Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈക്കൂലി കേസിൽ പ്രത്യേക സിബിഐ ഡയറക്ടർ അസ്താനയുടെ അറസ്റ്റ് വിലക്കി ഡൽഹി ഹൈക്കോടതി; ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് അരുതെന്ന് നിർദ്ദേശം; മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെതിരായ കേസ് സിബിഐ കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുന്നു

കൈക്കൂലി കേസിൽ പ്രത്യേക സിബിഐ ഡയറക്ടർ അസ്താനയുടെ അറസ്റ്റ് വിലക്കി ഡൽഹി ഹൈക്കോടതി; ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് അരുതെന്ന് നിർദ്ദേശം; മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെതിരായ കേസ് സിബിഐ കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുന്നു

ന്യൂഡൽഹി: കൈക്കൂലി ആരോപണ കേസിൽ സിബിഐയുടെ പ്രത്യേക ഡയറക്ടർ രാകേഷ് അസ്താനയുടെ അറസ്റ്റ് വിലക്കി ഡൽഹി ഹൈക്കോടതി. തനിക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചതിനെതിരെ അസ്താന ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റു പാടില്ലെന്നാണ് കോടതി നിർദ്ദേശം. തനിക്കെതിരെ നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിക്കണമെന്നാണ് അസ്താനയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ മുമ്പാകെയാണ് ഹരജി സമർപ്പിച്ചത്.ഹരജി പരിഗണിക്കാൻ ഉചിതമായ ഒരു ബെഞ്ച് അദ്ദേഹം നിർദേശിക്കും. സിബിഐയുടെ രണ്ടാമത്തെ കമാൻഡർ ആയ അസ്താനയുമായി ബന്ധപ്പെട്ടുയർന്ന കൈക്കൂലി ആരോപണത്തിൽ ഡി.എസ്‌പി ദേവേന്ദർ കുമാറിനെ ഇന്റലിജൻസ് ഏജൻസി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അത്യപൂർവ നടപടിയാണ് സിബിഐയിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് ഗുജറാത്ത് കേഡർ ഓഫീസറായ രാകേഷ് അസ്താന. ഇതേ കേസിൽ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് അനാലിസിസ് വിങ് (റോ) സ്‌പെഷൽ ഡയറക്ടർ സാമന്ത് കുമാർ ഗോയലിനെതിരെയും സിബിഐ അന്വേഷണമുണ്ട്.

2014 ഫെബ്രുവരിയിൽ മോദി സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് മുഈൻ ഖുറൈശി എന്ന ഡൽഹിയിലെ പ്രമുഖ ഇറച്ചി കയറ്റുമതിക്കാരന്റെ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഖുറൈശിയുടെ ബ്ലാക്ക്‌ബെറി സന്ദേശങ്ങളുടെ വെളിച്ചത്തിൽ മുൻ സിബിഐ ഡയറക്ടർ എ.പി. സിങ്ങിന് യു.പി.എസ്.സി അംഗത്വം രാജിവെക്കേണ്ടി വന്നിരുന്നു. മൂന്നു വർഷത്തിനുശേഷം 2017ലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ദുബൈ, ലണ്ടൻ അടക്കമുള്ള വിദേശത്തെ ഇടപാടുകാർക്ക് കുഴൽ പണമെത്തിച്ചതിനാണ് കേസ്. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചിരുന്നത് രാകേഷ് അസ്താനയായിരുന്നു.

ദുബൈ വ്യവസായിയായ ഇടനിലക്കാരൻ മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തതോടെയാണ് സിബിഐ അന്വേഷണം അസ്താനയിലേക്ക് നീണ്ടത്. ടെലിഫോൺ സംഭാഷണങ്ങൾ, വാട്ട്‌സ്ആപ് സന്ദേശങ്ങൾ, 164ാം വകുപ്പ് പ്രകാരം ഒരു മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴി എന്നിവയെല്ലാം അസ്താനക്കെതിരായ തെളിവായി സിബി.ഐ നിരത്തിയിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധമായി വസ്തുത അറിയാൻ അയച്ച സന്ദേശങ്ങൾക്ക് അസ്താന മറുപടി നൽകിയിട്ടില്ല.

ഹൈദരാബാദ് വ്യവസായിയായ സതീഷ് സാനയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സതീഷ് സാന മജിസ്‌ട്രേറ്റിന് മുമ്പാകെ ഇത് സംബന്ധിച്ച് സുപ്രധാന മൊഴി നൽകുകയും ചെയ്തു. സിബിഐ കേസിൽനിന്ന് രക്ഷപ്പെടാൻ 2017 ഡിസംബറിനും 2018 ആഗസ്റ്റിനുമിടയിൽ മൂന്നു കോടി രൂപ താൻ രാകേഷ് അസ്താന, മനോജ് പ്രസാദ്, മനോജ് പ്രസാദിന്റെ ബന്ധു സോമേഷ് ശ്രീവാസ്തവ എന്നിവർക്കായി കൊടുക്കേണ്ടി വന്നുവെന്നാണ് സതീഷിന്റെ മൊഴി. അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാകാനായി 25 ലക്ഷം ഒക്‌ടോബർ ഒമ്പതിന് നൽകി. ചോദ്യം ചെയ്യലിൽനിന്ന് ഒഴിവായപ്പോൾ 1.75 കോടി രൂപക്കായി ഒക്‌ടോബർ 16ന് മനോജ് പ്രസാദ് ദുബൈയിൽനിന്ന് ഡൽഹിയിലേക്കു വന്നു. അവിടെവെച്ച് സിബിഐ മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

റോയിലെ രണ്ടാമനായ സ്‌പെഷ്ൽ ഡയറക്ടർ സാമന്ത് കുമാർ ഗോയലിന് ഈ വിവരങ്ങളെല്ലാം അറിയുമായിരുന്നുവെന്ന് സിബിഐ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പ്രതികളായ മനോജുമായും സോമേഷുമായും ഗോയൽ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഗോയലിനെതിരെ അന്വേഷണം തുടരുന്ന സിബിഐ ഇതുവരെ അദ്ദേഹത്തെ പ്രതി ചേർത്തിട്ടില്ല. സതീഷ് സാനയും ചില ആദായ നികുതി, എൻഫോഴ്‌സ്മന്റെ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരായ എഫ്.ഐ.ആർ എന്ന് അസ്താന ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP