കേരള പൊലീസിന്റെ ഡേറ്റാബേസ് ഊരാളുങ്കൽ സൊസൈറ്റിക്കായി തുറന്ന് കൊടുത്തതോടെ മുഴുവൻ പൊലീസ് വിവരങ്ങളും സിപിഎമ്മിന്റെ വിരൽത്തുമ്പിൽ; അതീവ പ്രധാന്യമുള്ള നെറ്റ്‌വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനുള്ള സ്വാതന്ത്ര്യം നൽകിയത് കടുത്ത സുരക്ഷാ വീഴ്‌ച്ചയെന്ന് വിദഗ്ദ്ധർ
November 11, 2019 | 08:04 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള പൊലീസിന്റെ ഡേറ്റാബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പ് തുറന്നു കൊടുത്തതോടെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഇനിമുതൽ സിപിഎമ്മിന്റെ വിരൽത്തുമ്പിൽ. പാസ്‌പോർട്ട് അപേക്ഷാ പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വെയറിന്റെ നിർമ്മാണത്തിനായി സംസ്ഥാന പൊലീസിന്റെ ഡേറ്റാബേസ് സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു കൊടുക്കണമെന്ന ഉത്തരവ് ഡിജിപി പുറപ്പെടുവിച്ചത് കഴിഞ്ഞ 29നായിരുന്നു.
ഊരാളുങ്കൽ സൊസൈറ്റിക്ക് സോഫ്ട് വെയർ നിർമ്മാണ ചുമതല നൽകാൻ വഴിവിട്ട നീക്കങ്ങൾ നടന്നെന്നും ഇതിനിടെ വ്യക്തമായി. ഒക്ടോബർ 25ന് നൽകിയ അപേക്ഷയിൽ നാലു ദിവസത്തിനുള്ളിൽത്തന്നെ സൈാസൈറ്റിക്ക് ഡേറ്റാ ബേസിൽ പ്രവേശിക്കാൻ ഡിജിപി അനുമതി നൽകുകയായിരുന്നു. എന്നാൽ നവംബർ 2ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്.
അതീവ രഹസ്യ ഫയലുകൾ അടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാ ബേസിൽ സമ്പൂർണ സ്വാതന്ത്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴചയെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ. അതീവ പ്രധാന്യമുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത്. മാത്രമല്ല, സംസ്ഥാന പൊലീസിന്റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുള്ള അനുവാദവുമുണ്ട്.
ഇതോടെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുള്ളവരുടെ മുഴുവൻ വിശദാംശങ്ങളും ഊരാളുങ്കൽ സൊസൈറ്റിയുടെ സോഫ്ട് വെയർ നിർമ്മാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാമ്പിൾ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോറ്റ്‌വെയറുകൾ നിർമ്മിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം. എന്നാൽ ഊരാളുങ്കലിന് ഡേറ്റാ ബേസിലെ മുഴുവുൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നുമാണ് ഡിജിപിയുടെ ഓഫീസിന്റെ വിശദീകരണം .
