ടുവരുന്നത്. നവകേരള നിർമ്മാണത്തിന് പ്രൊഫഷണലുകളുടെ സേവനം അനിവാര്യമാണ്. എല്ലാ മേഖലകളിലെയും പുതിയ വെല്ലുവിളികളെ നേരിടാനും അവയ്ക്ക് മറുപടി നൽകാനും കഴിയണം. ഈ സാഹചര്യത്തിൽ പ്രൊഫഷണൽ പണ്ഡിതന്മാരുടെയും വിദഗ്ധരുടെയും പ്രാധാന്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ക്ഷേമനേട്ടങ്ങൾ നിലനിറുത്തി അനുയോജ്യ വ്യവസായങ്ങളിലൂടെ കുതിപ്പ് ഉണ്ടാക്കാൻ സാധിക്കണം. - തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസവും പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചിരുന്നു. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്മാരും അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യം ഉയർന്നുവരുന്നതേയില്ലെന്ന് അദ്ദേഹം പറഞ്ഞു കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് ഈ കേരളത്തിൽബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കണക്കാക്കേണ്ട. നിയമത്തിന്റെ ബലം വെച്ച് എന്തുംകാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല എന്നുമാത്രമേ പറയാനുള്ളു. നമ്മുടെ ഭരണഘടന നൽകുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തിൽ ആളെ പരിശോധിക്കാനാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ്- മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസവും പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞത് വൻ വിവാദമായിരുന്നു. ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും മോഹമാണ് കേന്ദ്ര ഗവൺമെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് അത്.ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേരതത്വമാണ് എന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവൺമെന്റ് സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണ്.

ഇന്ത്യാ വിഭജനം നടന്നപ്പോൾ ഞങ്ങൾക്ക് മതരാഷ്ട്രമായ പാക്കിസ്ഥാൻ അല്ല വേണ്ടത്; മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് ജീവിക്കാൻ താൽപര്യം എന്നു പറഞ്ഞ് ഇങ്ങോട്ട് കടന്നുവന്ന അനേകായിരം മുസ്ലിം സഹോദരങ്ങൾ ജീവിക്കുന്ന നാടാണ് നമ്മുടേത്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാക്കിസ്ഥാനോട് നമ്മളെത്തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നതുപോലെ ഇവിടെയും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആർഎസ്എസിന്റേത്.വ്യത്യസ്ത ജാതി-മത-വംശങ്ങളിൽ പെട്ട ആളുകൾ ഐക്യത്തോടെ സഹവർത്തിക്കുന്ന നാട് എന്നതാണ് ഇന്ത്യയുടെ സാർവദേശീയ ഖ്യാതി. അത് തകർക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുർഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്.- പിണറായി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP