Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാരണം നെൽപാടങ്ങളിലേക്കിറങ്ങൻ ഭയന്ന് തൊഴിലാളികൾ; തൊഴിലാളി ക്ഷാമം മൂലം എക്കർ കണക്കിന് നെൽപാടങ്ങൾ ഉണങ്ങാനും തുടങ്ങി; അവസാനം പൊന്നും വിലകൊടുത്തുകൊയ്ത്തിനിറക്കിയത് അതിഥി തൊഴിലാളികളെ; കൊയ്ത്ത് സാമൂഹിക അകലം പാലിച്ചും

കോവിഡ് കാരണം നെൽപാടങ്ങളിലേക്കിറങ്ങൻ ഭയന്ന് തൊഴിലാളികൾ; തൊഴിലാളി ക്ഷാമം മൂലം എക്കർ കണക്കിന് നെൽപാടങ്ങൾ ഉണങ്ങാനും തുടങ്ങി; അവസാനം പൊന്നും വിലകൊടുത്തുകൊയ്ത്തിനിറക്കിയത് അതിഥി തൊഴിലാളികളെ; കൊയ്ത്ത് സാമൂഹിക അകലം പാലിച്ചും

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ്-19 കാരണം നെൽപാടങ്ങളിലേക്കിറങ്ങൻ ഭയന്ന് തൊഴിലാളികൾ. തൊഴിലാളി ക്ഷാമം മൂലം എക്കർ കണക്കിന് നെൽപാടങ്ങൾ ഉണങ്ങാനും തുടങ്ങി. അവസാനം പൊന്നുംവിലകൊടുത്തുകൊയ്ത്തിനിക്കിയത് അതിഥി തൊഴിലാളികളെ. മാസങ്ങൾക്ക് മുമ്പ് കൃഷിയിറക്കി കൊയ്ത്തിന് പാകമായ നെൽപാടങ്ങളിൽ കൊയ്യാൻ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയിൽ കർഷകർ വലയുകയാണ്. കോവിഡ് 19വൈറസ് ബാധയെത്തുടർന്ന് തൊഴിലാളികളെയും, കൊയ്ത്ത് യന്ത്രവും കിട്ടാതായതോടെ ഉയർന്ന കൂലിനൽകിയാണ് അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പലയിടങ്ങളിലും കൊയ്ത്ത് ആരംഭിച്ചത്.

പൊന്നാനി നഗരസഭയിലെ കുട്ടാടം പാടശേഖരത്തിലെ നാലേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത നെല്ല് തൊഴിലാളി ക്ഷാമം മൂലം ഉണങ്ങാൻ തുടങ്ങിയതോടെയാണ് കർഷകർ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഉയർന്ന കൂലി നൽകി കൊയ്തെടുക്കാൻ തുടങ്ങിയത്. 5000 രൂപ ചെലവിൽ യന്ത്രമുപയോഗിച്ച് കൊയ്ത്തും മെതിയും കഴിയുന്ന പാടത്ത് ഒരാൾക്ക് 750 ന് മുകളിൽ ദിനംപ്രതി കൂലിനൽകിയാണ് കൊയ്ത്ത് നടത്തുന്നത്. നേരത്തെ 500രൂപ കൂലി നൽകിയിരുന്നിടത്താണ് നിലവിൽ 750രൂപക്കു മുകളിൽ കൂലി നൽകുന്നത്. പൊന്നാനി നഗരസഭയിലെ 6, 7 വാർഡുകളിലുള്ള പാടശേഖരത്ത് പ്രദേശവാസികളായ പുത്തനാഴിൽ അപ്പുണ്ണി, മേപ്പറമ്പത്ത് ശേഖരൻ, ഉക്കാണത്ത് പറമ്പിൽ രാഗേഷ്, പൊട്ടൻകുളങ്ങര മനോജ് എന്നിവരാണ് കൃഷിയിറക്കിയത്.120 മൂപ്പുള്ള വിത്തായതിനാൽ നാല് മാസം കഴിയുമ്പോഴാണ് കൊയ്തെടുക്കാനാവുക. കൊയ്ത്തിന് സമയമായപ്പോൾ കോവിഡ് 19നത്തുടർന്ന് ലോക് ഡൗൺപ്രഖ്യാപിച്ചതോടെയാണ് ജോലിക്കാരെ കിട്ടാതായത്. പൂർണ്ണമായും സാമൂഹിക അകലം പാലിച്ചാണ് കൊയ്ത്ത് നടന്നത്.

അതേ സമയം ലോക്ക് ഡൗണിൽ ജോലിയും കൂലിയും ഇല്ലാതായ അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി മലപ്പുറം ജില്ലാ ഭരണകൂടം ഇവരുടെ താമസ സ്ഥലത്ത് നേരിട്ട് ഭക്ഷ്യോത്പന്ന കിറ്റുകൾ എത്തിച്ചു നൽകുന്നുണ്ട്.. തൊഴിലാളികൾക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വില്ലേജ് ഓഫീസറും വാർഡ് കൗൺസിലറുമടങ്ങുന്ന സംഘമാണ് കിറ്റുകൾ എത്തിക്കുന്നത്. ഒരാൾക്ക് ഒരാഴ്ചയിലേക്കുള്ള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്.

500 ഗ്രാം പഞ്ചസാര, 250 ഗ്രാം ചെറുപയർ, 250 ഗ്രാം കടല, 250 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം ഉഴുന്ന്, 500 മില്ലീ ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം തേയില, ഒരു കിലോ ഗ്രാം ആട്ടപ്പൊടി, ഒരു കിലോ ഗ്രാം അരി, 100 ഗ്രാം മുളകുപൊടി, 100 ഗ്രാം മല്ലിപ്പൊടി, ഒരു കിലോ ഗ്രാം സവാള, ഒരു കിലോഗ്രാം ഉരുളക്കിഴങ്ങ് എന്നിവയാണ് ഭക്ഷണ കിറ്റിലുള്ളത്. ജില്ലയിൽ ഇതുവരെ 20,375 കിറ്റുകളാണ് വിതരണം ചെയ്തത്. ഇന്നലെ 9,763 അതിഥി തൊഴിലാളികൾക്ക് കിറ്റുകൾ എത്തിച്ചു നൽകിയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി രണ്ട് കൺട്രോൾ റൂമുകളും ജില്ലയിൽ പ്രവർത്തിക്കുന്നു.

ഇതിനോടകം ഇവിടെ 300 ടെലഫോൺ കോളുകൾ ലഭിച്ചു. അപ്പോൾതന്നെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ മൂന്ന് വ്യത്യസ്ത കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റേയും വില്ലേജ് ഓഫീസറുടേയും മേൽനോട്ടത്തിലും താലൂക്ക് തലത്തിൽ തഹസിൽദാറുടെ മേൽനോട്ടത്തിലും പ്രവർത്തിക്കുന്നതോടൊപ്പം ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ മുഖ്യ സമിതിയും സജീവമാണ്.

താലൂക്ക് തലത്തിൽ ഭക്ഷ്യോത്പന്നങ്ങൾ വാങ്ങുന്നതിനുള്ള ചുമതല തഹസിൽദാർമാർക്കാണ്. പഞ്ചായത്ത് തലത്തിൽ വാങ്ങുന്ന സാധനങ്ങൾക്കൊപ്പം വിവിധ വ്യക്തികളും സംഘടനകളും സംഭാവനയായി നൽകുന്ന ഉത്പന്നങ്ങളും വിതരണം ചെയ്യുന്നവയിൽ ഉൾപ്പെടും. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, തൊഴിൽ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും വിജയകരമായ രീതിയിൽ ജില്ലയിൽ മുന്നേറുന്നതെന്നും ഈ ഉദ്യമത്തിനു പിന്നിലുള്ള എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP