Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായി മുഖ്യമന്ത്രിയായി കാണാൻ നേരത്തേതന്നെ ആഗ്രഹിച്ചിരുന്നു; ബാർ കോഴക്കേസ് അട്ടിമറിച്ച് കെ ബാബുവിനെ രക്ഷിക്കാൻ നീക്കം ഉണ്ടായി; ചെന്നിത്തലയ്ക്ക് ക്‌ളീൻചിറ്റും ഉമ്മൻ ചാണ്ടിക്ക് വിമർശനവും: സപ്‌ളൈകോയിലെ കോടികളുടെ തട്ടിപ്പുൾപ്പെടെ വെളിപ്പെടുത്തി ജേക്കബ് തോമസിന്റെ ആത്മകഥ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'

പിണറായി മുഖ്യമന്ത്രിയായി കാണാൻ നേരത്തേതന്നെ ആഗ്രഹിച്ചിരുന്നു; ബാർ കോഴക്കേസ് അട്ടിമറിച്ച് കെ ബാബുവിനെ രക്ഷിക്കാൻ നീക്കം ഉണ്ടായി; ചെന്നിത്തലയ്ക്ക് ക്‌ളീൻചിറ്റും ഉമ്മൻ ചാണ്ടിക്ക് വിമർശനവും: സപ്‌ളൈകോയിലെ കോടികളുടെ തട്ടിപ്പുൾപ്പെടെ വെളിപ്പെടുത്തി ജേക്കബ് തോമസിന്റെ ആത്മകഥ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മുന്മന്ത്രി കെ ബാബുവിനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ചിലർ ശ്രമിച്ചെന്ന് വെളിപ്പെടുത്തിക്കൊണ്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് എഴുതിയ ആത്മകഥ ചർച്ചയാവുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പരോക്ഷ വിമർശനങ്ങളും 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്നു പേരിട്ടിരിക്കുന്ന ആത്മകഥയിൽ ഉണ്ടെന്നാണ് സൂചനകൾ.

ബാർ കോഴക്കേസിൽ ആരോപണവിധേയനായ മുൻ മന്ത്രി കെ.ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചവർ കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയെന്നാണ് പുസ്തകത്തിലെ ഒരു ആരോപണം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തിൽ ഇടപെട്ടിരുന്നില്ലെന്നും വ്യക്തമാക്കുന്ന ആത്മകഥയിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിക്കാണാൻ താൻ നേരത്തെ ആഗ്രഹിച്ചിരുന്നുവെന്നും ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു.

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' നാളെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കുന്നത്. ആത്മകഥയിൽ ബാർകേസിനെക്കുറിച്ചു പരാമർശിക്കുന്ന അധ്യായത്തിലാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിൽ രൂപപ്പെട്ട ഐക്യമില്ലായ്മയെക്കുറിച്ചും അട്ടിമറി ശ്രമങ്ങളെക്കുറിച്ചും പറയുന്നത്.

കെ.ബാബുവിനെ പിന്തുണയ്ക്കുന്നവരാണ് അന്വേഷണം മുന്നോട്ടുനീങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരെടുത്തു പറയാതെ സൂചിപ്പിക്കുന്നു. ബാർ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയിൽ 45 പേജ് കെ.ബാബുവിന് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് അന്വേഷണത്തോട് വിയോജിപ്പുണ്ടായിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്. അഗ്‌നിശമന സേനയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വാശിപിടിച്ചപ്പോഴാണ് തന്നെ മാറ്റിയതെന്നും ജേക്കബ് തോമസ് ആത്മകഥയിൽ വെളിപ്പെടുത്തുന്നു. ഇക്കാലത്ത് ഉമ്മൻ ചാണ്ടി പരസ്യമായിത്തന്നെ ജേക്കബ് തോമസിനെതിരെ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ച് നിന്നുവെന്നാണ് പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്. ഇതോടെ പുസ്തകം വലിയ ചർച്ചയായി മാറുമെന്നും ഉറപ്പാണ്. അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജേക്കബ് തോമസിനെ കൈവിട്ടിട്ടില്ലെന്ന സൂചനയാണ് പുസ്തകം പ്രകാശനം ചെയ്യുന്നതിലൂടെ മുഖ്യമന്ത്രി നൽകുന്നതെന്ന വിഷയവും ചർച്ചയാവുന്നു. കഴിഞ്ഞ ദിവസം നിയമസഭയിലും ജേക്കബ് തോമസിനെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

പൊലീസിലെ പ്രധാന ചുമതലകളിൽ നിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നു. വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ അഴിമതിക്കെതിരായ തന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പിന്തുണ സംബന്ധിച്ചും പുസ്തകത്തിലുണ്ട്. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് വി ഗോവിന്ദരാജാണ് പുസ്തകം ഏറ്റുവാങ്ങുന്നത്.

അതേസമയം വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറുന്നത് വരെ ഒരിക്കൽപ്പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്നാണ് ജേക്കബ് തോമസ് ആത്മകഥയിൽ പറയുന്നത്. ചില കേസുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയും വിശദാംശങ്ങൾ മനസിലാക്കുകയും ചെയ്യുന്നതിനപ്പുറം അന്വേഷിക്കരുത് എന്നൊരു വാക്ക് ഒരിക്കൽപ്പോലും മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായിട്ടില്ല. പകരം ഒട്ടുമിക്ക പ്രതിസന്ധി ഘട്ടത്തിലും അദ്ദഹം പിന്തുണച്ചിട്ടേയുള്ളൂ എന്നും ജേക്കബ് തോമസ് പറയുന്നു. ഐഎഎസ് അസോസിയേഷനിലെ ചില മുതിർന്ന അംഗങ്ങൾ തനിക്കെതിരെ ഉറഞ്ഞുതുള്ളിയപ്പോൾ കുറച്ചുപേർ ബഹളം വെയ്ക്കുന്നുണ്ടല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു, നേരെയാകുമെന്നായിരുന്നു തന്റെ മറുപടി.

വിജിലൻസ് ഡയറക്ടറായിരിക്കെ യുഡിഎഫ് സർക്കാരിൽ നിന്നുണ്ടായ അനുഭവങ്ങളും പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നു. യുഡിഎഫ് സർക്കാർ കാലത്ത് വിജിലൻസിൽ എഡിജിപി ആയിരിക്കെ പാറ്റൂർ കേസ്, ടിഒ സൂരജ് കേസ്, ബാർ കോഴ കേസ് തുടങ്ങിയവയുടെ അന്വേഷണത്തിൽ താൻ നേരിട്ടും അല്ലാതെയും പങ്കാളിയായിരുന്നു. അതുകൊണ്ട് തന്നെ താൻ വിജിലൻസിൽ തുടരുന്നത് നല്ലതല്ലെന്ന് ഭരണതലത്തിൽ വിലയിരുത്തലുണ്ടായി. ബാർ കോഴ കേസ് അന്വേഷണത്തിന് വ്യക്തമായ ആക്ഷൻ പ്ലാൻ താൻ നൽകിയിരുന്നുവെന്നും ജേക്കബ് തോമസ് അവകാശപ്പെടുന്നു.

ക്രിമിനൽ നടപടി ചട്ടത്തിലെ 164ാം വകുപ്പ് പ്രകാരം ബിജു രമേശ് നൽകിയ മൊഴിയിൽ അഞ്ച് പേജ് മന്ത്രി കെ ബാബുവിനെക്കുറിച്ചായിരുന്നു. ഈ മൊഴിയുടെ തുടർനടപടിയായാണ് എറണാകുളം യൂണിറ്റിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ താൻ തീരുമാനിച്ച രീതിയിൽ അന്വേഷണം പുരോഗമിക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായി. ബാബുവിനെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ളവരാണ് ഈ തീരുമാനമെടുത്തത്. അന്വേഷണം തന്റെ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഭ്യന്തരമന്ത്രിക്ക് വിയോജിപ്പില്ലായിരുന്നു.

കെ ബാബു, കെഎം മാണി എന്നിവരുടെ കേസിന്റെ വിഷയങ്ങളിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നും ഇടപെടലൊന്നുമുണ്ടായില്ല. ഇടപെടലുകൾ നടത്തിയവരാണെങ്കിൽ വളരെ സൂക്ഷിച്ചാണ് കാര്യങ്ങൾ ചെയ്തത്. സ്വന്തം ഫോണിൽ നിന്ന് വിളിക്കുക പോലുമില്ലായിരുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. കറന്റ് ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എഎസ്‌പിയായി സർവീസിൽ പ്രവേശിച്ച് വിജിലൻസ് ഡയറക്ടറുടെ പദവിയിൽ നിന്ന് അവധിയിൽ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തിൽ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പിൽ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP