Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ള മണിനാദമല്ല പണയപ്പെടുത്തുന്നതിനുള്ള മണിമുഴക്കം; ഏറ്റവും വലിയ അഴിമതിയുടെ മണിനാദവുമെന്ന് രമേശ് ചെന്നിത്തല; ഉത്തരം പറഞ്ഞുകഴിഞ്ഞ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും ഉയർത്തുകയാണെന്ന് മന്ത്രി തോമസ് ഐസക്

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ള മണിനാദമല്ല പണയപ്പെടുത്തുന്നതിനുള്ള മണിമുഴക്കം; ഏറ്റവും വലിയ അഴിമതിയുടെ മണിനാദവുമെന്ന് രമേശ് ചെന്നിത്തല; ഉത്തരം പറഞ്ഞുകഴിഞ്ഞ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും ഉയർത്തുകയാണെന്ന് മന്ത്രി തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ സ്റ്റോക്ക് എക്സചേഞ്ചിൽ മുഴക്കിയത്കേരളത്തിന്റെ പുരോഗതിക്കുള്ള മണി നാദമല്ല, കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തിൽ മുക്കുന്നതിനുമുള്ള മണിനാദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതോടൊപ്പം കേരളം കണ്ട വലിയ അഴിമതികളിലൊന്നിന്റെ മണിനാദവുമാണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഉത്തരം പറഞ്ഞു കഴിഞ്ഞ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും ഉയർത്തുകയാണ്. ഉത്തരം പറഞ്ഞു കഴിഞ്ഞ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും ഉയർത്തുകയാണെന്ന് തോമസ് ഐസക്ക് പ്രതികരിച്ചു.

കേരളാ ഇൻഫ്രാസ്ട്ര്ക്ചർ ഫണ്ട് ബോർഡ് അഥവാ കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കുന്ന 2150 കോടിയുടെ മസാല ബോണ്ടുകൾ വാങ്ങിയത് കേരളത്തിൽ ഇന്നും കത്തി നിൽക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായായ എസ് എൻ സി ലാവ്ലിൻ കമ്പനിയെ നയിക്കുന്ന കനേഡിയൻ ഫണ്ടിങ് ഏജൻസിയായ സി ഡി പി ക്യുവാണെന്നത് ഞെട്ടലോടെയാണ് നാം തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്ന ഈ ഇടപാടിൽ സത്യം മറച്ചു വയ്ക്കുന്നതിന് കള്ളത്തിന് മേൽ കള്ളം അടുക്കി വയ്ക്കുകയാണ് സർക്കാരും കിഫ്ബിയും ചെയ്തത്. ഒന്നും മറച്ചു വയ്ക്കാനില്ലെങ്കിൽ എന്തിനായിരുന്നു ഇത്രയേറെ കള്ളങ്ങൾ സർക്കാരും കിഫ്ബിയും പറഞ്ഞത്?

എസ്.എൻ.സി ലാവ്ലിനുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ലാവ്ലിൻ ബന്ധത്തെക്കുറിച്ചുള്ള ആദ്യ സൂചന ഞാൻ പുറത്തു വിട്ടപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ലാവ്ലിന് മസാലാ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യൂവുമായി ഗാഢമായ ബന്ധമാണുള്ളതെന്നതിന്തെളിവ് ഞാൻ ഹാജരാക്കിയപ്പോൾ ചെറിയ ബന്ധമേ ഉള്ളൂ എന്ന് പറഞ്ഞ് തോമസ് ഐസക്ക് മലക്കം മറിഞ്ഞു. ചെറിയ ബന്ധമല്ല എസ്.എൻ.സി ലാവ്ലിനെ നയിക്കുന്നത് തന്നെ സി.ഡി.പി.ക്യൂവാണ് എന്ന വലിയ ബന്ധത്തിന്റെ കൂടുതൽ തെളിവുകളാണ് പിന്നീട് പുറത്തു വന്നത്.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പബ്ളിക് ഇഷ്യൂ ആയാണ് മസാലാ ബോണ്ടുകൾ ലിസ്റ്റ് ചെയ്തതെന്നും ലോകത്താർക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതിൽ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പിന്നീടത്തെ നിലപാട്. മാത്രമല്ല, നാല്പതോളം കമ്പനികൾ കിഫ്ബിയുടെ മസാലാ ബോണ്ടിൽ ആകൃഷ്ടരായി എത്തിയെന്നും അവരോടെല്ലാം ചർച്ച നടത്തിയ ശേഷമാണ്സി.ഡി.പി.ക്യൂവിലെത്തിചേർന്നതെന്നുമാണ് സർക്കാരും കിഫ്ബിയും പറഞ്ഞത്. ധനമന്ത്രി തോമസ് ഐസക്കാകട്ടെ ഒരു പടി കൂടി കടന്ന് എന്നെ കടന്നാക്രമിക്കുകയും ചെയ്തു. പബ്ളിക്ക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും മത്തിക്കച്ചവടം പോലെയല്ല ബോണ്ട് ഇഷ്യൂ എന്നും അദ്ദേഹം പറഞ്ഞു. അതായത് മസാലാ ബോണ്ട് പബ്ളിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും അതിനാൽ അതിൽ കമ്മീഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സർക്കാരും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്.

പക്ഷേ അതും പെരും കള്ളമായിരുന്നു. പബ്ളിക് ഇഷ്യൂ ആയിട്ടല്ല, പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാലാ ബോണ്ട് ആദ്യം പ്ളേസ്ചെയ്തതെന്നതിന്റെ തെളിവ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സി.ഡി.പി.ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിലാണ് മസാലാ ബോണ്ട് പ്രൈവറ്റ് പ്ളേസ്മെന്റ് നടത്തിയത്. സി.ഡി.പി.ക്യൂ വാങ്ങിയത് ഇവിടെ നിന്നാണ്. ഇവിടെ കാതലായ ഒരു ചോദ്യം ഉയരുന്നു. പ്രൈവറ്റ് പ്ളേസ്മെന്റ് നടത്തി ബോണ്ട് വില്പന നടത്തിയ കാര്യം പരമരഹസ്യമായി വച്ച ശേഷം പബ്ളിക് ഇഷ്യൂവാണ് നടത്തിയതെന്ന പെരുംകള്ളം എന്തിനാണ് പറഞ്ഞത്? മസാലാ ബോണ്ട് വില്പന നടത്താൻ എന്തിന് കാനഡ തിരഞ്ഞെടുത്തു? എസ്.എൻ.സി ലാവ്ലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ ചെന്ന് ലാവ്ലൻ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യൂവുമായി ഇടപാട് നടത്തിയ കാര്യം മറച്ചു വച്ചത് എന്തോ ഒളിക്കാനുള്ളതു കൊണ്ടല്ലേ?

മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.സി ലാവ്ലിനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ലാവലിൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ആ കേസ് ഇപ്പോൾ സുപ്രീംകോടതിയിൽ കിടക്കുന്നു. ഈ പശ്ചാത്തലത്തിൽ ദുരൂഹമായ സാഹചര്യത്തിൽ വീണ്ടും ലാവ് ലിൻ ഗന്ധമുള്ള ഇടപാട് നടക്കുകയും അത് മൂടിവയ്ക്കപ്പെടുകയും ചെയ്യുന്നതാണ് സംശയം വർദ്ധിപ്പിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ ഇടപാടെന്ന് സർക്കാർ ഇനിയെങ്കിലും വ്യക്തമാക്കണം.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ നിക്ഷേപം കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമമാണ് മസാല ബോണ്ടെന്നും ആ ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നുമുള്ള വാദമാണ്മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഉയർത്തുന്നത്. എന്നാൽ ഇത് വലിയ സാമ്പത്തിക അടിമത്തത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കുവാൻ പോകുന്നത്. 2150 കോടിയുടെ മസാല ബോണ്ട് സി ഡി പി ക്യു വാങ്ങിയിരിക്കുന്നത് അഞ്ച് വർഷത്തേക്കാണ്. 9.72 ശതമാനം എന്ന കൊള്ളപ്പലിശയാണ് കിഫ്ബി നൽകേണ്ടത്. അതായത് 2150 കോടിയുടെ ബോണ്ടിന് അഞ്ച് വർഷം കൊണ്ട് 1045 കോടി രൂപ പലിശയായി നൽകേണ്ടി വരും. അങ്ങിനെ വരുമ്പോൾ പലിശ എന്നത് മൊത്തം എടുത്ത കടത്തിന്റെഏതാണ്ട് പകുതിയാകും. അപ്പോൾ 2150 കോടി രൂപക്ക് 5 വർഷം കൊണ്ട് 3195 കോടി രൂപ പലിശയടക്കം നൽകേണ്ടി വരും.വർഷത്തിൽ209 കോടി രൂപയാണ്പലിശയായി നൽകേണ്ടത്. ഇതിൽ കിഫ്ബി വീഴ്ച വരുത്തിയാൽ ഗ്യാരന്റി നിൽക്കുന്ന സംസ്ഥാന സർക്കാർ ഇത് നൽകാൻ ബാധ്യസ്ഥരാണ്.മന്ത്രിസഭയോടോ, നിയമസഭയോടോയാതൊരു ഉത്തരവാദിത്വവുമില്ലാതെ സ്വതന്ത്ര റിപ്പബ്ളിക്കായി കെട്ടിപ്പൊക്കിയ കിഫ്ബി എന്ത് വീഴ്ചവരുത്തിയാലും അതെല്ലാം താങ്ങേണ്ടത് സർക്കാരാണ്.

തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടി കൂടിയാണ് ഈ മസാലബോണ്ട്. ഭരണഘടനയുടെ അനുഛേദം 293 (1) ൽ വ്യക്തമായി പറയുന്നത് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേലുള്ള കടമെടുപ്പ് ഇന്ത്യയുടെ ഭൂപരിധിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്. സംസ്ഥാനംഗ്യാരന്റിയായി നിന്ന്വിദേശത്ത് നിന്നും പണംകടമെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇതിനർത്ഥം. എന്നാൽആർ ബി ഐയുടെ അനുമതി ഉണ്ടെന്ന്പറഞ്ഞാണ് ഈ ഭരണഘടനാ ലംഘനം നടത്തുന്നത്.ആർ ബി ഐ എന്നാൽ ഒരു സ്റ്റാറ്റിയുറി ബോഡി മാത്രമാണ്. അതൊരിക്കലും ഭരണഘടനക്ക് മുകളിൽ ആകില്ല.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഈ തട്ടിപ്പിന് സാധൂകരണം ഉണ്ടാക്കാനും സർക്കാർ റിസർവ്വ് ബാങ്കിനെ കൂട്ടുപിടിക്കുകയാണ്.

വാഹന ടാക്സ്, ഫ്യുവൽ ടാക്‌സ് എന്നിവയിൽ നിന്ന് ലഭിക്കു പണംകൊണ്ടാണ് ഈ മസാലബോണ്ടിന്റെ തുകയായ 2150 കോടിയും പലിശയുംസർക്കാർ നൽകേണ്ടത്. ഇപ്പോൾ തന്നെ സർക്കാരിന്റെ മുന്നിൽ മറ്റു വരുമാന മാർഗങ്ങൾ നന്നെ കുറവാണ്. അപ്പോൾ ഉറപ്പായി ലഭിക്കുന്ന ഇത്തരം വരുമാനം മുഴുവനും പലിശ കൊടുക്കാൻ വേണ്ടി ഉപയോഗിക്കുമ്പോൾ സംസ്ഥാനത്തിന്റെ കാതലായ കാര്യങ്ങൾക്ക് പണം ഇല്ലാതെ വരും. മാത്രമല്ല ഇവ രണ്ടും ജനങ്ങളിൽ നി്ന്ന് നേരിട്ടു പിരിക്കുന്ന നികുതിയാണ്. ജനങ്ങളിൽ നിന്ന് നേരിട്ട് പിരിക്കുന്ന നികുതി ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കിഫ്ബി എന്ന സ്ഥാപപനം വാങ്ങിയ പണത്തിന് കൊള്ളപ്പലിശ നൽകാൻ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

മസാലാ ബോണ്ട് സംബന്ധിച്ച് ഇത് വരെ കിട്ടിയ രേഖകൾ അനുസരിച്ച് മാർച്ച് 29 ന് മുൻപ് തന്നെ അവ വിറ്റഴിച്ചിട്ടുണ്ട്. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചു കഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞ ശേഷം ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മണി മുഴക്കുന്നത് വെറും വേഷം കെട്ടൽ മാത്രമാണ്.

്കനഡയിലെ ക്യുബക്കിൽ രഹസ്യമായി ചെ്ന്ന് സി ഡി പി ക്യു എന്ന കമ്പനിക്ക് വേണ്ടി പ്രൈവറ്റ് ഇഷ്യു നടത്തിയതിന് ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ലണ്ടൻ സ്റ്റോക്ക് എക്സ്ഞ്ചേൽ പോയി പബ്ളിക് ഇഷ്യു എന്ന നാടകം കളിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്ന ചിത്രമാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത്. സി.ഡി.പി.ക്യൂവിനും അത് വഴി ലാവ്ലിനും എന്തൊക്കെ ഓഫറുകളാണ് ഈ ഇടപാടിന്റെ മറവിൽ നൽകിയിട്ടുള്ളതെന്നാണ് ഇനി അറിയാനുള്ളത്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. സി ഡി പി ക്യു ഒരു പെൻഷൻ ഫണ്ട് ഇൻവെസ്റ്റർ മാത്രമായാണ് രൂപീകരിച്ചതെങ്കിലും ഇന്നവർ റിയൽ എസ്റ്റേറ്റ് കച്ചവടം, അടിസ്ഥാന സൗകര്യമേഖല, പ്രൈവറ്റ് ഇക്യുറ്റി തുടങ്ങിയ മേഖലകളിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ആധുനിക ഓട്ടോമേറ്റഡ് റെയിൽവേ ട്രാൻസിറ്റ് അടക്കം കാനഡയിലെ മറ്റു രാജ്യങ്ങളിലെയും നിരവധി പ്രോജകറ്റുകൾ നടപ്പാക്കുന്നത് സി ഡി പി ക്യു ഇൻഫ്രാ എന്ന സ്ഥാപനമാണ്. സി ഡി പി ക്യു ഇൻഫ്രാ ആകട്ടെ ഈ പദ്ധതികളുടെ നടത്തിപ്പിനായി സബ് കോൺട്രാക്റ്റ് നൽകുകയും അതിനായി കൺസോർഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കൺസോർഷ്യത്തെ നയിക്കുന്നത് എസ് എൻ സി ലാവ്‌ലിനാണ്.സി ഡി പി ക്യു ഏറ്റെടുക്കുന്ന ജോലികൾ നിർവഹിക്കുന്നത് എസ്എൻസി ലാവ്‌ലിനാണ് എന്നർത്ഥം. അതായത് മറ്റെന്തൊക്കെയോ ഉടമ്പടികൾ പഴയ കാനഡ ചങ്ങാതികളുമായി വീണ്ടും ഉണ്ടാക്കാൻ പോകുന്നു എന്നാണ് സംശയിക്കേണ്ടത്.

കൊള്ളപ്പലിശയ്ക്കുള്ള ഈ ഇടപാടുകൾദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുക. മസാല ബോണ്ടിനൊപ്പം കിഫ്ബി വാങ്ങിയ മറ്റുകടങ്ങളുടെ പലിശ കൊടുത്ത് തീർക്കാനായി വീണ്ടും കടംവാങ്ങിക്കേണ്ടി വരും. കാരണം സർക്കാരിന്റെ പൊതു കടം ഒരോ വർഷവും വർധിക്കുകയും ധനാഗമ മാർഗങ്ങൾ ചുരുങ്ങി ചുരുങ്ങി വരിയകയുമാണ്. പലിശയും കടവും തിരിച്ചടക്കുന്നതിൽ കിഫ്ബി വീഴ്ച വരുത്തിയാൽ അതിൽമേൽവീണ്ടും സർക്കാർ ഗ്യാരന്റി നിന്ന് കൂടുതൽ കടം വാങ്ങി പലിശ തിരിച്ചടക്കേണ്ടി വരും. നിലവിൽ സംസ്ഥാനത്തിന്റെ പൊതു കടം വളരെ ഉയർന്ന തോതിലാണ് ഉള്ളത്. ഇനിയും കടം വാങ്ങുന്നത് സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കും. കിട്ടുന്ന എല്ലാ വരുമാനവും കടം വീട്ടാനും പലിശ കൊടുക്കാനും മാത്രം ഉപയോഗിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പൂർണ്ണമായി തകർക്കും.

വലിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക്വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. എന്നാൽ മസാല ബോണ്ടുകളിൽ നിന്നുള്ള പണം ഉപയോഗിച്ച് ഭൂമി വാങ്ങാൻ പാടില്ല നിബന്ധന റിസർവ്വ് ബാങ്ക് വ്ച്ചിട്ടുള്ളതുകൊണ്ട് ഭൂമി അക്വയർ ചെയ്യാൻ വേറെ പണം വേണ്ടി വരും. അതു സർക്കാർ മറ്റു വിധത്തിലുള്ള വായ്പയായി വാങ്ങേണ്ടി വരും. ഇതെല്ലാം എങ്ങിനെ അടച്ച് തീർക്കുമെന്ന് സർക്കാരിന് തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണ്. പൊതു കടം സംസ്ഥാനത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രാഡക്റ്റിന്റെ 30 ശതമാനം ആയിക്കഴിഞ്ഞു. 2019-2022 ൽ മസാല ബോണ്ട് കൂടാതെയുള്ളമറ്റ്‌വായ്പയുടെ പലിശയു തിരിച്ചടവും കൂടി 6000 കോടി രൂപയിലധികം രൂപ സർക്കാരിന് ചെലവാക്കേണ്ടതായി വരും.ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ വരുത്തി വയ്കുന്നതും, വൻതോതിലുള്ള കമ്മീഷനുകൾ അടക്കമുള്ള അഴിമതിക്ക് അരങ്ങൊരുക്കുന്നതുമായിരിക്കും. 2150 കോടിയുടെ ഈ മസാല ബോണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തോമസ് ഐസക്ക്-മറുപടി

മസാലാ ബോണ്ട് ഞാൻ പറഞ്ഞതുപോലെ പബ്ലിക് ഇഷ്യു അല്ല; സിഡിപിക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബെക് പ്രവിശ്യയിൽ മാത്രമായി പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റ് നടത്തി അത് രഹസ്യമാക്കിവെച്ച് പബ്ലിക് ഇഷ്യുവാക്കി നടത്തിയെന്ന പെരുങ്കള്ളം ഞാൻ പറഞ്ഞു എന്നൊക്കെയാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം.

ഏപ്രിൽ 9 ന് ഞാനെഴുതിയ പോസ്റ്റിനെ അദ്ദേഹം ഉദ്ധരിക്കുന്നുണ്ടല്ലോ. 'വിവാദമുണ്ടാക്കുന്നവർക്ക് പ്രൈവറ്റ് ഇഷ്യൂവും പബ്ലിക് ഇഷ്യുവും തമ്മിലുള്ള വ്യത്യാസം അറിയില്ല. പ്രൈവറ്റ് ഇഷ്യൂവിൽ മാത്രമേ പലിശയും മറ്റും വിലപേശി തീരുമാനിക്കുകയുള്ളൂ. പബ്ലിക് ഇഷ്യൂവിലാകട്ടെ ബോണ്ട് ക്ലിയറിങ് ഹൗസ് വഴിയാണ് വിൽപന നടത്തുന്നത്'. ഞാൻ ഈ പറഞ്ഞതിൽത്തന്നെയാണ് നിൽക്കുന്നത്.

2018 സെപ്റ്റംബർ മാസത്തിലാണ് കിഫ്ബി മസാല ബോണ്ട് ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റു ചെയ്യുന്നതും അതോടൊപ്പം സമർപ്പിക്കേണ്ട 'ഓഫറിങ് സർക്കുലർ' പ്രസിദ്ധീകരിക്കുന്നതും. പ്രൈവറ്റ് ഇഷ്യൂവിന് ഏതെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റു ചെയ്യേണ്ടതില്ല. അതേത്തുടർന്നുള്ള മാസങ്ങളിൽ സിംഗപ്പൂർ, ഹോങ്കോംഗ്, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തി നിക്ഷേപകരുമായി ചർച്ചകൾ നടത്തി. ഈ ചർച്ചകളിൽ നിക്ഷേപകരുടെ അഭിപ്രായങ്ങൾ കേട്ടതിനുശേഷം ഓഫറിങ് സർക്കുലറിന് അനുബന്ധങ്ങൾ പ്രസിദ്ധീകരിക്കാം.

കാനഡയിലെ നിയമപ്രകാരം അവിടെത്തെ നിക്ഷേപകരിൽനിന്ന് ബോണ്ടുകൾക്ക് പണം സ്വീകരിക്കണമെങ്കിൽ പുതിയൊരു പ്രോസ്‌പെക്ടസ് അവിടെ പ്രസിദ്ധീകരിക്കണം. അതൊഴിവാക്കുന്നതിനുവേണ്ടിയാണ് കാനഡയിൽ നിയമവ്യവസ്ഥകൾ അനുസരിച്ച് മസാലാ ബോണ്ട് റീട്ടെയിൽ നിക്ഷേപകരിൽനിന്ന് പണം സ്വീകരിക്കണമെന്ന് അക്രെഡിറ്റ് സ്ഥാപന നിക്ഷേപകർക്ക് മാത്രം അവസരം നൽകുന്ന പ്രൈവറ്റ് പ്ലേസ്‌മെന്റ് മാത്രമാണെന്നും പറഞ്ഞ് നോട്ട് ടു ഓഫറിന് സർക്കുലർ മാർച്ച് 25ന് ഇറക്കിയത്.

ഇതാണ് ലക്ഷ്യമെന്ന് ഈ രേഖയുടെ ആരംഭത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതു മറച്ചുപിടിച്ചുകൊണ്ട് കവർ പേജിലെ പ്രൈവറ്റ് പ്ലേസ്‌മെന്റ് എന്ന വാക്ക് അടർത്തിയെടുത്ത് കസർത്തുകൾ കാണിക്കുകയാണ് പ്രതിപക്ഷ നേതാവ്. ഞാൻ പറഞ്ഞ പ്രൈവറ്റ് ഇഷ്യൂവും രേഖയിലെ പ്രൈവറ്റ് പ്ലേസ്‌മെന്റും ഒന്നല്ല. പ്രൈവറ്റ് പ്ലേസ്‌മെന്റിന്റെ അർത്ഥം എന്തെന്ന് ആദ്യവാചകത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രകാരം താൽപര്യമുള്ള നിക്ഷേപകരുമായി ചർച്ച നടത്തി സ്വകാര്യ കരാറുണ്ടാക്കുകയല്ല ചെയ്യുന്നത്. അവർ ഇന്റർനാഷണൽ കാപ്പിറ്റൽ മാർക്കറ്റ് അസോസിയേഷന്റെ ഇഷ്യൂണെറ്റിൽ അവരുടെ ബിഡ് രേഖപ്പെടുത്തുകയാണ് വേണ്ടത്. ഇങ്ങനെ രഹസ്യമായി ഓരോ നിക്ഷേപകരും നൽകുന്ന ഓഫറുകൾ പരിശോധിച്ച് നമ്മുടെ സമ്മതത്തോടെ നടപടികൾ പൂർത്തീകരിച്ച് വിൽപന പൂർത്തീകരിക്കുന്നത് ഇഷ്യൂനെറ്റ് പ്ലാറ്റ്‌ഫോമിലാണ്. ഈ നടപടിക്രമങ്ങൾ പാലിച്ചാണ് സിഡിപിക്യുവും നമ്മുടെ മസാല ബോണ്ട് വാങ്ങിയത്. അല്ലാതെ പ്രതിപക്ഷ നേതാവിനെ ആരോ ധരിപ്പിക്കുന്നതുപോലെ ക്യൂബെക്കിൽ വെച്ച് സ്വകാര്യമായി വാങ്ങിയത് രഹസ്യമായി വെച്ച് പബ്ലിക് ഇഷ്യുവാണെന്ന പുകമറ സൃഷ്ടിക്കുകയല്ല.

ഉത്തരം പറഞ്ഞു കഴിഞ്ഞ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും ഉയർത്തുകയാണ്. മസാലാ ബോണ്ടിന്റെ പലിശ സമാനമായ കമ്പോളവായ്പകളെക്കാൾ കുറവാണെന്ന് കണക്കുകൾ വെച്ചു തെളിയിച്ചത് വീണ്ടും വായിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയാണ്. ഈ വായ്പകൾ കടക്കെണിയിലേയ്ക്കു നയിക്കുകയില്ല. അദ്ദേഹം അടക്കമുള്ള പ്രതിപക്ഷം, ഏകകണ്ഠമായി അംഗീകരിച്ച നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നികുതി വിഹിതം മാത്രം മതിയാകും, ഇപ്പോഴെടുക്കുന്ന ബോണ്ടു വായ്പകൾ പലിശസഹിതം തിരിച്ചടയ്ക്കാൻ. ഇതു സംബന്ധിച്ച വിശദമായ കണക്കുകൾ നിയമസഭയിൽ മേശപ്പുറത്തു വെച്ചിട്ടുള്ളതാണ്. എത്ര പറഞ്ഞാലും തീരാത്ത സംശയങ്ങൾ ഒരു ചൊല്ലിനെയാണ് മനസിൽ കൊണ്ടുവരുന്നത്.'ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉയർത്താനാണ്?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP